Tuesday, April 24, 2012

ചിക്കന്‍പോക്സ്‌ ദിനങ്ങളിലൂടെ... (അദ്ധ്യായം മൂന്ന്‌)

സ്വാര്‍ത്ഥനായിരുന്നു ഞാന്‍ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും,.ഇന്ന്‌ ഈ പ്രായത്തില്‍പോലും.ഒരു കൊച്ചുകുഞ്ഞിനെപോലെ എല്ലാരുടെയും സ്നേഹവും പരിചരണവും ശ്രദ്ധയും കൊതിയ്ക്കുന്നവന്‍ ,എന്നാല്‍ ഇതൊന്നും ഇത്തിരിപോലും തിരിച്ചു നല്‍കുന്നതില്‍ ഒട്ടും ശുഷ്കാന്തി കാണിയ്ക്കാത്തവന്‍..എന്നിട്ടും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഈശ്വരസാന്നിധ്യം ആരുടെയെങ്കിലും രൂപത്തില്‍ എന്നോടൊപ്പമുണ്ടാകാറുണ്ട്‌..മഹത്തായ സൗഭാഗ്യങ്ങള്‍ നല്‍കി അഹങ്കാരിയാക്കാതെ, മഹാദുരിതങ്ങള്‍ നല്‍കി നിഷേധിയുമാക്കാതെ,കൊച്ചുകൊച്ചു സുഖങ്ങളും ഒപ്പം ജീവിതത്തിന്റെ അനിശ്ചിതത്വം ഓര്‍മ്മപ്പെടുത്താനെന്നവണ്ണം ചെറിയ അളവില്‍ ദുഃഖങ്ങളും നല്‍കി ഇതുവരെ എന്നപോലെ ജീവിതവസാനം വരെ മുന്നോട്ടു നയിയ്ക്കണേ എന്ന്‌ നിത്യവുമുള്ള എന്റെ പ്രാര്‍ത്ഥനയിലെ എളുപ്പത്തില്‍ സാധിച്ചു തരാവുന്ന, തീര്‍ത്തും ലളിതമായ ആവശ്യങ്ങള്‍ തനിയ്ക്കു തലവേദനയുണ്ടാക്കുന്നില്ലല്ലൊ എന്നു ദൈവത്തിനു തോന്നുന്നതുകൊണ്ടാവാം ഒരുപക്ഷെ അത്‌.! 

"എന്താ റൂമിലെ ലൈറ്റും ടീവിയുമൊക്കെ ഓഫാക്കി കണ്ണും തുറന്നിരുന്നുറങ്ങാണോ.".പൊടിയരിക്കഞ്ഞി ഒപ്പം ഉപ്പും മസാലയും എരിവും കുറച്ചൊരുക്കുന്ന വെജിറ്റബള്‍ കറികള്‍,അങ്ങിനെ എനിയ്ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ചിക്കന്‍പോക്സ്‌ സ്പെഷ്യല്‍ ലഞ്ചുമായി ഇനിയുംകൈമോശം വരാത്ത പാലക്കാടന്‍ ഗ്രാമീണമനസ്സിലെ നിഷ്കളങ്കത മുഴുവന്‍ ആവാഹിച്ചെടുത്ത മുഖഭാവത്തോടെ മുന്നില്‍വന്നു നിന്നു ചിരിച്ചു കുശലം പറയാനൊരുങ്ങുന്ന അലിയാരിക്കയുടെ ശബ്ദം കേട്ടാണ്‌ ആ ദിനങ്ങളിലെ പകല്‍ക്കിനാവുകളില്‍നിന്നും ഞാനുണരാറ്‌. 

എട്ടു വര്‍ഷമായി ഞങ്ങളുടെ കുക്കാണ്‌ അലിയാരിക്ക.വര്‍ഷങ്ങളായി ഒരു മേന്‍പവ്വര്‍ സപ്ലൈ കമ്പനിയുടെ കീഴിലെ തുച്ഛ വേതനത്തില്‍ ഇവിടുത്തെ ഒരു പ്രമുഖ ഹോസ്പിറ്റലില്‍ ഫോറന്‍സിക്‌ ഡിപ്പാര്‍ട്ടുമെന്റില്‍ പോസ്റ്റുമാര്‍ട്ടം ടേബിളിലെ ഹെല്‍പ്പര്‍ ആയി ജോലി ചെയ്യുന്നു.പരമാവധി രണ്ടോ മൂന്നോ ശവങ്ങളുണ്ടാകും ദിവസവും കീറിമുറിയ്ക്കാന്‍, ചില ദിവസങ്ങളില്‍ ഒന്നും ഉണ്ടാവില്ല.എങ്ങിനെയായാലും രാവിലെ ആറു മണിയ്ക്കു തുടങ്ങുന്ന ഡ്യൂട്ടി പത്തു മണിയോടെ അവസാനിയ്ക്കും.പിന്നെ ഒരു നിമിഷം പോലും സമയം കളയാതെ ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റില്‍നിന്നും തുടങ്ങി പലയിടത്തായി അന്തിയാവോളം നീളുന്ന പാര്‍ട്ട്‌ ടൈം കുക്കിങ്ങിനിറങ്ങും. മനുഷ്യശരീരം കീറിമുറിയ്ക്കുന്നതില്‍ പങ്കാളിയാകുന്ന ഇക്ക അതിന്റെ ചൂടാറും മുമ്പെ അതെ കൈകൊണ്ട്‌ ചിക്കനും, മട്ടണും,മീനും..!!ഇതറിഞ്ഞ ആദ്യ നാളുകളില്‍ ഭക്ഷണംകഴിയ്ക്കുമ്പോള്‍ എന്തോ, ഒരു വല്ലായ്‌മ തോന്നാറുണ്ടെനിയ്ക്ക്‌.ഫോറന്‍സിക്‌ സര്‍ജനായ ഭാര്യയുമൊത്ത്‌ വര്‍ഷങ്ങളായുള്ള സഹവാസം കൊണ്ടാകാം ഈ പ്രായത്തിലും ജഗദീഷിന്‌ ഇത്ര ചുറുചുറുക്കും,നര്‍മ്മബോധവും, "കാക്ക തൂറിയെന്നാ തോന്നുന്നേ" എന്ന മട്ടിലുള്ള മുഖഭാവവും ശരീരചലനങ്ങളും നിലനിത്താന്‍ കഴിയുന്നത്‌ എന്ന കുസൃതിചിന്തയില്‍ ആ വല്ലായ്മയെ വളരാന്‍ അനുവദിയ്ക്കാതെ തന്ത്രപൂര്‍വ്വം ഇല്ലാതാക്കി !

അസഹ്യമായ പല്ലുവേദനയായിരുന്ന ആ ദിനങ്ങളിലും എന്റെ അവസ്ഥയോര്‍ത്തുമാത്രം നീരുവന്നുവീര്‍ത്ത മുഖവുമായി ഒരു ദിവസംപോലും മുടങ്ങാതെ ഓടിയെത്തി ഭക്ഷണമൊരുക്കി വിളമ്പിത്തന്നു ഇക്ക. ഓര്‍മ്മവെയ്ക്കുന്നതിനു മുമ്പെ കുഞ്ഞുംനാളിലെപ്പോഴോ ചിക്കന്‍പോക്സു വന്നതാണ്‌ ഇക്കയ്ക്ക്‌, എന്നിട്ടും ഒരു പേടിയുംകൂടാതെ കഴിച്ചു തീരുവോളം കൂടേയിരുന്നു നാട്ടുവിശേഷങ്ങളും,വീട്ടുവിശേഷങ്ങളും ഒപ്പം ഇത്തിരി രാഷ്ട്രീയവും പറഞ്ഞ്‌ വിരസതയകറ്റി എന്റെ രുചി കൂട്ടാന്‍ ശ്രമിച്ചു.!

അങ്ങിനയങ്ങിനെ പേരെടുത്തു പറയാനും സ്മരിയ്ക്കാനും എത്രയെത്ര പേര്‍ ജീവിതത്തിന്റെ ഓരോരോ ഘട്ടങ്ങളിലേയും ഡയറിത്താളുകളില്‍..! കടപ്പാടുകള്‍.അവ ശേഷിപ്പിയ്ക്കുന്ന കടങ്ങള്‍.. ഈശ്വരാ,..എന്നാണ്‌ ഇതൊക്കെ വീട്ടിത്തീര്‍ക്കാന്‍ കഴിയുക..!അതും പത്തുദിവസം കഴിയുമ്പോഴേയ്ക്കും എല്ലാം മറക്കുന്ന സ്വാര്‍ത്ഥനായ എന്നെപോലെ ഒരാള്‍ക്ക്‌..! മുജന്മബന്ധങ്ങളില്‍ ബാക്കിയാവുന്ന കടങ്ങളാണത്രെ ഈ ജന്മത്തില്‍ രക്ത ബന്ധമില്ലാത്തവരുടെ ഇടയിലെ ഇത്തരം കര്‍മ്മബന്ധങ്ങള്‍ക്കു നിദാനമാകുന്നത്‌.

മോഹിച്ചത്‌ പലതും നേടാനായില്ല,ഉയരങ്ങളിലെത്താനും കഴിഞ്ഞില്ല,എല്ലാം ശരിയാണ്‌, അപ്പോഴും വലിയ ദുരന്തങ്ങളും ദുരിതങ്ങളും സമ്മാനിയ്ക്കാതെ കടന്നുപോയി ഭൂതകാലം..മാളുവിന്റെ ചിറികനടിയിലെ തണലിലൊതുങ്ങി,ആ സുരക്ഷിതത്വത്തിന്റെ കുളിരില്‍ മയങ്ങി സ്നേഹസുരഭിലമായി,ശാന്തസുന്ദരമായി സ്വച്ഛന്ദം ഒഴുകി നീങ്ങുന്നു വര്‍ത്തമാനകാലം...ഭാവി.?. അറിയാം ആര്‍ക്കായാലും അതത്ര ആയാസകരമായിരിയ്ക്കില്ല .ജീവിതാന്ത്യത്തിലേയ്ക്കുള്ള ആ സഞ്ചാരത്തിന്റെ തുടക്കത്തിലെപ്പോഴേങ്കിലുമായിരിയ്ക്കും അതുവരെ ചെയ്തുകൂട്ടിയ പാപപുണ്യങ്ങള്‍ ഇരുമുടികെട്ടായി തലയില്‍ വന്നുപതിയ്ക്കുന്നത്‌.പിന്നെ ആ ഭാരവും,പേറി, കൂനിക്കൂടി കല്ലുമുള്ളും നിറഞ്ഞ വാര്‍ദ്ധക്യത്തിന്റെ ഇരുള്‍നിറഞ്ഞ കാനനവഴികളിലൂടെ കയറ്റങ്ങള്‍ കയറിയിറങ്ങിയുള്ള യാത്ര ,ഏതൊരവിശ്വാസിയും അറിയാതെ ശരണം വിളിച്ചുപോകും കിതപ്പിന്റ ആ നാളുകളില്‍ 

വാര്‍ദ്ധക്യനാളുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴെ തീ പടരുന്നു മനസ്സില്‍...എണ്ണയുടെയും കുഴമ്പിന്റേയും ഡെറ്റോളിന്റേയും മണം നിറഞ്ഞ ആശുപത്രി വരാന്തകള്‍,..കാത്തിരിപ്പിന്റെ നെടുവീര്‍പ്പുകളും, ഏകാന്തതയുടെ ശൈത്യവും വീര്‍പ്പുമുട്ടിയ്ക്കുന്ന ശരണാലയത്തിന്റെ ഇടനാഴികള്‍. തളര്‍ന്നു ചതഞ്ഞ മുഖങ്ങളിലെ നിശ്ശബ്ദവിലാപത്തിന്റെ ഈണം നിറഞ്ഞ ആ വഴിത്താരകളില്‍ ഒച്ചിനെപോലെ ഇഴയുന്ന സമയരഥത്തിലെ സഹയാത്രികര്‍ക്കിടയില്‍ മുജന്മബന്ധങ്ങളിലേയും ഈ ജന്മത്തിലെ തന്നെ ബാക്കിവെച്ച കടങ്ങളുടെ കണക്കുപുസ്തകവും പേറി ആശ്വസിപ്പിയ്ക്കാനും, ആശ്വാസം ഏറ്റുവാങ്ങാനും എത്രയെത്ര മുഖങ്ങള്‍ കാത്തിരിയ്ക്കാനുണ്ടാവും .?ഒരു പക്ഷെ മാളുവുംകൂടി പിരിഞ്ഞു പോയി തീര്‍ത്തും ഏകനായേക്കാവുന്ന നാളുകളേക്കുറിച്ചുള്ള ചിന്തകള്‍ പോലും മനസ്സില്‍ അശാന്തി പടര്‍ത്തുന്നു.

തീക്ഷ്ണമായി ജ്വലിയ്ക്കുന്ന മദ്ധ്യാഹ്നത്തിന്റെ ഉച്ചസ്ഥായിയില്‍, അല്ലെങ്കില്‍ സൗമ്യമായ പുഞ്ചിരിയോടെ നിഴലുകള്‍ക്ക്‌ നീളംകൂട്ടുന്ന പൊന്‍കിരണങ്ങളുടെ കരവിരുതില്‍ മാന്ത്രികനിമിഷങ്ങളൊരുക്കി ചുറ്റുമുള്ളവരെ കയ്യിലെടുത്തു വിസ്മയിപ്പിച്ച്‌ കീര്‍ത്തിയുടെ ഉത്തംഗശൃംഗത്തില്‍ വിരാജിയ്ക്കുന്ന അപരാഹ്നത്തില്‍ ഒരുനാള്‍ ഒട്ടും പ്രതീക്ഷിയ്ക്കാതെ എല്ലാരേയും കണ്ണീരാലാഴ്ത്തി പൊടുന്നനെ പൊലിഞ്ഞു പോകുന്ന ജന്മങ്ങളെക്കുറിച്ച്‌ പരിതപിയ്ക്കാറില്ലെ നമ്മള്‍.ഒന്നോര്‍ത്താല്‍ ശരിയ്ക്കും ഭാഗ്യവാന്മാരല്ലെ അവര്‍.ബന്ധുക്കള്‍, നാട്ടുകാര്‍ അങ്ങിനെ മടുപ്പോടെ കാത്തിരിയ്ക്കുന്ന ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട്‌ മരണമുഹൂര്‍ത്തവും കാത്തുകിടക്കാന്‍ വിധിയ്ക്കപ്പെടുന്നവരേക്കാള്‍ എത്രയോ ഭാഗ്യവാന്മാര്‍.!

ഒരു ജനതയുടെ ആദരവും പ്രാര്‍ത്ഥനയും ഏറ്റുവാങ്ങി നൂറില്‍ നൂറും നേടി റെക്കോഡുകളുമായി വിശ്വം മുഴുവന്‍ വിലസുന്ന ഇന്നത്തെ സൂപ്പര്‍താരം നാളെ വെറും ഇന്നലത്തെ താരമായി മാറും..ചരമകോളത്തില്‍ പോലും അര്‍ഹമായ സ്ഥാനം കിട്ടാതെ പോകുന്ന വെറും വിലകുറഞ്ഞ രത്നം.പിന്നിട്ട വഴികളില്‍ എത്ര വലിയ പോരാട്ടം നയിച്ചവനായാലും അവസാനനാളുകളിലെ ചിത്രം മാത്രമെ ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുകയുള്ളു ..വലിയ നടനവൈഭവമൊന്നും കൈമുതലായിട്ടില്ലായിരുന്നിട്ടുപോലും ജനമനസ്സുകളില്‍ ഇന്നുമുള്ള ജയന്റെ ഹീറോ ഇമേജിന്‌ കാരണവും മറ്റൊന്നല്ല.
പത്രത്താളുകളില്‍ സത്യസന്ധമായ ഒരു കോളമെ ഇന്നുള്ളു എന്നുതോന്നാറുണ്ടെനിയ്ക്ക്‌ ചരമകോളം..! .ഐ.പി.എല്‍ പോലെ കള്ളപ്പണം വെളുപ്പിയ്ക്കുന്ന മല്‍സരങ്ങളുടെ കളിയരങ്ങായിമാറി മാറി സ്പോര്‍ട്‌സ്‌ പേജുകള്‍....പരസ്പരം കൊമ്പുകോര്‍ക്കുന്ന സംഘടനാവിശേഷങ്ങള്‍കൊണ്ട്‌ രാഷ്ട്രീയക്കാരെപോലും അതിശയിപ്പിയ്ക്കുന്ന സിനമാലോകം.അച്ഛന്റെ പട്ടടയിലെ തീ അണയും മുമ്പേ പകമാകില്ലെങ്കിലും അദ്ദേഹത്തിന്റെ മന്ത്രികുപ്പായം എടുത്തണിഞ്ഞ്‌ പരിചിതമായ ഇടവഴികളിലൂടെ അലഞ്ഞുതിരിഞ്ഞ്‌ നാട്ടുകാരുടെ സഹതാപം തരംഗമാക്കി മാറ്റുന്ന മകന്‍,.ഇനി അഥവാ എന്തെങ്കിലുംസാങ്കേതികകാരണങ്ങളാല്‍ മകന്റെ നോമിനേഷന്‍ തള്ളിപോയാല്‍ പാരമ്പര്യമായി ജനസേവനം നടത്താനുള്ള തങ്ങളുടെ അവകാശം മറ്റാരെങ്കിലും കൈക്കലാക്കുമൊ എന്ന ഭയത്താല്‍ വൈധവ്യവുമായി പൊരുത്തപ്പെടുന്നതിനുമുമ്പെ ഡെമ്മി സ്ഥാനാര്‍ത്ഥിയുടെ വേഷമണിയുന്ന അമ്മ.ഇങ്ങിനെയിങ്ങനെ സ്ഥാനമോഹം, ധനമോഹം,അക്രമം,അനീതി,കൊള്ള, കൊല,പീഡനം.ഇതിനൊക്കെ നിദാനമാകുന്ന ഉപഭോഗാസക്തിവളര്‍ത്തുന്ന പരസ്യങ്ങള്‍.ഇത്തരം വാര്‍ത്തകളൊക്കെ മാറ്റിനിര്‍ത്തിയാല്‍ കാര്യമാത്രപ്രസക്തവും നിഷ്പക്ഷവുമായി വായിയ്ക്കാന്‍ ഒരു പേജ്‌ ഉള്ളു ഇന്നത്തെ പത്രങ്ങളില്‍..ചരമങ്ങള്‍ക്കായി നീക്കിവെയ്ക്കുന്ന പേജ്‌.!.ചരമകോളത്തില്‍മാത്രം പടം വരാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല, ആ പേജിലെ വാര്‍ത്തയില്‍ നിറഞ്ഞു നിന്ന്‌ ആളാവാന്‍ മല്‍സരവുമില്ല,അവിടെ അച്ഛനുമായി മല്‍സരിച്ചു ജയിച്ചു മുന്നിലെത്താന്‍ ഒരു മകനും ഒരുക്കമല്ല, ഭര്‍ത്താവിന്റെ പുറകെ ഗമിയ്ക്കാന്‍ ഭാര്യക്കും മോഹമില്ല.പൊയ്‌മുഖങ്ങളെല്ലാം അഴിച്ചുവെച്ച്‌ ജീവിതത്തിലെ തിരക്കുകളോടെല്ലാം വിടപറഞ്ഞ്‌,ആരേയൊക്കയൊ ചവിട്ടിമെതിച്ച്‌,അര്‍ഹതയില്ലാത്ത പലതും വെട്ടിപിടിച്ച്‌, അവസാനം നേടിയതെല്ലാം ഉപേക്ഷിച്ച്‌ വെറുംകയ്യോടെ പോകേണ്ടിവരുന്നതിന്റെ വിമ്മിഷ്ടവും,എല്ലാം വെറുതേയായി, ഒന്നും വേണ്ടായിരുന്നു എന്നു ദ്യോതിപ്പിയിക്കുന്ന ഭാവങ്ങളുമായി ചരമകോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മുഖങ്ങളോട്‌ കുശലം പറയാന്‍ സമയം കണ്ടെത്താറുണ്ട്‌ പത്രവായനാനിമിഷങ്ങളില്‍ ഞാന്‍.."ചിരിയ്ക്കേണ്ടാ, ഇന്നു ഞാന്‍,നാളെ നീ, അത്രയെ ഉള്ളൂ വ്യത്യാസം".. ഉറ്റവരെ പിരിഞ്ഞുപോകുന്നതിന്റെ പരിഭവം നിഴലിയ്ക്കുന്ന ശബ്ദത്തില്‍ അവരങ്ങിനെ പറയുന്നതുപോലെ തോന്നാറുണ്ടെനിയ്ക്കപ്പോള്‍.

"ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനസസരസ്സുകളുണ്ടോ...സ്വപ്നങ്ങളുണ്ടോ..പുഷ്പങ്ങളുണ്ടോ...വര്‍ണ്ണമരാളങ്ങളുണ്ടോ.. സന്ധ്യകളുണ്ടോ,ചന്ദ്രികയുണ്ടോ, ഗന്ധര്‍വഗീതമുണ്ടോ.... കാമുകഹൃദയങ്ങളുണ്ടോ," ഓര്‍ക്കുന്നില്ലെ വയലാറിന്റെ ഈ വരികള്‍ !.മതിയാവോളം വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ..? ഉണ്ടാവില്ല,..തീര്‍ച്ചയായും ഉണ്ടാവില്ല..സങ്കീര്‍ണമായ ജീവിതസാഹചര്യങ്ങളുടേ സമ്മര്‍ദ്ദങ്ങളില്‍നിന്നുമുടലെടുക്കുന്ന നൈമിഷകവികാരങ്ങളുടെ കുത്തൊഴുക്കിനെ പ്രതിരോധിയ്ക്കാനാവാതെ മോഹങ്ങളെല്ലാം പാതിവഴിയിലുപേക്ഷിച്ച്‌ പരാജയം സമ്മതിച്ച്‌ സ്വയം എല്ലാം അവസാനിപ്പിച്ച്‌ പടിയിറങ്ങുന്നവരും ജീവിച്ചു കൊതിതീര്‍ന്നവരായിരിക്കില്ലല്ലൊ
...പരസഹായമില്ലാതെ ഒന്നുംചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ മച്ചിന്‍മുകളിലേയ്ക്കുനോക്കി മലര്‍ന്നുകിടക്കുന്ന വാര്‍ദ്ധക്യനാളുകളില്‍പോലും പൂര്‍വ്വാശ്രമത്തിലെ വീരസാഹസിക നിമിഷങ്ങളുടെ മധുരസ്മരണകള്‍ അയവിറക്കിരസിയ്ക്കുന്ന മനസ്സിനും സ്വന്തം തട്ടകം വിട്ടുപോകാന്‍ തോന്നില്ല. "ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി...എനിയ്ക്കിനിയൊരു ജന്മംകൂടി." അരനാഴികനേരത്തിനൊടുവിലെ അവസാനശ്വാസത്തില്‍പോലും ഈ ഒരു പ്രാര്‍ത്ഥന മാത്രമായിരിയ്ക്കും ഓരോ മനസ്സിലും നിറഞ്ഞുനില്‍ക്കുന്നത്‌. 

ശാസ്ത്രം ഏറേ പുരോഗമിച്ചിട്ടും ഒരു വിദ്യയ്ക്കും പൂര്‍ണ്ണമായി തടുത്ത നിറുത്താന്‍ കഴിയാത്ത നിദാന്ത സത്യമായി,നിഴലായി മരണം എപ്പോഴും കൂടെത്തന്നെയുണ്ടെന്ന ചിന്ത മനുഷ്യനെ വല്ലാതെ അലസോരപ്പെടുത്തുന്നു..രക്തത്തില്‍ വര്‍ദ്ധിച്ചു വരുന്ന പഞ്ചസാരയുടെ രൂപത്തില്‍, അല്ലെങ്കില്‍ ഹൃദയധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ രൂപത്തില്‍ മരണം ഉള്ളില്‍ത്തന്നെ പതിയിരിയ്ക്കുന്നു എന്നറിയുന്ന നിമിഷം മുതല്‍ വല്ലാത്ത കരുതലായിരിയ്ക്കും ആര്‍ക്കും. വ്യായാമം,ആഹാരം അങ്ങിനെ ഓരോ ചെറുചലനങ്ങളില്‍വരെ കനത്ത ജാഗ്രതയായിരിയ്ക്കും...അതുവരെ ചെയ്യാത്ത അഭ്യാസങ്ങള്‍ക്കായി,ജീവിതത്തിലാദ്യമായി ട്രാക്ക്‌സ്യൂട്ടണിയും, ഉറക്കംതൂങ്ങുന്ന മിഴികളുമായി പ്രഭാതസവാരിയ്ക്കിറങ്ങും,എന്നിട്ടോ. ഒടുവില്‍ ഒരു പക്ഷെ ചെന്നെത്തുന്നത്‌ പാതിമയക്കത്തില്‍ പാത തെറ്റി പാഞ്ഞു വരുന്ന പാണ്ടിലോറിയുടെ മുന്നിലേയ്ക്കായിരിയ്ക്കും, തെറിച്ചുവീഴുന്നത്‌ മരണദേവന്റെ കൈകളിലേയ്ക്കായിരിയ്ക്കും.! 

"ഇപ്പോഴും ചെറുപ്പമാണ്‌,..ചെയ്തുതീര്‍ക്കാന്‍  ഒത്തിരി കാര്യങ്ങളും ബാക്കി,.....ഇനിയുംകുറേകാലംകൂടി ജീവിയ്ക്കാന്‍ വല്ലാതെ മോഹം തോന്നുന്നു..ഇപ്പോ കൊണ്ടുപോകാതിരിയ്ക്കാന്‍ പറ്റില്ലെ, ........ഇല്ല അല്ലെ..!" തിരതല്ലിയിളകിമോഹിപ്പിയ്ക്കുന്ന മായാസമുദ്രത്തില്‍ ഇനിയൊരിയ്ക്കലും നീന്തിത്തുടിയ്ക്കാനാവില്ല എന്ന തിരിച്ചറിഞ്ഞ്‌ കൈകാലുകള്‍ കുഴഞ്ഞ്‌ മുങ്ങിത്താഴുമെന്നുറപ്പാകുന്ന ആ നിമിഷത്തില്‍ രക്തത്തില്‍ക്കുളിച്ച്‌ വേദനകൊണ്ടുപിടയുമ്പോഴും ഒരവസാനശ്രമമെന്ന നിലയില്‍ മരണദേവനോട്‌ പതിഞ്ഞ സ്വരത്തില്‍ കേണപേക്ഷിയ്ക്കും..ആ സ്വരത്തിലെ ആര്‍ദ്രതയും, മുഖത്തെ ദയനീയഭാവവും മരണദേവന്റെ കണ്ണുകളേയും ഈറനണിയിയ്ക്കും..എന്തു സാമുദായിക സമവാക്യത്തിന്റെ പേരിലായിരുന്നാലും ഈ ആരാച്ചാരുടെ വകുപ്പ്‌ എന്റെ തലയില്‍തന്നെ കെട്ടിവെയ്ക്കേണ്ടായിരുന്നു,ഒരു നിമിഷം അദ്ദേഹം ദൈവത്തോടു പരിഭവിയ്ക്കും.പിന്നെ, നിസ്സംഗത മനസ്സിലാവാഹിച്ച്‌,മിഴികള്‍പൂട്ടി അനായാസേന ആ ദൗത്യം പൂര്‍ത്തിയാക്കും. അല്ലാതെന്തുചെയ്യും നിസ്സഹായനായ ആ പാവം കര്‍മോല്‍സുകന്‍.!

ജനിച്ചു വീഴുന്ന അമ്പരപ്പില്‍ ആ ഒരു നിമിഷത്തെ കരച്ചിലനപ്പുറം അമ്മിഞ്ഞപാലിന്റെ രുചി അറിയാന്‍ തുടങ്ങുന്ന നിമിഷംമുതല്‍ മായാമോഹങ്ങളാല്‍ ബന്ധിതനാകുന്ന മനുഷ്യനില്‍ ജീവിതത്തിനോടുള്ള ആസക്തി വളരാന്‍ തുടങ്ങുന്നു.ബാല്യത്തില്‍ ഇഴഞ്ഞുനീന്തുന്ന കാമനകള്‍ക്ക്‌ കൗമാരത്തില്‍ വര്‍ണ്ണച്ചിറകുകള്‍ മുളയ്ക്കുന്നു,നിറങ്ങളുള്ള ആകാശം തേടി പട്ടം കണക്കെ പറന്നുയരുന്നു,വിണ്ണില്‍നിന്നും മണ്ണിലേയ്ക്കു പ്രകാശം വാരിവിതറുന്ന സൂര്യ തേജസ്സിന്റെ അഗ്നിച്ചിറകുകള്‍ സ്വന്തമാക്കാന്‍ വെമ്പുന്നു. യൗവ്വനത്തിന്റെ ഉച്ചസ്ഥായിയില്‍ പ്രകമ്പനംകൊള്ളുന്ന തീവ്രാഭിലാഷങ്ങള്‍ എല്ലാ പരിധികളും ലംഘിച്ച്‌ അമ്പരപ്പിയ്ക്കുന്ന ഗതിവേഗം കൈവരിച്ച്‌ അനുഭൂതികളുടെ അഗാധതകളിലേയ്ക്ക്‌ കുതിച്ചുപായുന്നു,.അഗ്നിപര്‍വ്വതത്തിനുസമാനം പൊട്ടിത്തെറിയ്ക്കുന്നു..അപരാഹ്നത്തിലെത്തുമ്പോഴും പൂര്‍ണ്ണമായും അണയാന്‍ മടിച്ചു നില്‍ക്കുന്ന പ്രസരണമുഖത്തുനിന്നും നിലയ്ക്കാതെ ഒഴുകുന്ന ലൗകികാസക്തികളുടെ ലാവാപ്രവാഹത്തില്‍ മുങ്ങിനീരാടുന്ന ആധുനികമനുഷ്യനില്‍ വാനപ്രസ്ഥം എന്ന വാക്കുതന്നെ അസ്വസ്ഥതയുണര്‍ത്തുന്നു. അവസാനമാത്രവരെ മുഴുമിയ്ക്കാന്‍ കഴിയാത്ത കര്‍ത്തവ്യങ്ങളുടെ കര്‍മ്മകാണ്ഡത്തില്‍ നിന്നും മുക്തി ലഭിയ്ക്കാത്ത മനസ്സിന്‌ സന്യാസവും അന്യമാവുന്നു.ഒടുവില്‍ എല്ലാം കഴിഞ്ഞ്‌,ഇഹലോകവാസം അവസാനിപ്പിച്ച്‌ മടങ്ങുന്ന നിമിഷങ്ങളില്‍ നഷ്ടസ്വപ്നങ്ങള്‍ ചിതയില്‍ കത്തിയമരാന്‍ മടിച്ച്‌ ഭീതിദായകമായ ശബ്ദങ്ങളുയര്‍ത്തി പൊട്ടിത്തെറിയ്ക്കുന്നു.! കുഴിമാടത്തിലെ പുതുമണ്ണില്‍ പുല്ലുമുളയ്ക്കും മുമ്പെ തീരാമോഹങ്ങള്‍ വിള്ളലുകള്‍ തീര്‍ക്കുന്നു.!! 
 
***********************************************************************
 
വിചിത്രമായി അല്ലെ ഈ പോസ്റ്റിലെ ചിക്കന്‍പോക്സ്‌ ചിന്തകള്‍.അതങ്ങിനെയല്ലെ വരു അലസമായ മനസ്സ്‌ ചെകുത്താന്റെ പണിപ്പുരയല്ലെ..അവിടെ സദ്‌ചിന്തകള്‍ക്ക്‌ ഒരിയ്ക്കലും സ്ഥാനമുണ്ടാകില്ലല്ലൊ.. എന്തൊക്കെയായാലും പുതിയൊരനുഭവും,അതിന്റെ ഓര്‍മ്മയ്ക്കായി മുഖത്തും ശരീരത്തിലും കുറെ കറുത്ത പാടുകളും,പോസ്റ്റൊരുക്കാന്‍ ഒരുവിഷയവും സമ്മാനിച്ച്‌ ഒന്നുമറഞ്ഞില്ല എന്ന മട്ടില്‍ കള്ളച്ചിരിയുമായി അവള്‍,എന്റെ പ്രിയപ്പെട്ട ഫെബ്രുവരി കടന്നുപോയി..രക്തചന്ദനം,കസ്തൂരി മഞ്ഞള്‍, ഇമാമി ഫെയര്‍നസ്‌ & ഹാന്‍ഡ്‌സം ഇങ്ങിനെ ആരൊക്കയോ നിര്‍ദ്ദേശിയ്ക്കുന്ന എന്തൊക്കയൊ വാരി പുരട്ടി മാര്‍ച്ചിനുപുറകെ ഏപ്രിലും പോകുന്നു,.എന്നിട്ടും കാര്യമായ ഒരു ഫലവുമില്ല.. അറിയാം,ചിക്കന്‍പോക്സിന്റെ ചെറിയ കലകള്‍ മാത്രമല്ല,.ഹൃദയത്തിലേല്‍ക്കുന്ന ആഴമുള്ള മുറിവുകള്‍വരെ ഒരു പാടുപോലുംശേഷിപ്പിയ്ക്കാതെ സാവകാശം മാറ്റിയെടുക്കാന്‍ ആ മാന്ത്രികനെ കഴിയു. കാലമെന്ന മഹാമാന്ത്രികന്‌ !ക്ഷമയോടെ കാത്തിരിയ്ക്കണം എന്നുമാത്രം. ."അച്ഛാ. ഗ്ലാമര്‍ കളയാതെ നോക്കണെ,പെണ്ണുകാണാന്‍ പോകുമ്പോ എനിയ്ക്കു കൂട്ടു വരാനുള്ളതാ...അതു മറക്കേണ്ട..." ചിക്കന്‍പോക്സിനെക്കുറിച്ചറിഞ്ഞപ്പോള്‍ ഫോണിലൂടെ ഏട്ടാം ക്ലാസ്സുകാരന്‍ അപ്പുവിന്റെ ഉപദേശം.! നോക്കണേ ഇന്നത്തെ പിള്ളേരുടെ ഒരു കാര്യം,. നമ്മുടെയൊക്കെ തലമുറയില്‍ അച്ഛനോട്‌ ഇങ്ങിനെ തമാശ പറയുമായിരുന്നോ ആരെങ്കിലും....ടിന്റുമോന്റെ സ്വാധീനം അല്ലാതെന്താ! 
 കൊല്ലേരി തറവാടി
24/04/2012

Monday, April 9, 2012

ചിക്കന്‍പോക്സ്‌ ദിനങ്ങളിലൂടെ... (അദ്ധ്യായം രണ്ട്‌)

വിശാലമായ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കാണെന്റെ താമസം..ചിക്കന്‍പോക്സു ദിനങ്ങളില്‍ കൂടെതാമസിയ്ക്കുന്നവര്‍ എന്തുചെയ്യും എന്നൊരു വിഷയം ചിത്രത്തിലെ ഇല്ലായിരുന്നു അപ്പോഴും ഒരു പ്രശ്നം ബാക്കിയായി ഒരു കുക്കിന്റെ സഹായത്തോടെ ഞങ്ങള്‍ അഞ്ചാറു കൂട്ടുകാര്‍ ചേര്‍ന്നുനടത്തുന്ന മെസ്സ്‌ എന്റെ സാമ്രാജ്യത്തിലായിരുന്നു.പ്രായം കൊണ്ട്‌ താഴേയാണെങ്കിലും പക്വതകൊണ്ട്‌ എല്ലാരുടെയും വല്ല്യേട്ടനായ ജോസഫ്‌ ആണ്‌ ആദ്യം അപ്പാര്‍ട്ടുമെന്റിലെയ്ക്കും കടന്നു വന്നത്‌.."ഒന്നുകൊണ്ടും പേടിയ്ക്കേണ്ട എനിയ്ക്കിതു പണ്ടെ വന്നിട്ടുള്ളതാണ്‌.."ജോസഫ്‌ അവിടെയും ഏട്ടനായി,ആശ്രയിയ്ക്കാന്‍ ഒരാളായി, എനിയ്ക്കാശ്വാസമായി..മെസ്സ്‌ അടുത്ത അപ്പാര്‍റ്റുമെന്റിലേയ്ക്ക്‌ താല്‍ക്കാലികമായി മാറ്റാന്‍ തീരുമാനമായി..

പറഞ്ഞാല്‍ ആരും വിശ്വസിയ്ക്കില്ല.."ഈ അസുഖം വെച്ച്‌ ചേട്ടന്‍ ഒറ്റയ്ക്കു കിടക്കേണ്ട" എന്നുപറഞ്ഞ്‌ ആ രാത്രി തന്നെ ജോസഫ്‌ എന്റെ റൂമിലേയ്ക്ക്‌ താമസം മാറ്റി.! പണ്ടെന്നോ വന്നു എന്നതുകൊണ്ട്‌ വീണ്ടും വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നുള്ള എന്റെ വിലക്കുകള്‍ക്കെല്ലാം ജോസഫിനു ഒറ്റ മറുപടിയെ ഉണ്ടായിരുന്നുള്ളു.." കര്‍ത്താവ്‌ കാത്തോളും.".അതാണ്‌ ജോസഫ്‌,...ഈ വിശ്വാസം ജീവിതത്തിലങ്ങോളമിങ്ങോളം കാത്തുരക്ഷിച്ചതിന്‌ ഒരുപാട്‌ സാക്ഷ്യം പറയാനുണ്ട്‌ ജോസഫിന്‌.അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ അത്തരം ഒന്നു രണ്ടു സന്ദര്‍ഭങ്ങള്‍ക്ക്‌ ഈ ഞാനും സാക്ഷിയണ്‌.! ഡിസംബറില്‍ ജോസഫിന്‌ കൃസ്തുമസ്‌ നോയ്‌മ്പായിരുന്നു,കഴിഞ്ഞ ദിവസം വരെ ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ചുള്ള കഠിനമായ ഈസ്റ്റര്‍ നോയ്‌മ്പും.സീസണകള്‍ക്കപ്പുറം എല്ലാ ബുധനാഴ്ചയും വെള്ളിയാഴ്ചയും മുടക്ക വരുത്താതെ നോയ്‌മ്പു തുടരുന്നു...ആറു ദിവസത്തെ അദ്ധ്വാനത്തിനുശേഷം ഏഴാം ദിവസം പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആത്മീയ ചിന്തകള്‍ക്കും മാത്രമായി മാറ്റിവെയ്ക്കുന്നു.

ഇതെല്ലാം വെറും ആചാരങ്ങളിലും ചിന്തകളിലും മാത്രമായി ഒതുങ്ങുന്നില്ല,ജോസഫിന്റെ കര്‍മ്മങ്ങളിലേയ്ക്കും വ്യാപരിയ്ക്കുന്നു,..എന്റെ കാര്യത്തില്‍ മാത്രമല്ല പരിചയത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രതിസന്ധിയുണ്ടായാല്‍ അവിടെയൊക്കെ താങ്ങും തണലുമായി ഓടിയെത്തും.സ്വന്തമായി വാഹനമില്ലാത്ത ജോസഫ്‌ ടാക്സി പിടിച്ച്‌ നഗരത്തിനു പുറത്തുള്ള ഒരു ക്യാമ്പില്‍ പോയി ഒരു വലിയകെട്ട്‌ ആര്യവേപ്പിന്റെ ഇലകളുമായി മടങ്ങിവന്നു..എന്നും രാവിലെ തൊട്ടടുത്ത ബൂഫിയായില്‍ നിന്നും പ്രത്യേകം പറഞ്ഞ്‌ തയ്യാറക്കുന്ന ഓറഞ്ച്‌ ജൂസും വെജിറ്റബിള്‍ സാന്‍ഡ്‌വിച്ചും വാങ്ങികൊണ്ടു വന്ന്‌ എന്നെ വിളിച്ചുണര്‍ത്തി കുഴപ്പമൊന്നുമില്ല എന്നുറപ്പു വരുത്തി മാത്രം ഓഫീസില്‍ പോയി.കൂടുതല്‍ എന്താണെഴുതേണ്ടത്‌!.അത്യാവശ്യ ഘട്ടങ്ങളില്‍ രക്തബന്ധമില്ലാത്ത ഒരാളില്‍ നിന്നും സഹോദരതുല്യമായ അല്ലങ്കില്‍ അതിനപ്പുറമുള്ള പരിചരണവും സ്നേഹവും ലഭിയ്ക്കുക,.വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ അനുഭവമല്ലെ അത്‌, അതും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ പകലന്തിയോളം നെട്ടോട്ടമോടിയോടി തളരുന്ന മനുഷ്യര്‍ സ്വാഭാവികമായും സ്വാര്‍ത്ഥരും സങ്കുചിതമനസ്കരുമായി മാറുന്ന ഈ കാലഘട്ടത്തില്‍,.സ്വയാശ്രയവല്‍ക്കരിച്ചും അയോധ്യവല്‍ക്കരിച്ചും വോട്ടുബാങ്കുകളുണ്ടാക്കി കണക്കുപറഞ്ഞു സമ്മര്‍ദ്ദം ചെലുത്തി മതങ്ങളെ രാഷ്ട്രീയായുധമാക്കി വാണിജ്യാവശ്യങ്ങള്‍ക്കുപയോഗിയ്ക്കുന്ന കൗരവപ്പടകളുടെ കപടനാടകങ്ങള്‍ക്കും കലഹങ്ങള്‍ക്കും സാക്ഷ്യം വഹിയ്ക്കേണ്ടിവരുന്ന ഈ നവലോകത്തില്‍.

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ പൂത്ത മരങ്ങള്‍ മാത്രം" ഒരിയ്ക്കല്‍ കവിഹൃദയങ്ങളില്‍ അതായിരുന്നു നമ്മുടെ നാടിന്റെ ചിത്രം! ഇന്നോ...? കൂറ്റന്‍ ജ്വല്ലറികള്‍, കണ്ണഞ്ചിപ്പിയ്ക്കുന്ന വസ്ത്രാലയങ്ങള്‍, മല്‍സരബുദ്ധിയോടെ തലയുയര്‍ത്തിനില്‍ക്കുന്ന കൊട്ടാര സദൃശ്യമായ അമ്പലങ്ങള്‍,പള്ളികള്‍.ഒപ്പം മദ്യശാലകളും ആതുരലായങ്ങളും..! സ്വാര്‍ത്ഥത,ഒരു മടിയുംകൂടാതെ ഏതു മാര്‍ഗത്തിലൂടെ ധനസമ്പാദനം നടത്താമെന്നുള്ള മനോഭാവം,ആഡംബരഭ്രമം,ഉപഭോഗാസക്തി,,കപടഭക്തി ഇതിന്റെയെല്ലാം സംഗമത്തില്‍നിന്നും ആവിര്‍ഭവിച്ച മ്ലേച്ഛമായ സങ്കര സംസ്കാരത്തിന്റെ അതിപ്രസരത്താല്‍ മലീമസമായിരിയ്ക്കുന്നു കേരളത്തിലെ അന്തരീക്ഷം.

അമ്പതോ അറുപതോ ലക്ഷം മുടക്കിയാലെന്താ ഒരു കോടിയും രണ്ടു കോടിയും രൂപ സ്ത്രീധനത്തിന്റെ അഡ്വാന്‍സ്‌ തരാന്‍ ഇപ്പോളേ,ഇവിടെത്തന്നെ ആളുണ്ട്‌."..!ഭഗവദ്‌ഗീത ഒരുപാടുതവണ പാരായണംചെയ്തു മനഃപാഠമാക്കിയ, സമയം കിട്ടുമ്പോഴൊക്കെ ഇപ്പോഴുംവായിയ്ക്കുന്ന പരമ ഭക്തനും,ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ എന്റെ ഒരു സീനിയര്‍ സുഹൃത്ത്‌ മെഡിസിനു പഠിയ്ക്കുന്ന മകന്റെ ഭാവിയെക്കുറിച്ചു ഒരാശങ്കയും കൂടാതെ വിവരിയ്ക്കുന്നത്‌ അമ്പരപ്പോടെ കേട്ടിരിയ്ക്കാനെ കഴിഞ്ഞുള്ളു എനിയ്ക്ക്‌..മോഹമുണ്ടായിട്ടും എന്തുകൊണ്ടോ ഇതുവരെ ഗീത ഒരരദ്ധ്യായം പോലും തികച്ചു വായിയ്ക്കാന്‍ കഴിയാതിരുന്നത്‌ മഹാഭാഗ്യമായി എന്നു തോന്നിപോയ നിമിഷങ്ങളായിരുന്നു സത്യമായിട്ടും അത്‌.! എന്റെ കൃഷ്ണാ,..എന്താണിതിന്റെയൊക്കെ അര്‍ത്ഥം.!

ഒരേ വിശ്വാസം..ഒരേ ആചാരങ്ങള്‍,..സ്വര്‍ഗരാജ്യത്തിലേയ്ക്കും ഒറ്റ വഴിമാത്രം..എന്നിട്ടും ഇഹലോകത്തില്‍നിന്നും പരലോകത്തിലേയ്ക്ക്‌ പോകാനൊരുങ്ങുന്ന ആത്മാവിനു വേണ്ടുന്ന സംസ്കാരശുശ്രുഷകള്‍ നല്‍കി യാത്രയാക്കേണ്ട മുഹൂരത്തത്തില്‍ അതിനു പകരം ആ ഭൗതികശരീരം അടങ്ങിയ ശവമഞ്ചമെടുത്തമ്മനമാടി പരസ്പരം തര്‍ക്കിയ്ക്കുന്നതും കലഹിയ്ക്കുന്നതും എന്തു വിഭാഗീയതയുടെ പേരിലാണെങ്കിലും ദൈവത്തിനു നിരക്കാത്ത ആ പ്രവൃത്തി വേദനയോടെ മാത്രമെ കണ്ടിരിയ്ക്കാന്‍ കഴിഞ്ഞുള്ളു.

ഇരുകൈകളുമുയര്‍ത്തി മാനവീകതയുടെ പ്രതീകമായി അനുഗ്രഹവര്‍ഷം ചൊരിയുന്ന ദൈവപുത്രന്റെ പടത്തിനെ സാക്ഷിയാക്കി നല്‍കിയ ശോഭനമായ ഭാവിയുടെ മോഹനവാഗ്ദാനങ്ങളില്‍ മയങ്ങി ഭീമമായ തുക ഫീസു നല്‍കി തങ്ങളുടെത്തന്നെ സ്ഥാപനങ്ങളില്‍നിന്നും പഠിച്ചിറങ്ങിയ കുട്ടികളും ആ കൂട്ടത്തിലുണ്ടാകാം എന്നോര്‍ക്കാതെ "ഞങ്ങളുടെ സ്ഥാപനം മാത്രമായി നേര്‍സുമാര്‍ക്ക്‌ ശമ്പളം കൂട്ടികൊടുത്താല്‍ അതു മറ്റു സ്വകാര്യ ആശുപത്രികളെ ബാധിയ്ക്കും" എന്ന്‌ വ്യാപാരി വ്യവസായി ഏകോപനസമതി അംഗത്തിന്റെ മനസ്സോടെ മാധ്യമങ്ങളോടു ഒരു മടിയും കൂടാതെ നിലപാടു വ്യക്തമാക്കുന്ന ആ ആശുപത്രിയിലെ "മുതിര്‍ന്ന അമ്മയുടെ" കണ്ണില്‍ കാരുണ്യത്തിന്റെ ചെറുകണികപോലും കാണാന്‍ കഴിഞ്ഞില്ല..! "അതു നമ്മുടെ പിള്ളേരാ, അവരെയങ്ങു വിട്ടേര്‌." പോലീസു സ്റ്റേഷനിലേയ്ക്കു അധികാരത്തോടെ ഫോണ്‍ ചെയ്യുന്ന ഭരിയ്ക്കുന്ന കക്ഷിയുടെ ലോക്കല്‍ നേതാവിന്റെ തലത്തിലേയ്ക്കിറങ്ങി വന്ന്‌ ഇറ്റാലിയന്‍ നാവികര്‍ക്കുവേണ്ടി ശുപാര്‍ശയുമായെത്തി വിശ്വാസികളെ അക്ഷാരര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞ ഉന്നത മതശ്രേഷ്ഠനെ അമ്പരപ്പോടെനോക്കിയിരിയ്ക്കാനെ കഴിഞ്ഞുള്ളു.!

ആദ്യത്തെ വിപ്ലവകാരിയും വിമോചനപോരാട്ടത്തിന്‌ തുടക്കംകുറിച്ച ആളുമെന്ന നിലയില്‍ യേശുദേവനെ ഇടതുപക്ഷ സമ്മേളന വേദിയില്‍ ചിത്രികരിയ്ക്കാന്‍ ശ്രമിച്ചതിനെതിരെ രോഷം കൊള്ളുന്നവര്‍ ദൈവപുത്രന്റേയും മറ്റു പുണ്യാളന്‍മാരുടേയും പേരുകളും ചിത്രങ്ങളും സ്വന്തം സ്വയാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുബന്ധ പരസ്യങ്ങളിലും ഒരുമടിയുംകൂടാതെ ഉപയോഗിയ്ക്കുന്നു,.അതുവഴി മുഖ്യമായും കച്ചവടലക്ഷ്യം മാത്രമുള്ള അത്തരം സ്ഥാപനങ്ങള്‍ക്ക്‌ ആത്മീയ പരിവേഷം നല്‍കാന്‍ ബോധപൂര്‍വ്വം ശ്രമിയ്ക്കുന്നു. കര്‍ത്താവെ കാണുന്നില്ലെ ഇതൊന്നും അങ്ങ്‌..!

അങ്ങിനെയങ്ങിനെ ദൈവങ്ങളുടെ തലനാരിഴകളില്‍ വരെ വിപണന സാധ്യത കാണുന്ന കപടഭക്തരുടെ പ്രകടനങ്ങള്‍ നേരിട്ടും, വാര്‍ത്താമാധ്യമങ്ങളിലൂടേയും നിരന്തരം കണ്ട്‌ മടുത്ത നമ്മളില്‍ ചിലരെങ്കിലും മതങ്ങളേ കുറ്റപ്പെടുത്തുന്നു. എല്ലാം കണ്ടിട്ടും എന്തേ നിസ്സംഗരായിരിയ്ക്കുന്നുവെന്ന ചോദ്യവുമായി ദൈവങ്ങളോട്‌ വെറുതെ പരിഭവിയ്ക്കുന്നു..അപ്പോഴും, കറകളഞ്ഞ ഭക്തിയും,സഹജീവികളൊടു കരുണയും,സേവനമനോഭാവുമുള്ള മനസ്സുമായി ഇങ്ങിനെ സമൂഹത്തിന്റെ വിവിധതലങ്ങളില്‍പ്പെട്ട എത്രയെത്ര ജോസഫുമാര്‍ ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍,വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിദാന്തം,നിരന്തരം പ്രാര്‍ത്ഥനകളില്‍ മുഴുകി സദ്‌പ്രവൃത്തികളില്‍ മുഴുകി നിശബ്ദരായി ഈശ്വരസേവ ചെയ്തു ജീവിയ്ക്കുന്നുണ്ടെന്ന്‌ ഓര്‍ക്കാതെ പോകുന്നു..സത്യത്തില്‍ ആരാലും അറിയപ്പെടാതെ പോകുന്ന അത്തരം വ്യക്ത്വത്വങ്ങളിലൂടെ മാത്രമാണ്‌ മതങ്ങളുടെ മഹത്വവും ഈശ്വരന്റെ സന്ദേശങ്ങളും തലമുറകളിലേയ്ക്കു പകര്‍ന്നു നല്‍കപ്പെടുന്നതെന്ന ചിന്ത എന്നെപ്പോലെ പാതി ഭക്തിയും,ചഞ്ചലച്ചിത്തവും,അതിരുകവിഞ്ഞ അഹംബോധവും,അങ്ങിനെ ഒരാധുനികമനുഷ്യന്റെ എല്ലാവിധ ന്യൂനതകളുമുള്ള ഒരു സാധാരണ വ്യക്തിയുടെ മനസ്സിലേയ്ക്ക്‌ ഇത്തരം തളര്‍ച്ചകളുടെ സന്ദര്‍ഭത്തിലെ കടന്നുവരു എന്ന സത്യം ജോസഫിലൂടെ തിരിച്ചറിഞ്ഞു ഞാന്‍.

ഫോണ്‍വിളികള്‍,അല്‍പ്പം വായന,ഒരുപാട്‌ ചാനല്‍ക്കാഴ്ചകള്‍.അങ്ങിനെ നല്ല ക്ഷീണമുള്ള ദിവസങ്ങളില്‍പോലും പകലുറക്കം പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചു ഞാന്‍.ബാങ്കില്‍ വല്ലാതെ തിരക്കുള്ള സമയങ്ങളില്‍ മാളുവിനെ വിളിയ്ക്കുന്നതിനും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി.അതിനൊരു കാരണമുണ്ട്‌.ഏറേ ശ്രദ്ധയും കരുതലും വേണ്ട ഗോള്‍ഡ്‌ ലോണ്‍ സെക്‍ഷന്‍ അവളിപ്പോള്‍ ഒറ്റയ്ക്കാണ്‌ കൈകാര്യം ചെയ്യുന്നത്‌. എന്റെ അസുഖം,നിരന്തരമുള്ള ഫോണ്‍വിളികള്‍ അതിന്റെയൊക്കെ ടെന്‍ഷന്‍ കൊണ്ടാകാം ഒരു ദിവസം ജോലിയ്ക്കിടയില്‍ മാളുവിനൊരബദ്ധം പറ്റി.

രോഗിയായ അമ്മയുടെ ചികല്‍സ, അങ്ങിനെ ദൈനംദിന ജീവിതത്തിലെ ചെറുതുംവലുതുമായ ആവശ്യങ്ങള്‍ക്കായി കൂടെകൂടെ പണയമിടപാടുകള്‍ നടത്തുന്ന പ്രാരാബ്ദക്കാരനായ ടയിലര്‍ ശിവശങ്കരനായിരുന്നു കൗണ്ടറിലപ്പോള്‍..ഒരു കാതില്‍ മൊബയിലും ചേര്‍ത്തുവെച്ച്‌ എന്നോടുള്ള സംസാരിയ്ക്കുന്ന തിരക്കിനിടയില്‍ പണയമെടുക്കാനും പുതുക്കാനുമായി ലോക്കറില്‍നിന്നും പുറത്തെടുത്ത ആ മനുഷ്യന്റെ പേരിലുള്ള രണ്ടു കൊച്ചു സ്വര്‍ണ്ണപൊതികളില്‍ ഒന്നിനു പകരം പുതുക്കാനെടുത്ത പൊതിയടക്കം രണ്ടു പൊതികളും കൊടുത്തു വിട്ടു മാളു!..കമ്പ്യൂട്ടറില്‍ കണക്കുകള്‍ കൃത്യമായിരുന്നു..പെട്ടന്നാര്‍ക്കും കണ്ടുപിടിയ്ക്കാന്‍ കഴിയില്ലായിരുന്നു..അര്‍ദ്ധവാഷിക കണക്കെടുപ്പുകളുടെ നാളുകളിലോ,അല്ലെങ്കില്‍ കുറെ ദിവസം കഴിഞ്ഞ്‌ ആ കക്ഷി തന്നെ തിരിച്ചെടുക്കാനോ മറ്റോ വരുന്ന സമയത്ത്‌ മാത്രമെ ആ നഷ്ടം മനസ്സിലാകുമായിരുന്നുള്ളു.അപ്പോഴും അയാളെ സംശയിച്ചാല്‍തന്നെ അതിനപ്പുറം ഒരു തെളിവും ബാക്കിയുണ്ടാകുകയുമില്ല.

വീടിനോടു ചേര്‍ന്നുള്ള തെക്കേ ചായ്പ്പില്‍ ഒരു തയ്യില്‍മെഷിന്റെ ചക്രത്തിനൊപ്പം ചലിയ്ക്കുന്ന സൂചിയുടെയും നൂലിന്റെയും താളത്തില്‍ ജീവിതം കരുപ്പിടിപ്പിയ്ക്കുന്ന അരപ്പട്ടിണിക്കാരനും രണ്ടുപെണ്‍കുട്ടികളുടെ അച്ഛനുമായ ആ മനുഷ്യന്‌ ഒട്ടും വിയര്‍ക്കാതെ.എളുപ്പത്തില്‍ ആ മൂന്നു പവന്‍ സ്വന്തമാക്കാമായിരുന്നു.! .പക്ഷെ, മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള വീട്ടിലെത്തിയശേഷം മാത്രം കാര്യം മനസ്സിലാക്കിയ അയാള്‍ നിമിഷങ്ങള്‍ക്കകം അങ്ങോട്ടു ബസ്സില്‍ പോയതിനേക്കാള്‍ വേഗത്തില്‍ ഓട്ടോയില്‍ ബാങ്കില്‍ മടങ്ങിയെത്തി..എന്തോ വലിയ അബദ്ധം പറ്റിയതുപോലെ,തെറ്റു ചെയ്തതുപോലെ വിവര്‍ണ്ണമായിരുന്നു വിയര്‍പ്പില്‍ കുളിച്ച അയാളുടെ മുഖം ആ സമയത്ത്‌..അവര്‍ കൊടുക്കാന്‍ ശ്രമിച്ച ഓട്ടോചാര്‍ജുപോലും വാങ്ങാതെ,എന്തോ ഭാരമിറക്കിവെച്ചിട്ടെന്നെപോലെ മനസ്സമാധാനത്തോടെ മടങ്ങിപോയ സാധുവായ ആ മനുഷ്യന്‍ വിദ്യാസമ്പന്നനായിരുന്നില്ല.."നിത്യാനന്ദസ്വാമിമാരുടെ" പ്രഭാഷണങ്ങള്‍ കേള്‍ക്കുന്ന ശീലവുമില്ലായിരുന്നു.രവിശങ്കറിന്റെ ശാന്തി മന്ത്രങ്ങളും അന്യമായിരുന്നു അയാള്‍ക്ക്‌.അതിരുവിട്ട്‌ മോഹിയ്ക്കാനറിയാത്ത ഒരു സാധാരണ വീട്ടമ്മയായതുകൊണ്ടാകാം വീടിനടുത്തുള്ള മിനറല്‍ വാട്ടര്‍ കമ്പനിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡെയിലി വേജസുക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യ സതിദേവി ആഗ്രഹസാഫല്യങ്ങള്‍ക്കായി പൊങ്കാല നിവേദ്യവുമൊരുക്കാറില്ല..ആധുനിക മനുഷ്യന്റെ ആചാരോപചാരങ്ങളറിയാത്ത, അഭിനവ ഭക്തിമാര്‍ഗ്ഗത്തിന്റെ കെട്ടുകാഴ്ചകളൊന്നുമില്ലാത്ത ആ ഗ്രാമീണമനസ്സുകളില്‍ പക്ഷെ,നന്മയുണ്ടായിരുന്നു..അര്‍ഹതയില്ലാത്ത അന്യന്റെ മുതല്‍ സ്വന്തമാക്കി ആ പൈസകൊണ്ടു കുടിയ്ക്കുന്ന അന്തിക്കള്ളിന്റെ ലഹരിയ്ക്ക്‌ മനഃശ്ശാന്തി നല്‍കാന്‍ കഴിയില്ല എന്നു തിരിച്ചറിയാനുള്ള വിവേകമുണ്ടായിരുന്നു ശിവശങ്കരന്‌.

എന്തായാലും അന്നത്തെ ആ സംഭവത്തോടെ ഡ്യൂട്ടി സമയത്ത്‌ അവളെ വിളിയ്ക്കുന്നതില്‍ മിതത്വം പാലിയ്ക്കാന്‍ തുടങ്ങി ഞാന്‍...സ്വര്‍ണ്ണത്തിനൊക്കെ എന്താ വില ഇപ്പോ.!,നാട്ടില്‍ എല്ലാ മനുഷ്യരും ശിവശങ്കരന്‍മാര്‍ ആയിരിയ്ക്കില്ലല്ലോ. !

ഉറക്കവും ഒപ്പം സ്വസ്ഥതയും നഷ്ടപ്പെടാതാരിയ്ക്കാന്‍ നെറ്റുമായി ബന്ധിപ്പിയ്ക്കുന്ന ഡെസ്‌ക്‍ടോപ്പും, ലാപ്‌ടോപ്പും റൂമിന്റെ നാലയലത്തു പോലും അടുപ്പിയ്ക്കാത്ത എനിയ്ക്ക്‌ ടൈം പാസിനായി പോസ്റ്റുകളെഴുതി ഞാന്‍ വിമര്‍ശിച്ച ചാനലുകളെതന്നെ ആശ്രയിക്കേണ്ടി വന്നല്ലൊ എന്ന്‌ കൗതുകത്തോടെ ഓര്‍ത്തു.ബിരുദാനന്തരബിരുദ ക്ലാസിലെ വിദ്യാര്‍ത്ഥികളെ പ്രീഡിഗ്രി കുട്ടികളെയെന്നപോലെ കരുതി ക്ലാസുകള്‍ വിരസമാക്കുന്ന അധ്യാപകര്‍ക്കു സമാനമാണ്‌ മലയാളത്തിലെ വാര്‍ത്താചാനലുകള്‍.അരമണിക്കൂറുകൊണ്ടു തീര്‍ക്കാവുന്ന ഇറ്റാലിയന്‍ കപ്പല്‍ വിശേഷങ്ങളും പിറവം തെരെഞ്ഞെടുപ്പും തിരിച്ചും മറിച്ചും വലിച്ചുനീട്ടുന്ന റിപ്പോര്‍ട്ടര്‍മാരെ കണ്ടുംകേട്ടും ഒറ്റ ദിവസം കൊണ്ടേ മടുത്തു.

ഏഷ്യാനെറ്റ്‌ മിഡില്‍ ഈസ്റ്റിലെ മോണിങ്ങ്‌ഷോ തീരുന്നതോടെ ടീവിക്കാഴ്ചകള്‍ അവസാനിപ്പിച്ച്‌, റൂമിലെ ലൈറ്റുകള്‍ ഓഫ്‌ ചെയ്ത്‌,കിഴക്കെ ജനലിലൂടെ അരിച്ചിറങ്ങുന്ന ശിശിരത്തിലെ തണുത്ത ഉച്ച വെയിലിന്റെ വെളിച്ചത്തില്‍ കുറച്ചുനേരം എന്തെങ്കിലും വായിച്ചും, പഴയ കാര്യങ്ങള്‍ ഓര്‍ത്തും അലസമായി അങ്ങിനെ ഇരിയ്ക്കും.!..ആധുനികജീവിതത്തിലെ തിരക്കുകളും ബാധ്യതകളൊന്നുമില്ലാത്ത,ചിന്തകളാല്‍ ഹരിതാഭമായ വിശ്രാന്തിയുടെ ആ ലോകത്തില്‍ സ്വതന്ത്രമായി മേയാന്‍ മനസ്സിനെ കയറഴിച്ചു വിടും.! ഒട്ടും വൈകാതെ ഹൃദയത്തിലെ ഫേസ്‌ബുക്കില്‍ പുഞ്ചിരിയുമായി പഴയ പല പരിചിത മുഖങ്ങളും കടന്നു വരും.ആരുംവന്നില്ലെങ്കിലും ഒരാള്‍ തീര്‍ച്ചയായും ഓടിയെത്തും..കിതപ്പില്‍ തുടിയ്ക്കുന്ന നെഞ്ചും,വിയര്‍പ്പില്‍ കുളിച്ച മുഖകാന്തിയുമായി മുന്നില്‍ നിറഞ്ഞുനിന്ന്‌ കുശലം പറയും "വല്ലാതെയങ്ങ്‌ ഒതുങ്ങിപോയി അല്ലെ" ആ വലിയ മിഴിയിതളുകള്‍ അത്ഭുതംകൊണ്ടു വിടരും.ഗൃഹാതുരത്വത്തിന്റെ ലഹരി പകര്‍ന്ന്‌,ഒരു കാലഘട്ടത്തിന്റെ അനുഭൂതി അപ്പാടെ ആവാഹിച്ചെത്തുന്ന അസുലഭനിമിഷങ്ങളിലെ ആ കാറ്റിന്‌ കണ്ണീരിന്റെ കുളിരായിരുന്നു, നിളയുടെ ഗന്ധമായിരുന്നു.

(തുടരും)
കൊല്ലേരി തറവാടി
03/04/2012