Friday, December 23, 2011

മുല്ലപ്പെരിയാര്‍... കുഞ്ഞു അറിയാന്‍...

കുഞ്ഞൂ, മോളാരാണെന്ന്‌ ഇതു കുറിയ്ക്കുന്ന ഈ നേരത്തും അങ്കിളിനു കൃത്യമായി അറിയില്ല. സുകന്യ മേഡത്തിന്റെ പവിഴമല്ലിയിലൂടെ മാത്രമുള്ള പരിചയം.മുല്ലപ്പെരിയാര്‍ ഒരു ദുരന്തമായി മാറുമോ എന്നു വേവലാതിപ്പെടുന്ന ഒരു കൊച്ചു പെണ്‍കുട്ടിയാണ്‌ മോളെന്ന്‌ മനസ്സിലാക്കുന്നു അങ്കിള്‍.

പക്ഷപാതപരമായ വാര്‍ത്തകളുടെ അതിപ്രസരത്താല്‍ മിഴികളുടെ തിളക്കം കെടുത്തുന്ന പത്രപ്രഭാതങ്ങള്‍ക്കും,വിവാദങ്ങള്‍ക്കു തിരി കൊളുത്തി,കഴമ്പില്ലാത്ത തര്‍ക്കങ്ങളും എവിടേയുമെത്താത്ത ചര്‍ച്ചകളുമായി ഒരു പിടി നിവേദ്യച്ചോറിനും,നല്ലൊരു തുക ദക്ഷിണയ്ക്കുമായി അരയില്‍ മുണ്ടുകെട്ടി ഓച്ഛാനിച്ചു നിന്ന്‌ ചാനല്‍ സന്ധ്യകളിലെ ദീപാരാധനയ്ക്ക്‌ മേലാളന്‍മ്മാരുടെ ഇച്ഛാനുസരണം മേളക്കൊഴുപ്പേകുന്ന ന്യൂസ്‌ ഔര്‍ വാദ്യ വിദഗ്ദരുടെ പ്രകടനങ്ങള്‍ക്കും അവധികൊടുത്ത്‌ മറ്റൊരു ലോകത്തായിരുന്നു അങ്കിള്‍ കുറെ ദിവസം.ദൈവത്തിന്റെ നാട്ടില്‍ ഒരൊറ്റപ്പെട്ട കോണില്‍ ഇലക്ട്രോണിക്സ്‌ ഉപകരണങ്ങള്‍ പരമാവധി ഒഴിവാക്കി എല്ലാം മറന്ന്‌ വെക്കേഷന്‍ ആഘോഷിയ്ക്കുകയായിരുന്നു.അല്ലെങ്കിലെ കുറെ നാളുകളായി ന്യൂസ്‌ ചാനലുകളോട്‌ മാനസികമായി അല്‍പ്പം അകല്‍ച്ചയുണ്ട്‌ അങ്കിളിന്‌..ഏതൊരു വിഷയത്തേയും പര്‍വ്വതീകരീച്ചും,രാഷ്ട്രീയവല്‍ക്കരിച്ചും ജനമനസ്സുകളില്‍ ആധിയും ഭീതിയും ആശയക്കുഴപ്പവും വളര്‍ത്തുക ഒരു ശീലമായ്ക്കിയ നമ്മുടെ മാധ്യമങ്ങളോട്‌ ഒരു ശരാശരി പ്രേക്ഷകന്‌ ഉണ്ടാകാവുന്ന അലര്‍ജി.

136 അടി,...137 അടി...ഇപ്പം പൊട്ടും..ഇതാ പൊട്ടി..! ഇതൊന്നു പൊട്ടിയിട്ടു വേണം വൃത്തിയായൊന്നു റ്റോയ്‌ലെറ്റില്‍ പോകാനെന്ന മട്ടില്‍ ഒരു മൂലക്കുരുകാരന്റെ ആധിയും വ്യാധിയും നിറഞ്ഞ മുഖഭാവങ്ങളുമായി രാപ്പകല്‍ വ്യത്യാസമില്ലാതെയുള്ള റിപ്പോര്‍ട്ടറുമാരുടെ പ്രകടനം അറപ്പും വെറുപ്പും ഉളവാക്കുന്ന തലം വരെ എത്തി പലപ്പോഴും..ടിവി സ്ക്രീനില്‍ തുള്ളിത്തുളുമ്പി ഏതുനിമഷവും പൊട്ടിത്തകരാവുന്ന ഡാമിന്റെ ചിത്രം എത്ര ക്രൂരമായാണ്‌ പാവം മലയാളി ഹൃദയങ്ങളിലേയ്ക്ക്‌ അവര്‍ പരസ്പരം മല്‍സരിച്ചൊഴുക്കിവിട്ടത്‌..ഡാം തകര്‍ന്നാല്‍ കുറച്ചു മിനുറ്റുകള്‍,അല്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി തീര്‍ക്കേണ്ട മരണനിമിഷങ്ങള്‍ എത്ര ദിവസങ്ങള്‍ തുടര്‍ച്ചയായി അനുഭവിച്ചുതീര്‍ക്കേണ്ടി വന്നു പാവം,പെരിയാറിന്റെ തീരവാസികള്‍ക്ക്‌.! ഇത്തിരി പൊങ്ങച്ചത്തിന്റെ പേരില്‍ വാങ്ങിയ,കൊച്ചു സ്വീകരണമുറിയ്ക്ക്‌ ഒട്ടും ചേരാത്ത 32" ഇഞ്ച്‌ LCD TV ശാപമായി മാറി പലര്‍ക്കും..ആ സ്ക്രീനില്‍ തികഞ്ഞ ക്ലാരിറ്റിയോടെ നിറഞ്ഞു തുളുമ്പി പൊട്ടിത്തകര്‍ന്നു ചിതറിക്കുതിച്ചൊഴുകാന്‍ വെമ്പി നില്‍ക്കുന്ന ജലലകണങ്ങള്‍ താളം തെറ്റിച്ച മനസ്സുകള്‍.ഉറക്കം കെടുത്തിയ രാവുകള്‍..

തൊടുപുഴയാറിന്റെ തീരത്ത്‌ താമസ്സിയ്ക്കുന്ന എന്റെ ഇളയ ചേച്ചി ബാങ്ക്‌ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും,ആധാരം പോലുള്ള പ്രധാന രേഖകളും ഭദ്രമായി പൊതിഞ്ഞെടുത്ത്‌, അവ പൊതിയാനുപയോഗിച്ച വെള്ളക്കടലാസ്സിനേക്കാള്‍ വിളറിവെളുത്ത മുഖവുമായി ഒരു ദിവസം വീട്ടില്‍ കയറിവന്നു.."കഥയല്ലിതു ജീവിതത്തിലെ എന്നതുപോലെ കെട്ടിയവനോടു പിണങ്ങിയിട്ടൊന്നുമല്ല കേട്ടോ, പിന്നെ എന്തിനാണെന്നല്ലെ. എല്ലാം സെയിഫായി തൃശ്ശൂരില്‍ ഞങ്ങളുടെ ആരുടെയെങ്കിലും ലോക്കറില്‍ സൂക്ഷിയ്ക്കാന്‍.!.തൊടുപുഴ മുഴുവന്‍ വെള്ളം കയറി ബാങ്കുതന്നെ ഒഴുകിപോയി,റബ്ബറും,വീടും അങ്ങിനെ സ്ഥാവരജംഗമ വസ്തുക്കളെല്ലാം നശിച്ച്‌,അവര്‍തന്നെ മരിച്ചു പോയാലും അങ്ങു ദൂരെ ഗോവയിലുള്ള ഏക മകള്‍ക്ക്‌ കഴിയാവുന്നതെല്ലാം കരുതിവെയ്ക്കാനുള്ള ഒരമ്മയുടെ സ്വാഭാവികമായ വ്യഗ്രത, ജാഗ്രത..!.നാളത്തെ പ്രഭാതത്തില്‍ അറബിക്കടലിലെവിടെയെങ്കിലും ഒഴുകിനടക്കുന്ന ഒരു ജഡമായി മാറുമോ എന്ന ആധിയോടെ ഉറങ്ങാന്‍ കിടന്ന്‌ ദുഃസ്വപ്നങ്ങള്‍ കണ്ട്‌ മരിയ്ക്കാതെ മരിച്ച ഇതുപോലെ എത്രയോ ഹതഭാഗ്യന്മാര്‍ ഉണ്ടായിരുന്നിരിയ്ക്കാം മുല്ലപ്പെരിയാര്‍ ശരിയ്ക്കും തകരാന്‍ പോകുന്നുവെന്ന്‌ "മാധ്യമ പ്രവാചകര്‍" ഉറപ്പിച്ചുപറഞ്ഞ ആ ദിനങ്ങളില്‍ പെരിയാറിന്റെ തീരദേശങ്ങളില്‍..

മര്യാദയുടെ സീമകളെല്ലാം ലംഘിച്ച്‌ ഒരു സീരിയിലെന്നപോലെ കഥകള്‍ ചമച്ച്‌ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ മല്‍സരിയ്ക്കുകയായിരുന്നു ഇട്ടാവട്ടം സ്ഥലം മാത്രമുള്ള ഒരു കൊച്ചു സംസ്ഥാനത്തിന്റെ കൊക്കിലൊതുങ്ങാത്ത ചാനലുകള്‍ പരസ്പരം..നിലനില്‍പ്പിന്റെ പ്രശ്നമായിരിയ്ക്കാം,വിപണനതന്ത്രങ്ങളുടെ ഭാഗവുമായിരിയ്ക്കാം .എന്നാലും എല്ലാറ്റിനും ഒരു നിയന്ത്രണം വേണ്ടെ..കാക്കയുടെ റോളായിരുന്നു പണ്ട്‌ സമൂഹത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‌...സമൂഹത്തിലെ മാലിന്യങ്ങള്‍ തുടച്ചു നീക്കുന്നതില്‍ അവന്‍ വഹിച്ചിരുന്ന പങ്ക്‌ അത്രയും വലുതായിരുന്നു...ഇന്ന്‌.! കുപ്പത്തൊട്ടിയിലെ ദുര്‍ഗന്ധം വമിയ്ക്കുന്ന ചവറുകള്‍ വലിച്ചുപുറത്തിട്ട്‌ താല്‍പ്പര്യമുള്ളതുമാത്രം ചികഞ്ഞെടുത്ത്‌ ബാക്കി ഒരു മടിയുംകൂടാതെ നടുറോഡില്‍ത്തന്നെ ഉപേക്ഷിച്ച്‌ സമൂഹത്തെ മൊത്തം മലീമസമാക്കുന്ന പെരുച്ചാഴികളായി മാറിയിരിയ്ക്കുന്നു പലരും.!
മാധ്യമ സുഹൃത്തുക്കള്‍ പൊറുക്കുക, പൊതുവായി പറഞ്ഞതല്ല...ശുദ്ധഗതിക്കൊണ്ടു പറഞ്ഞുപോകുന്നുവെന്നു മാത്രം.ചുറ്റുവട്ടത്തെ പല കാഴ്ചകളും കാണുമ്പോള്‍ പറയാതിരിയ്ക്കാന്‍ കഴിയുന്നില്ല..

അതിഭാവുകത്വവും അതിശയോക്തിയും കലര്‍ന്ന റിപ്പോര്‍ട്ടുകളാല്‍ ജനമനസ്സുകളില്‍ അശാന്തിയും ആശങ്കയും വളര്‍ത്തി ന്യൂസ്‌ വിതച്ച്‌ ന്യൂസ്‌ കൊയ്യുന്ന പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കളെ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഒരു കാര്യം മറന്നുപോയി നിങ്ങള്‍.മരണഭയത്താല്‍ ഉന്മാദാവസ്ഥയിലായ മനസ്സുകളില്‍ പ്രാദേശികവാദത്തിന്റെ വിഷധൂളികള്‍ കൂടിയാണ്‌ വാരി വിതറുക കൂടിയാണ്‌ ചെയ്തതെന്ന ഞെട്ടിപ്പിയ്ക്കുന്ന ആ സത്യം.! ഓര്‍ക്കണമായിരുന്നു കരുതല്‍ വേണമായിരുന്നു! പരസ്പരം ആശ്രയിച്ചും സഹായിച്ചും സഹകരിച്ചും ഒരേ മനസ്സുമായി കഴിഞ്ഞിരുന്ന രണ്ടു സംസ്ഥാനങ്ങളെ തമ്മില്‍ത്തല്ലിച്ചു ഇന്ത്യയും പാകിസ്താനുമാക്കിയപ്പോള്‍ സമാധാനമായി എല്ലാവര്‍ക്കും.പുതിയ വാര്‍ത്തകള്‍ക്കും ഉറവിടമായി..ഒരുപാടു സാധ്യതകളുള്ള വിഷയംത്തന്നെ കിട്ടി. മറുനാട്ടില്‍ പീഡിപ്പിയ്ക്കപ്പെടുന്ന മലയാളികള്‍.! അസ്സലായി ന്യൂസ്‌ വിതച്ചു ന്യൂസു കൊയ്യുന്ന ആധുനിക മാധ്യമ തന്ത്രം ശരിയ്ക്കും ഫലിച്ചു .

ടോള്‍പിരിവെന്ന പകല്‍ക്കൊള്ളയെ എതിര്‍ക്കുന്നതിന്റെ പേരില്‍ ഇന്ന്‌ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന എന്റെ നാട്ടിലെ മണലിപുഴയോരത്തു തമ്പടിച്ചു കിടക്കുന്ന തമിഴന്‍ ലോറികള്‍ ഇന്നും ബാല്യത്തിലെ ഓര്‍മ്മയായി മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. ഐശ്വര്യത്തിന്റെ ലക്ഷണമായിട്ടാണ്‌ എന്നും പാണ്ടിലോറികളെ മലയാളികള്‍ കണ്ടിട്ടുള്ളു..മണിയറയൊരുക്കാനുള്ള മുല്ലപ്പൂ മുതല്‍ ഗര്‍ഭച്ചാക്കൂളിനുള്ള പുളിമാങ്ങ വരെ അങ്ങിനെ മലയാളിയ്ക്കാവശ്യമായ എന്തും കാലാകാലങ്ങളില്‍ എത്ര കൃത്യമായിട്ടാണ്‌ സ്നേഹനിധികളായ ആ അണ്ണന്‍തമ്പിമാര്‍ എത്തിച്ചു തരുന്നത്‌.. മലയാളി മാമന്മാരുടെ "ഫീലിങ്ങ്‌സ്‌" മനസ്സിലാക്കി ആമ്പുലന്‍സിന്റെ വേഗതയില്‍ പാഞ്ഞു വരുന്ന കള്ളു കയറ്റിയ വാഹനങ്ങള്‍ എന്നും രാവിലെ കേരളത്തിലെ ഹൈവേകള്‍ കണികണ്ടുണരുന്ന നന്മയായി മാറിയിരിയ്ക്കുന്നു ഇന്ന്‌. ലോറികളില്‍ അടക്കിവെച്ച കൂടകളിലെ ദീര്‍ഘയാത്രകളിലെ ക്ഷീണത്തിനിടയിലും കൃത്യമായുണരുന്ന പൂവ്വന്‍കോഴികളുടെ തമിഴു ഭാഷയിലുള്ള കൂവല്‍ കേട്ടാണ്‌ കേരളത്തിന്റെ പല ഭാഗങ്ങളിലും സൂര്യന്‍ പോലും ഇന്നുണരുന്നത്‌.നല്ലൊരു സിനിമ കാണണമെങ്കില്‍,നല്ലൊരു പാട്ടു കേള്‍ക്കണമെങ്കില്‍, റിയാലിറ്റി ഷോയില്‍ നല്ലൊരു ഡാന്‍സു നമ്പര്‍ വേണമെങ്കില്‍പോലും തമിഴനെ ആശ്രയിയ്ക്കണം എന്ന അവസ്ഥയിലായിരിയ്ക്കുന്നു നമ്മള്‍..എന്തിനേറെ, ശരാശരി സൗന്ദര്യവും,ശരാശരിയ്ക്കു താഴെ തൊലിമിനുപ്പും മാത്രമുള്ള നമ്മുടെ പെണ്‍കുട്ടികളെപോലു, കലാവാസനയുടെ മികവു നോക്കി ദത്തെടുത്ത്‌,സ്വന്തം തങ്കച്ചികളായി കരുതി, ഒരുപക്ഷെ മുല്ലപ്പെരിയാറിലെ പോലും വെള്ളം ഉപയോഗിച്ചാകാം കുമ്മായം കലക്കി വെള്ളപൂശി വെളുപ്പിയ്ക്കുന്നു,മഴയില്ലാത്ത ആ നാട്ടില്‍ കൃത്രിമ മഴ പെയ്യിച്ച്‌ കുളിപ്പിയ്ക്കുന്നു അങ്ങിനെ അവരെ അപ്സരസ്സുകള്‍ക്കു സമാനം വെള്ളിത്തിരയിലൂടെ നമുക്കു തിരിച്ചു തരുന്നു.അവര്‍ നമ്മുടെയൊക്കെ ഭാവനകള്‍ക്കപ്പുറം,നയനയങ്ങള്‍ക്കു താരകങ്ങളാക്കി മാറുന്നു..നവ്യാനുഭവത്തിന്റെ അനന്യ വിസ്മയ കാഴ്ചകളൊരുക്കുന്നു..എല്ലാം പുഴയില്ലാത്ത രാജ്യത്ത്‌ പൂക്കളമൊരുക്കുന്ന തമിഴന്റെ മായജാലം.!

ഇനിയിതൊക്കെ പറഞ്ഞിട്ടെന്തു കാര്യം അല്ലെ.,.എന്തിനായിരുന്നു ഈ കാടിളക്കം..ഇന്നോ ഇന്നലയോ മുതലല്ലല്ലൊ മുല്ലപ്പെരിയാര്‍ഡാം ഒരു മഹാ സമസ്യയായി നമ്മുടെ മുന്നി നീണ്ടു നിവര്‍ന്നു കിടക്കാന്‍ തുടങ്ങിയത്‌..ഇനിയും അതങ്ങിനെത്തന്നെ കിടക്കും.അടുത്ത ഒക്ടോബറില്‍ വൈഗാ നദിയില്‍ വെള്ളം നിറയും.ഒപ്പം മുല്ലാപ്പെരിയാറിലും..വീണ്ടും നമ്മള്‍ ആര്‍ത്തു വിളിയ്ക്കും.ആക്രോശിയ്ക്കും.പൊട്ടിക്കരയും. മാധ്യമങ്ങള്‍ അതൊരാഘോഷമാക്കി മാറ്റും.

ആര്‍ജവമുള്ള ഒരു കേന്ദ്ര ഭരണാധികാരി രണ്ടു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ വിളിച്ചുവരുത്തി ഒന്നിച്ചിരുത്തി അരമണിക്കൂര്‍ കൊണ്ടു തീര്‍ക്കേണ്ട പ്രശ്നം മാത്രമല്ലെ സത്യത്തില്‍ ഇത്‌.നട്ടെല്ലിന്റെ സ്ഥാനത്ത്‌ ആലു മുളച്ചിട്ട്‌ ഏറേ നാളായിട്ടും അതും തണലെന്നു പറഞ്ഞ്‌ കസേരയില്‍ അള്ളിപിടിച്ചിരിയ്ക്കുന്ന അദ്ദേഹത്തില്‍ നിന്നും എന്തു പ്രതീക്ഷിയ്ക്കാനാണ്‌,.തലപ്പാവിനുള്ളില്‍ ദുരൂഹതകളും ജനദ്രോഹനടപടികളും മാത്രം സൂക്ഷിയ്ക്കുന്ന, എല്ലാ ജനകീയ പ്രശ്നങ്ങള്‍ക്കു മുന്നിലും ഒരു മഹാമുനിയെക്കാള്‍ മൗനിയായി മാറുന്ന ആ മനുഷ്യന്‍ വായ്‌ തുറക്കുന്നത്‌ സ്വകാര്യക്കുത്തകകള്‍ക്കും വിദേശവ്യാപാരികള്‍ക്കും വക്കാലത്തു പറയാന്‍ വേണ്ടി മാത്രമാണ്‌.എന്നൊക്കെ എക്‍ണോമിക്സ്‌ പഠിയ്ക്കാത്ത, രാജ്യപുരോഗതിയെക്കുറിച്ചു വലിയ ഗ്രാഹ്യമില്ലാത്ത,എന്നെപോലെ വിവരദോഷിയായ ഏതെങ്കിലും ശുദ്ധഗതിക്കാരന്‍ നാട്ടിന്‍പുറത്തുക്കാരന്‍ പച്ചയ്ക്കു വിളിച്ചു പറഞ്ഞാല്‍ പൂര്‍ണ്ണമായും അതു നിഷേധിയ്ക്കാന്‍ കഴിയുമോ ഏതെങ്കിലും ഭാരതീയന്‌.

ചോര്‍ന്നൊലിയ്ക്കുന്ന മോന്തായവുമായി തകരാറായ മേല്‍കൂരയ്ക്കു താഴെ സ്വീകരണമുറി അലങ്കരിയ്ക്കാനൊരുങ്ങുന്ന ഗൃഹനാഥനെ അനുസ്മരിപ്പിയ്ക്കുന്നു നമ്മുടെ മുഖ്യമന്ത്രി.മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ രണ്ടുമണിക്കൂര്‍കൊണ്ട്‌ മുങ്ങിയൊലിച്ചുപോകാവുന്ന മഹാനഗരത്തില്‍ സ്മാര്‍ട്‌ സിറ്റി,മെട്രൊ അങ്ങിനെ എല്ലാറ്റിലും അതിവേഗം ബഹുദൂരം മുന്നേറുന്ന അദ്ദേഹത്തിന്റെ വാഹനത്തിന്റെ വേഗത മുല്ലപ്പെരിയാര്‍ ദിശയിലേയ്ക്കു തിരിഞ്ഞാല്‍ പെട്ടന്നു കുറയും...ചിലപ്പോള്‍ ടയറുകളെല്ലാം ഒന്നിച്ചു പഞ്ചറാകും, മനസ്സ്‌ പരിധികള്‍ വിട്ട്‌ സഞ്ചരിയ്ക്കുന്നതുകൊണ്ടായിരിയ്ക്കും ഒട്ടു വൈകാതെ പേനയും കടലാസ്സുമെടുത്തു നല്ല സൗമ്യമായ ഭാഷയില്‍ തലൈവിയ്ക്ക്‌ കത്തെഴുതാന്‍ തുടങ്ങും...പണ്ട്‌ അദേഹത്തിന്റെ നല്ല പ്രായത്തില്‍ അങ്ങ്‌ വെള്ളിത്തിരയില്‍ ഇദയകനിയുമൊത്ത്‌ വിലസുകയായിരുന്നല്ലൊ അവര്‍. .കോരിത്തരിപ്പിയ്ക്കുന്ന പ്രണയരംഗങ്ങള്‍. തറടിക്കറ്റിലെ രോമാഞ്ച നിമിഷങ്ങള്‍.. എല്ലാം ഒര്‍മ്മയില്‍ ഓടിയെത്തുന്നുണ്ടാവും.."ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' എന്ന പോലെ ഒരാരധകന്റെ ഈ കത്തുകളും നാളെ ചരിത്രത്തിന്റെ താളുകളില്‍ സ്ഥാനം പിടിയ്ക്കുമായിരിയ്ക്കും.

ജീവനോ അതോ ജലമോ ഏതാണ്‌ വലുത്‌ എന്ന ചോദ്യത്തിനു മുമ്പില്‍ ദേശീയ വികാരവുമായി പതറി നിന്നു അവയിലിബിള്‍ പോളിറ്റ്‌ ബ്യൂറൊ.പത്തു വോട്ടുപോലും തികച്ചില്ലാത്ത തമിഴ്‌നാടിലെ ജലത്തേക്കാള്‍ വലുതാണ്‌ ഇന്നും ആവേശം കൈവിടാത്ത അണികള്‍ ബാക്കിയുള്ള കേരളത്തിന്റെ ജീവനെന്ന്‌ തിരിച്ചറിയാനുള്ള പ്രായോഗിക രാഷ്ട്രീയ ബുദ്ധി ഇല്ലാതെപോയി അവര്‍ക്ക്‌.അതൊരു വലിയ തെറ്റായി ആഘോഷിച്ചു മാധ്യമവിചാരണക്കാര്‍.പ്രധാനമന്ത്രിയുടെ മൗനത്തേക്കാള്‍,.മുഖ്യമന്ത്രിയുടെ നിസ്സംഗതയെക്കാള്‍ വലിയ തെറ്റ്‌!

നപുംസംക പേക്കോലങ്ങളുടെ കൂത്തരങ്ങായി മാറിയ കേന്ദ്രത്തിനോടു പൊരുതി ജയിയ്ക്കാന്‍ മമതയെപോലെ, തലൈവിയെപോലെ തന്റേടിയായ ഒരു വനിതാ പ്രാദേശിക നേതാവ്‌ നമുക്കുണ്ടായിരുന്നെങ്കില്‍,അവര്‍ക്ക്‌ സ്വന്തമായി പത്തു എം.പി മാരുണ്ടായിരുന്നെങ്കില്‍..നമ്മളിങ്ങിനെ തോറ്റുപോകുമായിരുന്നോ.!! .കക്ഷിരാഷ്ട്രീയ വര്‍ഗ്ഗഭേദമില്ലാതെ ദേശീയവികാരം മറന്ന്‌ ദേശാഭിമാനികളായ മലയാളികള്‍ വിലപിച്ചുപോയ നാളുകളായിരുന്നില്ലെ അത്‌.നമുക്കുമുണ്ടൊരു പ്രദേശിക പാര്‍ട്ടി.കരുത്തനായ നേതാവും.മുല്ലപ്പെരിയാര്‍ ഡാമിനെന്തെങ്കിലും സംഭവിച്ചാല്‍ അദ്ദേഹത്തിന്റെ തട്ടകങ്ങളായിരിയ്ക്കും പൂര്‍ണ്ണമായും നാമവിശേഷമാകുക.അറിയാം,എല്ലാം അറിയാം അദ്ദേഹത്തിന്‌! പക്ഷെ എന്തു ചെയ്യാം.! എന്തെങ്കിലും ഉരിയാടാനും ശക്തമായൊന്ന്‌ ഉറഞ്ഞുത്തുള്ളാനും വയ്യാത്ത അവസ്ഥ.പാവം ആണ്‍ജന്മങ്ങള്‍.!.ദുര്‍ബ്ബലചിത്തരാണവര്‍..കുടുംബസ്നേഹം കൂടിയവര്‍..അന്ധമായ പുത്രവാല്‍സല്യം പലപ്പോഴും പ്രതിബന്ധമാകും അവര്‍ക്ക്‌.അതിന്റെ പേരില്‍ വിട്ടുവീഴ്ചകള്‍ക്ക്‌ തയ്യാറാകേണ്ടി വരും.ശാപമാണത്‌..തലമുറകളായി കിട്ടിയ ശാപം.അങ്ങ്‌ പുരാണത്തിലെ നൂറ്റൊന്നുപേരുടെ പിതാവിന്റെ കാലം മുതല്‍ നമ്മളുടെ പ്രിയപ്പെട്ട ലീഡര്‍ വരെ.. ഭാരതത്തിലെ കരുത്തരായ ഭരണാധികളുടെ വാര്‍ദ്ധക്യകാല നിയോഗമാണത്‌.

ഒരു കൊച്ചുപാര്‍ട്ടിയും വെച്ച്‌ ശരാശരി മിടുക്കു മാത്രമുള്ള മകന്‌ ദെല്‍ഹിയിലെ ജനാധിപത്യ കല്‍പ്പിത കലാശാലയില്‍ ഒരു സീറ്റു വാങ്ങി കൊടുക്കാന്‍ പെട്ടപാട്‌ അദ്ദേഹത്തിനെ അറിയു,അതിനായി സമര്‍ത്ഥനായ വളര്‍ത്തുപുത്രനെ വെറുപ്പിയ്ക്കേണ്ടി വരെ വന്നു..ഇനി അവന്‌ അവിടെ ഗവഷണത്തിനായി ആരുടെയെങ്കിലും കീഴില്‍ നല്ലൊരു വകുപ്പ്‌ ഒപ്പിച്ചെടുക്കാന്‍ ദേശീയ പാര്‍ട്ടിയുടെയും മാഡത്തിന്റെയൊക്കെ സഹായം ആവശ്യമുള്ള സമയമാണ്‌.കേന്ദ്രത്തിനെതിരെ ഒരോ വാക്കു പ്രയോഗിയ്ക്കമ്പോഴും കരുതല്‍ വേണ്ട സമയം..അതിനിടയിലാണ്‌ ഈ കുരിശ്‌, ഒപ്പം കിട്ടിയ അവസരം മുതലാക്കി ആളാകാനുള്ള രണ്ടാമന്റെ ശ്രമവും..വെറുതെ ഒരു സിമ്പതിയുടെ പുറത്ത്‌ വഴിയില്‍ കിടന്നിരുന്ന ആ വയ്യാവേലിയെ എടുത്തു മടിയില്‍ വെച്ചതു പുലിവാലായി.എന്തെങ്കിലും മിണ്ടാതിരിയ്ക്കാന്‍ പറ്റുമോ.രണ്ടാമന്‍ നിര്‍ത്താതെ ചിലച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഒന്നാമനായ താന്‍ എന്തെങ്കിലും പറഞ്ഞല്ലെ പറ്റു.പത്തു ദിവസം കാത്തിരിയ്ക്കും,പത്തു ദിവസം കാത്തിരിയ്ക്കും,..പറഞ്ഞുപറഞ്ഞു എത്ര പത്തു ദിവസങ്ങള്‍ കഴിഞ്ഞു. മടുത്തു, കര്‍ത്താവെ ശരിയ്ക്കും മടുത്തു. ഒരു പിതാവു മാത്രമല്ലല്ലോ നേതാവു കൂടിയല്ലെ താന്‍..എന്തിനീ പരീക്ഷണം..! നമ്മുടെ ഒരു പ്രാദേശിക നേതാവിന്റെ ദയനീയ അവസ്ഥയാണിത്‌.ദേശീയമായാലും,പ്രാദേശികമായാലും മലപ്പുറത്തിനും,കുഞ്ഞാലി സാഹിബിന്റെയും അഹമ്മദ്‌ സാഹിബിന്റേയും കസേരകള്‍ക്കും ഇളക്കം തട്ടാത്തിടത്തോളം കാലം ലോകത്തില്‍ ഒരു പ്രശ്നവുമില്ലെന്നു വിശ്വസിയ്ക്കുന്നു മറ്റൊരു കൂട്ടര്‍...പിന്നെ എങ്ങിനെ തലൈവി ജയിയ്ക്കാതിരിയ്ക്കും..! ചിരിയ്ക്കാതിരിയ്ക്കും.!.

മഴ കുറഞ്ഞു, ഭൂപരിശോധനയും കഴിഞ്ഞ്‌ ഇഷ്ട മൃദുഭൂപാളികളും തേടി ഭൂകമ്പവും യാത്രയായി.എല്ലാവരിലും ആശ്വാസത്തിന്റെ ചുടുനിശ്വാസമുതിരുന്ന ആ സമയത്താണ്‌ അപ്രതീക്ഷിതമായി വീണ്ടും ഭൂകമ്പം.!.ബുദ്ധിരാക്ഷസിയായ തലൈവിയുടെ മസ്തിഷ്കമായിരുന്നു അതിന്റെ പ്രഭവ കേന്ദ്രം..ഇത്തവണ കുലുങ്ങിയത്‌ മുല്ലപ്പെരിയാര്‍ ഡാമല്ല..അതിന്റെ  
താഴ്‌വാരങ്ങളില്‍ രഹസ്യമായി ഭൂമി കയ്യടക്കിവെച്ച ശുഭ്രവസ്ത്രധാരിയകള്‍ അടക്കമുള്ളവരുടെ നെഞ്ചകങ്ങള്‍ ആയിരുന്നു..പൂടയുണ്ടോ എന്നറിയാന്‍ പലരും തല തപ്പി നോക്കി..തലയുടെ ചെന്നിഭാഗം വരെ തപ്പിയവരുമുണ്ടായിരുന്നുവത്രെ ആ കൂട്ടത്തില്‍, ജീവിതത്തില്‍ അന്നേവരെ ചീപ്പുപയോഗിയ്ക്കാത്തവര്‍ പോലും പുതിയ ചീപ്പു വാങ്ങി മുടി ചീകിമിനുക്കി പൂടയൊന്നുമവശേഷിയ്ക്കുന്നില്ലെന്നുറപ്പു വരുത്തി. എന്തായാലും ഭരണസിരാകേന്ദ്രം ഞെട്ടിയുണര്‍ന്നു. സര്‍ക്കാര്‍ അറിയാതെ, സര്‍ക്കാറിനുവേണ്ടി സര്‍ക്കാര്‍ പ്രതിനിധി ന്യായാസനത്തിനു മുമ്പില്‍ തലൈവിയെ മയപ്പെടുത്താന്‍ വൃഥാ ഒരു ശ്രമം നടത്തി..ഭീരുക്കളായ കോഴിക്കള്ളന്മാരുടെ വെപ്രാളം കണ്ട്‌ ഡാമിന്റെ മട്ടുപ്പാവിലിരുന്ന്‌ കേരളത്തിലേയ്ക്കു നോക്കി, ഒരു യക്ഷിയെപോലെ മുടിയഴിച്ചിട്ട്‌ തലയുറഞ്ഞാര്‍ത്തുല്ലസിച്ചട്ടഹസ്സിയ്ക്കുകയായിരുന്നു തലൈവിയപ്പോള്‍.അഴിച്ചിട്ട നീണ്ട മുടിചുരുകള്‍ക്കിടയില്‍ നിന്നും ഒരുപാടു പൂടകള്‍ അന്തരീക്ഷത്തിലേയ്ക്കുതിര്‍ന്നുവീണു പാറിപ്പറക്കുന്നുണ്ടെന്നറിഞ്ഞിട്ടും ഒരു കൂസലുമില്ലായിരുന്നു അവര്‍ക്ക്‌.പൊട്ടനും ഷണ്ഠനും കൂട്ടികൊടുപ്പുക്കാരും,ഏറാന്‍മൂളികളുമൊക്കെ നിറഞ്ഞുനിന്ന്‌ നിറംകെട്ട്‌ പ്രകാശിയ്ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ നഭസ്സില്‍ ഫെഡറല്‍ സംവിധാനത്തിന്റെയും,ന്യായാന്യായങ്ങളുടേയും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചട്ടാണെങ്കില്‍പോലും വേറിട്ടുനിന്ന്‌ ശക്തിയോടെ കത്തിജ്വലിയ്ക്കുക തന്നെയായിരുന്നു ആ ദ്രാവിഡ നക്ഷത്രം.!

ഈ പെണ്ണൊരുമ്പെട്ടാല്‍ തകരുന്നത്‌ ഡാമ്മല്ല തങ്ങളുടെ ഇമേജായിരിയ്ക്കും എന്ന തിരിച്ചറവില്‍ പലരും വിരണ്ടു, വിയര്‍ത്തു. ഒട്ടു വൈകാതെ കൂട്ടത്തോടെ വടക്കോട്ടു വിമാനം കയറി, ഒരു ബലത്തിനായി ശത്രുക്കളെ വരെ കൂട്ടുപിടിച്ചു,കൂടെകൂട്ടി.സത്യത്തില്‍ ഒരു ചര്‍ച്ചയായിരുന്നില്ല അത്‌,മാനം രക്ഷിയ്ക്കാനായുള്ള ഏകപക്ഷികമായ ഒരു സങ്കടം പറച്ചില്‍ മാത്രം.തലൈവി വന്നില്ല, ഒരു വളര്‍ത്തു നായയെപോലും അയച്ചില്ല..ജലനിരപ്പിന്റെ ഉയരം 120 അടിയും ആക്കിയില്ല..പക്ഷെ ചര്‍ച്ചക്കിടയില്‍ മുഖത്ത്‌ ഈച്ചയോ കൊതുകോ വന്നിരുന്ന അസ്വസ്ഥതയില്‍ പ്രധാനമന്ത്രിയൊന്നു തലകുലുക്കി.!!!.എല്ലാവരും കാത്തിരുന്നതും ആ നിമിഷത്തിനായിരുന്നു..ക്യാമറകള്‍ മിന്നി..TV സ്ക്രീനുകളില്‍ ദെല്‍ഹിയില്‍ നിന്നും ഫ്ലാസ്‌ ന്യൂസ്‌ ഒഴുകിയെത്തി.." മുല്ലപ്പെരിയാര്‍ വിഷയത്തിന്‌ പരിഹാരം.. പ്രധാനമന്ത്രി തലകുലുക്കി." ജനകീയവിഷയങ്ങളുടെ ചര്‍ച്ചകള്‍ക്കിടയില്‍ പ്രധാനമന്ത്രി തലകുലുക്കുക..!ഒന്നു ചിരിയ്ക്കുക..! വായ തുറന്നെന്തെങ്കിലുമൊന്നു ഉരിയാടുക..! അറിയാതെ ഒന്നു കോട്ടുവാ ഇടുക പോലും ചെയ്താല്‍ അതൊക്കെ വലിയ വാര്‍ത്തകളും സംഭവങ്ങളുമായിരിയ്ക്കുന്നു ഇന്ന്‌ ഇന്ത്യാ മഹാരാജ്യത്ത്‌.!!

മാധ്യമപ്രമാണികള്‍ അപകടം മുന്‍കൂട്ടി മണത്തറിഞ്ഞ്‌ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു..അന്നദാതാക്കളായ മേലാളന്മാരുടെയും ഒപ്പം തങ്ങളുടെ തന്നെ മാനം രക്ഷിയ്ക്കേണ്ടത്‌ അവരുടെ കൂടെ ആവശ്യമായിരുന്നല്ലൊ ..മുല്ലപ്പെരിയാരില്‍ നിന്നുള്ള ന്യൂസൊഴുക്കിന്റെ വേഗത കുറഞ്ഞു..പ്രേക്ഷകരുടെ മനസ്സിന്റെ ഒഴുക്കു തിരിച്ചുവിടാനായി പുതിയ വിഷയമന്വേഷിച്ച്‌ മുല്ലപ്പെരിയാറിലും പരിസരങ്ങളിലും തമ്പടിച്ചിരുന്ന ലേഖകന്മാര്‍ നാടിന്റെ നാനഭാഗത്തേയ്ക്കും പാഞ്ഞു..വൃശ്ചികക്കാറ്റില്‍ ആടിയുലയുന്ന ചെങ്കൊടികളുടെ ചാരുതായാല്‍ TV സ്ക്രീനുകളുടെ മനസ്സു നിറഞ്ഞു. ഉപ്പള മുതല്‍ തെക്ക്‌ പാറശ്ശാല വരെയുള്ള ഒരോ പഞ്ചായത്തു വാര്‍ഡിലെയും ജനങ്ങളുടെ തലയെണ്ണി ചെങ്കൊടിയിലെ വിഭാഗീതയുടെ അംശബന്ധവും അനുപാതവും അക്കമിട്ടു നിരത്താന്‍ മല്‍സരിച്ചു റിപ്പോര്‍ട്ടര്‍മാര്‍..ചെങ്കോടിയിലെ വിള്ളലിന്റെ ആഴവും പരപ്പും വലിപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡാമിന്റെ വിള്ളല്‍ എത്രയോ നിസ്സാരം..രണ്ടു ചാക്കു സിമന്റ്‌,കുറച്ചു മണല്‌,ഇത്തിരി കുമ്മായം പിന്നെ രണ്ടുപണിക്കാരും..രണ്ടു ദിവസം കൊണ്ടു തലൈവിയ്ക്കു തന്നെ തീര്‍ക്കാവുന്ന നിസ്സാര പ്രശ്നം.! ഏതൊരു സാക്ഷരനേയും നിരക്ഷരനാക്കുന്ന വാചലതയുടെ മാന്ത്രിക നിമിഷങ്ങളൊരുക്കുന്ന ന്യൂസ്‌ഔര്‍ വിദഗ്ദര്‍,എല്ലാറ്റിന്റേയും ഉത്തരവാദിത്വവും രാഷ്ട്രീയക്കാരില്‍ അടിച്ചേല്‍പ്പിച്ചു..അന്നദാതാക്കളായ സ്വന്തക്കാരെ മൃദുവായി സ്പര്‍ശിച്ചും തമിഴു രാഷ്ട്രീയ നേതാക്കളെ നിശതമായി വിമര്‍ശിച്ചും കുറ്റപത്രവും കവര്‍സ്റ്റോറിയും ഒരുക്കി കൈ കഴുകിയതോടെ എല്ലാം ഭദ്രം..ശാന്തം..ശുഭം.! കേരളമാകെ ഒഴുകിനീങ്ങുന്ന ചാനല്‍ കരോള്‍ സംഘങ്ങള്‍ക്ക്‌ ഷോപ്പിങ്‌ നഗരിയിലെ ഗ്രാന്‍ഡ്‌ സ്വര്‍ണ്ണത്തിടമ്പുകളും, മാദക വസ്ത്ര സുന്ദരികളും അകമ്പടിയേകുന്നു..ക്രിസ്മസ്‌ ന്യൂ ഇയര്‍ റിക്കാഡുകളുടെ കണക്കെടുപ്പിനായി മദ്യശാലകള്‍ നിറയുന്നു..കേരളം വീണ്ടും ഉത്സവലഹരിയിലാഴ്‌ന്നിറങ്ങുന്നു....


പശുവും ചത്തു...മോരിലെ പുളിയും പോയി...എന്നിട്ടും മുല്ലപ്പെരിയാറിന്റെ ചുവട്ടില്‍ ഒട്ടും കുറയാത്ത പോരാട്ടവീര്യവുമായി ആവേശം അസ്തമിയ്ക്കാത്ത ആ സത്യഗ്രഹപ്പന്തലില്‍ ഇപ്പോഴുമിരിയ്ക്കുന്ന ആ പാവങ്ങളുടെ നിറംകെട്ട മുഖങ്ങളിലേയ്ക്ക്‌ ഇനി ആരു ക്യാമറ ഫോകസ്‌ ചെയ്യാന്‍ അല്ലെ..ഇനിയെന്തു ന്യൂസ്‌ വാല്യു..!

എഴുതിയെഴുതി അങ്കിള്‍ ബോറാക്കി അല്ലെ മോളെ.എങ്ങിനെ ബോറാക്കാതിരിയ്ക്കും. കൂണു പോലെ മുളച്ചു പൊങ്ങുന്ന ന്യൂസ്‌ചാനലുകള്‍..മൈക്കു കിട്ടിയാല്‍ ഷൈന്‍ ചെയ്യാന്‍ എന്താഭാസത്തരവും വിളിച്ചു പറയാന്‍ മടിയില്ലാത്ത കുറച്ചു രാഷ്ട്രീയ നേതാക്കള്‍..നിരക്ഷരരെന്നപോലെ വായ്‌ പൊളിച്ചിരുന്നു ഇതെല്ലാം ഗ്രഹിയ്ക്കാനൊരുങ്ങുന്ന സാക്ഷരരായ കുറെ വയോജനങ്ങള്‍..
ഈ ഒരു കാലഘട്ടം ദീര്‍ഘദര്‍ശനം ചെയ്തുകൊണ്ടുതന്നെയാകാം സ്വാമി വിവേകാനന്ദന്‍ കേരളത്തെക്കുറിച്ച്‌ അന്ന്‌ അങ്ങിനെ പറഞ്ഞിട്ടുണ്ടാകുക,.അല്ലെ കുഞ്ഞു...? .

കൊല്ലേരി തറവാടി
23/11/2011

Friday, December 9, 2011

ഒരു പാവം തറവാടി ബ്ലോഗറുടെ ഒരു സാധാരണ വെക്കേഷന്‍ ദിനം... (ഭാഗം-1)

അങ്ങിനെ ഒരു വെക്കേഷന്‍ കൂടി കഴിഞ്ഞു...തിരിച്ചെത്തിയിട്ട്‌ നാളു കുറച്ചായി.ഒരു പോസ്റ്റിനായി എന്തെങ്കിലും ടൈപ്പ്‌ ചെയ്തു തുടങ്ങാം എന്ന് ചിന്തയോടെ വരമൊഴി തുറന്നു.ഒരുവട്ടമല്ല,..ഒരുപാടുവട്ടം.....എന്തോ ഒന്നും തോന്നുന്നില്ല...ഹാങ്ങ്‌ ഓവര്‍,.അതുതന്നെ..അല്ലാതെന്താ.

ഇന്നെന്തായാലും അക്ഷരദേവതയെ, അറിവിന്റെ ദേവിയെ മനസ്സില്‍ സ്മരിച്ച്‌ രണ്ടും കല്‍പ്പിച്ച്‌ ഒന്നുകൂടി ശ്രമിയ്ക്കട്ടെ ഞാന്‍.

നെറ്റില്‍ കയറണം,ബൂലോക സഞ്ചാരം നടത്തണം..കമന്റു വര്‍ഷവുമായി എല്ലാവരുമായി സൗഹൃദം സ്ഥാപിയ്ക്കണം അങ്ങിനെ ഒരു പാട്‌ മോഹങ്ങള്‍ ഉണ്ടായിരുന്നു മനസ്സില്‍.പക്ഷെ ഒന്നും നടന്നില്ല..നിത്യവും ഞാനുമായി മെയില്‍ ഇടപാടുകള്‍ നടത്തുന്ന കുറച്ചു സുഹൃത്തുക്കളുണ്ടെനിയ്ക്ക്‌.പ്രായംകൊണ്ട്‌ കുഞ്ഞന്‍മാരെങ്കിലും വിദ്യാഭ്യാസംകൊണ്ടും,അറിവുകൊണ്ടും,ജീവിതാനുഭവങ്ങള്‍കൊണ്ടും പക്വതകൊണ്ടും അങ്ങിനെ എല്ലാ അര്‍ത്ഥത്തിലും എപ്പോഴും എന്നെ അതിശയിപ്പിയ്ക്കുന്നവര്‍...അവരെപോലും മറന്നു കളയേണ്ടി വന്നു..

2G പിറന്നാലും 3G യായി വളര്‍ന്നാലും തറവാടിയ്ക്ക്‌ എന്നും നെറ്റ്‌ കുമ്പിളില്‍തന്നെ..സ്ലോ ആയിരുന്നു എന്റെ BSNL കണക്ഷന്‍,തുറന്നാല്‍ ഒരു ദിവസത്തെ മൂഡുമുഴുവന്‍ നഷ്ടപ്പെടുത്തുന്ന അത്രയും സ്ലോ. പിന്നെ വെക്കേഷന്‍ നാളുകളിലെ ഒരു പ്രവാസിയുടെ തിരക്ക്‌..അതു പിന്നെ പ്രത്യേകം പറേയേണ്ടതില്ലല്ലൊ..യാത്രകള്‍, ആഘോഷങ്ങള്‍. അങ്ങിനയങ്ങിനെ ഒഴുക്കായിരുന്നു.,എല്ലാം മറന്നുള്ള ഒഴുക്ക്‌.

മാളു ലീവല്ലാത്ത, പ്രത്യേകിച്ചു പ്രോഗ്രാമുകളൊന്നുമില്ലാത്ത ദിവസങ്ങളില്‍ രാവിലെ അപ്പുവിനെ ബൈക്കില്‍ സ്കൂളില്‍ കൊണ്ടു വിടും..സൈക്കിളിലാണ്‌ പതിവായി അവന്‍ പോകുന്നത്‌.പിന്നെ ഒരു മോഹത്തിന്‌.എന്റെ മാത്രമല്ല. അവന്റേയും..അതങ്ങിനെയല്ലെ അച്ഛന്റെകൂടെ സ്കൂളില്‍ പോകാന്‍ വല്ലപ്പോഴുമല്ലെ അവന്‌ അവസരം കിട്ടുന്നത്‌.മോഹം തോന്നുക തികച്ചും സ്വാഭാവികമല്ലെ..

രസകരമാണ്‌ ആ പ്രഭാതയാത്ര...കുളിര്‍മ്മ നിറഞ്ഞ അന്തരീക്ഷത്തില്‍ ബല്യകൗമാരയൗവനത്തിന്റെ കുപ്പായങ്ങളോരോന്നായി എടുത്തണിഞ്ഞ വഴികളിലൂടെ ഓര്‍മ്മകളുടെ മഞ്ചലും പേറിയുള്ള യാത്ര.അതു നല്‍കുന്ന സുഖം അവര്‍ണ്ണനീയമാണ്‌. ഒരു കണ്ണാടിയിലെന്നപോലെ മകനിലൂടെ പഴയ ബാല്യവും കൗമാരവും നോക്കിക്കാണാന്‍ കഴിയുക.വല്ലാത്തൊരനുഭവം തന്നെയാണത്‌.

അപ്പുവിനെ വിട്ട്‌ പള്ളിയങ്കണത്തില്‍ കൂട്ടംതെറ്റിയലയുന്ന വെള്ളരിപ്രാവുകളെ കൗതുകത്തോടെ വീക്ഷിച്ച്‌ വീണ്ടും വീടണയുമ്പോള്‍ സമയം ഒമ്പതേകാലയിട്ടുണ്ടാകും. ഇഡ്ഡലി,ദോശ സാമ്പാര്‍,പഴം പുഴുങ്ങിയത്‌ അങ്ങിനെ കുട്ടേട്ടന്റെ ഇഷ്ടവിഭവങ്ങള്‍ ഓരോദിവസം ഓരൊന്നോരോന്നായി മാറി മാറിയൊരുക്കി കുളിയും കഴിഞ്ഞു മുടിയുണക്കി,ചുരിദാറണിഞ്ഞ്‌ ജോലിയ്ക്കു പോകാനുള്ള ഒരുക്കങ്ങളിലായിരിയ്ക്കും മാളുവപ്പോള്‍...പിന്നെ ശേഷിയ്ക്കുന്ന മിനിറ്റുകളില്‍ ഒരു 20-20 മാച്ചിന്റെ വേഗതയിലായിരിയ്ക്കും കാര്യങ്ങള്‍.അവളുടെ ചോറ്റുപാത്രം ഒരുക്കിയും, കുപ്പിയില്‍ വെള്ളം നിറച്ചും, ചാര്‍ജു ചെയ്യാന്‍ വെച്ച്‌ മൊബയില്‍ മറക്കാതെയെടുത്ത്‌ ബാഗില്‍ വെച്ചും ഒപ്പം ഡൈനിംഗ്‌ ടേബിളില്‍ അവളൊരുക്കിയ വിഭവങ്ങള്‍ നിരത്തിയും അണ്ണാറക്കണ്ണനും തന്നാലായത്‌ എന്നമട്ടില്‍ കൊച്ചുകൊച്ചു സഹായങ്ങളുമായി ഞാനുമുണ്ടാകും അവളുടെ ചുറ്റും..പിന്നെ ഒരു പ്ലെയിറ്റില്‍ നിന്നും ഒന്നിച്ചു ബ്രൈക്‌ഫാസ്റ്റ്‌ കഴിയ്ക്കും(തെറ്റിദ്ധരിയ്ക്കേണ്ട...സ്നേഹക്കൂടുതല്‍ കൊണ്ടൊന്നുമല്ല കേട്ടോ, സമയക്കുറവ്‌ പിന്നെ അത്രയും കുറച്ചു പാത്രം കഴികിയാല്‍ മതിയല്ലൊ എന്നോര്‍ത്തിട്ടു മാത്രം..!!.).കഴിച്ചും കഴിപ്പിച്ചും അങ്ങിനെ വിസ്തരിച്ചുള്ള ബ്രൈക്‍ഫാസ്റ്റു കഴിയുമ്പോള്‍ത്തന്നെ നേരം പോയിട്ടുണ്ടാകും.പിന്നെ മുടികെട്ടല്‍,ചന്ദനം ചാലിച്ചു ചാര്‍ത്തല്‍...ഇങ്ങിനെയിങ്ങിനെ പുതുമണവാളനും മണവാട്ടിയ്ക്കുമിടയിലെന്നപോലെ ഒരുപാടു രംഗങ്ങള്‍ക്ക്‌ ആ തിരക്കിനിടയിലും അരങ്ങൊരുങ്ങും ഞങ്ങളുടെ ലോകത്ത്‌. ഇതിനൊക്കെ സാക്ഷ്യം വഹിയ്ക്കാന്‍ മടിച്ചിട്ടെന്നവണ്ണം സിറ്റൗട്ടില്‍ പോയിരുന്നു പത്രംവായിയ്ക്കുകയായിരിയ്ക്കും അമ്മയപ്പോള്‍.

"കുട്ടേട്ടാ, ഈ ചുരിദാറിന്റെ ഷാളില്‍ പിന്നൊന്നു കുത്തി തരു...വേഗമാകട്ടെ നേരം പോയിട്ടോ."കണ്ണാടിയ്ക്കു നേരെ തിരിഞ്ഞു നിന്ന്‌ ഡ്രെസ്സിങ്ങിന്റെ അവസാനഘട്ടത്തിലായിരിയ്ക്കും മാളുവപ്പോള്‍.തിരക്കു വെച്ചു ചെയ്യേണ്ടി വരുന്നതുകൊണ്ടാണോ അതോ നാട്ടിലെ സെയിഫ്റ്റി പിന്നിന്റെ ഗുണനിലവാരം മോശമായതുകൊണ്ടാണോ എന്താണെന്നറിയല്ല ആ കൃത്യം വൃത്തിയായി ചെയ്യാന്‍ ഇന്നേവരെ എനിയ്ക്കു കഴിഞ്ഞിട്ടില്ല." സൂചി കുത്താനുള്ള തത്രപ്പാടില്‍ എന്റെ മുഖചലനങ്ങളില്‍ വരുന്ന വക്രത കണ്ണാടിയിലൂടെ കണ്ട്‌ മാളു ചിരിയ്ക്കാന്‍ തുടങ്ങിയാല്‍ പിന്നെ പറയുകയും വേണ്ട..! അബദ്ധത്തില്‍ പലപ്പോഴും ബ്രേസിയറിന്റെ വള്ളിയടക്കം കൂട്ടി കുത്തികൊടുത്തിട്ടുണ്ട്‌ ഞാന്‍!.

"എന്തിനാ മാളു വെറുതെ സൂചി കുത്തുന്നത്‌...ഷാള്‌ ചുമ്മാ അങ്ങീട്ടാല്‍ പോരേ...."

"നല്ല കാര്യായി..എന്റെ കുട്ടേട്ടാ,..ഇതൊക്കെ എന്നും ഞാന്‍ ഒറ്റയ്ക്കു ചെയ്യുന്നതല്ലെ,.പിന്നെ കുട്ടേട്ടനുള്ളപ്പോള്‍,..കുട്ടേട്ടനും മോഹം കാണില്ലെ എന്നോര്‍ത്തിട്ടല്ലെ..പിന്നെ പിന്നു കുത്തി ഭദ്രമാക്കിയില്ലെങ്കില്‍ കൗണ്ടറിലെ തിരക്കിനിടയില്‍ ഷാളിന്റെ സ്ഥാനം മാറിപോകുന്നതറിയില്ലല്ലോ,.ബാങ്കില്‍ വരുന്ന കസ്റ്റമേര്‍സിനും മറ്റുള്ളവര്‍ക്കും വെറുതെ എന്തിനാ ഒരു കാഴ്ച ഒരുക്കുന്നെ..കുട്ടേട്ടനു വിരോധമില്ലെങ്കില്‍ സാരമില്ല,. ഇനി മുതല്‍ പിന്നു കുത്തിയുറപ്പിയ്ക്കുന്നില്ല.."

സത്യം പറഞ്ഞാല്‍ എനിയ്ക്കു വിരോധമില്ലായിരുന്നു..! സുന്ദരികളായ സ്ത്രീകളുടെ വസ്ത്രങ്ങളക്കിടയിലൂടെ, അവരറിയാതെ, അബദ്ധത്തില്‍ അനാവൃതമായി മിന്നി മറയുന്ന ശരീരഭാഗങ്ങള്‍ക്ക്‌ കൊതിപ്പിയ്ക്കുന്ന എന്തോ ആകര്‍ഷണിയതയുണ്ടെന്നു തോന്നാറുണ്ടെനിയ്ക്ക്‌, പ്രത്യേകിച്ചും സാരിയില്‍.!!. അത്യപൂര്‍വ്വമായി വീണുകിട്ടുന്ന അത്തരം നയനമനോഹര നിമിഷങ്ങളുടേ മാസ്മരികത മറ്റേതു പുരുഷനെപോലേയും കണ്ണിമച്ചിമ്മാതെ ആസ്വദിയ്ക്കാന്‍ ഒട്ടും ചമ്മലില്ലാത്ത കൂട്ടത്തിലാണ്‌ ഈ ഞാനും.ചാനലുകളിലെ പാചകലക്ഷ്മിമാരുടെ സാരിയുടെ ചന്തത്തിലുള്ള ചലനങ്ങളില്‍ മയങ്ങി ഒരെപ്പിസോഡുപോലും മിസ്സാക്കാതെ ശ്രദ്ധയോടെ പാചകരീതികള്‍ സ്വായത്തമാക്കി വെക്കേഷന്‍ നാളുകളില്‍ കിച്ചണില്‍ ഭാര്യമാരെ അമ്പരിപ്പിയ്ക്കുന്ന ഒന്നുരണ്ടു സുഹൃത്തുക്കളുണ്ടെനിയ്ക്ക്‌..ശുദ്ധഗതിക്കാരനയതുകൊണ്ട്‌ ഞാനിതൊക്കെ ഫ്രാങ്കായി എഴുതുന്നു എന്നു മാത്രം...! പുരുഷന്മാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല,. അല്ലെങ്കില്‍പിന്നെ ദൈവമെന്തിനാണ്‌ സ്ത്രീകള്‍ക്ക്‌ ഇത്രയും ചന്തം കൊടുത്തത്ത്‌, ഉള്ള ചന്തം പിന്നേയും പിന്നേയും പൊലിപ്പിച്ചുകാട്ടാന്‍ എന്തിനാണവര്‍ കണ്ണാടിയ്ക്കും മുന്നില്‍ ഇത്രയേറെ നേരം ചിലവഴിയ്ക്കുന്നത്‌..പുരുഷനു കാണാന്‍ വേണ്ടി..അവനെ കാണിയ്ക്കാന്‍ വേണ്ടി മാത്രം.പിന്നെ, എല്ലാം കാഴ്ചയില്‍ മാത്രമൊതുക്കാനുള്ള വിവേകം വേണം പുരുഷന്‌..കാണുന്നതിലെല്ലാം കൈവെയ്ക്കാന്‍ ,അനുഭവിച്ചറിയാന്‍, സ്വന്തമാക്കാന്‍ മോഹം തോന്നുമ്പോഴാണ്‌ സംഗതി വഷളാവുന്നത്‌, പ്രശ്നം സങ്കീര്‍ണമാകുന്നത്‌.

ചിന്തകളെല്ലാം ഒരു പുഞ്ചിരിയിലൊതുക്കി ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ പത്തുമണിയാകാന്‍ അഞ്ചു മിനിറ്റു മാത്രം ബാക്കി.മുറ്റത്തെ തുളസിയില്‍നിന്നും ഒരു കതിരെടുത്ത്‌ മുടിയില്‍ ചൂടി അവളും തിടുക്കത്തില്‍ പുറകില്‍ സ്ഥാനം പിടിച്ചു.റോഡെന്നു പേരു മാത്രമുള്ള ഗട്ടറുകളിലൂടെ രണ്ടുകിലോമീറ്റര്‍ ദൂരമുള്ള ബാങ്കില്‍ പത്തുമണിയ്ക്കുമുമ്പുത്തന്നെ അവളെ എത്തിയ്ക്കുക എന്ന ദുഷ്ക്കരമായ ദൗത്യം എറ്റെടുത്ത്‌ അനുസരണശീലമുള്ള ഞങ്ങളുടെ പ്രിയ ബൈക്ക്‌ പതിവുപോലെ മുന്നോട്ടു കുതിച്ചു.

മാളുവിനെ ബാങ്കില്‍ വിട്ടശേഷം ബൈക്കിന്റെ വേഗതകുറച്ചു പ്രത്യേകിച്ചു യാതൊരു ലക്ഷ്യവുമില്ലാതെ കുറെനേരം വെറുതെ അലയുക..വെക്കേഷന്‍ നാളുകളില്‍ എനിയ്ക്കേറ്റവും പ്രിയപ്പെട്ട ശീലങ്ങളിലൊന്നാണത്‌.കാഴ്ചകള്‍ക്കു തടസ്സം വരാതിരിയ്ക്കാന്‍ ഹെല്‍മെറ്റുപോലും മാറ്റിവെച്ചുകൊണ്ടായിരിയ്ക്കും ആ യാത്ര. അതിന്റെ പേരില്‍ ഒന്നു രണ്ടു തവണ ഫൈന്‍ അടയ്ക്കേണ്ടിയും വന്നു.പാവം പോലീസുകാര്‍..! എന്തു പറഞ്ഞു മനസ്സിലാക്കാനാണവരെ..! ഊണിലും ഉറക്കത്തിലും ഒരു പ്രവാസി തന്റെ നെഞ്ചോടുചേര്‍ത്തുവെച്ച്‌ താലോലിയ്ക്കുന്ന നൊസ്റ്റാള്‍ജിയായുടെ അര്‍ത്ഥവ്യാപ്തിയും ആഴവും അവര്‍ക്കെങ്ങിനെ മനസ്സിലാവാനാണ്‌.!

പരിചിതമായ വഴികളിലൂടെ നാടിനു വന്ന മാറ്റങ്ങള്‍ നോക്കിക്കണ്ട്‌ അങ്ങിനെ ഒഴുകും.പത്തുപതിനൊന്നു കിലോമീറ്ററുകള്‍ താണ്ടി അതു പലപ്പോഴും ചെന്നെത്തുക നഗരത്തിലായിരിയ്ക്കും.അനുദിനം ഗതിവേഗങ്ങള്‍ മാറുന്ന കാറ്റിന്റെ താളത്തിനൊപ്പം മല്‍സരിച്ച്‌ പാഞ്ചവാദ്യവും പാണ്ടിമേളവും മാറിമാറി പെരുക്കുന്ന എണ്ണിയാലൊടുങ്ങാത്ത തണല്‍മരങ്ങളില്‍ ഋതുഭേദങ്ങള്‍ ചമയ്ക്കുന്ന കുടമാറ്റത്തില്‍ ലയിച്ച്‌ മുറുക്കിചുവപ്പിച്ച്‌ രസിച്ചുനില്‍ക്കുന്ന രാജയോഗമുള്ള തേക്കിന്‍ക്കാട്‌, അയ്യന്തോള്‍ചുങ്കം,പടിഞ്ഞാറെകോട്ട, എം.ജി റോഡ്‌,വിജയശ്രീ കണ്ണാശുപത്രിപരിസരം,.കാനാട്ടുകര, സ്വപ്ന, പാറേമേക്കാവങ്കണം പാലസ്‌ റോഡ്‌ അങ്ങിനെയങ്ങിനെ ഇരുപതാംനൂറ്റാണ്ടില്‍ എന്നോ വ്യത്യസ്ഥമായ മനോവ്യാപരങ്ങളുമായി നടന്നുതീര്‍ത്ത വഴിയോരങ്ങളില്‍ ഇന്ന്‌ തീര്‍ത്തും അപരിചിതനായി,കാലോചിതമായി പൂര്‍ണ്ണമായും മാറാന്‍ കഴിയാത്ത മനസ്സുമായി,അന്യഗ്രഹത്തില്‍ നിന്നും വിരുന്നെത്തിയ ഏതോ അപരിഷ്കൃത ജീവിയ്ക്ക്‌ സമാനം വെറുതെ കുറെനേരം അലയും,.നിയോഗംപോലെ,.നേര്‍ച്ചപോലെ.! അപ്പോഴും എന്തോ പഠിച്ചിറങ്ങിയ കലാലയങ്ങളിലേയ്ക്ക്‌ വീണ്ടും കാലെടുത്തുവെയ്ക്കാന്‍ ഒരിയ്ക്കലും തോന്നാറില്ലെനിയ്ക്ക്‌,.ആരോ പുറകിലോട്ടു പിടിച്ചു വലിയ്ക്കുന്നതുപോലെ.!.ആരുമാകാന്‍ കഴിഞ്ഞില്ല,.എടുത്ത പറയാന്‍ നേട്ടങ്ങളുമില്ല, പഠിച്ചതെല്ലാം പാഴായി എന്നൊക്കെയുള്ള തോന്നന്നലുകളില്‍ നിന്നുമുണരുന്ന അപകര്‍ഷതാബോധമാകാം ഒരു പക്ഷെ അതിനു കാരണം,.അല്ലെങ്കില്‍..? അതുപോട്ടെ,എന്നോ വിട്ടു കളഞ്ഞ കാര്യങ്ങള്‍...എന്തായാലും ഒന്നുറപ്പിയ്ക്കാം എന്റെ മാളുവിന്‌ യാത്രകള്‍ക്കിടയില്‍ എതെങ്കിലും ബാറിന്റെ പടിവാതില്‍ ലക്ഷ്യമാക്കിയോ, ബീവറേജസിന്റെ നീണ്ട നിരകളിലുടെ പരിസരം തേടിയോ, ഇരുണ്ടുചുവന്ന തെരുവോരങ്ങളിലെ അഴുക്കുചാലുകളില്‍ തുള്ളിതുളുമ്പുന്ന മദജലത്തിന്റെ ഗന്ധം തേടിയോ ഒരിയ്ക്കലും ഉരുളില്ല അവളുടെ കുട്ടേട്ടന്റെ രഥചക്രങ്ങള്‍.

"എന്നെ ബാങ്കിനകത്തേക്കാക്കി സ്വതന്ത്രനായി ഇന്നിനി എങ്ങോട്ടാ കുട്ടേട്ടന്റെ ഒറ്റയാന്‍ യാത്ര"...ബൈക്കിന്റെ പുറകിലിരിയ്ക്കുമ്പോള്‍ എന്നും പതിവുള്ളതാണവളുടെ ഇത്തിരി അസൂയയോടെ, അതിലുപരി ഒരു ഭാര്യയുടെ സഹജമായ ഉത്‌കണ്ഠയോടെയുള്ള ഈ ചോദ്യം.

"തലോര്‍ക്ക്‌...! അനാശ്യാസ കേന്ദ്രം കാണാന്‍, പറ്റുകയാണെങ്കില്‍ ആ പെണ്ണുങ്ങളേയും കാണണം..സത്യം മാളു,..ഇത്രയും പ്രായമായിട്ടും ജീവിതത്തില്‍ ഇന്നേവരെ അനാശ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു പെണ്ണിനേയും നേരിട്ടു കണ്ടിട്ടില്ല ഞാന്‍.അവളുമാരുടെയൊക്കെ ഷെയ്പ്‌ എന്തായിരിയ്ക്കുമെന്നുപോലുമറിയില്ല,..ആരോടെങ്കിലും പറഞ്ഞാല്‍ വിശ്വസ്സിയ്ക്കുമോ, നാണക്കേടുണ്ട്‌ അല്ലെ..!!..രാവിലെതന്നെ മാളുവിനെ ചൊടിപ്പിയ്ക്കാന്‍ അങ്ങിനെ പറയനാണ്‌ അപ്പോള്‍ തോന്നിയത്‌..

വീട്ടില്‍നിന്നും അധികം ദൂരെയല്ലാത്ത തലോര്‍ എന്ന സ്ഥലത്ത്‌ ലോഡ്ജിന്റെ പേരില്‍ നടത്തിയിരുന്ന പെണ്‍വാണിഭ കേന്ദ്രം റൈഡ്‌ ചെയ്ത്‌ നടത്തിപ്പുകാരായ രണ്ടു സ്ത്രീകളെ അറസ്റ്റു ചെയ്ത വാര്‍ത്ത പത്രത്താളുകളില്‍ നിറഞ്ഞു നിന്ന ദിവസമായിരുന്നു അത്‌...

"പൊയ്ക്കൊള്ളു എവിടെ വേണമെങ്കിലും പൊയ്ക്കൊള്ളു, ആരെ വേണമെങ്കിലും കണ്ടോളു, എന്തു വേണമെങ്കിലും ആയ്ക്കൊള്ളു..പിന്നെ ഒരിയ്ക്കലും എന്റെ അടുത്തു വരരുതെന്നു മാത്രം."..

അവള്‍ ചൊടിച്ചു, ശക്തമായിത്തന്നെ, തുടയില്‍ നുള്ളി.ശരിയ്ക്കും വേദനിച്ചു..നല്ല നീളവും മൂര്‍ച്ചയുമാണണവളുടെ നഖങ്ങള്‍ക്ക്‌, എത്രയെത്രവട്ടം  അതിന്റെ രുചിയറിയാന്‍ ഇതുപോലെ അവസരങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നു...

"എന്താ മാളു ഇത്‌,.ശരിയ്ക്കും വേദനിച്ചൂട്ടോ, അനങ്ങാതിരി നീ, അല്ലെങ്കിലെ ഓവര്‍ സ്പീഡാ..കണ്ട്രോള്‍ പോയി വല്ലയിടത്തും ഇടിയ്ക്കും."

"ഇടിച്ചോട്ടെ,.. ചത്തുപൊക്കോട്ടെ രണ്ടാളും,..വേണ്ടാതീനം പറഞ്ഞിട്ടല്ലെ..വേദനിച്ചെങ്കില്‍ കണക്കായിപോയി, ഇങ്ങിന്യാണോ തമാശ പറയുന്നത്‌.."

മാളുവിനെ പറഞ്ഞിട്ടു കാര്യമില്ല, ഒരു ഭാര്യയും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത തമാശ തന്നെയല്ലെ അത്‌...പിന്നെ വല്ലാതെ പൊസ്സസ്സിവ്‌ ആയ അവളുടെ കാര്യം പറയാനുണ്ടോ..ബ്ലോഗില്‍ എന്റെ എതെങ്കിലുമൊരു പോസ്റ്റിലെ കമന്റ്‌ ബോക്സില്‍ നാലു പെണ്‍മുഖങ്ങള്‍ തികച്ചു കണ്ടാല്‍ അവളുടെ മുഖം ചുളിയും.."അതു ശരി,.ഇവരുടെയൊക്കെ നാലു നല്ല വാക്കുകള്‍ കേക്കാന്‍ വേണ്ടിയാണല്ലെ ഓഫീസിലെ തിരക്കിനടിയിലും എന്തെങ്കിലുമൊക്കെ കുത്തിക്കുറിയ്ക്കാന്‍ കുട്ടേട്ടന്‍ ഇത്രയും ശുഷ്കാന്തി കാണിയ്ക്കുന്നത്‌." ഉടന്‍ ചോദ്യം വരും.

ഇതു വായിച്ചു ബൂലോകവാസികള്‍ ആരും തെറ്റിദ്ധരിയ്ക്കരുത്‌.ഇതിന്റെ പേരില്‍ കമന്റ്‌സ്‌ ഇടാതെയുമിരിയ്ക്കരുത്‌.പാവമാണ്‌ എന്റെ മാളു, ശുദ്ധഗതിക്കാരിയായ വെറുമൊരു നാട്ടിന്‍പുറത്തുക്കാരി.ബാങ്കും,വീടും, പിന്നെ ബന്ധുക്കളുമടങ്ങുന്ന ലോകത്തിനപ്പുറം ബൂലോകമെന്നല്ല കാര്യമായി മറ്റൊരു ലോകവും അവള്‍ കണ്ടിട്ടില്ല.

ഒന്നിച്ചെത്തുന്ന മഴയും വെയിലുമെന്നപോലെ പിണക്കവും സോറിയും ഇണക്കവുമെല്ലാം ഞൊടിയിടയില്‍ പെയ്തിറങ്ങി മഴവില്ലു വിരിയിച്ച നിമിഷങ്ങള്‍ക്കൊടുവില്‍ ബാങ്കിലെത്തിയപ്പോള്‍ പത്തുമണി കഴിഞ്ഞിരുന്നു.

"ഈശ്വരാ, എല്ലാരും എത്തി.കൗണ്ടറിനു മുമ്പിലും ആളുകളുണ്ട്‌`...ലോക്കറിന്റെ താക്കോലാണെങ്കില്‍ എന്റെ കയ്യിലും..ഇന്നാണെങ്കില്‍ ഓഡിറ്റര്‍ വരുന്ന ദിവസവു..ചീത്ത കേട്ടതു തന്നെ.."

യാത്രപറയാന്‍ നില്‍ക്കാതെ, ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ വെപ്രാളത്തോടെ അവള്‍ ബാങ്കിന്റെ പടികള്‍ കയറി.

ഇല്ല ആരും ചൂടാവില്ല, വഴക്കും പറയില്ല, നാട്ടിന്‍പുറത്തെ ബാങ്ക്‌, ചിരപരിചിതരായ കസ്റ്റമേര്‍സ്‌.സ്നേഹസമ്പന്നരായ നല്ല സഹപ്രവര്‍ത്തകര്‍.. ഗള്‍ഫിലുള്ള അവളുടെ ഹസ്‌ബന്‍ഡ്‌ അവധിയ്ക്കു വന്ന കാര്യവും എല്ലാവര്‍ക്കുമറിയാം..ഒരു കൊല്ലത്തോളം മരുഭൂമിയില്‍ പട്ടിണിക്കിടന്ന്‌ വിശന്നുപൊരിഞ്ഞോടിയെത്തി ആര്‍ത്തിപൂണ്ടു മദിച്ചുനില്‍ക്കുന്ന ഗള്‍ഫുകാരന്‍ ഭര്‍ത്താവിന്റെ താളത്തിനുത്തുള്ളിതളര്‍ന്ന്‌ ഒരു മാന്‍പേട കണക്കെ രക്ഷപ്പെട്ടോടി വരുന്ന അവളെ ആരു വഴക്കു പറയാന്‍,.അനുകമ്പയല്ലെ തോന്നു എല്ലാവര്‍ക്കും.!

,ടെന്‍ഷനടിച്ച്‌ തിരക്കിട്ടു നടന്നുപോകുന്ന മാളുവിനെ നോക്കി ബൈക്കു തിരിയ്ക്കുമ്പൊള്‍ മനസ്സില്‍ തോന്നിയ ആ കുസൃതി മെല്ലെ എന്റെ ചുണ്ടില്‍ പുഞ്ചിരിയായി പടര്‍ന്നു..തമാശതന്നെയാണത്‌...പക്ഷെ ഗള്‍ഫുകാരായ ഭര്‍ത്താക്കന്മാരെ കുറിച്ചു അങ്ങിനെ ചിന്തിയ്ക്കുന്ന കുറെ ആളുകള്‍ ഉണ്ട്‌ നമ്മുടെ നാട്ടില്‍..അല്ല,അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.രണ്ടു വര്‍ഷത്തെ ഗ്യാപ്പിനു ശേഷമുള്ള വെക്കേഷന്‍ ഒരുക്കത്തിന്റെ ഭാഗമായി മൂന്നോ നാലോ മാസം മുമ്പുതന്നെ നിത്യേന വിസ്തരിച്ചുള്ള തേച്ചുകുളിയും, ബദാം,ഈന്തപ്പഴം,പിസ്ത,ചീസ്‌ പാല്‌, മുട്ട ഇത്യാദി പോഷകാഹാരസേവയുമൊക്കെയായി മസിലുംപെരുപ്പിച്ച്‌ ഒളിമ്പിക്സിനുപോകുന്ന മല്‍പ്പിടുത്തക്കാരെന്നപോലെ നാട്ടിലേയ്ക്കു വിമാനം കയറുന്ന രണ്ടുമൂന്നു സീനിയേര്‍സിനെ കൗതുകത്തോടെ ഞാനും നിരീക്ഷിച്ചിട്ടുണ്ട്‌,കാണുന്നതിലെല്ലാം പുതുമ തോന്നുന്ന പ്രവാസത്തിന്റെ ആദ്യനാളുകളില്‍ ആയിരുന്നു അത്‌ "മരുന്നടിക്കാര്‍" വരെ ഉണ്ടായിരുന്നു അക്കൂട്ടത്തില്‍..ഈശ്വരാ,.അവിടെ അങ്ങു നാട്ടില്‍ ഇവരുടെയൊക്കെ വാമഭാഗങ്ങള്‍ ഇപ്പോള്‍ ഇതുപോലെ എന്തെങ്കിലും മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടാവുമോ ആവോ..?,ഇതൊക്കെ താങ്ങാന്‍ തക്കവണ്ണം കെല്‍പ്പുള്ളതാവുമോ അവരുടെയൊക്കെ മാനസികാവസ്ഥ ,ശാരീരികസ്ഥിതിഗതികള്‍ എന്നൊക്കെ കുസൃതി നിറഞ്ഞ മനസ്സോടെ ചിന്തിയ്ക്കാറുണ്ട്‌.അന്നു ഞാന്‍ പാവമൊരു "ബാച്ചിലാറായിരുന്നു കേട്ടോ!

ചീറിപാഞ്ഞു വന്നു മുന്നില്‍ സഡന്‍ ബ്രെയിക്കിട്ടുനിന്ന ഒരു ടിപ്പര്‍ലോറിയുടെ ഉച്ചത്തിലുള്ള ഹോണിന്റെ ശബ്ദം കേട്ട്‌ ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്ന എന്റെ കാലുകള്‍ ബ്രൈക്കിലമര്‍ന്നു.

"ചാവാനായിട്ട്‌ ഇറങ്ങും ഓരോരുത്തര്‌ രാവിലെ തന്നെ,.എന്നിട്ട്‌ ഒടുക്കം എല്ലാ കുറ്റവും ടിപ്പര്‍ ഡ്രൈവര്‍മാരുടെ തലയിലും.."

ഈശ്വരാ,.എന്റെ അനുവാദമില്ലാതെ,ഞാനറിയാതെ മൂന്നു കിലോമീറ്ററോളം സഞ്ചരിച്ച്‌ എന്റെ ബൈക്കെങ്ങിനെ തൃക്കൂര്‍ പാലത്തിനുമുകളിലെത്തി എന്ന ചിന്തയാണ്‌ ഡ്രൈവറുടെ ശകാരവാക്കുകളേക്കാള്‍ ആ സമയത്ത്‌ എന്നെ അമ്പരിപ്പിച്ചത്‌..ബൈക്കിനു നിര്‍ദ്ദേശം നല്‍കാന്‍പോയിട്ട്‌ എങ്ങോട്ടാണ്‌ ആ യാത്രയെന്ന് എനിയ്ക്കുതന്നെ നിശ്ചയമില്ലായിരുന്നു.! ഭാഗ്യം,.എന്തായാലും പരലോകത്തേയ്ക്കായില്ലല്ലോ..!

(യാത്ര തുടരും)

കൊല്ലേരി തറവടി
09/12/2011