Friday, September 16, 2011

ഒരു മുതിര്‍ന്ന പെണ്‍കുട്ടിയുടെ അച്ഛന്‍


മോഹനന്റെ ഫ്ലാറ്റില്‍ നിന്നുമിറങ്ങുമ്പോള്‍ അമ്പരപ്പായിരുന്നു ബാലുവിന്റെ മനസ്സില്‍. സുന്ദരമായ ഒരു സ്വപ്നമെന്നപോലെ കടന്നുപോയ സുഖനിമിഷങ്ങളുടെ ബാക്കിയെന്നപോലെ ഇനിയും പൂര്‍ണ്ണമായും വറ്റാത്ത വിയര്‍പ്പുത്തുള്ളികള്‍...വേണ്ടായിരുന്നു അതും ഈ പ്രായത്തില്‍.. കൗമാരത്തില്‍, എന്തിന്‌ തീക്ഷ്ണയൗവനത്തിന്റെ ഉച്ചഘട്ടങ്ങളില്‍പോലും കൈവിടാതെ കാത്തു സൂക്ഷിച്ച തന്റെ ചാരിത്രശുദ്ധി..കുറച്ചു നിമിഷങ്ങള്‍ക്കുമുമ്പ്‌.! ഈശ്വരാ. !.ഇനി രാധികയുടെ മുഖത്ത്‌ ആ പഴയ നിഷ്കളങ്കതയോടെ എങ്ങിനെ നോക്കാന്‍ കഴിയും തനിയ്ക്ക്‌.

അലീന....! രാധികയെപോലെ ശാന്തമായി തഴുകിയൊഴുകി മെല്ലെമെല്ലെ ചൂടുപിടിച്ച്‌ ഒടുവില്‍ ശക്തിയോടെ ആര്‍ത്തിരമ്പുന്ന ഒരു സാധാരണ കടലായിരുന്നില്ല അവള്‍! അടിയില്‍ അഗ്നിപര്‍വ്വതം പുകയുന്ന, തൊട്ടാല്‍ പൊള്ളുന്ന മഹാസമുദ്രമായിരുന്നു.! സുനാമിത്തിരയിളക്കത്തിന്റെ കരുത്തുമായി ചുറ്റിവരിഞ്ഞു ഒപ്പത്തിനൊപ്പം നിന്ന്‌ ആദ്യവസാനം ആടിത്തിമിര്‍ക്കുകയായിരുന്നു അവള്‍.നിശ്ചിതസമയത്തിനപ്പുറം ഇഞ്ചുറിടൈമും എക്സ്ട്രാ ടൈമും കഴിഞ്ഞ്‌ ഷൂട്ട്‌ ഔട്ടിനൊടുവില്‍ വിജയകാഹളംമുഴക്കി ഗ്രൗണ്ടിലില്‍ വീണുപോകുന്ന കളിക്കാരന്റെ മാനസികാവസ്ഥയായിരുന്നു തനിയ്ക്ക്‌..ഹാ.!.ശരിയ്ക്കും തളര്‍ന്നുപോയി..!എങ്ങിനെ തളരാതിരിയ്ക്കും.പ്രായം കൊണ്ട്‌ തന്നെക്കാള്‍ എത്രയോ ഇളയതാണവള്‍.ഓരോ നിമിഷവും അവളും നന്നായിത്തന്നെ ആസ്വദിയ്ക്കുകയായിരുന്നുവെന്ന്‌ ആ ചലനങ്ങള്‍, ചേഷ്ടകള്‍, ശബ്ദവിന്യാസങ്ങള്‍ എല്ലാം വ്യക്തമാക്കിയിരുന്നു. കുറയൊക്കെ നാട്യമായിരുന്നിരിയ്ക്കാം,..സ്വയം രസിയ്ക്കുന്നതിനോടൊപ്പം പങ്കാളികൂടി രസിച്ചു എന്നറിഞ്ഞാലെ ഒരു പുരുഷന്‍ പൂര്‍ണ്ണ തൃപ്തനാകു എന്ന തിരിച്ചറിവ്‌ ഒരു പ്രൊഫഷണലായ അവള്‍ക്കുണ്ടാവുമല്ലോ..!.

ഒന്നോര്‍ത്താല്‍ വെറുമൊരഭിസാരികയല്ല അലീന..ഈ മണല്‍നഗരത്തില്‍ ഒരു വലിയ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു..വാരന്ത്യങ്ങളില്‍ ഒന്നോ രണ്ടോ പേരുമായി അല്‍പ്പം ആനന്ദം,അതിലുപരി വരുമാനം. ഒരര്‍ത്ഥത്തില്‍ സുഖം പകരുന്ന ഒരു ഓവര്‍ ടൈം വര്‍ക്ക്‌ !.അങ്ങിനെ പരസ്യമായിട്ടൊന്നുമല്ല, മനസ്സിനിണങ്ങി എന്നു തോന്നുന്ന കുറച്ചു കസ്റ്റമേര്‍സില്‍ മാത്രം ഒതുങ്ങുന്നു ഇടപാടുകള്‍. ഒറ്റനോട്ടത്തില്‍ അത്തരമൊരു പെണ്ണാണ്‌ അവളെന്നു തോന്നുകയേ ഇല്ല. ആരേയും ആകര്‍ഷിയ്ക്കുന്ന പെരുമാറ്റം,ഏവിടെയോ കണ്ടുമറന്ന വെളുത്തുമെലിഞ്ഞ നാട്ടിന്‍പുറത്തുകാരി ഒരമ്പലവാസി പെണ്‍കുട്ടിയുടെ നിഷ്കളങ്ക മുഖഭാവം.ഒരു പക്ഷെ ജീവിത സാഹചര്യങ്ങളായിരിയ്ക്കാം അവളെ ഇങ്ങിനെയൊക്കെ ആക്കിതീര്‍ത്തത്‌.! നാട്ടില്‍ ഗോവയില്‍ ആര്‍ത്തിയോടെ, അവളുടെ ടെലിമണിയും കാത്തിരിയ്ക്കുന്ന ഡാഡി, മമ്മി, അനിയന്‍, അനിയത്തിമാര്‍, എത്ര കൊടുത്താലും ഒരിയ്ക്കലും തീരാത്ത അവരുടെ ആവശ്യങ്ങള്‍. കേട്ടു മടുത്ത പഴയ കഥകളിലെ കറവപ്പശുവിന്റെ വേഷം..ഒന്നും ചോദിച്ചില്ല,..പറഞ്ഞതുമില്ല,...മോഹനന്‍ പറഞ്ഞുള്ള അറിവാണിതെല്ലാം,. അവളുടെ ഏറ്റവും അടുപ്പമുള്ള സ്ഥിരം കസ്റ്റമറല്ലെ അവന്‍.

മോഹനന്‍ മോഹിപ്പിച്ച്‌,പ്രലോഭിപ്പിച്ച്‌ നിര്‍ബന്ധപൂര്‍വ്വം ഒരു തളികയിലെന്നവണ്ണം ഒരുക്കിത്തരുകയായിരുന്നു ഈ അവസരം...അങ്ങിനെ അവന്റെ വര്‍ണ്ണനകളില്‍ മയങ്ങി ഒരു പെണ്ണിന്റെ കൂടി ചൂടും ചൂരും എങ്ങിനെയുണ്ടാകുമെന്നറിയാന്‍,, സ്വാദു നോക്കാന്‍,ഒരു ദുര്‍ബല നിമിഷത്തില്‍ തോന്നിയ മനുഷ്യസഹജമായ പൂതിയുടെ പരിണിതഫലം മാത്രമായിരുന്നു ഈ സമാഗമം...സ്ഥിരമായി സമ്പാറും അവിയലും രസവും പപ്പടവും കൂട്ടി നാടന്‍ രീതിയിലുള്ള വീട്ടുചോറുണ്ട്‌ ശീലിച്ചവന്‌ ആദ്യമായി കിട്ടുന്ന ഫൈവ്‌സ്റ്റാര്‍ ഫുഡിന്റെ നിറവും മണവും രുചിയും നല്‍കുന്ന അനുഭൂതി ശരിയ്ക്കും അറിഞ്ഞാസ്വദിച്ചു. സത്യമാണത്‌,നിഷേധിയ്ക്കാന്‍ കഴിയില്ല, എന്നാലും വേണ്ടായിരുന്നു, ഒഴിവാക്കണമായിരുന്നു. സ്വയം മാനിയ്ക്കണമായിരുന്നു.സദാചാരവാദവും, ഏകപത്നിവ്രതത്തിന്റെ മഹത്വവുമൊക്കെ പറഞ്ഞു ഞെളിഞ്ഞുനടന്നിരുന്ന തന്നെ പിടിച്ചു കുടുക്കിയപ്പോള്‍ അവനു സന്തോഷമായിട്ടുണ്ടാകും.ഇനി ഉപദേശിയ്ക്കാനും നേര്‍വഴിയ്ക്കു നടത്താനും ചെല്ലില്ലോ ബാലുവേട്ടന്‍..!എന്തിന്‌ അവനെ പറയണം. അവനെ പോലെയല്ല താന്‍, അവന്‍ കുറെകൂടി ചെറുപ്പമാണ്‌,.ജീവിതത്തിനു ഒരു മൂല്യവും കല്‍പ്പിയ്ക്കാതെ ഓരോ നിമിഷവും സുഖിയ്ക്കാന്‍ മാത്രമാണെന്നു വിശ്വസ്സിയ്ക്കുന്നവനാണവന്‍.! സ്വന്തം ദാമ്പത്യം ഡിവോഴ്സിന്റെ വക്കിലെത്തി നില്‍ക്കുമ്പോഴും തെല്ലും കൂസലില്ലാത്തവന്‍..!

ചാരിത്ര്യം പരിശുദ്ധി ഇതൊക്കെ സ്ത്രീകള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതല്ലല്ലോ., തന്റെ സ്ഥാനത്ത്‌ രാധികയാണ്‌ ഇതുപോലെ പെരുമാറിയതെങ്കില്‍..!ഇന്നു വ്യാഴാഴ്ചയാണെന്നുപോലും ഓര്‍ക്കാന്‍ തോന്നിയില്ലല്ലോ ബാലു നിനക്ക്‌.!സ്വയം കുറ്റപ്പെടുത്തി..വ്യാഴാഴ്ച വൈകുന്നേരമാണ്‌ രാധികയോടും അമ്മുവിനോടും നെറ്റില്‍ നേരിട്ടുകണ്ടു സംസാരിയ്ക്കാന്‍ സമയം കണ്ടെത്തുന്നത്‌...അച്ഛനും അമ്മയും മോളും പരസ്പരം കളിപറഞ്ഞും കളിയാക്കിയും പങ്കുവെച്ചു രസിയ്ക്കുന്ന സ്വര്‍ഗ്ഗീയനിമിഷങ്ങള്‍.

ഇന്നിനി എങ്ങിനെ അവളെ ഫെയിസു ചെയ്യാന്‍ കഴിയും തനിയ്ക്ക്‌!. രാധികയോട്‌ ഒന്നും മറച്ചുവെച്ചിട്ടില്ല..ഒരിയ്ക്കലും തനിയ്ക്കതിനു കഴിയുകയുമില്ല..അതിന്റെ ആവശ്യവും വന്നിട്ടില്ല ഇതുവരെ."നല്ല ക്ഷീണമുണ്ടല്ലൊ,.ഇന്നലെ രാത്രി ഇന്റര്‍നെറ്റിനുമുമ്പില്‍ ഒരു പാടുനേരം ഇരുന്നു അല്ലെ"...അങ്ങിനെയങ്ങിനെ തന്റെ മുഖത്തെ,ശബ്ദത്തിലെ കൊച്ചു കൊച്ചു വ്യതിയാനങ്ങള്‍പോലും വായിച്ചെടുക്കാന്‍ കഴിയും രാധികയ്ക്ക്‌.ടെലിഫോണില്‍ സ്വരമൊന്നിടറിയാല്‍ "പൊടിക്കാറ്റുണ്ടല്ലെ ബാലുവേട്ടാ,.സൂക്ഷിയ്ക്കണം..പുറത്തധികം ഇറങ്ങി നടയ്ക്കേണ്ട.." എന്നു ഉപദേശിയ്ക്കാനുള്ള അറിവും പരിചയവും ഈ മണല്‍നഗരവുമായി അവള്‍ക്കുണ്ട്‌..വിവാഹം കഴിഞ്ഞ്‌ ആദ്യ ആറു വര്‍ഷങ്ങള്‍...അവളുടെ കാലടിപാടുകള്‍ പതിയാത്ത ഒരു ഷോപ്പിംഗ്‌ മാളോ, കടല്‍ത്തീരമോ, പൂന്തോട്ടമോ ഉണ്ടായിരുന്നില്ല ഈ എമിറേറ്റ്‌സില്‍.ഉദ്യാനഗരിയില്‍, ഉത്സവനഗരയില്‍ തലസ്ഥാനനഗരയില്‍ അങ്ങിനെ എല്ലായിടത്തും എല്ലാം മറന്ന്‌ കറങ്ങി നടക്കുകയായിരുന്നു. അതിനിടയില്‍ ഒട്ടും വൈകാതെ സ്നേഹനിമിഷങ്ങളുടെ സാക്ഷിപത്രമായി അമ്മുക്കുട്ടിയും കടന്നു വന്നു...

അച്ചന്റെ മരണം അതേതുടര്‍ന്ന്‌ അമ്മയ്ക്കുണ്ടായ മാനസികതളര്‍ച്ച,.അധികം വൈകാതെ അവളുടെ അമ്മയുടെ മരണം..ഒന്നിനുപുറകെ ഒന്നായി അശനിപാതങ്ങള്‍..താനാണെങ്കില്‍ വീട്ടിലെ ഏക സന്താനം.രാധികയുടെ വീട്ടിലെ സ്ഥിതിയും അതുതന്നെയായിരുന്നു .അങ്ങിനെ അവളുടെ തിരിച്ചുപോക്ക്‌ അനിവാര്യമായി.എന്നിട്ടും അമ്മുവിന്റെ വേനലവധിയ്ക്ക്‌ ഓടിയെത്തും അവള്‍.കിട്ടുന്ന കൊച്ചുകൊച്ചു അവധികള്‍ക്ക്‌ താനും അങ്ങോട്ടു പറന്നു പോകും.അങ്ങിനെ സ്നേഹത്തിന്റെ മഞ്ചലിലേറി അല്ലലുമലട്ടുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും പറന്നു നടന്നു ഇത്രയും വര്‍ഷങ്ങള്‍..എന്നിട്ടിപ്പോള്‍ ആദ്യമായി..എന്തിനായിരുന്നു.. വെറുതെ.! ചീത്ത കൂട്ടുകെട്ട്‌. പരസ്ത്രീഗമനം.ഏഷ്യാനെറ്റില്‍ ആറ്റുകാല്‍ പറയുന്നതൊക്കെ എത്ര കിറുകൃത്യം..ഏഴരശ്ശനി ശരിയ്ക്കും കളിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.

മോഹനന്റെ ഫ്ലാറ്റിനുമുമ്പില്‍ കാറ്‌ സ്റ്റാര്‍റ്റ്‌ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ കുറ്റബോധം പൊടിക്കാറ്റായി അസ്വസ്ഥതകളുടെ മണ്‍ല്‍ത്തരികള്‍ വാരിയെറിഞ്ഞ്‌ നൊമ്പരപ്പെടുത്താന്‍ തുടങ്ങുകയായിരുന്നു ബാലുവിന്റെ മനസ്സിനെ. സ്റ്റിയറിങ്‌ വീലില്‍ അലസതയോടെ വിരലുകള്‍ പിടിമുറുക്കാന്‍ ഒരുങ്ങുന്ന ആ നിമിഷം ഡാഷ്‌ബോഡില്‍ കിടന്ന ബ്ലാക്ക്‌ബെറിയില്‍ കിളി ചിലച്ചു...! രാധികയുടെ കോള്‍..! അനങ്ങന്‍ കഴിഞ്ഞില്ല....ഹൃദയമിഡിപ്പു നിലയ്ക്കാന്‍ പോകുന്നതുപോലെ തോന്നി ബാലുവിനപ്പോള്‍. ഇന്നു ഗുഡ്‌മോണിംഗ്‌ കോളിനുശേഷം അവളെ ഇതുവരെ വിളിച്ചില്ലല്ലോ താന്‍.അത്ഭുതത്തോടെ അവനോര്‍ത്തു.! വീണ്ടും കിളി ചിലയ്ക്കാന്‍ തുടങ്ങി.!.ജീവിതത്തില്‍ ആദ്യമായി ആ കിളിനാദത്തോട്‌ അവനു ഭയം തോന്നി.

"എന്താ ബാലുവേട്ടാ, എന്തുപറ്റി, ഇന്ന്‌ ഹാഫ്‌ഡേ അല്ലെ, ഓഫീസില്‍ നിന്നും ഇറങ്ങിയില്ലെ ഇതുവരെ..എന്തെ വിളിച്ചില്ല,.?."

"സോറി രാധികെ, തിരക്കായിരുന്നു ഇന്ന്‌, വല്ലാത്ത തിരക്ക്‌.ഇന്നുതന്നെ തീര്‍ക്കേണ്ട ഒരു അസൈന്‍മന്റ്‌..നിനക്കറിയാലോ, എല്ലാരും വെക്കേഷനിലല്ലെ ഇപ്പോള്‍, ക്ലെരിക്കല്‍ ജോബ്‌ വരെ സ്വയം ചെയ്യേണ്ടി വരുന്നു.ഓഫീസില്‍ നിന്നും ഇറങ്ങി വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ പോകുന്നതെ ഉള്ളു..."

"ബാലുവേട്ടാ പിന്നെ ഇപ്പോ എന്തിനാ വിളിച്ചേന്നു ഗെസ്സു ചെയ്യാന്‍ പറ്റ്വോ.. ഒരു വിശേഷമുണ്ട്‌ "നമ്മുടെ അമ്മു.!രാധികയുടെ ശബ്ദത്തില്‍ ഉത്സാഹം തുളുമ്പിനിന്നു."നമ്മുടെ അമ്മു...അവള്‌ വലിയ കുട്ടിയായി..അല്‍പ്പം മുമ്പ്‌..! അതിന്റെ തിരക്കിലായിരുന്നു ഞങ്ങളിവിടെ..ഭാഗ്യം,സ്കൂളില്‍ വെച്ചാവാഞ്ഞത്‌..മനസ്സിലായില്ലെ,ഞാനൊരൂസം പറഞ്ഞിരുന്നില്ലെ,.അവളുടെ നെഞ്ചിന്‌ വലിപ്പം വെച്ചു,കവിള്‌ തുടുത്ത്‌ മാംസളമാകാന്‍ തുടങ്ങി എന്നൊക്കെ..ഒന്നും പറയേണ്ടെന്റെ ബാലുവേട്ടാ, അവളുടെ ഒരു നാണം കാണണമായിരുന്നു..!പാഡു വെച്ചു കൊടുക്കാനൊന്നും സമ്മതച്ചില്ല പെണ്ണ്‌...ബാത്ത്‌റൂമില്‍ കയറി കതകടച്ചു കളഞ്ഞു.!അവള്‍ക്കു പേടിയൊന്നുമുണ്ടായില്ല കെട്ടോ, എല്ലാം ഞാന്‍ മുമ്പെ പറഞ്ഞുമനസ്സിലാക്കിയിരുന്നു.അങ്ങിനെ പറഞ്ഞു പറഞ്ഞ്‌ നമ്മള്‌ ഒരു മുതിര്‍ന്ന പെണ്‍കുട്ടിയുടെ അച്ഛനുമമ്മയുമായി..! എത്ര പെട്ടന്നാ കാലം കടന്നു പോകുന്നത്‌ അല്ലെ .കുട്ടികളിയൊക്കെ മാറ്റി ഇനി കുറെകൂടി സീരിയസ്സാവണം ബാലുവേട്ടന്‍..ആവേശത്തള്ളലില്‍ ഒറ്റശ്വാസത്തില്‍ എല്ലാം പറഞ്ഞുതീര്‍ക്കുമ്പോള്‍ ഉത്സാഹത്തിമിര്‍പ്പില്‍ വീര്‍പ്പുമുട്ടുകയായിരുന്നു രാധിക.

അവളുടെ ആവേശം അതേ അളവിലേറ്റുവാങ്ങാന്‍ ആ മാനസികാവസ്ഥയില്‍ പെട്ടന്നു കഴിഞ്ഞില്ല..സ്തബ്‌ധനായി പോയി. ഒരു നിമിഷം മനസ്സ്‌ പൂര്‍ണ്ണമായും നിശ്ചലമായി.

"അവളിപ്പോഴും കൊച്ചു കുട്ടിയല്ലെ രാധികെ,.വിശ്വസിയ്ക്കാനെ കഴിയുന്നില്ല !..എത്ര മണിയ്ക്കായിരുന്നു" അങ്ങിനെ ചോദിയ്ക്കാനാണ്‌ ബാലുവിനപ്പോള്‍ തോന്നിയത്‌.

"ഓ..! ഈ ബാലുവേട്ടന്റെ ഒരു കാര്യം..!ഇതിനങ്ങിനെ മുഹൂര്‍ത്തം വല്ലതുമുണ്ടോ. സമയമാകുമ്പോള്‍ അതങ്ങു താനെ വരില്ലെ, തടുക്കാന്‍ പറ്റുമൊ...എന്തായാലും വ്യാഴാഴ്ചയല്ലെ, നല്ല ദിവസമാണ്‌,..പിന്നെ അഞ്ചുമണിയ്ക്കു തൊട്ടുമുമ്പായതു നന്നായി, പാട്ടുരാശിയും ഒഴിവായി.സമാധനമായില്ലെ ആറ്റുകാല്‍ രാധാകൃഷ്ണന്റെ ശിഷ്യന്‌.."

ഓ മൈ ഗോഡ്‌..! അമ്മു ആദ്യമായി പുഷ്പിണിയായ ആ നിമിഷങ്ങളില്‍ ഇവിടെ ഒരഭിസാരികയുടെ അടിവയറ്റില്‍ താന്‍..!അതും ജീവിതത്തില്‍ ആദ്യമായി.! ഭൂമിയോളം താണുപോകുന്നതുപോലെ തോന്നി ബാലുവിന്‌.ലോകത്തില്‍ ഒരച്ഛനും ഇതുപോലെ ഒരനുഭവം ഉണ്ടായിട്ടുണ്ടാവില്ല.! ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല ഒരു നിമിഷം.."എവിടെ നമ്മുടെ അമ്മുക്കുട്ടി..ക്ഷീണമൊന്നുമില്ലല്ല്ലോ അവള്‍ക്ക്‌" അങ്ങിനെ ചോദിച്ചൊപ്പിയ്ക്കുമ്പോള്‍ പാതാളത്തില്‍ നിന്നും വരുന്നതുപോലെ നേര്‍ത്തുപോയിരുന്നു ബാലുവിന്റെ ശബ്ദം.

"എന്തൊക്കെ പറഞ്ഞാലും ശാരീരികവും മാനസികവുമായി പെട്ടന്നുണ്ടാകുന്ന മാറ്റമല്ലെ ബാലുവേട്ടാ,..ചെറിയ വാട്ടം കാണതിരിയ്ക്കുമോ അവള്‍ക്ക്‌..,അതിരിയ്ക്കട്ടെ. ബാലുവേട്ടനെന്തുപറ്റി.സുഖോല്ല്ല്യെ ശബ്ദം വല്ലാതിരിയ്ക്കുന്നു.." തന്റെ പ്രതികരണത്തിലെ ശൈത്യം അവള്‍ വായിച്ചെടുത്തിരിക്കുന്നു..പൊടിക്കാറ്റ്‌, തലവേദന..ആ പഴയ മൈഗ്രയിന്‍ വീണ്ടും തലപൊക്കുന്നുവോ എന്ന സംശയം, നുണകളുടെ ഒരു കൂമ്പാരം നിരത്തി വൈകുന്നേരം നെറ്റില്‍ കാണുമ്പോള്‍ മോളോട്‌ നേരിട്ടു സംസാരിയ്ക്കാം എന്നു പറഞ്ഞു രക്ഷപ്പെടുമ്പോള്‍ ഒരു നിമിഷം കൂടി വൈകിയിരുന്നെങ്കില്‍ ഹൃദയം നിലച്ചു പോകുമായിരുന്നുവെന്നു തോന്നി ബാലുവിന്‌.

രണ്ടുമൂന്നു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു രാധികയുടെ ടെലിഫോണ്‍ കോള്‍ വന്നിരുന്നതെങ്കില്‍.! എത്ര ആനന്ദിയ്ക്കേണ്ട നിമിഷങ്ങളായിരുന്നു ജീവിതത്തില്‍ ഇത്‌.. എന്നിട്ട്‌ ഇന്ന്‌, അതും കൃത്യം ഈ മുഹൂര്‍ത്തത്തില്‍.!.എന്തിനായിരുന്നു കൃഷ്ണാ ഈ കളി, ഇങ്ങിനെ പരീക്ഷിയ്ക്കാന്‍ ജീവിതത്തില്‍ അങ്ങിനെ വലിയ പാപമൊന്നും ചെയ്തിട്ടില്ലല്ലോ പാവം ഈ ബാലു.

അതങ്ങിനെയല്ലെ, ക്ഷണികമായ സുഖനിമിഷങ്ങള്‍ക്കു വേണ്ടിയുള്ള താല്‍ക്കാലിക ബന്ധങ്ങള്‍ മിക്കതും അവസാനം ദുഖഹേതുകങ്ങളായി മാറും.പലതും വന്‍ ദുരന്തങ്ങളില്‍ ചെന്നു പതിയ്ക്കും..എന്തൊക്കെ വാര്‍ത്തകളാണ്‌ ഇന്നത്തെ കാലത്ത്‌ ചുറ്റുവട്ടത്തും.സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ പോലും മൃഗതൃഷ്ണയില്‍ സ്വയം മറക്കുന്നു..പ്രായപൂര്‍ത്തിയാകാത്ത കുരുന്നു പുഷ്പങ്ങള്‍ പോലും നിര്‍ദ്ദയം പിച്ചിചീന്തപ്പെടുന്നു.മനപൂര്‍വ്വമായിരിയ്ക്കില്ല പലതും സംഭവിച്ചിട്ടുണ്ടാകുക.ഉല്ലാസയാത്രകളുടെ ഇടവേളകളില്‍ മദ്യലഹരിയില്‍, കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി, അവരുടെയിടയില്‍ ഭീരുവെന്ന പേരുകേള്‍ക്കാന്‍ മടിച്ച്‌ ഒരാവേശത്തില്‍ സ്വയംമറന്ന്‌ ചെയ്തുപോകുന്നതയായിരിയ്ക്കും പലരും,.ആദ്യാനുഭവം പോലുമായിരിയ്ക്കും ചിലര്‍ക്കെങ്കിലും. തൊട്ടുമുന്നില്‍ വീണുകിടന്നുപിടഞ്ഞു ഞെരിഞ്ഞമര്‍ന്ന ഇര വൃദ്ധയോ, യുവതിയോ, കൗമാരക്കാരിയോ എന്നറിയാനുള്ള സാവകാശം പോലും ലഭിച്ചിട്ടുണ്ടാവില്ല. അമ്യൂസ്‌മെന്റെ പാര്‍ക്കിലെ വളഞ്ഞുപുളഞ്ഞു നീണ്ടുകിടക്കുന്ന ടണലിലൂടെ നനഞ്ഞുകുതിര്‍ന്നൊഴുകിയെത്തുന്ന സാഹസികനിമിഷങ്ങളിലെ ത്രില്ലുപോലും അനുഭവിയ്ക്കാന്‍ കഴിഞ്ഞിട്ടുമുണ്ടാകില്ല...പക്ഷെ,എല്ലാം കഴിഞ്ഞു ചെയ്തുപോയ തെറ്റിന്റെ ആഴത്തെക്കുറിച്ച്‌ തിരച്ചറിവുണ്ടാകുമ്പോഴേയ്ക്കും വല്ലാതെ വൈകിയിരിയ്ക്കും. പിന്നെ, ഒരു തിരിച്ചുപോക്ക്‌ തീര്‍ത്തും അസാധ്യമായിരിയ്ക്കും...ആത്മഹത്യ മുനമ്പില്‍, അല്ലെങ്കില്‍ ഏതെങ്കിലും കടല്‍ത്തിരകളില്‍ അലിഞ്ഞുചേരാനിയിരിയ്ക്കും ചിലരുടേയെങ്കിലും നിയോഗം.! ഇത്രയും നല്ല ആ അധ്യാപകനോ,?...കൈപ്പുണ്യമുള്ള ആ ഡോക്ടറോ..? വിശ്വസ്സിയ്ക്കാനാവാതെ അന്തം വിട്ടു നില്‍ക്കാനെ കഴിയു നേരിട്ടറിയാവുന്നവര്‍ക്ക്‌.

അപ്രിയങ്ങളായ സംഭവങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ ആകസ്മികമായാണ്‌ വന്നു ചേരുന്നു.ചിലര്‍ തളരുന്നു,മറ്റു ചിലരതിനെ ഭംഗിയായി തരണം ചെയ്യുന്നു...പ്രപഞ്ചത്തിനുപോലും മാറ്റങ്ങള്‍ സംഭവിയ്ക്കുന്നില്ലെ..മാറ്റങ്ങള്‍ക്കു വിധേയമാകാത്തായി ഒന്നേയുള്ളു കാലം.ഒരിയ്ക്കലും തളരാതെ തീര്‍ത്തും നിസ്സംഗമായി കാലം അതിന്റെ യാത്ര തുടരുന്നു..ഉദിച്ചും അസ്തമിച്ചും ഉഷ്ണിച്ചും ഒപ്പമോടിയോടി തളര്‍ന്നുപോകുന്നു ശക്തിമാനെന്നു സ്വയം അഹങ്കരിയ്ക്കുന്ന സൂര്യന്‍ പോലും.

കഴിഞ്ഞുപോയ നിമിഷം അതൊരു നഷ്ടയാഥാര്‍ത്ഥ്യം മാത്രം..വരാനുള്ള നിമിഷമോ കേവലം സങ്കല്‍പ്പവും...അതിനിടയിലുള്ള നിമിഷം അതാണ്‌ നിര്‍ണ്ണായകം,.അതു മാത്രമെ ശാശ്വതമായുള്ളു.ആ നിമിഷത്തിലെ കരുതലും ശ്രദ്ധയുമാണ്‌ വരാനിരിയ്ക്കുന്ന ഓരോ നിമിഷങ്ങളിലെ ശാന്തിയ്ക്കും സമാധാനത്തിനും നിദാനം,.ഇത്രയും ലളിതമായ യാഥാര്‍ത്ഥ്യം,ആത്യന്തികമായി ജീവിത വിജയത്തിന്റെ രഹസ്യം തിരിച്ചറിയാതെ വെറുതെ ദുഃഖങ്ങള്‍ വിലയ്ക്കു വാങ്ങുന്നു മനുഷ്യന്‍.

ട്രാഫിക്ക്‌ ജാമും സിഗ്നലുകളും ശ്വാസം മുട്ടിയ്ക്കുന്ന നഗരത്തിലെ തിരക്കുകളില്‍ നിന്നുമകന്ന്‌ മരുഭൂമിയിലെ വിശാലമായ വീഥീകളിലൂടെ അലസമായി കാറോടിച്ചു നടക്കുമ്പോള്‍ ചിന്തകളുടെ നെരിപ്പോടില്‍ വെന്തെരിയുകയായിരുന്നു ബാലുവിന്റെ മനസ്സ്‌.മനസ്സ്‌ വല്ലാതെ അസ്വസ്ഥമാകുമ്പോള്‍ തന്റെ പ്രിയപ്പെട്ട ഇളം നീല ഹുന്‍ഡായ്‌ ടക്സണില്‍ പഴയക്കാല മെലഡികളും,ഗസലുകളും കേട്ട്‌ എങ്ങോട്ടിന്നില്ലാതെ മരുഭൂമിയിലൂടെ വെറുതെ കുറേനേരം അലയുക,.ബാലുവിന്റെ ശീലമാണത്‌.. പക്ഷെ ഇന്ന്‌ മ്യൂസിക്‌ സിസ്റ്റം നിശ്ശബ്ദമാണ്‌,..വയ്യ ഒന്നിനും വയ്യ.പാപക്കറയില്‍ കുതിര്‍ന്ന മനസ്സും തളര്‍ന്നു നിറംകെട്ട മുഖവുമായി ഇന്നിനി നെറ്റില്‍ രാധികയെ നേരിടുന്ന കാര്യം ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല..പിന്നെ അമ്മുക്കുട്ടി..കാമാഗ്നിയില്‍ കത്തിജ്വലിച്ചു തളര്‍ന്ന കണ്ണുകള്‍കൊണ്ട്‌,കളങ്കമില്ലാത്ത മനസ്സോടെ,സ്നേഹവാല്‍സ്യങ്ങളോടെ, പൂര്‍ണ്ണമായും ഒരച്ഛന്റെ വികാരവായ്പ്പോടെ പ്രായപൂര്‍ത്തിയായ മകളെ ആദ്യമായി ദര്‍ശിയ്ക്കാന്‍ ഇന്നത്തെ ദിവസം തനിയ്ക്കു കഴിഞ്ഞില്ലെങ്കിലോ..? ആ ആത്മവിശ്വാസക്കുറവ്‌ ബാലുവിനെ കൂടുതല്‍ വിവശനാക്കി.

"നെറ്റു കണക്റ്റാവുന്നില്ല" ഒരു നുണകൂടി പറഞ്ഞു രാധികയോട്‌,..അതിനെ സാധൂകരികാന്‍ പിന്നെയും, പിന്നെയും..!.ഇന്നത്തെ ദിവസം ഇതെത്രാമത്തെ നുണയാണ്‌..!ഇനി ജീവിതത്തിലൊരിക്കലും രാധികയോടു നുണ പറയേണ്ടിവരുന്ന അവസങ്ങള്‍ ഒരുക്കില്ല എന്നുമനസ്സിലുറപ്പിയ്ക്കുകയായിരുന്നു അപ്പോളവന്‍. ഇനി നേരത്തെ ഉറങ്ങാന്‍ കിടക്കണം,.മയക്കത്തിനും ഉണര്‍വിനും ഇടയില്‍ കിടന്ന്‌ ഉമിത്തീയ്യില്‍ നീറി നീറി സ്ഫുടം ചെയ്തെടുത്ത മനസ്സുമായി രാവിലെ ഉണരുമ്പോള്‍ കഴിഞ്ഞതെല്ലാം ഒരു ദുഃസ്വപ്നമായി മാറും.താന്‍ വീണ്ടും പഴയ ബാലുവാകും..പഴയ ബാലുവല്ല, കുറെകൂടി പക്വതയുള്ള, ഒരു മുതിര്‍ന്ന പെണ്‍കുട്ടിയുടെ അച്ഛനായ ബാലു..അസ്വസ്ഥതകളുടെ കൊടുമുടികള്‍ താണ്ടി തളര്‍ന്ന്‌ തളര്‍ന്ന്‌ തളര്‍ന്ന്‌ അവസാനം അനിവാര്യമായ ശാന്തിയുടെ താഴ്‌വാരങ്ങളിലേയ്ക്കു തിരിച്ചു പറന്നിറങ്ങാന്‍ വെമ്പുകയായിരുന്നു പാവം അവന്റെ മനസ്സ്‌.

തിരിച്ച്‌ റൂമിലേയ്ക്കു ഡ്രൈവ്‌ ചെയ്യുമ്പോള്‍,അങ്ങു ദൂരെ വിശാലമായ മരുക്കടലിന്റെ പടിഞ്ഞാറെ ചക്രവാളസീമയില്‍ കാലത്തിന്റെ കയ്യും പിടിച്ച്‌,നഗരത്തിലുള്ള സ്കൂളിലേയ്ക്കു മടിയോടെ പോകാനൊരുങ്ങുന്ന ഗ്രാമീണബാലനുസമാനം സങ്കടംകൊണ്ടു ചുവന്നുതുടുത്ത മുഖവുമായി തീര്‍ത്തും വ്യത്യസ്തമായ ആചാരങ്ങളും ഉപചാരങ്ങളും സംസ്കാരവുമുള്ള മറ്റൊരു ലോകത്തേയ്ക്ക്‌ യാത്രയാവുന്ന സൂര്യനോട്‌ വല്ലാത്ത സഹതാപം തോന്നി ബാലുവിന്‌.

കണക്കുപുസ്തകത്തില്‍ നേട്ടങ്ങളുടെ കോളത്തില്‍ ഒരു പകല്‍കൂടി കുറിച്ചിടുമ്പോള്‍ ഒരു കൊള്ളപ്പലിശക്കാരന്റേതെന്നപോലെ ക്രൂരതയില്‍ പൊതിഞ്ഞ നിസ്സംഗത നിറഞ്ഞ പുഞ്ചിരി വിടരുകയായിരുന്നു കാലത്തിന്റെ കറുത്തുതടിച്ചിരുണ്ട ചുണ്ടില്‍...........

കൊല്ലേരി തറവാടി
16/09/2011

Sunday, September 4, 2011

കൊടകര... കൊടകര... കൊടകര..... !!!


ഇതൊരു പോസ്റ്റിന്റെ തുടക്കമാണ്‌. എന്താണ്‌ എഴുതേണ്ടതെന്നെനിയ്ക്കറിയില്ല,.. എഴുതിയെഴുതി എവിടെ എത്തുമെന്നും അറിയില്ല, അതുകൊണ്ടുതന്നെയാണ്‌ പോസ്റ്റുകള്‍ക്ക്‌ നീളം കൂടുന്നുവെന്ന പഴി എപ്പോഴും എനിയ്ക്കു കേള്‍ക്കേണ്ടിവരുന്നത്‌. കടലിലേയ്ക്കു തോണി തുഴഞ്ഞു പോയി, ഇരുട്ടാന്‍ തുടങ്ങുമ്പോള്‍, തളരാന്‍ തുടങ്ങുമ്പോള്‍ പയ്യെ മടങ്ങുന്ന ലക്ഷ്യബോധമില്ലാത്ത ഒരു സഞ്ചാരിയുടെ മനസ്സാണ്‌ പോസ്റ്റൊരുക്കുന്ന നിമിഷങ്ങളില്‍ എനിയ്ക്കും..എന്നിട്ടും ചിലപ്പോഴെക്കെ എന്റെ പോസ്റ്റുകളും കമ്മന്റ്‌സുകള്‍ കൊണ്ട്‌ സമ്പന്നമാകാറുണ്ട്‌. 

കമന്റ്ബോക്സിലെ സ്ഥിരാംഗത്വംകൊണ്ട്‌ എന്റെ മനസ്സില്‍ പതിഞ്ഞുപോയ ആ അഞ്ചാറു മുഖങ്ങള്‍ക്കു പുറമെ ബൂലോകത്തെ പേരുകേട്ട കുമാരന്‍മാരും, രാജകുമാരിമാരും, ലീല ടീച്ചർ ‍, മിനി ടീച്ചര്‍ അങ്ങിനെ ഗുരുതുല്യരായ ഒരുപാടു വ്യക്തികളും അപൂര്‍വ്വമായിട്ടെങ്കിലും ഈ തറവാട്ടുമുറ്റത്തും കടന്നു വരാറുണ്ട്‌.. അലസനാണ്‌ ഞാന്‍, ഒരു പക്ഷെ അഹങ്കാരിയും. അല്ലെങ്കില്‍ ഓരോരുത്തരേയും പേരെടുത്ത്‌ നന്ദി പറഞ്ഞ്‌ സൗഹൃദം സ്ഥാപിയ്ക്കാന്‍ വീണുകിട്ടുന്ന അത്തരം സുവര്‍ണ്ണാവസരങ്ങള്‍ ഭംഗിയായി വിനിയോഗിയ്ക്കില്ലായിരുന്നോ ?

നൂറും നൂറ്റമ്പതും കമന്റ്‌സ്‌ ലഭിയ്ക്കുന്ന വലിയ വലിയ ബ്ലോഗേര്‍സു പോലും ആരേയും അവഗണിയ്ക്കാതെ ഇമ്പോസിഷന്‍ എഴുതുന്ന കുട്ടിയുടേ ക്ഷമയോടെ ഓരോരുത്തരുടെയും പേരെടുത്തു പറഞ്ഞ്‌ മറുപടിയെഴുതാന്‍ കാണിയ്ക്കുന്ന ശുഷ്‌കാന്തി കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്‌, ഒപ്പം ആദരവും.ജീവിതപ്രാരാബ്‌ധങ്ങളുടെ മാറാപ്പും പേറിയുള്ള നെട്ടോട്ടങ്ങള്‍ക്കിടയിലും സൗഹൃദങ്ങള്‍ക്കു പ്രാധാന്യം നല്‍കാന്‍ കഴിയുക, ഒപ്പം എന്തു വിലകൊടുത്തും അതു നിലനിര്‍ത്താന്‍ വേണ്ടി പരിശ്രമിയ്ക്കുക മഹത്തായ കാര്യങ്ങളാണ്‌ അതൊക്കെ...ഈ ഒരു കാഴ്ചപ്പാടിലാണ്‌ ബൂലോക മീറ്റുകളെക്കുറിച്ചുള്ള ഓരോ പോസ്റ്റുകളും ഒരു വരിപോലും വിടാതെ ഞാന്‍ വായിയ്ക്കാറുള്ളത്‌.അങ്ങിനെയെങ്കിലും ഞാനൊന്നു നേരെയാക്കട്ടെ എന്ന മോഹത്തോടെ..എവടെ.! ആരു നേരേയാകാന്‍..!

കൂട്ടായ്മയുടെ മഹത്വവും,സൗഹൃദത്തിന്റെ മൂല്യവും ഇനിയും അറിയില്ലെനിയ്ക്ക്‌.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ തലയെടുപ്പോടെ അണിനിരക്കുന്ന ഉത്സവപറമ്പില്‍ വനത്തില്‍ നിന്നും എങ്ങിനെയോ വഴിതെറ്റിവന്ന്‌ തികഞ്ഞ അപരിചിതത്വത്തൊടെ പകച്ചു നില്‍ക്കുന്ന ഒറ്റയാനെപോലെയാണ്‌ ഇന്നും ഞാന്‍ ഈ ബൂലോകത്തില്‍..നിരുപദ്രവകാരിയാണ്‌.പക്ഷെ, ആചാരങ്ങള്‍ പാലിയ്ക്കാത്തവന്‍..,ഉപചാരങ്ങള്‍ അറിയാത്തവന്‍..ചെളിയും മണ്ണും വാരിയണിഞ്ഞ്‌ തറയും തരികടയും ഒരുക്കി സ്വന്തം രൂപഭാവങ്ങള്‍ വികൃതമാക്കാന്‍ മടിയില്ലാത്തവന്‍..

സൗഹൃദത്തിന്റെ ഊഷ്മളാരവങ്ങള്‍ നിറഞ്ഞ ഉത്സവാന്തരീക്ഷത്തേക്കാള്‍, ഉത്സവപ്പിറ്റേന്ന്‌ സന്ധ്യയ്ക്ക്‌ ആള്‍ത്തിരക്കൊഴിഞ്ഞ്‌ വിജനമാകുന്ന അമ്പലപ്പറമ്പില്‍ ഏകാകിയായി നിന്ന്‌ കണ്ണുനീര്‍പൊഴിച്ച്‌ കാറ്റിനോടു കലമ്പുന്ന ആല്‍മരത്തിന്റെ എണ്ണിപ്പെറിക്കിയുള്ള മര്‍മ്മരത്തിനായി കാതോര്‍ക്കാനായിരുന്നു എന്നും എനിയ്ക്കിഷ്ടം.ലാളിത്യത്തിന്റെ പ്രതീകമായി ഒരു പരാതിയും കൂടാതെ, ഒരിറ്റു എണ്ണയില്‍, ഒറ്റത്തിരിയില്‍ ഒരുപാടു നേരം തെളിഞ്ഞുകത്തുന്ന അമ്പലമുറ്റത്തെ കല്‍ച്ചിരാതിലെ ദീപനാളത്തിനെ സാക്ഷിയാക്കി, മേലേമാനത്ത്‌ രാവിനൊപ്പം വിരിയുന്ന കുരുന്നു നക്ഷത്രങ്ങളോടു കണ്ണുറുക്കി ആല്‍ത്തറയില്‍ മലര്‍ന്നുകിടക്കുന്ന ആ നിമിഷങ്ങളില്‍ ലഭിച്ചിരുന്ന മനഃശ്ശാന്തി ഇന്ന്‌ വരമൊഴിയിലൂടെ അക്ഷരങ്ങളൊരുക്കി രസിയ്ക്കുന്ന നിമിഷങ്ങളില്‍ തിരികെ കൈവരുന്നതുപോലെ പലപ്പോഴും തോന്നാറുണ്ട്‌.സത്യത്തില്‍ ആ സുഖനിമിഷങ്ങളുടെ ഒരോര്‍മ്മപ്പുതുക്കലിനുമാത്രമായാണ്‌ തിരക്കുകള്‍ക്കിടയിലും ഈ പാഴ്‌വേലയ്ക്കു ഞാന്‍ മുതിരുന്നത്‌.!

ചുറ്റുവിളയ്ക്കും നിറമാലയും കാഴ്ചശീവേലിയും കാവടിചിന്തുമായി ആടിത്തിമിര്‍ക്കാന്‍ വര്‍ഷത്തില്‍ കുറച്ചു ദിവസങ്ങള്‍മാത്രം,.പിന്നെ അടുത്ത ഉത്സവനാളിനായുള്ള കാത്തിരിപ്പിന്റെ നീണ്ട ശൈത്യകാലം..ഓര്‍ക്കുമ്പോള്‍ ഇന്നും കണ്ണുകളെ ഈറനണിയ്ക്കുന്ന,ശോകമൂകമായ ആ ക്ഷേത്രാന്തരീക്ഷത്തിനു വിദൂരതയിലെവിടെയ്ക്കൊ പറന്നുപോയ പ്രിയനെയും കാത്തിരിയ്ക്കുന്ന ഒരു പ്രിയതമയുടെ വിരഹാദ്രഭാവങ്ങളാണെന്ന്‌ അന്നെനിയ്ക്കറിയില്ലായിരുന്നു..! പ്രവാസം എന്ന വാക്കിന്റെ തീക്ഷ്ണതയും തീവൃതയും അതിന്റെ എല്ലാ അര്‍ത്ഥവ്യാപ്തിയോടും ഇത്രയും ആഴത്തില്‍ അനുഭവിച്ചറിയേണ്ടിവരുമെന്നു സ്വപ്നത്തില്‍പോലും നിനച്ചിരുന്നില്ല.!

അതിമോഹത്തിന്റെ അതിപ്രസരത്തില്‍ ജീവിതം ആടിയുലയാത്ത കാലമായിരുന്നു അത്‌..ഇല്ലായ്മയുടെ വല്ലായ്മ നല്‍കുന്ന കൂട്ടായ്മയ്ക്ക്‌ വല്ലാത്ത ശക്തിയായിരുന്നു..കൊച്ചുകൊച്ചു മോഹങ്ങളെ ഉണ്ടായിരുന്നുള്ളു. കൊച്ചുകൊച്ചാഘോഷങ്ങളും..അതിനിടയില്‍ അറിയാതെ ഉതിര്‍ന്നുവീഴുന്ന ഒരു പുഞ്ചിരി,കടാക്ഷം,.ദര്‍ശനം,.ബാല്യകൗമാരങ്ങളുടെ മഞ്ചലിലേറി വിരുന്നുവരുന്ന യൗവ്വനം ഊഞ്ചാലുടുന്ന ഋതുഭേദങ്ങളുടെ മാസ്മരികഭാവങ്ങള്‍,വര്‍ണ്ണവിന്യാസവിലാസങ്ങള്‍.മോഹിയ്ക്കാനും അനുഭവിയ്ക്കാനും അതിലപ്പുറം വേറെ ഒന്നും ഇല്ലായിരുന്നു ആര്‍ക്കും അക്കാലത്ത്‌.എന്നിട്ടും ദാരിദ്ര്യം നിറഞ്ഞതെങ്കിലും സാന്ദ്രസുന്ദരമായ ആ അന്തരീക്ഷത്തില്‍ രൂപപ്പെടുന്ന കൂട്ടായ്മകള്‍ക്ക്‌ അഭൗമ ചാരുതയായിരുന്നു.നക്ഷത്രദ്യുതിയാര്‍ന്ന സ്വപ്നങ്ങള്‍ക്ക്‌ വല്ലാത്ത സുഗന്ധമായിരുന്നു.

ചൊല്ലിയും കേട്ടും മടുത്ത ഗൃഹാതുരതയുടെ തേഞ്ഞരഞ്ഞ പദങ്ങള്‍ ചേര്‍ത്തുവെച്ചൊരുക്കുന്ന ഈ പൈങ്കിളിവാചകങ്ങള്‍ വായിയ്ക്കുമ്പോള്‍ ചുണ്ടില്‍ പരിഹാസച്ചിരി പടരുന്നു അല്ലെ. ചൂടും ചൂരുമുള്ള സമകാലിക വിഷയങ്ങള്‍ മാറ്റിവെച്ച്‌ എന്തെ പ്രവാസികള്‍ എപ്പോഴും ഇങ്ങിനെ ഭൂതത്തിനു പുറകെ അലയുന്നതില്‍ ആനന്ദംകണ്ടെത്തുന്നു..?.കുറ്റപ്പെടുത്തുന്നതിനും പരിഹസിയ്ക്കുന്നതിനു മുമ്പ്‌ ഓര്‍ത്തു നോക്കിയിട്ടുണ്ടൊ എപ്പോഴെങ്കിലും.വര്‍ത്തമാനക്കാലത്തെ നവ്യാനുഭവങ്ങള്‍ പാവം അവന്‌ എന്നും അന്യമാണ്‌..കുടുംബം,സമൂഹം ഇതെല്ലാം ഏറെ ദൂരെയാണെന്ന തിരിച്ചറിവ്‌ പലപ്പോഴും അസഹനീയമാകുന്നു .!.ഉത്സവനാളുകളില്‍ നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന,ആഘോഷകാഴ്ചകള്‍ പലപ്പോഴും സമ്പന്നരുടെ കെട്ടിയെഴുന്നെള്ളിപ്പുകള്‍ മാത്രമായി മാറുന്നു.ധൂര്‍ത്തിന്റേയും ആഡംബരത്തിന്റേയും നേര്‍ക്കാഴ്ചകളായി മാറുന്ന അത്തരം താരോല്‍സവങ്ങള്‍ അവന്റെ കണ്ണുകളെ മാത്രം കുളിരണിയിച്ചു ഹൃദയത്തില്‍ സ്പര്‍ശിയ്ക്കാതെ കടന്നു പോകുന്നു.തികഞ്ഞ അനിശ്ചിതത്വം മാത്രം സമ്മാനിച്ച്‌ നിരന്തരം വേട്ടയാടുന്ന ഭാവിചിന്തകള്‍ ജീവിതാന്ത്യം വരെ അവനെ പ്രവാസലോകത്തു തന്നെ തളച്ചിടുന്നു..

മരുഭൂമിയിലെ കാലാവസ്ഥാവ്യതിയാനങ്ങള്‍പോലെ പ്രവചാനാതീതമായിരിയ്ക്കും ഓരോ പ്രവാസിമനസ്സും. അസ്വസ്ഥതയുടെ പൊടിക്കാറ്റു നിറഞ്ഞ മനസ്സില്‍ പെട്ടന്നായിരിയ്ക്കും നിസ്സംഗതയുടെ, നിസ്സഹായതയുടെ മൂടല്‍മഞ്ഞു നിറയുന്നത്‌.അമ്പരിപ്പിയ്ക്കുന്ന വേഗത്തിലായിരിയ്ക്കും അതുപിന്നെ ആകുലതകളുടെ, വ്യാകുലതകളുടെ, ആശങ്കകളുടെ ഉഷ്ണക്കാറ്റായി മാറുന്നത്‌.തീര്‍ത്തും അപ്രതീക്ഷിതമായി അടുത്ത നിമിഷത്തില്‍ തന്നെയായിരിയ്ക്കും അറബിക്കടലും കടന്നു നാട്ടില്‍ നിന്നും വരുന്ന ഓര്‍മ്മകളുടെ മഴമേഘങ്ങള്‍ ചെറുമഴത്തുള്ളികളായി പെയ്ത്‌ ഹൃദയത്തിന്റെ അടിത്തട്ടോളം ആഴ്‌ന്നിറങ്ങി കുളിരു പകരുന്നത്‌.

എന്താണെന്നറിയില്ല, ഇപ്പോള്‍ ഈ ഓണാന്തരീക്ഷത്തിലും എന്റെ മനസ്സില്‍ വീശിയടിയ്ക്കുന്നത്‌ വൃശ്ചികക്കാറ്റാണ്‌.!.പാലക്കാടു ചുരം കടന്ന്‌ നിളയിലെ കുളിരും കോരിയെടുത്ത്‌ കാതങ്ങള്‍ താണ്ടി കേരളവര്‍മ്മ കാമ്പസ്സിലെ മാമരങ്ങളെയും പൂമരങ്ങളെയും ഗൗരവക്കാരായ ആല്‍മരങ്ങളെപോലും കുസൃതികാട്ടി, കിക്കിളിയൂട്ടി തഴുകിയുണര്‍ത്തുന്ന ആ കള്ളക്കാറ്റിന്‌ കുറുമാലി പുഴ കടക്കുന്നതോടെ ശക്തി കുറയും..ചാലക്കുടി പുഴയെത്തുമ്പോഴേയ്ക്കും നേര്‍ത്തു നേര്‍ത്ത്‌ അതില്ല്ലതാകും..കുറുമാലി പുഴയ്ക്കും ചാലക്കുടി പുഴയ്ക്കും ഇടയില്‍ കൊടകര എന്നൊരു ദേശമുണ്ട്‌. ചരിത്രത്തിന്റെ ഭൂമികയില്‍ ഒരു വിധത്തിലും സ്ഥാനം പിടിയ്ക്കാത്ത ഒരു സാധാരണ ദേശം..എന്നാല്‍ ഇന്ന്‌ ആ ദേശത്തെക്കുറിച്ചു കേള്‍ക്കുന്ന നിമിഷം വായനാശീലമുള്ള എതൊരു മലയാളിയുടെയും ചുണ്ടില്‍ അവരറിയാതെതന്നെ ചെറുപുഞ്ചിരി വിരിയും.

ഇപ്പോള്‍ മനസ്സിലായില്ലെ ലക്ഷ്യമില്ലാതെ ഒഴുകിയൊഴുകി കൊല്ലേരി എവിടെയാണ്‌ എത്തിചേര്‍ന്നതെന്ന്‌..!

സാഹിത്യത്തിന്റെ അകമ്പടിയില്ലാതെ, പദസമ്പത്തിന്റെ വാദ്യഘോഷങ്ങളില്ലാതെ ഉറ്റവരില്‍നിന്നും ഉടയവരില്‍നിന്നും കേട്ടും പറഞ്ഞും ശീലിച്ച ഭാഷയില്‍,നിഷ്കളങ്കനായ ഒരു ഗ്രാമീണന്റെ നര്‍മ്മചാതുരിയോടെ സ്വന്തം നാടിന്റെ ഹൃദയത്തിലേയ്ക്കുള്ള കിളിവാതില്‍ വിശാലമായി തുറന്നു നല്‍കിയ വിശാല ഹൃദയമുള്ള ആ ബൂലോകവാസിയെ പരിചയപ്പെടുത്താന്‍ ഒരുങ്ങുന്നതുതന്നെ അവിവേകമാണെന്നറിയാം. ബൂലോക മഠാധിപതി,ബൂലോക മുത്തപ്പന്റെ ഉപാസകന്‍ സാക്ഷാല്‍ ശ്രീ വിശാലമനസ്കനെ അറിയാത്തവരും ആദരിയ്ക്കാത്തവരുമായി ആരെങ്കിലും കാണുമോ ഈ ബൂലോകത്ത്‌.

ഒന്നോര്‍ത്താല്‍ എച്ചുമുവിനെക്കുറിച്ചെഴുതുന്നതിനു എത്രയൊ മുമ്പുതന്നെ വിശാല്‍ജിക്കുറിച്ച്‌ ഞാന്‍ എഴുതണമായിരുന്നു. സത്യത്തില്‍ ചെറിയൊരു പേടി തോന്നിയതുകൊണ്ടുമാത്രമാണ്‌ എഴുതാതിരുന്നത്‌.. കാരണം ബ്ലോഗെഴുത്തില്‍ ഗുരുതുല്യനാണ്‌ എനിയ്ക്കു വിശാല്‍ജി.. ഇതെന്റെ മാത്രം കാര്യമായിരിക്കില്ലെന്നറിയാം, ബൂലോകത്ത്‌ ഇന്ന്‌ സജീവമായ ഒരുപാടുപേര്‍ക്ക്‌ കാരണവസ്ഥാനീയനായിരിയ്ക്കും അദ്ദേഹം, ഒപ്പം വരമൊഴിയിലെ വഴികാട്ടിയും. "കൊടകരപുരാണം" വായിച്ചാണ്‌ ബൂലോകത്തേയ്ക്കു എന്റെ കടന്നു വരവ്‌. സാഹിത്യവുമായി പുലബന്ധം പോലുമില്ലാതിരുന്ന എനിയ്ക്ക്‌ വരമൊഴിയില്‍ എന്തെങ്കിലും കുത്തികുറിയ്ക്കണമെന്ന്‌ ആദ്യമായി മോഹവുമുണര്‍ന്നത്‌ അങ്ങിനെയായിരുന്നു.

പണ്ട്‌ ദ്രോണാചാര്യര്‍ക്ക്‌ പറയാന്‍ ഒരു ഏകലവ്യന്റെ കഥയെ ഉണ്ടായിരുന്നുള്ളു. പക്ഷെ ഈ ഗുരുജിയ്ക്ക്‌ അദ്ദേഹത്തിനൂഹിയ്ക്കാന്‍ കഴിയാവുന്നതിനുമപ്പുറം വിശാലമായ ശിഷ്യസമ്പത്തുണ്ട്‌.. നേരിട്ടോ, മെയില്‍ വഴിയോ അങ്ങിനെ യാതൊരുവിധത്തിലും പരിചയമില്ലാത്ത ഒരുപാടുപേര്‍,. എന്നെപോലെ.....ഇതൊക്കെകേട്ട്‌ ഗമ കൂടി ആരോടും കയറി പെരുവിരലൊന്നും ചോദിച്ചു കളയല്ലെ സര്‍ . "പാവറട്ടി പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി" എന്നായിരിയ്ക്കും ഒരു പക്ഷെ, ഞങ്ങള്‍ ശിഷ്യഗണങ്ങളുടെ മറുപടി.. കാലം മാറി, ഗുരുശിഷ്യബന്ധങ്ങളുടെ പവിത്രതയൊക്കെ എങ്ങോ പോയ്‌മറഞ്ഞു.. കല്‍പ്പിത കലാശാലകളിലും, കല്‍പ്പിയ്ക്കാന്‍ മാത്രമറിയാവുന്ന സ്വയാശ്രയകലാശാലകളിലും എല്ലാം കൊള്ളപ്പലിശക്കാരന്റെ മനസ്സുമായി ഗുരുനാഥന്മാര്‍ നിറഞ്ഞാടുന്ന കാലമാണിത്‌.

ഒരു ദേശത്തെക്കുറിച്ചു പറയാന്‍ ഇത്രയേറെ കഥകളോ.! വായിയ്ക്കുമ്പോഴെല്ലാം ഞാന്‍ അത്ഭുതം കൂറിയിട്ടുണ്ട്‌.. വഴിയരികില്‍ വിടര്‍ന്നു നിന്നിരുന്ന മുക്കുറ്റി കാശിത്തുമ്പ, എന്തിന്‌ സ്ലേറ്റു മായ്ക്കാന്‍ ഉപയോഗിച്ച മഷിത്തണ്ടിനെ വരെ ഓര്‍ത്തെടുത്ത്‌ ബാല്യ കൗമാരങ്ങളില്‍ നടന്നുതീര്‍ത്ത നാട്ടുവഴികളിലൂടെ കയ്യും വീശി ഒരാവര്‍ത്തികൂടി നടക്കാന്‍ കഴിയുക, കാല്‍പ്പനികതയുടെ മേമ്പൊടിയില്ലാതെ, തികഞ്ഞ ലാളിത്യത്തോടെ ഹൃദ്യമായി മറ്റുള്ളവര്‍ക്ക്‌ അതെല്ലാമ്പകര്‍ന്നു നല്‍കാന്‍ കഴിയുക. ഒരു സിദ്ധി തന്നെയാണത്‌! താല്‍ക്കാലികമായിട്ടാണെങ്കിലും സ്വന്തം വേരുകള്‍ പിഴുതെറിഞ്ഞ്‌ ജീവിതമാര്‍ഗം തേടി ഭൂലോകത്തിന്റെ ഏതൊക്കയോ കോണില്‍ എത്തപ്പെട്ട്‌ സമ്പന്നതയിലും ഒറ്റപ്പെടലിന്റെ വീര്‍പ്പുമുട്ടലില്‍ വേദനിയ്ക്കുന്ന അനേകം പേര്‍ക്ക്‌ പലപ്പോഴും ആശ്വാസത്തിന്റെ തേന്‍തുള്ളികളായി മാറുന്നു വിശാല്‍ജിയുടെ നര്‍മ്മം തുളുമ്പുന്ന വരമൊഴികള്‍ . കൊടകരപുരാണത്തെ മാല്‍ഗുഡിഡേയ്‌സുമായി താരതമ്യം ചെയ്തു ഒരിയ്ക്കല്‍ ആരോ എഴുതിയിരുന്നു. ഒട്ടും തന്നെ അതിശോയക്തിയില്ല ആ പ്രസ്താവനയിൽ‍.

"വീട്‌ കൊടകരേല്‌ .. ജോലി ജെബലലീല്‌.. ഡെയിലി പോയിവരും..“ ഒരു കൊച്ചു ശംഖിനുള്ളില്‍ ഇരമ്പുന്ന മഹാസമുദ്രത്തിനു സമാനം ഒരു പ്രവാസസമൂഹത്തിന്റെ മുഴുവന്‍ മനസ്സിലും അലയടിയ്ക്കുന്ന ഗൃഹാതുരത്വം അപ്പാടെ ആവാഹിച്ച്‌ ഈ ഒരു കൊച്ചു വാചകത്തില്‍ എങ്ങിനെ ഇത്ര മനോഹരമായി ഒതുക്കിവെയ്ക്കാന്‍ കഴിഞ്ഞു വിശാല്‍ജി താങ്കള്‍ക്ക്‌.!

പല വലിയ എഴുത്തുകാരും ഒരായുഷ്‌ക്കാലം മുഴുവെനെടുത്തെഴുതിതീര്‍ക്കുന്നതിനെക്കാള്‍ എത്രയോ അധികം കാര്യങ്ങള്‍ ചുരുങ്ങിയ നാള്‍കൊണ്ട്‌, ഒറ്റശ്വാസത്തില്‍ എഴുതിതീര്‍ത്തതിന്റെ കിതപ്പുകൊണ്ടാകാം വിശാല്‍ജി ഇന്ന്‌ മൗനത്തിന്റെ വാല്മീകത്തിലാണ്‌. ആ മൗനത്തിലെ വാചാലതയെപോലും മാനിയ്ക്കുന്നു ഞങ്ങള്‍ . എഴുതാന്‍ വേണ്ടി എന്തെങ്കിലും എഴുതുന്നതിനെക്കാള്‍ നല്ലതു തന്നെയാണ്‌ ഒന്നും എഴുതാനില്ല എന്നു തോന്നുമ്പോള്‍ തൂലികയ്ക്കു വിശ്രമം നല്‍കുന്നത്‌. പ്രത്യേകിച്ചും താങ്കളെപോലെ പ്രശസ്തനായ ഒരാൾ‍. ഈ മൗനം താല്‍ക്കാലികം മാത്രമാണെന്നറിയാം. നര്‍മ്മം മാത്രമല്ല എഴുത്തിന്റെ മര്‍മ്മം കൂടി അറിയാവുന്ന വിശാല്‍ജിയ്ക്ക്‌ എത്രകാലം തുടരാന്‍ കഴിയും ഈ അജ്ഞാതവാസം.! ഉപമകളുടെ തമ്പുരാന്റെ മനസ്സിന്റെ അടിത്തട്ടില്‍ ഊറികൂടുന്ന ആശയങ്ങള്‍ വായനക്കാരുടെ ആമാശയം വരെ അലയടിയ്ക്കുന്ന ചിരിയുടെ സുനാമിതിരയിളക്കമാക്കമായി മാറ്റുന്ന വാഗ്‌ചാതുരിയുടെ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായി മാത്രമെ ബൂലോകം ഈ നിശ്ശബ്ദതയെ വിലയിരുത്തുന്നുള്ളു.

"ദശരഥ മഹാരാജാവിന്‌ ഹെര്‍ണിയ ഓപ്പേറേഷന്‍ കഴിഞ്ഞു.! കൊട്ടാരത്തില്‍ ഒന്നരയുടെ മോട്ടോര്‍ വെച്ചു! രാജാവിന്റെ തലോരുള്ള വല്യമ്മ വിരുന്നു വന്നു."!! വലിയ വലിയ ചാനലുകളുടെ പ്രൈം ടൈമില്‍ ശരിയ്ക്കും കാക്ക തൂറിയെന്നു തോന്നിപ്പിയ്ക്കുന്ന മുഖഭാവങ്ങളോടെ, എന്തോ വലിയ സംഗതികളെന്ന മട്ടില്‍ ചില റിട്ടയേഡ്‌ താരങ്ങള്‍ അവതരിപ്പിയ്ക്കുന്ന കോമഡി പ്രോഗ്രാമുകള്‍ക്കു മാത്രം ചേരുന്നതാണ്‌ ഇത്തരം ശൈലിയും കഥാഖ്യാനവും.. താങ്കളെപോലുയുള്ള ഒരു എഴുത്തുകാരന്റെ തൂലികയില്‍ നിന്നും..? പൊറുക്കുക..എന്റെ മാത്രം വിമര്‍ശനമായി ഇതിനെ കരുതുക. എം.ടി അടക്കമുള്ള വലിയ എഴുത്തുകാര്‍ വ്യത്യസ്ത കോണുകളില്‍നിന്നും വിശകലനം ചെയ്ത്‌ അക്ഷരങ്ങളില്‍ ചെത്തിമിനുക്കി അതിമനോഹരമായി വായനക്കാരുടെ മനസ്സില്‍ അരക്കിട്ടുറപ്പിച്ച പുരാണകഥാപാത്രങ്ങള്‍ക്ക്‌ നര്‍മ്മത്തിന്റെ ഭാഷ്യം നല്‍കുക ദുഷ്ക്കരമായ കാര്യമാണ്‌..അടിതെറ്റാനും അതിരു വിടാനും എളുപ്പമാണ്‌.. എന്തിനുവെറുതെ റിസ്ക്‌ എടുക്കണം..തൊട്ടു കണ്‍മുമ്പില്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിറഞ്ഞുനിന്നാടുകയല്ലെ ഒരുപാടു കത്തി വേഷങ്ങൾ ‍.!!

ഇന്ത്യന്‍ ജനതയുടെ മനസ്സറിയാന്‍ ശ്രമിയ്ക്കാതെ, അവരുടെ ജീവിതപ്രശ്നങ്ങളില്‍ ആഴത്തില്‍ ഇറങ്ങിചെല്ലാന്‍ മുതിരാതെ പ്രതിസന്ധിഘട്ടങ്ങളില്‍ അഴിമതിയില്‍ ആറാടിനില്‍ക്കുന്ന "കേന്ദ്രത്തെ" പിന്തുണച്ചും, മൂന്നു സംസ്ഥാനങ്ങളിലെ അണികളുടെ എണ്ണവും ഗ്രൂപ്പുസമവാക്യങ്ങളും കൂട്ടിയും കിഴിച്ചും എഴുതാപ്പുറങ്ങള്‍ വായിച്ച്‌ ജന്മനിയോഗം തിരിച്ചറിയാതെ ജീവിതം പാഴാക്കുന്ന അവയലബിള്‍ പോളിറ്റ്ബ്യൂറോ അംഗങ്ങൾ‍. അല്‍പ്പം ആത്മാര്‍ത്ഥതയും, അര്‍പ്പണബോധവും ഉണ്ടായിരുന്നുവെങ്കില്‍ ഇന്നു ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഹസാരയണ്ണന്റെ സ്ഥാനം അലങ്കരിയ്ക്കേണ്ടവരായിരുന്നു തങ്ങളെന്ന തിരിച്ചറിവ്‌ ഇല്ലാതെ പോകുന്നു അവര്‍ക്ക്‌.!

പിന്നെയുമുണ്ട്‌ കഥാപാത്രങ്ങൾ. വടക്കെ ഇല്ലത്തെ സുന്ദരിയായ സുഷമ അന്തര്‍ജനം.. വിഫലമായ രഥയാത്രകൾ‍, ലക്ഷ്യം കാണാത്ത അശ്വമേധങ്ങൾ‍, അങ്ങിനെ എത്ര അദ്ധ്വാനിച്ചിട്ടും ഒരിയ്ക്കല്‍പോലും സ്ഥാനാരോഹണത്തിനു യോഗമില്ലാതെ നൊസ്സു പിടിച്ചലയുന്ന അവരുടെ സഹോദരന്‍ കൃഷ്ണന്‍ നമ്പൂതിരി. നൈഷ്ഠിക ബ്രഹ്മചാരിയും ഒപ്പം ബന്ധുജനപക്ഷപാതം ഇല്ലാത്തവനും ആണെങ്കിലും ആഭിചാരവും ദുര്‍മന്ത്രവാദവുമായി നാട്ടിലെ എല്ലാ ദുര്‍മരണങ്ങളുടേയും പഴി ഏറ്റു വാങ്ങി ഇല്ലത്തിനു ദുഷ്പ്പേരുണ്ടാക്കി ഫലത്തില്‍ ദുഷ്ടനായി മാറുന്ന അനിയന്‍ നമ്പൂതിരി...

തൊട്ടപ്പുറത്ത്‌ ഹൈക്കമാന്റ്‌ മാളികയില്‍ ശീമത്തമ്പുരാട്ടി.. അവരുടെ മന്ദബുദ്ധിയായ മകന്‍ ഉണ്ണിത്തമ്പുരാന്‍... പണ്ട്‌ വലിയ ഇല്ലങ്ങളിലും നായര്‍ തറവാടുകളിലും, പീഡിപ്പിയ്ക്കപ്പെടുന്ന കുടിയാന്മാരുടെയും അടിയാത്തിപ്പെണ്ണുങ്ങളുടെയുമൊക്കെ ശാപം കൊണ്ടാകാം ഒന്നു രണ്ടു തലമുറ കൂടുമ്പോള്‍ ഇങ്ങിനെ ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു ഉണ്ണിത്തമ്പുരാനുണ്ടാകും.. പാവം ഈ ഉണ്ണിത്തമ്പുരാന്‍.! നാല്‍പ്പത്തിയൊന്നു തികഞ്ഞിട്ടും രാജ്യഭാരം ഏല്‍ക്കാന്‍ പ്രാപ്തിയില്ലാതെ , വേളിപോലും കഴിയ്ക്കാന്‍ ത്രാണിയില്ലാതെ നാടു നീളെ സംബന്ധവും യോഗവുമായി പാരമ്പര്യത്തിന്റെ വിത്തു വിതച്ചു നടക്കുന്നു, അങ്ങിനെ ഒരു തറവാടിന്റെ ദുഃഖം നാടിന്റെ മൊത്തം ശാപമായി മാറുന്നു..!

ഉണ്ണിത്തമ്പുരാന്‌ ബുദ്ധിയും വിദ്യയും പകര്‍ന്ന്‌ അമ്മത്തമ്പുരാട്ടിയുടെ പ്രീതി പിടിച്ചുപറ്റാന്‍ അടുക്കളമുറ്റത്തും കാര്‍പോര്‍ച്ചിലുംവരെ കാവല്‍ കിടന്ന്‌ പരസ്പരം മല്‍സരിയ്ക്കുന്ന കാര്യസ്ഥന്മാരുടെ ഒരു വലിയ പടതന്നെയുണ്ട്‌ ഹൈക്കമാന്‍ഡു മാളികയുടെ ഇടനാഴികളില്‍ എപ്പോഴും...കുരുത്വംകെട്ടവന്‍, നാടിനും വീടിനും കൊള്ളാത്തവന്‍ എന്നൊക്കെ പറഞ്ഞു നാട്ടുകാരും വീട്ടുകാരും എല്ലാരുംകൂടി വടക്കോട്ടു വണ്ടി കയറ്റിവിടുന്ന പല മലയാളികളും തീവണ്ടി വാളയാര്‍ ചുരം കടക്കുന്നതോടെ ആളാകെ മാറി, കേമനാനായി, ആര്‍ക്കും പാര വെച്ച്‌ സ്വന്തം തൊഴിലില്‍ മിടുക്കുകാണിച്ച്‌ നാട്ടുകാരേയും വീട്ടുകാരേയും ഒരുപോലെ അതിശയിപ്പിയ്ക്കാറില്ലെ,.. കാക്കയുടെ കണ്ണുകളും, കുറുക്കന്റെ കൗശലവുമുള്ള അത്തരം ഒരു മിടുക്കനാണത്രെ കാര്യസ്ഥന്‍മാരുടെ കൂട്ടത്തില്‍ ഇപ്പോള്‍ അമ്മത്തമ്പുരാട്ടിയുടെ വിശ്വസ്ഥന്‍.!

ഇങ്ങിനെ എത്രയെത്ര കഥാപാത്രങ്ങൾ‍.!.. അസാമാന്യ നിരീക്ഷണപാടവവും അതിലേറെ നര്‍മ്മ ഭാവനയുമുള്ള വിശാല്‍ജിയ്ക്ക്‌ "എടുത്തിട്ട്‌ പൂശാന്‍" ഈ അഭിനവ മഹാഭാരതത്തിൽ‍..!

എന്താ കഥ..! കലികാലം, ഗുരുവിനെ വിദ്യ പഠിപ്പിയ്ക്കാന്‍ ഇറങ്ങിപുറപ്പെടുന്ന ഗുരുത്വദോഷികളായ ശിഷ്യന്‍മാരുടെ കാലം.! പൊറുക്കണം സര്‍ പൊറുക്കണം...

ഈ പോസ്റ്റ്‌, ഞാന്‍ കുട്ടന്‍ മേനോനായി ഡെഡിക്കേറ്റു ചെയ്യുന്നു.മമ്മുട്ടി-ലാല്‍ കൂട്ടുകെട്ടിലെന്നപോലെ വിശാല്‍ജിയ്ക്കൊപ്പം,സമാന്തരമായി,തീര്‍ത്തും വ്യത്യസ്തരീതിയില്‍ ഗൃഹതുരത്വമുണര്‍ത്തുന്ന ഒരുപാടു കഥകളെഴുതി ബൂലോകവാസികളെ വിസ്മയിപ്പിച്ച കുട്ടന്‍മേനോന്‍ എനിയ്ക്കു പ്രിയപ്പെട്ട മറ്റൊരു ബ്ലോഗറാണ്‌.അദ്ദേഹത്തെ പരിചയമില്ലാത്ത പുതിയ ബൂലോകവാസികള്‍ക്കായി ആ ബ്ലോഗിലേയ്ക്കുള്ള ലിങ്ക്‌ താഴെ കൊടുക്കുന്നു. ഒപ്പം വിശാല്‍ജിയുടെയും.

http://kuttamenon.blogspot.com/
http://kodakarapuranam.sajeevedathadan.com/

ഇതും പതിവുപോലെ നീണ്ടുപോയി സർ‍...!
കൊല്ലേരി തറവാടി
04/09/11