Friday, March 23, 2012

ചിക്കന്‍പോക്സ്‌ ദിനങ്ങളിലൂടെ ... (അദ്ധ്യായം ഒന്ന്‌)

മാസങ്ങളില്‍ പ്രിയപ്പെട്ട മാസം,എന്റെ ജന്മമാസം നല്ലൊരു പിറന്നാള്‍ സമ്മാനം തന്നു എനിയ്ക്ക്‌.ചിക്കന്‍പോക്സ്‌..!ഒട്ടും രാശിയില്ലാതെ കടന്നുപോയി ഇത്തവണത്തെ ഫെബ്രുവരി.ഫെബ്രുവരി മാത്രമല്ല മാര്‍ച്ചും.ഓഫീസും ആകെ അസ്വസ്ഥമായിരുന്നു..ചാനല്‍ വേട്ടയ്ക്കായി വല്ലാത്ത അലച്ചിലായിരുന്നു ഫെബ്രുവരിയുടെ ആദ്യപകുതിയില്‍..ഞങ്ങള്‍ അഞ്ചുപേര്‍ ചേര്‍ന്നാണ്‌ ഒരു ഡിഷ്‌ ഷെയര്‍ ചെയ്യുന്നത്‌.ഒരു കുടക്കീഴില്‍ പ്രധാനപ്പെട്ട എല്ലാ ചാനലുകളും ഒന്നിച്ചണിനിരത്തുക എന്നത്‌ ഇവിടുത്തെ അന്തരീക്ഷത്തില്‍ തീര്‍ത്തും ദുഷ്ക്കരമായ കാര്യമാണ്‌..ആലപ്പുഴക്കാരായ അഷറഫിനും ഷെറീഫിനും കൈരളി ഇല്ലാത്ത ഒരു ചാനല്‍ കാഴ്ചയെക്കുറിച്ച്‌ ചിന്തിയ്ക്കാനെ കഴിയില്ലായിരുന്നു.അവരെ പറഞ്ഞിട്ടും കാര്യമില്ല.ആരോടൊയൊക്കയോ അച്ചാരം വാങ്ങിയിട്ടെന്നെന്നപോലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കെതിരെ വീണുകിട്ടുന്ന കൊച്ചവസരങ്ങള്‍ പോലും വിട്ടുകളയാതെ പെരുപ്പിച്ച്‌ താറടിച്ചു കാണിയ്ക്കാന്‍ പരസ്പരം മല്‍സരിയ്ക്കുന്ന ചാനലുകള്‍ക്കിടയില്‍ സ്വന്തം പക്ഷത്തെ പ്രതിരോധിയ്ക്കുകയും ന്യായികരിയ്ക്കുകയും ചെയ്യുന്ന ആകെയുള്ള ആ ഒരുചാനല്‍ കാണാന്‍ കഴിയണം എന്ന അവരുടെ ആവശ്യം തീര്‍ത്തും ന്യായമായിരുന്നു..എത്ര ന്യൂസ്‌ ചാനലുകള്‍ വന്നാലും നിഷ്പക്ഷമായ ഒരു ചാനല്‍ മലയാളിയ്ക്ക്‌ എന്നും ഒരു സ്വപ്നം മാത്രം ആയിരിയ്ക്കുമല്ലോ.

ആമ്പല്ലുര്‍ക്കാരനായ അനിലേട്ടനും പട്ടാമ്പിക്കാരനായ ഹനീഫയും സീരിയല്‍ ചാനലുകളുടെ ആരാധകരാണ്‌..സീരിയല്‍ എന്നും ഹരമാണ്‌ അനിലേട്ടന്‌."കെങ്കേമിപ്പൂവില്‍" ചാലിച്ച്‌ അനിലേട്ടനാരോ കൈവിഷം കൊടുത്തിട്ടുണ്ടെന്ന്‌ കളിപറയാറുണ്ട്‌ ഇവിടെ ഞങ്ങള്‍.അനിലേട്ടനെ കുറ്റം പറഞ്ഞിട്ട്‌ `കാര്യമില്ല, അതിനൊരു കാരണമുണ്ട്‌..പ്രീഡിഗ്രി തോറ്റ്‌ ഗള്‍ഫ്‌ മോഹവുമായി ഇരിങ്ങാലക്കുട "ലൂണായില്‍" എക്സ്‌റേ വെല്‍ഡിംഗ്‌ പഠിയ്ക്കാന്‍ പോയിരുന്ന നാളുകളില്‍ എന്നും രാവിലെ പുതുക്കാട്‌ സെന്ററില്‍നിന്നും നിന്നും ഒരു സുന്ദരി ബസ്സില്‍ കയറുമായിരുന്നു..ഒരു ഗള്‍ഫുക്കാരന്റെ ഭാര്യ.പുതുമണവാട്ടി, ഹണിമൂണും ആഘോഷങ്ങളും കഴിഞ്ഞ്‌ തിരിച്ചു പോയ പ്രിയതമനെക്കുറിച്ചോര്‍ത്ത്‌ ആളൊഴിഞ്ഞ ഉത്സവപ്പറമ്പുപോലെ ശൂന്യമായ മനസ്സും,വിഷാദം തുളുമ്പുന്ന മിഴികളുമായി ഇരിങ്ങാലക്കുടയിലുള്ള ഒരു പാരലല്‍ കോളേജില്‍ ഏം.ഏയ്ക്കു പഠിയ്ക്കുകയായിരുന്ന ആ കുട്ടി ബസ്സില്‍ കയറുന്നതു തന്നെ ഒരു കാഴ്ചയായിരുന്നു. ഒരു കൈകൊണ്ട്‌ നീല ഫയലും വട്ടത്തിലുള്ള സ്റ്റീല്‍ ചോറ്റുപാത്രവും മാറോടടക്കിപ്പിടിച്ച്‌ മറുകൈ മുകളിലെ കമ്പിയില്‍ മുറുക്കിപിടിച്ച്‌ നില്‍ക്കുന്നതിനിടയില്‍ ബസ്സിന്റെ ചലനങ്ങള്‍ക്കനുസരിച്ച്‌ ഗതിമാറുന്ന കാറ്റിന്റെ കുസൃതിയില്‍ സ്ഥാനം മാറുന്ന സ്വതവെ താഴ്‌ത്തിയുടുക്കുന്ന സാരി പിടിച്ചൊന്നു നേരേയിടാനുള്ള മൂന്നാമതൊരു കൈയ്യില്ലല്ലൊ....കൈ താങ്ങവേണ്ടവനാണെങ്കില്‍ അങ്ങുദൂരെ മണലാര്യണ്യത്തിലും.! അങ്ങിനെ ബസ്സിനുള്ളിലെ നിസഹായതയുടേ ആ നിമിഷങ്ങളില്‍ അവളുടെ മുഖം കൂടുതല്‍ വിഷാദാദ്രമാകും.
ഡ്രൈവര്‍ക്ക്‌ ബസ്സിന്റെ ഉള്‍വശം മുഴുവന്‍ കാണാന്‍ അവസരമൊരുക്കുക എന്ന നല്ല ഉദ്ദേശത്തോടെ ബസ്സിന്റെ മുന്‍വശത്ത്‌ ഡ്രൈവറുടെ തൊട്ടു മുകളായി മുഴുനീളത്തില്‍ കണ്ണാടി പല സ്വകാര്യ ബസ്സുകളിലും സ്ഥാപിച്ചിരുന്നു അക്കാലത്ത്‌.ബസ്സിന്റെ മുന്‍ഭാഗത്തെ വിസ്മയിപ്പിയ്ക്കുന്ന ദൃശ്യങ്ങള്‍ ഡ്രൈവര്‍ക്കു പുറമെ പുറകില്‍ നില്‍ക്കുന്ന പുല്ലിംഗങ്ങളില്‍ താല്‍പ്പര്യമുള്ള കുറച്ചുപേര്‍ക്കെങ്കിലും അവരുടെ രുചിഭേദങ്ങള്‍ക്കനുസരിച്ച്‌ ആസ്വദിച്ച്‌ നിര്‍വൃതിയടയാനുള്ള അവസരമൊരുക്കിക്കൊടുക്കുക എന്ന പുണ്യകര്‍മ്മം കൂടി ഇത്തരം കണ്ണാടികളുടെ ജന്മനിയോഗത്തിന്റെ ഭാഗമായിരുന്നു.നീണ്ടു ചുരുണ്ട മുടിയിഴകളിലെ കാച്ചെണ്ണയുടെ നാടന്‍ ഗന്ധവും,വസ്ത്രങ്ങളില്‍ നിന്നും ബഹിര്‍ഗമിയ്ക്കുന്ന സ്പ്രേയുടെ വിദേശ ഗന്ധവും ഒപ്പം അവളില്‍നിന്നും പ്രസരിയ്ക്കുന്ന മറ്റേതോ അജ്ഞാത ഗന്ധവും കൂടികലര്‍ന്നുണ്ടാകുന്ന അസുലഭ സുഗന്ധം നുകര്‍ന്ന്‌,കണ്ണാടിയിലൂടെ പ്രതിഫലിയ്ക്കുന്ന മായക്കാഴ്ചകളില്‍ മിഴികളര്‍പ്പിച്ച്‌ കൗമാരത്തിനും യൗവനത്തിനുമിടയില്‍ ഊഞ്ചലാടുന്ന അനിലേട്ടനും കൂട്ടുകാരും ആ കുട്ടിയുടെ പുറകില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ സ്ഥാനം പിടിയ്ക്കും.എതിര്‍ വാഹനങ്ങള്‍ക്ക്‌ സൈഡ്‌ കൊടുക്കുന്ന ബസ്‌ ആടിയുലയുന്ന നിമിഷങ്ങളില്‍ വല്ലപ്പോഴും അറിയാതെ തരപ്പെടുന്ന സ്പര്‍ശന സുഖനിമിഷങ്ങളും കാത്ത്‌ നെല്ലായി..ആനന്ദപുരം..മുരിയാട്‌..വല്ലക്കുന്ന്‌..അങ്ങിനെ .നാട്ടിന്‍പുറത്തെ വളവും തിരിവും നിറഞ്ഞ ഇടുങ്ങിയ ഇടവഴികളിലൂടെയുള്ള സ്വപ്നതുല്യമായ ആ സ്വര്‍ഗ്ഗീയയാത്ര ഏതാണ്ട്‌ മുക്കാല്‍ മണിക്കൂറോളം നീണ്ടു നില്‍ക്കും.

ഇല്ലാക്കഥകള്‍വരെ ചമച്ചെടുത്ത്‌ അതിമനോഹരമായി വര്‍ണ്ണിച്ച്‌ "ഞാനായിരുന്നെടാ ആണ്‌.ആയക്കാലത്ത്‌ ഞാന്‍ കളിച്ച കളികളാടാ കളികള്‍" എന്നൊക്കെ സ്ഥാപിച്ചെടുത്ത്‌,മറ്റുള്ളവരെ കൊതിപ്പിച്ച്‌ ആളാകാന്‍ ശ്രമിയ്ക്കുന്നത്‌ സര്‍വ്വസാധാരണമാണ്‌ ഗള്‍ഫിലെ ബാച്ചിലര്‍ലോകത്ത്‌.അല്‍പ്പം ലഹരിയുടെ ഈണം മുഴുങ്ങുന്ന ഞങ്ങളുടെ വരാന്ത്യസായാഹ്ന സൗഹൃദ സദസ്സുകളില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്ന അവസരങ്ങളില്‍പോലും തന്റെ ഭാര്യ ദീപയെ ഒഴിച്ച്‌ ആ പെണ്ണിനേയെന്നല്ല ഒരു പെണ്ണിനേയും ഒരിയ്ക്കല്‍പോലും മനപൂര്‍വ്വം അനാവശ്യമായി സ്പര്‍ശിച്ച്‌ മര്യാദക്കേട്‌ കാണിച്ചിട്ടില്ലെന്ന്‌ ആണയിട്ടു പറഞ്ഞ്‌ തന്റെ പാതിവൃത്യം മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വ്യഗ്രതപ്പെടുന്ന വെറും പാവമായിരുന്നു എല്ല അര്‍ത്ഥത്തിലും അനിലേട്ടന്‍.!

അതുന്തുമാവട്ടെ,തന്റെ പെണ്ണിനെ കാക്കയ്ക്കും പരുന്തിനും അധികനാള്‍ മുട്ടാനും തട്ടാനും തോണ്ടാനും അവസരം നല്‍കാതെ ആ ഗള്‍ഫുക്കാരന്‍ വിസയുമായി വന്ന്‌ നായികയെ കൂട്ടികൊണ്ടുപോകുന്നതുവരെ, ഏതാണ്ട്‌ ഒരു വര്‍ഷത്തിലധികം നീണ്ടു നിന്നു അനിലേട്ടന്റെ ആ സവാരിഗിരിഗിരി..! ബസ്സിലെ അന്നത്തെ ആ നായികയുടെ അതെ ഛായാണത്രെ കെങ്കേമിപ്പൂവിലെ നായിയ്ക്കും.! അതെ മുഖം,കണ്ണട,ആ നടപ്പും എടുപ്പും,നിസ്സംഗത നിറഞ്ഞ മുഖത്തെ വിഷാദഭാവങ്ങളും.എന്തിനധികം പറയുന്നു സാരിയുടെ ചലനങ്ങള്‍ക്കു വരെ..! എല്ലാറ്റിനും വല്ലാത്ത സാമ്യം! ഇത്തിരി അതിശയോക്തി കലര്‍ത്തി അനിലേട്ടന്റെതന്നെ ഭാഷയില്‍ പറഞ്ഞാല്‍ ശരിയ്ക്കും ക്ലോണിംഗ്‌ ചെയ്തതു പോലെ.! ഈ സീരിയല്‍ തുടങ്ങുന്ന സമയമായാല്‍ അനിലേട്ടന്‍ ആളാകെ മാറും, ആ പഴയ കൗമാരക്കാരന്റെ നെഞ്ചിടിപ്പും വെപ്രാളവും തിരിച്ചു വരും...പ്രായം മറന്ന്‌ റിവേര്‍സ്‌ ഗിയറില്‍ വര്‍ഷങ്ങള്‍ താണ്ടി വീണ്ടും ആ ബസ്സിലെത്തും, അനിലേട്ടന്റെ റൂമിലെ 24" LCDസ്ക്രീന്‍ ബസ്സിന്റെ ഫ്രന്‍ഡിലെ കണ്ണാടിയായി മാറും, കണ്ണിമ ചിമ്മാതെ വായും പൊളിച്ച്‌ അതില്‍ നോക്കി സ്വയം മറന്നിരിയ്ക്കും പാവം ആ കോളേജുകുമാരന്‍.!

ചികഞ്ഞെടുത്താല്‍ അനിലേട്ടനു മാത്രമല്ല, പ്രോഗ്രാമുകള്‍ പ്രിയങ്കരമാവാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ കാണും.അതുതന്നെയല്ലെ ഈ കാക്കത്തൊള്ളായിരം ചാനലുകളുടെ വിജയരഹസ്യവും.

ചിക്കന്‍ പോക്സിനെ കുറിച്ചു പറയാമെന്നു പറഞ്ഞിട്ട്‌ ഇതാ വീണ്ടും ചാനല്‍ വിശേഷങ്ങള്‍ തുടങ്ങിയിരിയ്ക്കുന്നു ഞാന്‍...എന്റെ ഒരും കാര്യം..! ഫെബ്രുവരി 12,ഞായറാഴ്ച വൈകീട്ട്‌ അത്താഴം കഴിഞ്ഞ്‌ ടെറസ്സില്‍ തണുത്ത കാറ്റുമേറ്റ്‌ ടെക്‍നീഷ്യനോടൊപ്പം ഡിഷ്‌ തിരിച്ച്‌ ചാനല്‍ തിരിച്ചു പിടിയ്ക്കാന്‍ ദിവസങ്ങളോളം നീണ്ട കൂട്ടയജ്ഞം വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ച്‌ റൂമില്‍ വന്ന്‌ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഒരുപാടു വൈകിയിരുന്നു.എന്തോ അന്ന്‌ പതിവില്ലാതെ ഉറക്കം മുറിഞ്ഞുപോയി.വല്ലാതെ തണുക്കുന്നതുപോലെ,ശരീരം വിറയ്ക്കുന്നതുപോലെ.അസുഖത്തിന്റെ ആരംഭമായിരുന്നിരിയ്ക്കാം അത്‌..ഒരു പക്ഷെ ടെറസ്സിലെ തണുത്ത കാറ്റില്‍കൂടിയായിരിയ്ക്കം അമ്മന്‍വിളയാട്ടത്തിന്റെ അണുക്കള്‍ എന്റെ ശരീരത്തിലേയ്ക്കു ഒഴുകിയെത്തിയത്‌..പിറ്റേന്നും അതിനടുത്ത ദിവസവും വല്ലാത്ത ആലസ്യമായിരുന്നു..ചൊവ്വാഴ്ചയായപ്പോഴേയ്ക്കും അവിടെയിവിടെയൊക്കെ ചുമന്നു തടിയ്ക്കാന്‍ തുടങ്ങി..ചാനല്‍ വിശേഷങ്ങള്‍ എഴുതിതുടങ്ങിയ ദിവസങ്ങളായിരുന്നു അത്‌.സാധാരണ വെള്ളിയാഴ്ചയിലെ അവധിദിനത്തിലെ ശാന്തമായ അന്തരീക്ഷത്തിലിരുന്നാണ്‌ ഞാന്‍ പോസ്റ്റുകള്‍ പൂര്‍ത്തിയാക്കാറ്‌.പക്ഷെ, ഇത്തവണ വെള്ളിയാഴ്ച വരെ കാത്തിരുന്നാല്‍ പോസ്റ്റിടല്‍ നടക്കില്ല എന്നെനിയ്ക്കു തോന്നി.തലവേദന മറന്നു,എല്ലാ ആലസ്യവും അവഗണിച്ചു.അങ്ങിനെ വല്ലാത്തോരാവേശത്തോടെ തിരക്കുവെച്ചെഴുതി പോസ്റ്റു ചെയ്തതാണ്‌ "ചാനല്‍ വെളിപാടുകള്‍".

അസുഖത്തെക്കുറിച്ച്‌ ഓഫീസില്‍ ആരോടും ഒരു സംശയവും പറഞ്ഞില്ല,സൂചനപോലും നല്‍കിയില്ല, ആരും തിരിച്ചറിഞ്ഞതുമില്ല.എനിയ്ക്കുതന്നെ ഉറപ്പില്ലായിരുന്നല്ലോ..നേരത്തെ ഇറങ്ങണമെന്നു കരുതിയതായിരുന്നു അന്ന്‌.പക്ഷെ,പോസ്റ്റെഴുതിക്കഴിഞ്ഞപ്പോള്‍ പതിവു സമയമായി.നല്ല തണുപ്പുണ്ടായിരുന്ന ആ സന്ധ്യയില്‍ അരമണിക്കൂര്‍ യാത്രയും കഴിഞ്ഞ്‌ അപ്പാര്‍ട്ടുമെന്റു പരിസരത്തെത്തിയപ്പോഴേയ്ക്കും ശരിയ്ക്കും പനിച്ചു വിറയ്ക്കുകയായിരുന്നു. എന്നിട്ടും തൊട്ടടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകാതിരിയ്ക്കാന്‍ കഴിഞ്ഞില്ല ,കാരണം എനിയ്ക്കു വരുന്ന അസുഖം ഒരു പകര്‍ച്ചവ്യാധിയാണെന്നും,ഒരുപക്ഷെ കൂട്ടുകാര്‍പോലും അടുത്തു വരാന്‍ മടിയ്ക്കുമെന്നുമുള്ള തിരച്ചറിവുണ്ടായിരുന്നു.അപ്പോഴും എന്തോ ഹോസ്പിറ്റലില്‍ പോയി ഒരുപാട്‌ രോഗികള്‍ക്കിടയിലൊരാളായി കിടക്കുന്ന കാര്യത്തെക്കുറിച്ച്‌ ചിന്തിയ്ക്കാന്‍പോലും താല്‍പ്പര്യമില്ലായിരുന്നു എനിയ്ക്ക്‌.

ഫ്രൂട്‌സ്‌,വെള്ളം,മില്‍ക്ക്‌,ഓട്‌സ്‌ അങ്ങിനെ മൂന്നുനാലു ദിവസം പിടിച്ചുനില്‍ക്കാനുള്ള സാധനങ്ങളുമായി സ്റ്റയര്‍കേസിന്റെ പടി കയറുമ്പോള്‍ ശരിയ്ക്കും തളര്‍ന്നുപോയിരുന്നു..കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു.നാട്ടില്‍ വെച്ച്‌ ഒരു ചെറിയ നീരുവീഴ്ച വരുമ്പോള്‍,അല്ലെങ്കില്‍ കിട്ടിയതെല്ലാം വലിച്ചുവാരിക്കഴിച്ചുള്ള നീണ്ട യാത്രകള്‍ക്കൊടുവില്‍ വയറ്‌ അപ്‌സെറ്റ്‌ ആയി ക്ഷീണം തോന്നുമ്പോള്‍.."ആവൂ അമ്മെ" എന്നൊക്കെ ഒരാവശ്യവുമില്ലാതെ ഉറക്കെ നിലവിളിച്ച്‌ ഒരു കൊച്ചുകുഞ്ഞിനെപോലെ കൊഞ്ചിയും ശാഠ്യം പിടിച്ചും സ്വീകരണമുറിയിലെ ദീവാനില്‍ കയറികിടക്കാറുള്ള ഞാനാണ്‌ ഇവിടെ ഇപ്പോള്‍ ഒറ്റയ്ക്ക്‌.! ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍, ഈ മരുഭൂമിയില്‍ ഞനൊറ്റയ്ക്കാണല്ലോ എന്ന ചിന്ത സഹിയ്ക്കാന്‍ കഴിയാത്ത നോവായി മനസ്സില്‍ പടര്‍ന്നിറങ്ങിയ അപൂര്‍വ്വ നിമിഷങ്ങളായിരുന്നു അത്‌.

ഒന്നുറക്കെ കരയണമെന്നു തോന്നി..ഒന്നു കൊഞ്ചാന്‍ മോഹം തോന്നി..എന്തിന്‌,ആരോട്‌,ആരുണ്ടിവിടെ കേള്‍ക്കാന്‍.!

"എന്തു പറ്റി കണ്ണാ.,വയ്യെ മോന്‌, തണക്കുണുണ്ടോ എന്റെ കുട്ടന്‌." എന്നൊക്കെ ചോദിച്ച്‌ ഓടിയെത്തി മടിയില്‍കിടത്തി കൊഞ്ചിച്ചും തലോടിയും ചൂടു പകരാന്‍ എന്റെ മാളു എവിടെ..!.'കൊതി പറ്റീട്ടുണ്ടാവും" എന്നു പറഞ്ഞ്‌ ഉപ്പൂതി തരാനും,"കണ്ണു പറ്റീട്ടുണ്ടാവും" എന്നു പറഞ്ഞ്‌ കടുകും മുളകും ഉഴിഞ്ഞിടാനും എന്റെ അമ്മയിവിടെ..!

മാളു അടുത്തുള്ളപ്പോള്‍ കൊച്ചുകൊച്ചു അസുഖങ്ങള്‍ വരുന്നത്‌ ഞാന്‍ ശരിയ്ക്കും ആസ്വദിയ്ക്കുമായിരുന്നു..അത്രയ്ക്കും ചാരുതയാണ്‌ അവളുടെ പരിചരണരീതികള്‍ക്ക്‌."അവിടെ കിടക്കൂട്ടോ,ഒരു നിമിഷം,ഇപ്പോ വരാം."എന്നു പറഞ്ഞവള്‍ നേരേ അടുക്കളയിലേയ്ക്കോടും ഇഞ്ചിയും,വെളുത്തുള്ളിയും ഒപ്പം അവള്‍ക്കു മാത്രമറിയാവുന്ന എന്തൊക്കയോകൂടി മിക്സിയിലിട്ടരച്ച്‌ ചെറുനാരങ്ങനീരും,തേനും ചേര്‍ത്ത്‌ ഒരു ഗ്ലാസിലാക്കി ഞൊടിയില്‍ മടങ്ങിയെത്തും.

"ഇത്തിരി എരിവുണ്ടാവുട്ടോ,സാര്യല്ല്യ,കണ്ണടച്ചങ്ങു കുടിച്ചോളു,എന്നിട്ടു കുറച്ചു നേരം അനങ്ങാതെ കിടന്നു വിശ്രമിച്ചോളു."

ആ സാന്ത്വനവാക്കുകളില്‍ത്തന്നെ പാതി വിമ്മിഷ്ടവും കുറഞ്ഞിരിയ്ക്കും..അരമണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും അസുഖം പൂര്‍ണ്ണമായും പമ്പ കടന്നിട്ടുണ്ടാകും.ഇത്തിരി കഴിഞ്ഞ്‌ രാവേറി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കുഞ്ഞിക്കുറുമ്പു കാണിയ്ക്കാനുള്ള മോഹവുമായി അരിച്ചിറങ്ങാനൊരുങ്ങുന്ന എന്റെ കൈകളെ മെല്ലെ തടയും അവള്‍ "കുറച്ചു നേരം മുമ്പ്‌ ആര്‍ക്കായിരുന്നു ഇവിടെ സൂക്കേട്‌,ഇപ്പോ നിറവും ഭാവവും മാറി അതിലും വലിയ സൂക്കേടാവാന്‍ തുടങ്ങിയല്ലോ...തോറ്റു എന്റെ കൃഷ്ണാ,.തോറ്റു!.ഇന്നെങ്കിലും ഒന്നനങ്ങാതെ അടങ്ങിയൊതുങ്ങി കിടന്നുറങ്ങാന്‍ നോക്കു എന്റെ കുട്ടേട്ടാ.!"ഒരു കൊച്ചുകുട്ടിയെ എന്നപോലെ ശാസിയ്ക്കും,പുതപ്പിച്ച്‌ ചേര്‍ത്തുപിടിച്ച്‌ കിടത്തിയുറക്കും.

"ചിക്കന്‍സിനെ"ക്കുറിച്ച്‌ ആദ്യമായി മാളുവിനോട്‌ പറയുമ്പോള്‍ ശരിയ്ക്കും പതറിപോയി ഞാന്‍,ശബ്ദമിടറിപോയി..അവിശ്വസനീയമായ എന്തോ കേട്ട അമ്പരപ്പായിരുന്നു മാളുവിന്റെ സ്വരത്തില്‍.."അവിടെ ഒറ്റയ്ക്കു നില്‍ക്കേണ്ട, അടുത്ത ഫ്ലൈറ്റില്‍ത്തന്നെ കയറി ഇങ്ങുപോന്നോളു.."അതായിരുന്നു അവളുടെ ആദ്യ പ്രതികരണം...തിരിച്ചൊന്നും പറയാന്‍ കഴിഞ്ഞില്ല, സങ്കടംകൊണ്ട്‌ എന്റെ ശബ്ദം പാതാളത്തോളം താണുപോയി. "ലൈന്‍ ക്ലിയറല്ല" ഒരുവിധം പറഞ്ഞൊപ്പിച്ച്‌ ഫോണ്‍ കട്ട്‌ ചെയ്തു. എത്രയൊക്കെ ആത്മവിശ്വാസമുണ്ടായാലും ഇത്തരം സങ്കടനിമിഷങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടവരുടെ മുമ്പില്‍ മനസ്സില്‍ സംഭരിച്ചുവെയ്ക്കുന്ന ധൈര്യം മുഴുവന്‍ ചോര്‍ന്നുപോകും എന്ന സത്യം തിരിച്ചറിയുകയായിരുന്ന ഞാന്‍ അവളുടെ സാമീപ്യത്തിനായി ശരിയ്ക്കും കൊതിയ്ക്കുകയായിരുന്നു.

ആ ദിവസങ്ങളിലെ ഓരോ നിമിഷങ്ങളിലും മാളു ഉണ്ടായിരുന്നു എന്റെ കൂടെ.. ആ ശിശിരരാവുകളില്‍ ബ്ലാങ്കറ്റുനുള്ളില്‍ ചൂടുപകരുന്ന ഇളംകാറ്റായി..തപിയ്ക്കുന്ന ഹൃദയത്തില്‍ സാന്ത്വനക്കുളിരു പകരുന്ന മഞ്ഞിന്‍കണമായി. ഏകാന്തനിമിഷങ്ങള്‍ വല്ലാതെ വിരസമാകുന്നു എന്നറിയുമ്പൊള്‍ ഓടിയെത്തി പഴയ തറവാട്ടിലെ മച്ചകത്തിന്റെ ഓടുമേഞ്ഞ മേല്‍ക്കൂരയില്‍ കാറ്റിന്റെ കരങ്ങളില്‍ ആടിയുലയുന്ന നിമിഷങ്ങളില്‍ അറിയാതെയുയരുന്ന നേര്‍ത്ത ശീല്‍ക്കാര ശബ്ദത്തിന്റെ പതിഞ്ഞ ഈണത്തില്‍,മുറുകുന്ന താളത്തില്‍ സ്വയം മറന്ന്‌ ഹര്‍ഷോന്മാദനൃത്തം ചെയ്യുന്ന ഇടവപ്പാതിരാവുകളിലെ പെരുമഴയായി എന്റെ ഓര്‍മ്മകളില്‍ പെയ്തിറങ്ങി അവള്‍..നാണം ഉള്ളിലൊതുക്കി ഉണര്‍ന്നെഴുന്നേറ്റ്‌ ആത്മവിശ്വാസത്തിന്റെ പ്രകാശം പരത്തുന്ന പ്രഭാതത്തിലെ ഇളംവെയിലായി. കളിവാക്കുകളാല്‍ രാവു മുഴുവന്‍ സാന്ത്വനത്തിന്റെ പാല്‍നിലാവു പൊഴിയ്ക്കുന്ന പൗര്‍ണ്ണമിത്തിങ്കളായി ചില നാളുകളിലവള്‍ .അങ്ങിനെ എല്ലാമെല്ലാമായി അവളെപ്പോഴും എന്റെ കൂടെത്തന്നെയുണ്ടായിരുന്നു.അതുകൊണ്ടായിരിയ്ക്കണം അവധി ദിനങ്ങളുടെ ലാഘവത്തോടെ ആ ദുരിതദിനങ്ങള്‍ അനായാസം തരണം ചെയ്യാന്‍ എനിയ്ക്കു കഴിഞ്ഞത്‌.

നൂറായിരം സംശയങ്ങളായിരുന്നു എനിയ്ക്ക്‌.അവളുടെ കൂടെ വര്‍ക്കു ചെയ്യുന്ന,കുറച്ചുനാള്‍മുമ്പ്‌ ചിക്കന്‍പോക്സ്‌ ബാധിച്ചിരുന്ന സരസ്വതിയോട്‌ ചോദിച്ചുമനസ്സിലാക്കി എന്റെ സംശയങ്ങള്‍ക്കുള്ള മറുപടികളുമായി ബാങ്ക്‌ കൗണ്ടറിലെ തിരക്കുകള്‍ക്കിടയിലും പ്രിയപ്പെട്ട റിങ്ങ്‌ടോണിനായി സദാ കാതോര്‍ത്തിരുന്നു.അവള്‍.

ആര്യവേപ്പിലിയിട്ടു വെള്ളം തിളപ്പിച്ച വലിയ വട്ടകയും താങ്ങിപിടിച്ച്‌ കിച്ചണില്‍ നിന്ന്‌ ബാത്ത്‌റൂമിലെത്തിയപ്പോഴേയ്ക്കും വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു മാളു..താഴെ ബക്കാലയില്‍നിന്നും വാങ്ങിയ ഈസ്റ്റേണ്‍ മഞ്ഞള്‍പൊടി ചാലിച്ച്‌ ഒന്നുപോലു വിട്ടുപോകാതെ ഓരോ കുരുക്കളിലും ശ്രദ്ധയോടെ പുരട്ടി അവള്‍..

"ഒരു നാണോം മാനോം ഇല്ല ഈ കുട്ടേട്ടന്‌, തുണീം കോണോം ഇല്ലാതെ നില്‍ക്കണ നില്‍പ്പു കണ്ടില്ലെ."
ദേഹത്തു പുരട്ടിയ മഞ്ഞളിന്റെ കുളിര്‍മയില്‍,ഇനിയും വിട്ടുമാറാത്ത ഈ മരുഭൂമിയിലെ തണുപ്പില്‍ വിറച്ചു വിറങ്ങലിച്ചു നില്‍ക്കുന്ന എന്നെ ഒന്നു ഉഷാറാക്കാനായിട്ടാവണം അപ്പോള്‍ അങ്ങിനെ കളി പറഞ്ഞു അവള്‍.

"അതിനെന്തിനാടി നാണിയ്ക്കുന്നെ ,മറ്റാരുടെയും മുമ്പിലല്ലോ. നിന്റെ മുമ്പിലല്ലെ, അല്ലെങ്കില്‍തന്നെ നമ്മള്‍ക്കിടയില്‍ കാണാനും കാണിയ്ക്കാനും ഇനി എന്താ ബാക്കിയുള്ളത്‌ മാളു.."

അങ്ങിനെ കളിചിരിയിലൂടെ ഒരുക്കിയെടുത്ത ആശ്വാസത്തിന്റെ ആ നിമിഷങ്ങളില്‍ ഉണങ്ങാന്‍ തുടങ്ങുന്ന കുരുക്കളിലെ പൊറ്റകള്‍ അടരാതെ,എനിയ്ക്കൊട്ടും വേദനിയ്ക്കാതെ ചെറുപയര്‍പൊടി തേച്ചു കുളിപ്പിയ്ക്കുമ്പോള്‍ വല്ലാത്ത കരുതലായിരുന്നു അവള്‍ക്ക്‌.

" തല നിറച്ചു കുരുക്കളാണ്‌, കുളിച്ചിട്ട്‌ പത്തുപതിനഞ്ചു ദിവസവുമായി എന്നിട്ടും ഞാന്‍ വിചാരിച്ചപോലെ മുടി കൊഴിഞ്ഞിട്ടില്ലട്ടോ, ഭാഗ്യം".
തല നന്നായി തുവര്‍ത്തി രാസ്നാദി പൊടി നെറുകയില്‍ തിരുമ്മിതരുമ്പോള്‍ ആശ്വസത്തോടെ അവള്‍ മൊഴിഞ്ഞു...

ഈശ്വരാ... ഇവളില്ലായിരുന്നെങ്കില്‍..! സ്നേഹാധിക്യംകൊണ്ടുവീര്‍പ്പുമുട്ടിയ ആ നിമിഷം അറിയാതെ ഞാനവളെ ചേര്‍ത്തു പിടിച്ചു.."കുട്ടേട്ടാ..വേണ്ടാ, വേണ്ടാ,.ആദ്യകുളി കഴിഞ്ഞിട്ടേയുള്ളു..കുഞ്ഞിക്കുറുമ്പു കാട്ടാനുള്ള പൂതിയൊക്കെ മനസ്സില്‍തനെ വെച്ചോളു,കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു പുറത്തെടുത്താല്‍ മതി."
കള്ളച്ചിരിയോടെ അവള്‍ കുതറി മാറി..അവളു പുറകെ ബാത്ത്‌ റൂമില്‍ നിന്നും പുറത്തു കടന്നപ്പോള്‍...! വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല..സ്വപ്നലോകത്തില്‍ ഞെട്ടിയുണര്‍ന്നതുപോലെ സ്ഥലകാലബോധം നഷ്ടപ്പെട്ട്‌ ഒരുനിമിഷം സ്തംഭിച്ചു നിന്നുപോയി ഞാന്‍.

"കുട്ടേട്ടാ തലയില്‍ അധികം വെള്ളമൊഴിയ്ക്കേണ്ട, നല്ല തണുപ്പല്ലെ അവിടെ,നന്നായി തോര്‍ത്തണം, പിന്നെ നെറുകയില്‍ രാസ്നാദിപൊടി ഇടാന്‍ മറക്കണ്ടാട്ടോ".കുളിയ്ക്കാന്‍ ഒരുങ്ങുന്നതിനുതൊട്ടുമുമ്പായി ഫോണിലൂടെ അവള്‍ പറഞ്ഞത്‌ പെട്ടന്ന്‌ ഞാനോര്‍ത്തു.തിടുക്കത്തില്‍ അലമാരയില്‍ രാസ്‌നാദി പൊടിയുടെ ചെപ്പിനായി പരതുമ്പോള്‍ എന്റെ കണ്ണുകളില്‍ നിന്നുമുതിര്‍ന്ന ജലകണങ്ങള്‍ മുറിയിലെ കാര്‍പ്പെറ്റില്‍ വീണലിഞ്ഞു.

(തുടരും)
കൊല്ലേരി തറവാടി
23/03/2012

Saturday, March 3, 2012

ഒരു പാവം തറവാടി ബ്ലോഗറുടെ ഒരു സാധാരണ വെക്കേഷന്‍ ദിനം (ഭാഗം--3)

അമ്മ, മാളു, പിന്നെ ...

എന്തെങ്കിലും പ്രത്യേക പരിപാടികള്‍ ,ദൂരയാത്രകള്‍ ഇതൊന്നുമില്ലാത്ത ദിവസങ്ങളില്‍ മാളുവിനെ ബാങ്കില്‍വിട്ടശേഷമുള്ള കറക്കങ്ങള്‍ക്കൊടുവില്‍ ഉച്ചയൂണിനു മുമ്പായി അമ്മയുടെ അടുത്ത്‌ ഓടിയെത്താറുണ്ട്‌ ഞാന്‍,അതിനായി എല്ലാം മറന്ന്‌ അതിവേഗം വണ്ടിയോടിയ്ക്കേണ്ടി വരാറുണ്ട്‌ പലപ്പോഴും.പരോള്‍പോലെ വീണു കിട്ടുന്ന വെക്കേഷന്‍ നാളുകളിലെ ഓരോ നിമിഷവും ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി മാത്രം പങ്കുവെച്ചു നല്‍കുക അങ്ങിനെ അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ സ്വയം മറയ്ക്കുക മറ്റേതോരു ഗള്‍ഫുപ്രവാസിയുടെയുമെന്നപോലെ ഇതൊക്കെത്തന്നെയായിരുന്നു എന്റേയും രീതികള്‍..മാളു , അപ്പു, അമ്മ പലപ്പോഴും ഇവക്കുചുറ്റും മാത്രമൊതുങ്ങുന്നു എന്റെ ലോകം.എണ്ണിചുട്ട അപ്പം പോലെ കിട്ടുന്ന ആ ദിനങ്ങളില്‍ നാട്ടില്‍ ഇപ്പൊഴും ശേഷിയ്ക്കുന്ന കൂട്ടുകാര്‍,എന്തിന്‌ ചേച്ചിമാരെ വരെ കാര്യമായി പരിഗണിയ്ക്കാന്‍ പറ്റാറില്ല പലപ്പോഴും.

"മാളുവിനെ കണ്ടാല്‍ എല്ലാം മറക്കും, പിന്നെ ആരും വേണ്ടാ അവന്‌ "  പരാതി പറയുമ്പോഴും ചേച്ചിമാരുടെ വാക്കുകളില്‍ വാല്‍സല്യം തുളുമ്പും,.അതങ്ങിനെയല്ലെ വരു ഇന്നും അവരുടെ പുന്നാര അനിയന്‍ തന്നെയല്ലെ ഈ കുട്ടന്‍.

ചേച്ചിമാരുടെ പരാതിയില്‍ കാര്യമില്ലാതില്ല..വിവാഹത്തിനുശേഷം എന്റെ ചിന്തകളും പ്രവര്‍ത്തികളും പലപ്പോഴും മാളുവില്‍ മാത്രമായി കേന്ദ്രികരിയ്ക്കുന്നു. അവളുടെ പുഞ്ചിരി, കണ്ണുനീര്‍,.ഇണക്കം. പിണക്കം ഇവയൊക്കെയാണ്‌ ഇന്ന്‌ എന്റെ മനസ്സിലെ ഋതുഭേദങ്ങള്‍ക്കു നിദാനം.അപ്പുവിനുപോലും രണ്ടാം സ്ഥാനമെ ഉള്ളു ആ ലോകത്ത്‌.അവനും അതു നന്നായി അറിയാം.വര്‍ഷത്തില്‍ ഒരു മാസം അല്ലെങ്കില്‍ ഒന്നര മാസം ഇതിലൊതൊങ്ങുന്നു ഒന്നിച്ചുള്ള ദാമ്പത്യദിനങ്ങളുടെ എണ്ണം..എന്നിട്ടും ഒരിയ്ക്കലും ഒരു ദിവസംപോലും ഒന്നിച്ചല്ല എന്ന തോന്നല്‍ ഉണ്ടായിട്ടില്ല ഇരുവര്‍ക്കും.നെറ്റും മൊബയിലുമൊക്കെ വരുന്നതിനുമുമ്പുള്ള നാളുകള്‍ ഏറേ രസകരമായിരുന്നു.കത്തെഴുതുന്നതില്‍ പരസ്പരം മല്‍സരിച്ച്‌ പുതിയ റെക്കോഡുകള്‍ സ്ഥാപിയ്ക്കുകയായിരുന്നു ഞങ്ങള്‍.

അപ്പുവൊക്കെ ജനിയ്ക്കുന്നതിനുമുമ്പുള്ള ആ ആദ്യനാളുകളില്‍ ഒരുദിവസം ഒറ്റയടിയ്ക്കു പതിമൂന്നു കത്തുകള്‍ സോര്‍ട്ടു ചെയ്തു കയ്യില്‍ തരുമ്പോള്‍ ഹെഡ്‌ ഓഫീസിലെ റ്റീ ബോയ്‌ സുല്‍ത്താന്‌ അത്ഭുതമായിരുന്നു..

"മാളൂ വന്ത്‌ ഉങ്കളുടെ മനവി താനെ അല്ലാടി കാതലിയാ.."ചോദിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവന്‌.
ഓഫീസിലെ ശാന്തമായ സായാഹ്നങ്ങളില്‍ കത്തെഴുതാന്‍ ഉപയോഗിച്ചിരുന്ന സമയമാണ്‌ ഞാനിപ്പോള്‍ ബ്ലോഗെഴുത്തിനായി മാറ്റി വെയ്ക്കുന്നത്‌. ആ ശീലം കൊണ്ടുതന്നെയായിരിയ്ക്കം സാഹിത്യാഭിരുചി ഇല്ലാതിരുന്നിട്ടും, വായാനാനുഭവങ്ങള്‍ തീരെ കുറഞ്ഞിട്ടും കാമ്പും കാതലും ഇല്ലാത്തതാണെങ്കില്‍പോലും ഇങ്ങിനെ എന്തെങ്കിലുമൊക്കെ അനായാസം കുത്തിക്കുറിയ്ക്കുവാന്‍ എനിയ്ക്കു കഴിയുന്നത്‌.

പാവം മാളു,ഒരുപാടു വായനക്കരൊക്കെയുള്ള ഒരു വലിയ ബ്ലോഗര്‍ ആണ്‌ കുട്ടേട്ടന്‍ എന്നാണ്‌ അവള്‍ ധരിച്ചു വെച്ചിരിയ്ക്കുന്നത്‌.ജോലി,വീട്ടുഭരണം ഇതൊക്കെ കഴിഞ്ഞ്‌ ബ്ലോഗില്‍ കയറാന്‍ സമയം കിട്ടാത്ത അവളുടെ വായന ഞാന്‍ മെയിലിലൂടെ അയച്ചുകൊടുക്കുന്ന പോസ്റ്റുകളില്‍ ഒതുങ്ങും എന്നുറപ്പുള്ളതുകൊണ്ട്‌ ആ ധാരണ തിരുത്താനും പോയില്ല ഞാന്‍ ഇതുവരെ,.പാവം അവളുടെ മുമ്പില്‍ മാത്രമല്ലെ വലിയ ഗമയില്‍ ഇത്തിരി പൊങ്ങച്ചം കാണിച്ച്‌ എനിയ്ക്ക്‌ ആളു കളിയ്ക്കാന്‍ കഴിയു.

"കുട്ടേട്ടന്‍ ഇപ്പോള്‍ എനിയ്ക്കു വേണ്ടി മാത്രമായി ഒന്നും എഴുതാറില്ലല്ലോ, ബൂലോകത്തു ഷൈന്‍ ചെയ്യാന്‍ വേണ്ടിയല്ലെ എഴുത്തെല്ലാം..വയസ്സാവുമ്പൊള്‍, വയ്യാണ്ടാവുമ്പൊള്‍ അവരാരും കാണില്ല കൂട്ടിന്‌, ഞാനെ ഉണ്ടാവു സഹായത്തിന്‌ അതു മറക്കേണ്ടാ..". അങ്ങിനെ പരിഭവിയ്ക്കുന്നതില്‍ അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, അത്രയ്ക്കും പ്രിയപ്പെട്ടതാണ്‌ അവള്‍ക്കെന്റെ കത്തുകളും അതിലെ ഒരോ വാചകങ്ങളും..ഇന്നും ഒന്നുപോലും നശിപ്പിയ്ക്കാതെ മുകളിലത്തെ നിലയില്‍ വടക്കെ അകത്തെ അലമാരയില്‍ പൊന്നുപോലെ കാത്തുസൂക്ഷിയ്ക്കുന്നു അവളതെല്ലാം.

"കീറിക്കളയാന്‍ മടിയാണെങ്കില്‍ ഇതൊക്കെ ഒന്നു ഭദ്രമായി പൂട്ടിവെച്ചു കൂടെ മാളു, അപ്പു വലുതാവാന്‍ തുടങ്ങിയെന്ന കാര്യം മറക്കേണ്ടട്ടോ,.,ഇനി ഒരു പക്ഷെ, അച്ഛന്‍ അമ്മയ്ക്കയച്ച കത്തുകളിലെ വാചകങ്ങള്‍ അടിച്ചു മാറ്റി ഗേള്‍ ഫ്രണ്ടിനുള്ള പ്രേമലേഖനത്തില്‍ അവന്‍ ഫിറ്റ്‌ ചെയ്തെന്നു വരും...അല്ലെങ്കിലെ അവന്റെ മലയാളം തീരെ മോശമാണെന്നറിയാലോ നിനക്ക്‌" താഴത്തെ ബെഡ്‌റൂമില്‍ നിന്നും ഒരു ചെയിഞ്ചിനായി, വടക്കേപാടത്തുനിന്നും ജനലിലൂടെ നിലാവൊഴുകിയെത്തുന്ന രണ്ടാംനിലയിലെ വടക്കെ അകത്തേയ്ക്കു രാപ്പാര്‍ക്കാന്‍ ചേക്കേറാറുള്ള ദിവസങ്ങളിലൊന്നിലെ സുന്ദരനിമിഷങ്ങളിലെപ്പോഴോ ഞാന്‍ കളി പറഞ്ഞു.

"ഇന്നത്തെ കാലത്ത്‌ ഏതു കുട്ടികളാ കുട്ടേട്ടാ ലൗവ്‌ ലെറ്റര്‍ എഴുതാന്‍ പോകുന്നത്‌ അതും മലയാളത്തില്‍...നെറ്റും ചാറ്റും കാര്‍ഡുമൊക്കെയായി വേറെ എന്തൊക്കെ മാര്‍ഗങ്ങളുണ്ട്‌ അവര്‍ക്ക്‌.".എന്റെ ആ കുസൃതിചോദ്യത്തിനോടെന്നല്ല,ഏതുതരം കുസൃതിയോടും,കൊച്ചുകൊച്ചു നിശ്വാസങ്ങളോടുപോലും ആവേശത്തോടെ പ്രതികരിയ്ക്കാനുള്ള മൂഡിലായിരുന്നു അവളപ്പോള്‍..
കാടു കയറി ബോറാക്കുന്നുവല്ലെ..മാളുവിനെക്കുറിച്ചു പറയാന്‍ തുടങ്ങിയാല്‍ എന്നും അങ്ങിനെത്തന്നെയല്ലെ ഞാന്‍.

"ഇതെത്രാമത്തെ പോസ്റ്റാ എന്റെ കുട്ടേട്ടാ,അല്ലെങ്കില്‍ത്തന്നെ ഒരു സാധാരണ വെക്കേഷനെക്കുറിച്ച്‌ ഇത്രമാത്രം പറയാന്‍ എന്തിരിയ്ക്കുന്നു , നമുക്കു മാത്രമെ ഇതു രസിയ്ക്കു.പട്ടാളക്കഥകള്‍ പോലെ മറ്റുള്ളവര്‍ക്കു ബോറാകും ഇനി കുട്ടേട്ടന്റെ പോസ്റ്റെന്നു കേക്കുമ്പോള്‍തന്നെ അവരോടിയൊളിയ്ക്കും..അതോര്‍ത്തോളു."... ടെലിഫോണിലൂടെ മാളുവിന്റെ മുന്നറിയിപ്പ്‌....അറിയുന്നു, അവള്‍ പറഞ്ഞതിലെ പരമാര്‍ത്ഥം തിരിച്ചറിയുന്നു ഞാന്‍..ഒരുദിവസത്തിലെ തിരക്കുകള്‍ക്കൊടുവില്‍ ഓഫീസിലെ സായാഹ്നവേളകളില്‍ തളര്‍ന്ന മനസ്സുമായി ഒറ്റയ്ക്കിരുന്ന്‌ ഓര്‍മ്മകളുടെ ഊഞ്ഞാലില്‍ മെല്ലെ ആടിയാടി റിലാക്സ്‌ ചെയ്യുന്ന നിമിഷങ്ങളില്‍ വരമൊഴിയിലൂടെ സ്ക്രീനിലേയ്ക്കു പെയ്തിറങ്ങുന്ന ജല്‍പ്പനങ്ങള്‍ എത്രയൊക്കെ ശ്രമിച്ചിട്ടും ബൂലോകരുമായി പങ്കുവെയ്ക്കാതിരിയ്ക്കാന്‍ കഴിയുന്നില്ലെനിയ്ക്ക്‌. ബൂലോകത്തിന്‌ എന്തോ പ്രത്യേക ആകര്‍ഷണ ശക്തിയുണ്ടെന്ന്‌ തോന്നാറുണ്ടെനിയ്ക്ക്‌..ഒരിയ്ക്കല്‍ പോസ്റ്റിട്ടു തുടങ്ങിയാല്‍പിന്നെ തുടരാതിരിയ്ക്കാന്‍ കഴിയില്ല , കാര്യമായി ആരും വായിയ്ക്കാനില്ലെന്ന തിരിച്ചറിവുണ്ടായാല്‍പോലും ..!.വീണ്ടും കാടു കയറുന്നു ഞാന്‍ അല്ലെ,.പൊറുക്കുക,അനാവശ്യമായി ചോര്‍ത്തിക്കളയുവാന്‍ കയ്യില്‍ കുറച്ചു സമയത്തുള്ളികള്‍ മിച്ചമുണ്ടെങ്കില്‍ ക്ഷമയോടെ വായന തുടരുക.

ഊണും ഒരുക്കി വഴിക്കണ്ണുമായി സിറ്റൗട്ടില്‍ കാത്തിരിയ്ക്കുകയായിരുന്നു അമ്മ..

"എവിടെ ആയിരുന്നു നീ ഇത്ര നേരം..എന്ത സുഖല്ല്യെ നിനക്ക്‌. കണ്ണു കലങ്ങിയിട്ടുണ്ടല്ലൊ,മുഖം വാടിയിട്ടൂണ്ട്‌. എന്തെങ്കിലും അസുഖം വരുത്തിവെയ്ക്കാന്‍ വെറുതെ എന്തിനാ ഈ തുലാവെയിലിന്റെ ചൂടുംകൊണ്ട്‌ ഒരവാശ്യവുമില്ലാതെ ഇങ്ങിനെ കറങ്ങി നടക്കുന്നെ എന്റെ കുട്ടാ." ഒരു കൊച്ചുകുട്ടിയേയെന്നപോലെ അമ്മ ശാസിച്ചു.

കൂട്ടുകാരുമൊത്തുള്ള കറക്കങ്ങള്‍ക്കൊടുവില്‍ വൈകി വീട്ടിലെത്തി ഉത്തരമില്ലാതെ പരുങ്ങി നില്‍ക്കുന്ന ഒരു കൗമാരക്കാരന്റെ മുഖഭാവങ്ങളാണ്‌ ഇത്തരം അവസരങ്ങളില്‍ അമ്മയുടെ മുമ്പിലെത്തുമ്പോള്‍ ഇന്നും ഈ പ്രായത്തിലും എനിയ്ക്ക്‌..പത്താംക്ലാസില്‍ കണക്കുപരീക്ഷയും കഴിഞ്ഞ്‌,അപ്രതീക്ഷിതമായ പെയ്ത വേനല്‍ മഴയില്‍ നനഞ്ഞു കുതിര്‍ന്ന ഗ്രൗണ്ടിലെ ചെളിവരിയെറിഞ്ഞും, പേനയിലെ മഷി തീരുവൊളം പരസ്പരം കുടഞ്ഞുരസിച്ചും കൂട്ടുകാരുമൊത്ത്‌ മദിച്ചുതിമിര്‍ത്താഘോഷമാക്കി മാറ്റിയ സ്കൂള്‍ ജീവിതത്തിലെ അവസാനദിനത്തിനൊടുവില്‍ ഏറെ വൈകി ഇരുട്ടി അമ്മയുടെ മുന്നിലെത്തിയ നിമിഷം പെട്ടന്നോര്‍മ്മ വന്നു.

ഇന്നത്തെ അണുകുടുംബം അമ്മമാരെപോലെ "കറ നല്ലതാണ്‌" എന്നുപറഞ്ഞ്‌ മക്കളുടെ കൊച്ചു കൊച്ചു തോന്നിവാസങ്ങള്‍  പുഞ്ചിരിയോടെ അംഗീകരിയ്ക്കാനും,ന്യായീകരിയ്ക്കാനും അന്നത്തെ അമ്മമാര്‍ക്ക്‌ കഴിയുമായിരുന്നില്ല..അരവയര്‍ നിറച്ചും,മുണ്ടു മുറുക്കിയുടത്തും നാലഞ്ച്‌ കുട്ടികളുമായി ഒരധ്യായനവര്‍ഷം തള്ളി നീക്കാന്‍ അവര്‍ പെട്ട പാട്‌ ഇന്നാര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകുകയുമില്ല. ഒന്നോ രണ്ടോ മക്കള്‍ അവരെക്കുറിച്ചുള്ള അമിത പ്രതീക്ഷകള്‍,അതിമോഹങ്ങള്‍..ലക്ഷ്യപ്രാപ്തിയ്ക്കായി ഒരു മനഃസാക്ഷിയുമില്ലാതെ എന്തു മാര്‍ഗവും സ്വീകരിയ്ക്കാനുള്ള മാതാപിതാക്കളുടെ മനോഭാവം..അങ്ങിനെ എല്ലാ തലങ്ങളിലും തീര്‍ത്തും കമ്പോളവല്‍ക്കരിയ്ക്കപ്പെട്ട്‌,..ലക്ഷ്മിദേവിയുടെ പ്രഭാവത്തിനുമുമ്പില്‍ പലതും കണ്ടില്ലെന്നു നടിച്ച്‌ സരസ്വതിദേവിയ്ക്ക്‌ നിസ്സഹായായി നില്‍ക്കേണ്ടി വരുന്ന അവസ്ഥയിലെത്തിച്ച വെറും അഭ്യാസം മാത്രമായി മാറി വിദ്യഭ്യാസം ഇന്നത്തെപോലെ അധഃപതിച്ചിരുന്നില്ലല്ലോ അന്ന്‌.

"എന്ത കാട്ട്യെ കുട്ടാ നീ, ഷര്‍ട്ട്‌ ആകെ നശിപ്പിച്ചല്ലൊ.ബട്ടനൊന്നും പൊട്ടാത്തതായി ആ ഒറ്റ ഷര്‍ട്ടെ ആകെ ഉണ്ടായിരുന്നുള്ളു,.ഇനി എന്തിട്ടാ സ്കൂളില്‍ പൂവ്വാ നീ.." അമ്മയ്ക്കു ശരിയ്ക്കും ദേഷ്യം വന്നു.

"അതിനിനി സ്കൂളിലേയ്ക്കല്ലല്ലൊ അമ്മേ പോകുന്നത്‌, കോളേജിലേയ്ക്കല്ലെ..അവിടെ യൂണിഫോമൊന്നുമില്ലല്ലോ.".ഒരു കോളേജുകുമാരന്റെ ഗമയുണ്ടായിരുന്നു എന്റെ ആ വാക്കുകള്‍ക്കപ്പോള്‍ നിഷ്കളങ്കത നിറഞ്ഞതും ചടുലവുമായ എന്റെ ഇത്തരം മറുപടികളില്‍ മുമ്പില്‍ എന്നും തോല്‍ക്കാറേയുള്ളു അമ്മ.അല്ല്ലെങ്കിലും എന്തു കുറുമ്പു കാട്ടിയാലും ഏറെ നേരം എന്നോടു പിണങ്ങിയിരിയ്ക്കാനാവില്ലല്ലോ അമ്മയ്ക്ക്‌!..ഒരുപാടുവര്‍ഷം ദൂരേയിരുന്നിട്ടും ഏഴുമക്കളില്‍ ഏറ്റവും പ്രിയപ്പെട്ടവന്‍ എന്നും ഞാന്‍ തന്നെയാണ്‌.എന്താ കാരണമെന്നറിയോ,.അച്ഛന്റെ തല്‍സ്വരൂപമാണ്‌ ഞാന്‍. അതു തന്നെ! " കാല്‍വിരലുകളിലെ നഖങ്ങള്‍പോലും അതേപോലെത്തന്നെ." ഈ വെക്കേഷന്‍ നാളുകളില്‍ ഒരു ദിവസം നഖം വെട്ടികൊണ്ടിരുന്ന എന്നെ നോക്കി അമ്മയതു പറയുന്നതുകേട്ട്‌ ചുവരിലെ ചിത്രത്തില്‍ അച്ഛന്റെ പുഞ്ചിരിയ്ക്കു തിളക്കം കൂടി.

ഊണു എടുത്തു വെയ്ക്കാന്‍ അമ്മ ഡൈനിംഗ്‌ ടേബിളിലരികിലേയ്ക്കു നടന്നു.മുള്ളന്‍,മാന്തള്‍ അങ്ങിനെ ചെറുപ്പത്തിലെ എന്റെ പ്രിയവിഭവമായ ഉണക്കമീനിലേതെങ്കിലും വറുത്തുവെച്ചിട്ടുണ്ടാവും..അല്ലെങ്കില്‍ പപ്പടം ചുട്ടത്‌...ഉള്ളിയും മുളകും പുളിയുംചാലിച്ച്‌ മീതെ വെളിച്ചെണ്ണയൊഴിച്ചു.മാളു ഒരുക്കിവെച്ചു പോയ വിഭവങ്ങള്‍ക്കുമപ്പുറം അമ്മയുടെ വകയും ഉണ്ടാവും അങ്ങിനെ എന്തെങ്കിലും ഒന്നു രണ്ടു സ്പെഷ്യലുകള്‍.ഇല്ലായ്മയുടെ കാലത്തെ ചിലവു ചുരുക്കലിന്റെ ഭാഗമായി അമ്മ ഒരുക്കാറുള്ള ആ സൂത്രക്കറികള്‍ വയലാര്‍ ഗാനംപോലെ, ഒരു ബ്ലാക്ക്‌ & വൈറ്റ്‌ സിനിമയെന്നപോലെ മനസ്സിനെ മെല്ലെ പഴയ തറവാടിന്റെ അടുക്കളയിലാനയിയ്ക്കും.

" നിനക്ക്‌ തിരിച്ചുപൂവ്വാറായി അല്ലെ.അവിടെ ചെന്നാല്‍ ഇതുപോലെ ആരാ വെച്ചൊരുക്കി തരാനുള്ളത്‌.മതിയായില്ലെ നിനക്ക്‌ ഒറ്റയ്ക്കുള്ള ഈ താമസം..ആര്‍ക്കു വേണ്ടിയാ ഇങ്ങിനെ സമ്പാദിച്ചുകൂട്ടുന്നെ, ഒറ്റ മോനല്ലെയുള്ളു..നിങ്ങള്‍ ഏഴു മക്കളേയും വളര്‍ത്തിവലുതാക്കി ഒരു നിലയിലെത്തിയ്ക്കാന്‍ അച്ഛനുമമ്മയും പെട്ടപാടൊന്നും ഇല്ല്ലല്ലോ അവനെ വളര്‍ത്താന്‍.ഇത്രയും കാലം മാളുവിനേയും അപ്പുവിനെയും ഒരു പോറല്‍ പോലുമേല്‍ക്കാതെ കാത്തു സൂക്ഷിച്ചു അമ്മ, ഇപ്പോ അമ്മയ്ക്ക്‌ വയ്യാണ്ടായി,.. ഒരു പക്ഷെ അടുത്ത തവണ ഓടിപ്പിടഞ്ഞു നീ വരുന്നത്‌ വെള്ളമുണ്ടില്‍ മൂടിപ്പുതപ്പിച്ചു കിടത്തിയ അമ്മയുടെ ശരീരം കാണാനായിട്ടിയായിരിയ്ക്കും."

അമ്മയുടെ ശബ്ദം ഇടറയിരുന്നു.ഇയ്യിടെയായി എന്തോ വല്ലാത്ത ഭയം അമ്മയെ പിടി കൂടിയിരിയ്ക്കുന്നു.ആത്മവിശ്വാസം വല്ലാതെ കുറഞ്ഞിരിയ്ക്കുന്നു.ചുറ്റുവട്ടത്തെവിടെയോ മരണം പതിയിരിയ്ക്കുന്നതായിപോലെ ഒരു തോന്നല്‍,.ഒറ്റയ്ക്കിരിയ്ക്കാന്‍ ഇപ്പോള്‍ മടിയാണമ്മയ്ക്ക്‌.സ്വതവെ വിറയ്ക്കാന്‍ തുടങ്ങിയ ആ കൈകള്‍ ചോറു വിളമ്പുമ്പോള്‍ കൂടുതല്‍ വിറയ്ക്കുന്നുണ്ടായിരുന്നു.എന്റെ അടുത്തൊട്ടിനിന്ന്‌ ശരിയ്ക്കും സങ്കടപ്പെടുകയായിരുന്നു അമ്മ..അമ്മയുടെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരമില്ലായിരുന്നു എനിയ്ക്ക്‌, എന്തു പറഞ്ഞ്‌ ആശസ്വിപ്പിയ്ക്കണമെന്നറിയാതെ വാക്കുകള്‍ക്കായി അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടുകയായിരുന്നു ഞാനും.

" പോയാലും ഞാന്‍ അധികം വൈകാതെ വരും അമ്മെ, പിന്നെ അമ്മയെ വിട്ടെങ്ങും പോവില്ല, കുറെ നാളുകളായി ജോലി ചെയ്യുന്ന സ്ഥാപനമല്ലെ പെട്ടന്നങ്ങിനെ ഇട്ടെറിഞ്ഞു പോരാന്‍ പറ്റില്ലല്ലോ അതോണ്ടാ ഞാന്‍ ഇത്തവണ..."

അമ്മ വിളമ്പികൊണ്ടേയിരുന്നു..എല്ലാം മറന്ന്‌ കഴിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു ഞാനും.ചോറും കറികള്‍ക്കുമപ്പുറം സങ്കടനിമിഷങ്ങളില്‍ പൂര്‍ണ്ണമായും കവിഞ്ഞൊഴുകിയ അമ്മയുടെ വാല്‍സല്യത്തിന്റെ രുചിക്കൂട്ടുകള്‍  നേരേ ഹൃദയത്തിലേയ്ക്കിറങ്ങി ചെന്നതു കൊണ്ടാകാം പ്രത്യേക രുചിയായിരുന്നു ആ ഊണിന്‌.

അമ്മമാര്‍ എപ്പോഴും അങ്ങിനയല്ലെ..മക്കള്‍ എത്ര വലുതായാലും,കൊളസ്ട്രോള്‍ പ്രായത്തിലെത്തിയാലും കൊച്ചുകുട്ടികള്‍ തന്നെയായിരിയ്ക്കും അവര്‍ക്ക്‌.! എന്തൊക്കെ ഒരുക്കികൊടുത്താലും എങ്ങിയൊക്കെ ഊട്ടിയാലും മതിയാവില്ല.പ്രായം കൂടുന്നുവെന്നുള്ള തിരിച്ചറവില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം,ലാബ്‌ ടെസ്റ്റ്‌ റിസള്‍റ്റുകള്‍ക്കനുസരിച്ച്‌ മുട്ടയുടെ ഉണ്ണിയും വെള്ളയും വേര്‍തിരിച്ച്‌ ഭര്‍ത്താവിനു ശ്രദ്ധയോടെ ഭക്ഷണമൊരുക്കുന്ന ഭാര്യയും അമ്മയാകുമ്പോള്‍ സ്വന്തം മകനുമുമ്പില്‍ ആ കരുതലുകളെല്ലാം മറക്കും.

രണ്ടുപേരുടെയും മനസ്സിലും നിറഞ്ഞുതുളുമ്പുന്ന കരുതലിനും സ്നേഹത്തിനും വ്യത്യസ്ഥ രൂപങ്ങള്‍, ഭാവങ്ങള്‍.പത്തു മാസം വയറ്റിലിട്ടു താലോലിച്ച്‌ ആറ്റുനോറ്റു പ്രസവിച്ച്‌, ബാല്യകൗമാരങ്ങളുടെ തൊട്ടിലില്‍ താരാട്ടു പാടിയുറക്കി വളര്‍ത്തിയൊരുക്കിയ അമ്മയുടെ സ്നേഹവാല്‍സല്യങ്ങളുടെ സൗമ്യചാരുതയാര്‍ന്ന തെളിനീരൊഴുക്കിന്‌, ആ നെഞ്ചില്‍നിന്നും കിനിയുന്ന അമ്മിഞ്ഞപാലിന്‌,.ഒരിയ്ക്കലും വറ്റാത്ത അത്ഭുതതീര്‍ത്ഥത്തിന്റെ അഭൗമ ദിവ്യസുഗന്ധം.!ജീവിതത്തിന്റെ പാതി വഴിയ്ക്കു തൊട്ടുമുമ്പെപ്പോഴോ കടന്നു വന്ന്‌ അര നല്‍കി അതിന്റെ മാസ്മരികതയില്‍ ആ ഒറ്റരാവുകൊണ്ട്‌ പുരുഷന്റെ മനവും തനുവും സര്‍വ്വസ്വവും കയ്യടക്കി കരുതലോടെ കെടാവിളക്കുപോലെ വ്യഗ്രതയോടേയും ജാഗ്രതയോടേയും കാത്തുസൂക്ഷിയ്ക്കുന്ന ഭാര്യയുടെ മനസ്സിലെ ആഴമളക്കാനാവാത്ത സ്നേഹപ്രവാഹത്തിന്റെ കുത്തൊഴുക്കിന്‌ ഇളം ചൂടിലും കുളിര്‌.,.അനുപമ നിമിഷങ്ങളിലെ പരിലാളനങ്ങളില്‍ തുടുത്തുകൂമ്പി വിടര്‍ന്നുചുരത്താന്‍ വെമ്പുന്ന വശ്യമായ ആ നെഞ്ചകത്തിന്‌ അജ്ഞാത മാദകഗന്ധം..!

ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍, വ്യത്യസ്ഥ പ്രായങ്ങളില്‍ പ്രധാനമായും ഈ ഗ്രഹങ്ങളുടെ സ്നേഹാകര്‍ഷണവലയത്തില്‍ കുരുങ്ങിക്കറങ്ങുന്ന ഉപഗ്രഹങ്ങളായി മാറിയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു പുരുഷജന്മത്തിന്റെ അവസ്ഥ....ചുരമാന്തിയുണരുന്ന വന്യമോഹാവേശക്കൊടുങ്കാറ്റിലുലഞ്ഞ്‌ ഭ്രമണപഥത്തില്‍ നിന്നും തെന്നി മാറി ക്ഷീരപഥത്തില്‍ പുതുമണം നുകരാനുള്ള വെമ്പലില്‍ ലക്കും ലഗാനുമില്ലാതെ അലഞ്ഞുതിരിഞ്ഞ്‌ പരസ്പരം കൂട്ടിയിടിച്ച്‌ തകര്‍ന്നുതരിപ്പണമായി എന്നെ എരിഞ്ഞുതീര്‍ന്നേനെ അല്ലെ.!
 


(തുടരും)

കൊല്ലേരി തറവാടി
03/03/2012