Monday, July 18, 2011

എച്ച്‌മുകുട്ടി നമസ്തേസ്തു..

എച്ചുമുവിന്റെ പുതിയ രണ്ടു പോസ്റ്റുകള്‍ക്കുള്ള കമെന്റായി എഴുതിതുടങ്ങിയതാണ്‌, പിന്നെ എപ്പൊഴോ, എങ്ങിനെയോ കമെന്റിനനുവദിച്ച വാക്കുകളുടെ പരിധികളും കടന്ന്‌ വല്ലാതെ നീണ്ടുപോയി ഈ കുറിപ്പ്‌. അതുകൊണ്ട്‌ ഇതൊരു പോസ്റ്റാക്കി മാറ്റുന്നു... പൊറുക്കുക.


ബൂലോകത്തെ ഒരുപാടുപേരെ ശ്രദ്ധിച്ചിട്ടുണ്ട്‌ ഞാന്‍... മറ്റുപലരേയും കണ്ട്‌ ഒരു മോഹത്തിന്റെ പുറത്ത്‌, അതിന്റെ ആവേശത്തള്ളലില്‍ വൈകി എഴുതി തുടങ്ങിയവരായിരിയ്ക്കും എന്നെപോലെ അക്കൂട്ടത്തില്‍ പലരും. ഇച്ചിരിപ്പൊട്ടുവട്ടത്തിലുള്ള ലോകപരിചയമെ ഉണ്ടാകു. നാമമാത്രമായ അനുഭവസമ്പത്തും ശുഷ്ക്കമായ ഭാവനയും മാത്രമായിരിയ്ക്കും കൈമുതല്‍ . കാലം തെറ്റി പെയ്യുന്ന മഴപോലെ അക്ഷരത്തുള്ളികള്‍ക്ക്‌ കരുത്തു കുറവായിരിയ്ക്കും, ദൈര്‍ഘ്യവും.. ആദ്യ വായനയില്‍ തന്നെ കുളിര്‌ നഷ്ടപ്പെടും.. അസഹ്യമായ വേനലിലെ ആവി പടര്‍ന്നിറങ്ങുന്ന അനുഭവമായിരിയ്ക്കും പുനര്‍വായനയെക്കുറിച്ചുള്ള ചിന്തപോലും മനസ്സില്‍ നിറയ്ക്കുക.. ബൂലോകമുത്തപ്പന്റെ സ്ഥലം മിനക്കെടുത്താന്‍ വേണ്ടിയുള്ള കുറെ നേരമ്പോക്കുകള്‍ . അതുമാത്രമാകും ഫലത്തില്‍ അത്തരത്തിലുള്ള ബ്ലോഗെഴുത്തുകള്‍ .

മറ്റാരെക്കുറിച്ചും പറഞ്ഞതല്ല ഇത്‌, ഒരു സ്വയം വിലയിരുത്തല്‍ .. അത്ര മാത്രം. അതങ്ങിനെയല്ലെ, സുന്ദരമായ ഒരു മുഖം കാണുമ്പോഴല്ലെ കണ്ണാടി നോക്കി സ്വന്തം മുഖം വിശകലനം ചെയ്യാന്‍ പലപ്പോഴും നാം മുതിരുക.. വേണ്ടായിരുന്നു എന്നു തോന്നും അപ്പോഴൊക്കെ.. എന്നാലും അതൊരാവാശ്യമാണ്‌; സ്വന്തം അവസ്ഥ, നിലവാരം ഇതൊക്കെ തിരിച്ചറിയാന്‍ ഈ വിശകലനം ഒരുപാടു സഹായിയ്ക്കും.. പോസിറ്റിവായി കാണണമെന്നു മാത്രം.

ബൂലോകത്തിലെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ എല്ലാ നല്ല എഴുത്തുകാരുടേയും പോസ്റ്റുകളെ ഇത്തരമൊരു മാനസ്സികാവസ്ഥയോടേയാണ്‌ എപ്പോഴും ഞാന്‍ സമീപിയ്ക്കാറുള്ളത്‌.. അത്തരം എഴുത്തുകാരില്‍ മുന്‍പന്തിയില്‍ തന്നെയാണ്‌ എച്ചുമുവിന്റെ സ്ഥാനം എന്നു പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലൊ.. വായനയെ സീരിയസ്സായി എടുക്കുന്ന ബൂലോകവാസികള്‍ക്ക്‌ ലഭിച്ച "ഡബിള്‍ ധമാക്ക". എല്ലാ അര്‍ത്ഥത്തിലും അതു തന്നെയാണ്‌ എച്ചുമുവിന്റെ “ഉലകം".

ബ്ലോഗെഴുത്തിനെ ലാഘവബുദ്ധിയോടെ സമീപിയ്ക്കാതെ, സത്യമാണോ അസത്യമാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത വിധം മിഥ്യയും യാഥാര്‍ത്ഥ്യവും ഭംഗിയായി ഇഴചേര്‍ത്ത്‌ നിറം മുക്കിയെടുത്ത സ്വാനുഭവങ്ങളെ സ്വാംശീകരിച്ചും, ഒപ്പം ജീവിതത്തില്‍ കണ്ടുമുട്ടിയ മനുഷ്യരെ കഥാപാത്രങ്ങളാക്കിയും വ്യത്യസ്ഥാനുഭവങ്ങളുടെ അഗാധതലങ്ങളിലേയ്ക്കു വായനക്കാരെ കൂട്ടികൊണ്ടുപോയി അവരുടെ മനസ്സില്‍ വിസ്മയത്തോടൊപ്പം വിഭ്രാന്തിയും പടര്‍ത്തി, ഒരുനിമിഷമെങ്കില്‍ ഒരു നിമിഷം മനുഷ്യജീവിതത്തിന്റെ നൈമിഷികതയും അര്‍ത്ഥരാഹിത്യവും ഓര്‍മ്മിപ്പിയ്ക്കാന്‍ കഴിവുള്ള അപൂര്‍വ്വം ബ്ലോഗെഴുത്തുകാരില്‍ ഒരാളാണ്‌ എച്ചുമുക്കുട്ടി..

നിരലാംബരും, നിസ്സഹായരുമായ സ്ത്രീജന്മങ്ങള്‍ , അവരുടെ വിഹ്വലതകള്‍ ഇതാണല്ലൊ എച്ചുമുവിന്റെ പ്രിയ വിഷയം. ആകുലതകളിലും വ്യാകുലതകളിലും പെട്ടുഴലുമ്പോള്‍പോലും കീഴടങ്ങാന്‍ തയ്യാറല്ലാത്ത പെണ്മനസ്സിന്റെ വാശി, അതിലേറെ വാശിയോടെ മനോഹരമായി എച്ചുമു വരച്ചു കാട്ടുന്നത്‌ കാണുമ്പോള്‍ കൗതുകം തോന്നാറുണ്ട്‌. എച്ചുമുക്കുട്ടി നമസ്തേതു എന്നറിയാതെ പറഞ്ഞുപോകാറുണ്ട്‌`..

"അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു.. ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു.".. ഈ പാട്ടിന്റെ ഈണവും താളവും ലയവുമാണ്‌ എച്ചുമുവിന്റെ പോസ്റ്റുകളിലൂടെ കടന്നു പോകുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്‌. മാതൃഭാവത്തിന്റെ വ്യത്യസ്ഥ തലങ്ങള്‍ ; അതാണ്‌ സൂക്ഷ്മ വിശകലനത്തില്‍ അവിടെ ദര്‍ശിയ്ക്കാന്‍ കഴിയുന്നത്‌. രക്തവര്‍ണ്ണമുള്ള നാവു നീട്ടി സംഹാരരുദ്രയായി അലറിവിളിച്ചാലും അവസാനം തന്റെ പുരുഷന്റെ ജീവനു വേണ്ടി സ്വന്തം മാനത്തിന്റെ മടിശ്ശീല അഴിച്ചുമാറ്റാന്‍ മടിയ്ക്കാത്ത സര്‍വ്വംസഹയല്ലെ സ്ത്രീ. കീഴടങ്ങലല്ലല്ലൊ അത്‌... സ്നേഹത്തിനു വേണ്ടി കത്തിജ്വലിച്ച്‌, സ്വയം ത്വജിച്ച്‌ ഇങ്ങിനെ ഉരുകിതീരാന്‍ മാതൃഹൃദയത്തിനു മാത്രമല്ലെ കഴിയു..

അമ്മയുടെ താരാട്ടിന്റെ മാധുര്യം, അമ്മിഞ്ഞപ്പാലിന്റെ ആര്‍ദ്രത... ഇതൊക്കെ നുകര്‍ന്നല്ലെ ഓരോ കുഞ്ഞും വളരുന്നത്‌.. വളരേണ്ടത്‌. കാരണങ്ങള്‍ എന്തുമാകട്ടെ, ഇന്നത്തെ തലമുറക്ക്‌ ഇതെല്ലാം അന്യമാകാന്‍ തുടങ്ങിയിരിയ്ക്കുന്നു... അതുകൊണ്ടല്ലെ പത്താം വയസ്സിലും പന്ത്രണ്ടാം വയസ്സിലുമൊക്കെ നമ്മെ അമ്പരപ്പിച്ചു കൊണ്ട്‌ ദുര്‍ഗുണപരിഹാരപാഠശാലയിലേയ്ക്കു മിടുക്കന്മാരായ പല ആണ്‍കുട്ടികളും യാത്രാകുന്നത്‌. കൗമാരത്തിന്റെ പടിവാതില്‍ കടക്കുന്നതിനുമുമ്പെ അബോര്‍ഷന്‍ ടേബിളിലെത്തിചേരുന്ന പെണ്‍കുഞ്ഞുകളുടെ എണ്ണം പെരുകുന്നത്‌. അവര്‍ക്കതിനുള്ള സാഹചര്യവും, മാനസ്സികാവസ്ഥയും ആരാണ്‌ ഒരുക്കികൊടുക്കുന്നത്‌.. ഒരുക്കികൊടുക്കുന്നവരില്‍ പലരും സദ്ഗുണസമ്പന്നരാണ്‌.. സമൂഹത്തിലെ മാന്യന്മാര്‍ ...

എന്റര്‍ടൈന്‍മെന്റു ചനാലുകളിലൂടെ കൗമാര, യുവ, സ്ത്രീ മനസ്സുകളിലേക്ക്‌ അനുനിമിഷം മാലിന്യങ്ങള്‍ നിറച്ച്‌, അതിരുകളില്ലാത്ത ഭൗതിക മോഹങ്ങള്‍ വളര്‍ത്തി, സമൂഹത്തെ മൊത്തം മലീമസമാക്കിയശേഷം രണ്ടാംചാനലെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ന്യൂസ്‌ ചാനലില്‍ ആഴ്ചയറുതിയില്‍ കണ്ണാടിക്കൂട്ടില്‍ കയറിയിരുന്നു നടത്തുന്ന ഒന്നോ രണ്ടോ കുമ്പസാര പ്രോഗ്രാമുകളിലൂടെ അതിന്റെ പാപക്കറ മുഴുവന്‍ കഴുകിക്കളയാമെന്നു വൃഥാ മോഹിയ്ക്കുന്ന ദൃശ്യമാധ്യമങ്ങള്‍ തന്നെയല്ലെ ഇന്നത്തെ കേരളീയ സമൂഹത്തിന്റെ ധാര്‍മിക അധഃപതനത്തിന്റെ മുഖ്യ കാരണക്കാര്‍ ? ശുഭ്രവസ്ത്രധാരികള്‍ ?

എഫ്‌.ഐ ആര്‍ പോലുള്ള നാലാംകിട പ്രോഗ്രാമുകളല്ലാതെ, കാലികപ്രാധാന്യമുള്ള എന്തെങ്കിലുമൊരു റിപ്പോര്‍ട്ടിന്റെ ഒരു വരിയെങ്കിലും മാധ്യമമുതലാളിയുടെ ഇംഗിതങ്ങള്‍ക്കപ്പുറം സംപ്രേക്ഷണം ചെയ്യാന്‍ കഴിയുമെന്ന്‌ കേരളത്തില്‍ എതെങ്കിലും ന്യൂസ്‌ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‌ നെഞ്ചത്തു കൈവെച്ചു പറയാന്‍ കഴിയുമോ.? സ്വന്തം സഹപ്രവര്‍ത്തകര്‍ക്ക്‌ തല്ലുകൊണ്ടതിന്റെ ചൂടാറും മുമ്പെ, അതിന്റെ പേരില്‍ ഒന്നു ഭംഗിയായി പരിഭവിയ്ക്കാന്‍ പോലും കഴിയാത്ത വിധം നാവടക്കാന്‍ നിര്‍ബന്ധിതനായി ന്യൂസ്‌ നൈറ്റില്‍ ഇരുന്നു വീര്‍പ്പുമുട്ടേണ്ടി വന്നപ്പോഴും "ഞങ്ങളില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു കേരളത്തിന്റെ അവസ്ഥ “ എന്ന്‌ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിതുമ്പലൊതുക്കി വീമ്പു പറയുന്നതു കണ്ടപ്പോള്‍ സഹതാപം തോന്നി. ഉദരനിമിത്തം ബഹുകൃത വേഷം..!

നാട്ടില്‍ ഇതു നോയ്‌മ്പുകാലം.. ഉപവാസം, പ്രാര്‍ത്ഥന, സഹനസമരം, വിദ്യ പകര്‍ന്നുനല്‍കുന്നതിനു തടസ്സം നില്‍ക്കാനൊരുങ്ങുന്ന സ്നേഹനിരാസത്തിന്റേയും വിശ്വാസരാഹിത്യത്തിന്റെയും വക്താക്കളായ സാത്താന്റെ സന്തതികളുടെ നേരെയുള്ള ചെറിയ കൈക്രിയപ്രയോഗങ്ങള്‍ .. അങ്ങിനെ ജൂലായ്‌ മാസം കേരളത്തില്‍ ഫീസുറപ്പിയ്ക്കലിന്റെ പുണ്യമാസമായി മാറിയിരിയ്ക്കുന്നു. "ഒട്ടകം സൂചിക്കുഴിയിലൂടെ കടന്നാലും 'വിദ്യാധനത്തിന്റെ' മൂല്യമറിയാത്തവന്‌ സ്വര്‍ഗ്ഗവാതിലിന്റെ പടിവാതില്‍ കണി കാണാന്‍ പോലും കഴിയില്ല." .. ദൈവ വചനങ്ങള്‍ തിരുത്തിയെഴുതപ്പെടുന്നു.. എല്ലാം കണ്ടിട്ടും ഒന്നും കണ്ടില്ലെന്നു നടിച്ചു നിസ്സംഗത പാലിയ്ക്കാന്‍ ദൈവങ്ങള്‍ പോലും ശീലിച്ചിരിയ്ക്കുന്നു..

സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഒന്നു മാത്രമെ നിറഞ്ഞു നില്‍ക്കുന്നുള്ളു.. ധനം..! അതിന്റെ പുറകെ ആസക്തിയോടെ പായുന്നവരുടെ ഒരിയ്ക്കലും തീരാത്ത മോഹങ്ങളും മോഹഭംഗങ്ങളും മാത്രമെ വിഷയമാകുന്നുള്ളു.... ചങ്ങലക്കുതന്നെ ഭ്രാന്തു പിടിച്ചിരിയ്ക്കുന്നു.. പിന്നെ സമൂഹത്തിന്റെ കാര്യം പറയണോ. .!

ബൂലോകത്തു തന്നെ നോക്കു.. എഴുതാന്‍ ഒരു പാടു വിഷയങ്ങള്‍ ചുറ്റിലും. പക്ഷെ പലരും എഴുതുന്നില്ല.. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ്‌ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ അപ്രീതി പിടിച്ചു വാങ്ങി ബൂലോകത്ത്‌ കഷ്ടപ്പെട്ടു നേടിയേടുത്ത മാന്യതയുടെ പരിവേഷം കളഞ്ഞുകുളിയ്ക്കാന്‍ മടി തോന്നുന്നത്‌ സ്വഭാവികം.. മാസാമാസം അരങ്ങേറുന്ന ബൂലോകമീറ്റുകള്‍ , പഴയകാല സിനിമകളുടെ റീമേക്കുകള്‍ , ഇങ്ങിനെ അല്‍പ്പം മസാലയും കോമഡിയുമൊക്കെ ചേര്‍ത്ത്‌ പൊലിപ്പിച്ചെഴുതുതാന്‍ ഒരുപാട്‌ ഈസി വിഷയങ്ങള്‍ മുന്നില്‍ കിടക്കുമ്പോള്‍ വെറുതെ എന്തിനാ ചുണ്ണാമ്പു തൊട്ട്‌ കൈപൊള്ളിക്കാന്‍ ഒരുങ്ങുന്നത്‌. !

രാജാവ്‌ നഗ്നനാണ്‌ എന്ന സത്യം വിളിച്ചു പറയണമെങ്കില്‍ നിഷ്ക്കളങ്കമായൊരു മനസ്സ്‌ വേണം, ഒപ്പം ചീറിപാഞ്ഞടുക്കുന്ന കാട്ടുനീതിയുടേ കരാളഹസ്തങ്ങള്‍ക്കു നേരെ വളയിട്ട ദുര്‍ബല കരങ്ങള്‍ ഉയര്‍ത്തി സ്ത്രൈണത നിറഞ്ഞതെങ്കിലും ഉറച്ച സ്വരത്തില്‍ "മാ നിഷാദാ.." എന്നുറക്കെ വിളിച്ചുപറയണമെങ്കില്‍ തെസ്‌നി ബാനുവിനെപോലെ അസാധാരണ തന്റേടവും വേണം.. ഈ രണ്ടും ഗുണങ്ങളും എച്ചുമുക്കുട്ടിയിടെ ഓരോ പോസ്റ്റിലും നിറഞ്ഞുനില്‍ക്കുന്നു..

"എല്ലാവരും തോക്കും കുന്തവും എടുക്കുന്ന ഒരു കാലം വരും.." ഈ വാചകം വായിച്ചു കിടുങ്ങി പോയി ഞാന്‍.... ഒരു പുരുഷനായ എനിയ്ക്ക്‌ എതെങ്കിലുമൊരു പോസ്റ്റില്‍ ഇത്രയും തന്റേടത്തോടെ ഒരു വാചകം എഴുതാന്‍ കഴിയുന്നില്ലല്ലൊ എന്നോര്‍ത്തു സ്വയം ചെറുതാവുന്നതുപോലെ തോന്നി.. അല്ലെങ്കിലും ജീവിതസഖിയെ വസ്ത്രാക്ഷേപം ചെയ്തപമാനിയ്ക്കാന്‍ ശ്രമിച്ച ദുശ്ശാസനനന്റെ കുടല്‍മാല പിളര്‍ന്നെടുത്ത ഭാരത്തിലെ മഹാപുരുഷന്‍മാരുടെ കഥകളൊക്കെ വെറും പഴംക്കഥകളായി മാറി.. കലാലയത്തിലെത്തുമ്പൊഴെ വരിയുടച്ച്‌ അരാക്ഷ്ട്രീയവല്‍ക്കരിയ്ക്കപ്പെട്ട്‌ മനസ്സില്‍ രാഷ്ട്രീയ ഷണ്ഢത്വം പേറുന്ന ഒരു തലമുറയാണ്‌ വര്‍ഷങ്ങളായി നമ്മുടെ മുന്നിലേക്കു കടന്നു വരുന്നത്‌. താനുമായി നേരിട്ടു ബന്ധമില്ലാത്ത ഒന്നിനോടും പ്രതികരിയ്ക്കാതെ ഉള്ളിലേയ്ക്ക്‌ തല വലിയ്ക്കുന്നു അവര്‍. ആമയുടെ പുറംതോടിനേക്കാള്‍ കട്ടിയായിരിയ്ക്കും അവരണിഞ്ഞിരിയ്ക്കുന്ന ആധുനികതയുടെ മേലങ്കിയ്ക്ക്‌..

ആലുക്കാസ്‌, അറ്റ്‌ലസ്‌, കല്യാണ്‍ , സ്വര്‍ണ്ണം, വസ്ത്രം, ഫേഷന്‍ .. ഇതൊക്കയാകും കാശുള്ള വീട്ടിലെ നാലുപെണ്ണുങ്ങള്‍ കൂടുമ്പോളുള്ള ചര്‍ച്ചാവിഷയങ്ങള്‍ എന്നു നാം കളി പറയാറില്ലെ,.. ഇക്കാര്യത്തില്‍ ഞങ്ങള്‍ ആണുങ്ങളും ഒട്ടും പുറകിലല്ല. പുതിയ ഇനം കാറുകള്‍ , മൊബയിലുകള്‍ , മറ്റു ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ , സിനിമാതാരങ്ങളുടെ സ്വകാര്യങ്ങള്‍ , പെണ്‍വാണിഭവാര്‍ത്തകള്‍ ... അല്‍പ്പം ജീവിതസൗകര്യങ്ങളൊക്കെ ആയിക്കഴിയുമ്പോള്‍ ഞങ്ങള്‍ ആണുങ്ങളുടെ സംഭാഷണങ്ങളിലും ഈ മെയില്‍ സന്ദേശങ്ങളിലും ഇതൊക്കെ മാത്രമെ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കാറുള്ളു. ഏതെങ്കിലും അശ്ലീലസന്ദേശത്തില്‍ ആര്‍ത്തവരക്തത്തെക്കുറിച്ചുള്ള പരമാര്‍ശം കാണുമ്പോഴായിരിയ്ക്കും ഒരു കാലത്ത്‌ ചുവപ്പു നിറം മാത്രമെ സ്വപ്നങ്ങളില്‍ നിറഞ്ഞുനിന്നിരുന്നുള്ളു എന്ന ചിന്ത തെല്ലുനേരമെങ്കിലും മനസ്സിനെ അലസോരപ്പെടുത്തുക.

ലാളിത്യം, സഹാനുഭൂതി, കാരുണ്യം ഈ വാക്കുകളുടെയൊക്കെ അര്‍ത്ഥം മറക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു എല്ലാവരും. മറ്റൊരാളുടെ ജീവിതവും പ്രശ്നങ്ങളും മനസ്സിലാവുന്നില്ല എന്നു മാത്രമല്ല, അതിനുവേണ്ടി ഒന്നു ശ്രമിയ്ക്കാന്‍, ചുറ്റുപാടുകളെ ഒന്നു നിരീക്ഷിയ്ക്കാന്‍ പോലും തയ്യാറാകാത്തവിധം സ്വാര്‍ത്ഥരായി മാറിയിയ്ക്കുന്നു നമ്മള്‍ .. പ്രത്യേകിച്ചും വിദ്യാസമ്പന്നര്‍ .!

പൊള്ളിയ്ക്കുന്ന ഇത്തരം പരമാര്‍ത്ഥങ്ങള്‍ പലപ്പോഴും എച്ചുമുവിന്റെ വരികളിലൂടെ മിന്നലായി ഹൃദയത്തിലേയ്ക്കു പതിയ്ക്കുന്നു.. കുറ്റബോധം ഇടിമുഴക്കമായി ഹൃദയഭിത്തികളെ പ്രകമ്പനം കൊള്ളിയ്ക്കുന്നു.

കൊച്ചുകൊച്ചു കാര്യങ്ങളുടെ തമ്പുരക്കന്മാരുടെ കഥകള്‍ മറ്റാരെങ്കിലും പറയട്ടെ,.. രംഗോബതി,. ഫൂല്‍മതി... അശരണരും നിരക്ഷരരുമായ ഉത്തരേന്ത്യന്‍ സ്ത്രീത്വത്തിന്റെ കഥകള്‍ .. ഇനിയും ഇത്തരംജീവിതയാഥാര്‍ത്ഥ്യങ്ങളുടേ നേര്‍ചിത്രങ്ങള്‍ വരച്ചുകാട്ടണം.. തീര്‍ത്തും അരക്ഷിതാവസ്ഥയിലുള്ള ജീവിതം നയിയ്ക്കുമ്പോഴും നിഷ്കളങ്കമായ മനസ്സില്‍ സ്നേഹവും, നല്ല നാളയെക്കുറിച്ചുള്ള പ്രതീക്ഷകളും ഒപ്പം വിപ്ലവവീര്യവും കാത്തു സൂക്ഷിയ്ക്കുന്ന വലിയ വലിയ കാര്യങ്ങളുടെ തമ്പുരാട്ടിമാരുടെ ജീവിതം... "കഥയല്ലിതു ജീവിതവും" സീരിയലുകളും കണ്ട്‌ കണ്ണു മടുത്ത നമ്മുടെ വീട്ടമ്മമാര്‍ക്ക്‌ ഒരു പുതുമയാകും അത്‌. പുതിയതായി എന്തെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയും..

പുരുഷന്മാരോട്‌ താണും കേണും അപേക്ഷിച്ചും സംവരണനിയമം വഴി നേടിയെടുക്കേണ്ടതല്ല സ്ത്രീയുടെ അവകാശങ്ങളും സ്വാതന്ത്യവും. പടപൊരുതി ജയിച്ചു പിടിച്ചെടുക്കെണ്ടതാണ്‌. സത്യത്തില്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരു മാറ്റം വരുത്താന്‍, സമാധനപരമായി പട നയിയ്ക്കാന്‍ സ്ത്രീകള്‍ക്കു മാത്രമെ കഴിയു.. ഒരു രൂപയ്ക്ക്‌ അരി നല്‍കി അതു പാകം ചെയ്തെടുക്കാന്‍ എണ്ണൂറ്റിയമ്പതു രൂപയുടെ പാചകവാതകം വാങ്ങിയ്ക്കാന്‍ പറഞ്ഞ്, പട്ടാപകല്‍ മനുഷരെ കഴുതകളാക്കി പരസ്യമായി കൊള്ളയടിച്ച്‌ കോര്‍പരേറ്റു തമ്പുരക്കന്മാരുടെ കീശ നിറച്ച്, അതില്‍ നിന്നുമുതിര്‍ന്നുവീഴുന്ന നാണയത്തുട്ടുക്കള്‍ നക്കിയെടുക്കാന്‍ ഒരുങ്ങി, നാവു നുണഞ്ഞ്‌ വാലാട്ടി നില്‍ക്കുന്ന ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളുടെ ആസ്ഥാന മന്ദിരങ്ങളിലേയ്ക്ക്‌ ഭാരതത്തിലെ വീട്ടമ്മമാര്‍ ഒന്നിച്ചു മാര്‍ച്ചു ചെയ്യണം... തോക്കും ബോംബും ഒന്നും ആവശ്യമില്ല.. അടുക്കളയിലെ കറിക്കത്തി മാത്രം കരുതിയാല്‍ മതി കയ്യില്‍ .. ഭരണകേന്ദ്രത്തില്‍ തലപ്പാവും വെച്ച്‌ തലയും കുനിച്ച്‌ മൂങ്ങയ്ക്കു സമാനം മൗനം പാലിയ്ക്കുന്ന ആ മഹാനായ ഭരണത്തലവന്‍ പേടിച്ചു വിറയ്ക്കാന്‍ അതു തന്നെ ധാരാളം.. ആ സത്യം ഘടകകക്ഷികളൊക്കെ എന്നോ മനസ്സിലാക്കിക്കഴിഞ്ഞു...!

വെറുതെ ഒരു കമെന്റെഴുതിതുടങ്ങിയ ഞാന്‍ എന്തൊക്കെ എഴുതിക്കൂട്ടി അല്ലെ ! അറിയില്ലെനിയ്ക്ക്‌, ആറ്റിക്കുറുക്കി, കയ്യടക്കത്തോടെ എഴുതാന്‍ ഇനിയും പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു..

അല്ലെങ്കില്‍ത്തന്നെ തരം കിട്ടിയാല്‍ തറയും തരികിടയും മസാലയുമൊക്കെ ചേര്‍ത്ത്‌ പോസ്റ്റൊരുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന കൊല്ലേരിയ്ക്ക്‌ ഇതൊക്കെ പറയാന്‍ എന്തവകാശം .? ഓര്‍ത്തുനോക്കിയാല്‍ അതും ശരിയാണ്‌,.. ഇല്ല, ഇനി ഞാന്‍ ഒന്നും പറയുന്നില്ല..

എന്നാലും ഒന്നു ചോദിച്ചോട്ടെ എച്ചുമു..? പാട്ടോര്‍മ്മ.. ആശ.. ഫൂല്‍മതി.. ഇപ്പോഴിതാ എന്റെ കൂട്ടുകാരന്‍.. ധമാക്ക.. എങ്ങിനെ ഇങ്ങിനെ തുടര്‍ച്ചയായി നല്ലപോസ്റ്റുകള്‍ മാത്രം ഒരുക്കാന്‍ കഴിയുന്നു..? അറിയാം ഇതൊരു വരദാനമാണ്‌. അക്ഷരദേവതയുടെ വരദാനം.. ലോകം മുഴുവന്‍ പരന്നു കിടക്കുന്ന ഭൂമിമലയാളത്തിന്റെ ഏതു കോണില്‍നിന്നാണ്‌ എച്ചുമു പോസ്റ്റുകളൊരുക്കുന്നത്‌ എന്നറിയില്ലെനിയ്ക്ക്‌.. എന്നാലും ഒന്നു ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ സമയം അനുസരിച്ച്‌ അര്‍ദ്ധരാത്രിയുടെ നിശ്ശബ്ദതയെ സാക്ഷി നിര്‍ത്തിയാണ്‌ എച്ചുമുവിന്റെ കുറെ നല്ല പോസ്റ്റുകള്‍ പിറന്നുവീണിട്ടുള്ളത്‌.. ഉറക്കമൊളിച്ചിരുന്നു പഠിയ്ക്കാനൊരുങ്ങുന്ന കുട്ടിയ്ക്ക്‌ അമ്മയെന്നപോലെ, സര്‍ഗ്ഗവേദനയാല്‍ ഉറക്കം നഷ്ടപ്പെട്ട്‌ വിങ്ങുന്ന മനസ്സിന്‌ സാന്ത്വനം പകരുന്ന തോഴിയെന്നപോലെ അക്ഷരദേവതയും ഒപ്പം കൂട്ടിരിയ്ക്കുന്നുണ്ടാവും അല്ലെ. അതുകൊണ്ടായിരിയ്ക്കാം എഴുത്തിന്‌ ഇത്രയും ചാരുത കൈവരുന്നത്‌.

വായ്‌പ്പാട്ടു പാടാനല്ല, പകരം കീബോഡില്‍ തംബുരു മീട്ടി മോണിട്ടറില്‍ വരമൊഴിയിലൂടെ അക്ഷരക്കച്ചേരി ഒരുക്കാനാണ്‌ എച്ചുമുവിന്റെ നിയോഗം... എഴുതു... ഏകാഗ്രതയോടെ എഴുതിക്കൊണ്ടേയിരിയ്ക്കു..

അമ്മീമ്മയോടു പറഞ്ഞ്‌ കടുകും മുളകും ഉഴിഞ്ഞിടീച്ചോളു, കണ്ണു തട്ടാതിരിയ്ക്കട്ടെ.. വാഗ്‌ദേവതയുടെ, ഗുരുകാരണവന്‍മാരുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും കൂടെ..

ശുഭാശംസകള്‍ ..

കൊല്ലേരി തറവാടി
18/07/2011


എച്മുവിന്റെ പോസ്റ്റുകൾ ഇവിടെ വായിക്കാം..

Wednesday, July 6, 2011

രതിനിര്‍വേദം... ഒരു സോറിക്കുറിപ്പ്‌ ...

ഇതൊരു സോറിക്കുറിപ്പാണ്‌.എനിയ്ക്കറിയാം "രതിനിര്‍വേദം" തീര്‍ച്ചയായും ഞനെഴുതാന്‍ പാടില്ലായിരുന്നു. സോറി....!


ഏറെ തിരക്കുവെച്ചെഴുതി ഒരു പുനര്‍വായനയ്ക്കുപോലും മിനക്കെടാതെ ആവേശത്തോടെ പോസ്റ്റു ചെയ്തു.അതാണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌..ആ സമയത്ത്‌ രതിചേച്ചിയും സുഭാഷിണിയും മാത്രമെ എന്റെ മനസ്സിലുണ്ടായിരുന്നുള്ളു..അല്ലെങ്കില്‍ ഒരു എഡിറ്റിങ്ങും സെന്‍സറിങ്ങുമൊക്കെ തീര്‍ച്ചയായും നടന്നേനെ..

എന്തൊക്കെയായാലും ഞാനിപ്പോള്‍ സന്തുഷ്ടനാണ്‌.സാധാരണയായി ഒരു പോസ്റ്റിട്ടാല്‍ ശരാശരി അമ്പതോളം പേര്‍ മാത്രം കയറിയിറങ്ങുന്ന എന്റെ ബ്ലോഗില്‍ ഇത്തവണ.! ഏതാണ്ട്‌ ഇരുന്നോറോളം പേര്‍ കയറിക്കഴിഞ്ഞു ഇതുവരെ ,ഇപ്പോഴും ആളനക്കം തുടരുന്നു.കംഗാരുവിന്റെ നാട്ടില്‍ നിന്ന്‌,തൊട്ടടുത്ത ആങ്കര്‍ മില്‍ക്കിന്റെ നാട്ടില്‍ നിന്ന്‌, എന്തിന്‌ ശത്രുരാജ്യമായ പാക്കിസ്ഥാനില്‍ നിന്നുപോലും.! അങ്ങിനെ എനിയ്ക്കറിയാവുന്നതും അറിയാത്തതുമായ ഏതൊക്കയോ നാടുകളില്‍ നിന്നും ആരൊക്കയോ !.ക്ലിന്റന്റേയും മോണിക്കയുടെയും നാട്ടില്‍ നിന്നും പതിവിലും കൂടുതല്‍ സന്ദര്‍ശകരായിരുന്നു ഇത്തവണ..." ആരാ അവള്‌, ഈ രതിചേച്ചി"എന്ന സംശയവുമായി അന്റാര്‍ട്ടിക്കയില്‍ നിന്നും ഒരു പെന്‍ഗ്വീന്‍ വരെ തലപൊക്കി വന്നു.!

അല്ലെങ്കിലും അതങ്ങിനെയല്ലെ,.മലയാള സിനിമയിലെ സംവിധായകരെക്കുറിച്ചോര്‍ക്കുമ്പോള്‍ പി.ചന്ദ്രകുമാറും കെ.എസ്‌.ഗോപാലകൃഷ്ണനുമൊക്കെയല്ലെ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക..പിന്നെയല്ലെ ഭരതനും പദ്‌മരാജനുമൊക്കെ കടന്നു വരു..

"മസാല കിംഗ്‌" അങ്ങിനെ ഒരു പട്ടം എനിയ്ക്കു ചാര്‍ത്തി തന്നു വിദൂരതയിലെവിടെയോ ഇരുന്ന്‌ നാടിനെ സ്വപ്നം കാണുന്ന പാവം ഒരു 'കൊച്ചു' ബ്ലോഗര്‍. ബിലാത്തി മലയാളിയുടെ വാരാന്ത്യത്തിലും ഈ സതീഷ്‌ മേനോന്‍ ആദരിയ്ക്കപ്പെട്ടു..നന്ദി എല്ലാവര്‍ക്കും നന്ദി..

മനസ്സില്‍ തോന്നിയിട്ടും കുറെ ദിവസം എഴുതാതെ വിട്ട വിഷയമായിരുന്നു ഇത്‌..അറിയാമായിരുന്നു എഴുതി തുടങ്ങിയാല്‍ കണ്ട്രോള്‍ പോകുമെന്ന്‌..എത്ര വലിയ തറവാടിയും മാന്യനുമാണെങ്കിലും ഞാനും ഒരു സാധാരണ മനുഷ്യനല്ലെ,..ഇത്തരം വിഷയങ്ങളില്‍ തറവാടികള്‍ക്ക്‌` പൊതുവെ അല്‍പ്പം രസികത്തം കൂടുമെന്നുള്ളത്‌ സ്വാഭാവികമായ ഒരു കാര്യവുമാണല്ലൊ.അല്ലെങ്കില്‍ത്തന്നെ ഈ ഒരു വിഷയം ആര്‍ക്കാണ്‌ രസിക്കാതിരിയ്ക്കുക. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാ ജീവജാലകങ്ങള്‍ക്കും ആനന്ദം പകരുന്ന ഏറ്റവും വലിയ ലഹരി തന്നെയല്ലെ ഇത്‌.സൃഷ്ടികര്‍മ്മത്തിനായി തന്ത്രശാലിയായ ദൈവം കണ്ടെത്തിയ സൂത്രം അതല്ലെ കാമസൂത്രം.

ലൈംഗിക വികാരം അങ്ങിനെ ഒരു സംഗതി ഇല്ലായിരുന്നെങ്കില്‍ ലോകം തന്നെ എത്ര നിറംകെട്ടാതാകുമായിരുന്നു.സ്ത്രീ പുരുഷ ബന്ധങ്ങള്‍ വിരസവും നിര്‍ജ്ജീവവുമായ സൗഹൃദങ്ങള്‍ മാത്രമാകുമായിരുന്നു..ഹൃദയം, പ്രണയം,വാലന്റിയന്‍,പൂവാലന്‍ കാമം, പീഡനം അങ്ങിനെ എത്രയെത്ര വാക്കുകള്‍ അര്‍ത്ഥശൂന്യമാകുമായിരുന്നു.വൃശ്ചികക്കാറ്റിന്റെ കുസൃതിയിലെ കുളിരുള്‍ക്കൊള്ളാനാവാതെ നിശ്ചലമാകുമായിരുന്നു കാമ്പസിലെ പൂമരങ്ങള്‍. മാമരങ്ങള്‍,ആല്‍മരങ്ങള്‍.പോലും...പാദസ്പര്‍ശമേല്‍ക്കാതെ 'ഊട്ടി'യിലേയ്ക്കുള്ള ഒറ്റയടിപ്പാതകള്‍ പുല്ലുമൂടി അപ്രത്യക്ഷമാകുമായിരുന്നു..ഭൂമിയുടെ സ്പന്ദനത്തിലെ പോലും സംഗീതത്തിന്റെ അംശം നിലച്ചുപോകുമായിരുന്നു..പാടാത്ത കുയിലുകള്‍,പീലിവിരിച്ചാടാത്ത മയിലുകള്‍..മധു നുകരാന്‍ അണയാത്ത വണ്ടുകള്‍..വിടരാന്‍ മറന്നു നില്‍ക്കുന്ന പൂമൊട്ടുകള്‍...ആനയും അമ്പാരിയുമില്ലാതെ, മേളക്കൊഴുമില്ലാതെ അര്‍ത്ഥശൂന്യമാകുന്ന താരോല്‍സവങ്ങള്‍..വാണിഭം നടക്കാത്ത നിരാശയില്‍ വറ്റിവരണ്ടുപോയ ഐസ്‌ ക്രീം കപ്പുകളെ നോക്കി നെടുവീര്‍പ്പോടെ ഷട്ടറിടുന്ന ഐസ്‌ ക്രീം പാര്‍ലറുടമകള്‍..മാനാഭിമാനങ്ങള്‍ അളിയന്മാര്‍ക്കു പണയം വെയ്ക്കാതെ തലയുയര്‍ത്തി പിടിച്ചു ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന നേതാക്കന്മാര്‍.! ഓര്‍ത്തുനോക്കിയാല്‍ ഇങ്ങിനെ എത്രയെത്ര മാറ്റങ്ങള്‍.! പറയുമ്പോള്‍ ഇതൊരു ഇക്കിളി-പൈങ്കിളി വിഷയം മാത്രമാണ്‌..പക്ഷെ വിഷയത്തിന്റെ പ്രസക്തി..!.ആ വികാരം ഇല്ലാതാകുന്ന ലോകത്തിന്റെ അവസ്ഥ..! ഏറ്റവും വലിയ ദുരന്തം തന്നെയായിമാറും അത്‌.

ഇണചേരല്‍ സന്താനോല്‍പ്പാദനത്തിനെ വേണ്ടി മാത്രമുള്ള വിരസമായ പ്രക്രിയായി മാറുമായിരുന്നു..സന്താനോല്‍പ്പാദനം നിയമം വഴി കര്‍ശനമായി നടപ്പാക്കേണ്ടിവരുമായിരുന്നു അല്ലെ ?..അല്ലാണ്ട്‌ പിന്നെ, പകലന്തിയോളം എല്ലു മുറിയെ പണിയെടുത്തിട്ട്‌ ഇത്തരമൊരു അഭ്യാസപ്രകടനത്തിന്‌ ബുദ്ധിയും ബോധവുമുള്ള ആരെങ്കിലും മുതിരുമോ.

"ഒന്നു കിടന്നുറങ്ങു പെണ്ണെ, വേറെ പണിയൊന്നുമില്ലെ നിനക്ക്‌,..പിള്ളേര്‌!,യോഗുമുണ്ടെങ്കില്‍ ഉണ്ടാകും, അതിനൊക്കെ ഇനിയും കാലമുണ്ടെടി" എന്നും പറഞ്ഞ്‌ ആവശ്യത്തിന്‌ പെഗ്ഗടിച്ച്‌,വയറു നിറയെ ഫുഡടിച്ച്‌ സ്വസ്ഥമായി ഉറങ്ങുമായിരുന്നു ഈ ലോകത്ത്‌,.ആണായി പിറന്ന ഏതൊരുത്തനും..

"വൈകീട്ടെന്താ പരിപാടി".എന്ന ചോദ്യത്തിന്റെ ഉത്തരം വളരെ സിമ്പിളാവുമായിരുന്നു.അനുരാഗവിലോചനനായി,അതിലേറേ മോഹിതനായി മുന്തിരിത്തോപ്പുകളില്‍ നിന്നും മുന്തിരിത്തോപ്പുകളിലേയ്ക്ക്‌ പറന്നു നടക്കുന്ന സൂപ്പര്‍ താരത്തിന്റെ കാര്യത്തില്‍ പോലും.

പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്‌.. ഒട്ടും അതിശയോക്തിയില്ല.. എല്ലാവര്‍ക്കും അറിയാം അത്‌. പക്ഷെ,..? ഇത്രയും പരിപാവനവും ദൈവീകവും ലോകത്തിന്റെ നിലനില്‍പ്പിനുത്തന്നെ അനിവാര്യവുമായ ഈ ഒരു വിഷയം അടിസ്ഥാനമാക്കി ആരെങ്കിലും എന്തെങ്കിലും പരസ്യമായി പറഞ്ഞാല്‍,എഴുതിയാല്‍ നമ്മുടെ നെറ്റി ചുളിയും. "വേണ്ടായിരുന്നു ചേട്ടാ." എന്നാരും അറിയാതെ പറഞ്ഞുപോകും.

തിരക്കുള്ള ബസ്സിന്റെ പിന്‍വാതിലൂടെ കയറി തിരക്കിനിടയിലൂടെ ഒരു നീര്‍ക്കോലിയെപോലെ ഇഴഞ്ഞുനീങ്ങി ഫ്രണ്ടിലെത്തി കൊച്ചു കലാപരിപാടികള്‍ നടത്തി സുഖിച്ചും സുഖിപ്പിച്ചും ഒടുവില്‍ വണ്ടി "സ്വരാജ്‌റൗണ്ടിലെത്തുമ്പോള്‍" കിട്ടാവുന്നവരയൊക്കെ ഒന്നുകൂടി തട്ടിമുട്ടി ഫ്രണ്ട്‌ ഡോറിലൂടെ തിരക്കുവെച്ചിറങ്ങിപോയി അഞ്ചുവര്‍ഷം സുഖിച്ചുപഠിച്ച്‌ ബിരുദം നേടിയവന്‍ വരെ ആ പഴയ കാലമൊക്കെ മറന്നു പറയും. "വേണ്ടായിരുന്നു ചേട്ടാ, ഇത്രയും ഓപ്പനായി എഴുതേണ്ടായിരുന്നു."

ഈ സദാചാരബോധം,കാപട്യം നിറഞ്ഞതാണെങ്കില്‍പോലും നല്ലതു തന്നെയാണത്‌,അച്ചടക്കമുള്ള കുടുംബബബന്ധങ്ങളുടെ കെട്ടുറപ്പിനു തീര്‍ത്തും അനിവാര്യവും. ലൈംഗിക അച്ചടക്കം നഷ്ടപ്പെട്ട ഒരു സമൂഹത്തില്‍ തെരുവു നായ്ക്കളെപോലെ അലയുന്ന മനുഷ്യര്‍.അങ്ങിനെയുള്ള നാടുകളും ഉണ്ടാവും അല്ലെ, ഒരു പക്ഷെ.? ഓര്‍ക്കുമ്പോഴെ വെറുപ്പും അറപ്പും തോന്നുന്നു..സത്യത്തില്‍ മഹാഭാഗ്യവന്മാരാണ്‌ നാം.നമ്മുടെ സമൂഹത്തില്‍ കുടുംബബന്ധങ്ങള്‍ ഇന്നും വ്യക്തവും ശക്തവുമാണ്‌.ഒന്നു ശ്രദ്ധ തെറ്റിയാല്‍ എതു നിമിഷവും ഉടഞ്ഞുപോകാവുന്ന വിലപിടിപ്പുള്ള ഒരു പളുങ്കുപാത്രം പോലെ കരുതലോടെ കാത്തു സൂക്ഷിയ്ക്കേണ്ട ഒന്നാണ്‌ ദാമ്പത്യം എന്ന തിരിച്ചറിവ്‌ എപ്പോഴും ഏതൊരവസരത്തിലും മനസ്സില്‍ കാത്തു സൂക്ഷിയ്ക്കാന്‍ നമുക്കു കഴിയുന്നു. സത്യത്തില്‍ ഇതിനൊക്കെ ആദ്യം നന്ദി പറയേണ്ട മതങ്ങളോടു തന്നെയാണ്‌..മതം, ഭാഷ, സാഹിത്യം, സാമൂഹിക നീതിവ്യവസ്ഥിതികള്‍ ഇവയെല്ലം തമ്മിലുള്ള പാരസ്പര്യത്തില്‍ നിന്നുമല്ലെ സംസ്കാരം ഉടലെടുക്കുന്നത്‌.

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല,. ഒരിയ്ക്കലും അങ്ങിനെ ആയിരുന്നുമില്ല ഇനി ആയിരിയ്ക്കുകയുമില്ല.പക്ഷെ,...? ഇന്നത്തെ സമൂഹത്തില്‍ മതങ്ങളുടെ അവസ്ഥയെന്താണ്‌.പ്രത്യേകിച്ചും മലയാളി സമൂഹത്തില്‍..ആത്മീയവിദ്യാഭ്യാസത്തിന്‌ അവധികൊടുത്ത്‌ ശാസ്ത്രസാങ്കേതികവിദ്യാഭ്യാസരംഗങ്ങളില്‍ തല്‍പ്പരായിരിയ്ക്കുന്നു പലരും.അഞ്ചപ്പം കൊണ്ട്‌ അയ്യായിരങ്ങളെ പോറ്റിയ ദൈവപുത്രന്റെ അത്ഭുതകഥകള്‍ അപ്രസക്തമായി..അഞ്ചു സീറ്റുകള്‍ കൊണ്ടു എങ്ങിനെ കോടികള്‍ സമ്പാദിയ്ക്കാമെന്ന ചിന്തകളാണ്‌ പ്രാര്‍ത്ഥനാമുറികളില്‍പോലും നിറഞ്ഞു നില്‍ക്കുന്നത്‌.ഈശ്വരവിശ്വാസത്തേയും മതത്തിനേയും ക്രിയാത്മകമായി വാണിജ്യവല്‍ക്കരിയ്ക്കാന്‍ പഠിച്ചിരിയ്ക്കുന്നു ദൈവപുത്രന്റെ പിന്‍ഗാമികള്‍.

അടുത്തിടെ അന്തരിച്ച ആള്‍ ദൈവത്തിന്റെ അന്തഃപുരത്തില്‍ നിന്നു കണ്ടെത്തിയത്‌ കിലോക്കണക്കിനും സ്വര്‍ണ്ണവും,കോടിക്കണക്കിനു രൂപയും ഒപ്പം വില കൂടിയ കോസമെറ്റിക്സുമാണ്‌.! നമ്മുടെ സ്വയാശ്രയമേധാവികളുടെ അന്തഃപുരങ്ങളും ഒരിയ്ക്കല്‍ ഒരു മിന്നല്‍ പരിശോധനയ്ക്കു വിധേയമാക്കിയാല്‍ എന്തായിരിയ്ക്കും അവസ്ഥ..!.നമുക്കൂഹിയ്ക്കാന്‍ കഴിയുന്നതിലുമപ്പുറം എന്തെങ്കിലും കിട്ടിയാല്‍പോലും ഇന്നത്തെ സ്ഥിതിയില്‍ ആരും അമ്പരക്കില്ല .

പക്ഷെ, അത്തരൊമൊരു പരിശോധന..! ആരതു ചെയ്യും,.ഇടതിനു കഴിയുമോ..? വലതിനോ..ഓര്‍ക്കുമ്പോഴെ മുട്ടു വിറയ്ക്കുന്നു അല്ലെ. ശരിയാണ്‌ ആര്‍ക്കും കഴിയില്ല, അതിനുള്ള ചങ്കൂറ്റമുണ്ടാകില്ല,.അത്രയ്ക്കും ശക്തരാണീ മതമേധാവികള്‍.. ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടുബാങ്കുകളുടെ താക്കോല്‍ സ്വന്തം തലയിണക്കീഴില്‍ വെച്ചുറങ്ങുന്ന അവര്‍ക്ക്‌ ആരേയാണ്‌ പേടിയ്ക്കാനുള്ളത്‌.? ദൈവത്തിനേയോ.!.പാവം ദൈവങ്ങള്‍ക്ക്‌ എന്തു ചെയ്യാന്‍ കഴിയും.മൂന്നു നേരം കൃത്യമായി അര്‍ച്ചനയും പ്രസാദവും നല്‍കി ഒരു മൂലയിലേയ്ക്കൊതുക്കപ്പെട്ട്‌ നിസ്സഹായരായി മാറിയ അവരൊക്കെ നിഷ്ക്രിയരായിട്ട്‌ നാളെത്രയായി.!

വ്യക്തികള്‍, മതങ്ങള്‍ പ്രസ്ഥാനങ്ങള്‍ എല്ലാറ്റിനും കാലികമായ മാറ്റങ്ങള്‍ അനിവാര്യമാണ്‌..പക്ഷെ അതൊരിയ്ക്കലും ഭൗതിക മോഹങ്ങളില്‍ മാത്രം അധിഷ്ഠിതമായിരിയ്ക്കരുത്‌,. പ്രത്യേകിച്ചും മതങ്ങളുടെ കാര്യത്തിലെങ്കിലും..ഇഹലോകത്തിനും പരലോഹത്തിനുമിടയില്‍,കണക്കെടുപ്പിന്റെ ലോകത്തിലെ ഇടനാഴിയില്‍ തൊട്ടപ്പുറത്തെവിടെയോ കത്തിയെരിയുന്ന നരകാഗ്നിയുടെ ചൂടുമേറ്റ്‌ ചിലവഴിയ്ക്കേണ്ടിവരുന്ന വാര്‍ദ്ധക്യത്തിന്റെ ഏകാന്ത ഭയാനക നിമിഷങ്ങളില്‍ ഒരുപാടു ചോദ്യങ്ങളുമുയര്‍ത്തി ഓടിയെത്തി ചുറ്റിലും നിറഞ്ഞുനിന്നു വേട്ടയാടും യൗവനം ഊഞ്ചാലാടിയ നിമിഷങ്ങളില്‍ കശക്കിയുടച്ചു അഗാധതയിലേയ്ക്കു വലിച്ചെറിഞ്ഞ അഭയമില്ലാതെ അലയുന്ന ഒരുപാടാത്മാക്കള്‍..തേച്ചുമാച്ചും വലിച്ചുനീട്ടിയും ഒരു മനുഷ്യകോടതിയും വിധിയ്ക്കാതെ പോകുന്ന ശിക്ഷകള്‍ സ്വന്തം മനഃസാക്ഷിതന്നെ വിധിയ്ക്കുന്ന നിമിഷങ്ങളായിരിയ്ക്കും അത്‌..!

ഓര്‍ക്കില്ല ആരും അതിവിദൂരമല്ലാത്ത ആ ദിനങ്ങളെക്കുറിച്ച്‌,.വെട്ടിപ്പിടിയ്ക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ആര്‍ക്കും ഒന്നും ഓര്‍ക്കാന്‍ നേരമുണ്ടാവില്ല,.ദൈവസന്നിധിയോടു ചേര്‍ന്നു നില്‍ക്കുന്നുവെന്നവകാശപ്പെടുന്നവര്‍ക്കു പോലും സാധിയ്ക്കുന്നില്ല, പിന്നെയല്ലെ നമ്മള്‍ സാധാരണക്കാര്‍ക്ക്‌.ധര്‍മ്മാധര്‍മ്മങ്ങള്‍,പാപപുണ്യങ്ങള്‍.അത്തരം ചിന്തകളെല്ലാം മായുന്ന മനസ്സുകളില്‍ ഭയാനകമാം വിധം ആര്‍ത്തിയും ആസക്തിയും നിറഞ്ഞിരിയ്ക്കുന്നു..

"സരസ്വതിദേവിയെ ആരാധിച്ചും ഉപാസിച്ചും അനുഗ്രഹം വാങ്ങിയാല്‍ പിന്നെ ലക്ഷ്മിദേവി,പാര്‍വ്വതിദേവി അങ്ങിനെ എല്ല ദേവിമാരുടെയും അനുഗ്രഹം ഒന്നിനുപുറകെ ഒന്നായി താനെ വന്നുക്കൊളും."പണ്ട്‌ ഞാന്‍ സ്കൂളില്‍ പഠിച്ചുരുന്ന കാലത്ത്‌ അമ്മ എപ്പോഴും പറയുമായിരുന്നു...നന്നായി പഠിച്ചാല്‍ സമ്പത്തും, നല്ല ദാമ്പത്യവും അങ്ങിനെ എല്ലാ സൗഭാഗ്യങ്ങളും കൈവരിയ്ക്കാന്‍ കഴിയുമെന്നുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു അത്‌.

ഇന്ന്‌ കീശ നിറയെ ലക്ഷ്മിദേവിയുടെ അനുഗ്രഹവുമായി പോയാലെ സരസ്വതി ക്ഷേത്രത്തിന്റെ പടിവാതില്‍ കടക്കാന്‍ അനുമതിപോലും ലഭിക്കു എന്ന അവസ്ഥയായി...കാലം ഒരുപാടു മാറിപോയി...മകന്‌ സീറ്റുറപ്പിയ്ക്കാനായി സ്യൂട്ട്‌കേസു നിറയെ നോട്ടുകെട്ടുകളുമായി ലേലം വിളിയില്‍ പങ്കെടുക്കാന്‍ പോകുന്ന അച്ഛന്‌ കൗമാരപ്രായത്തിലുള്ള തന്റെ മകന്റെ മനസ്സിലേയ്ക്ക്‌ എന്തു സന്ദേശമാണ്‌ പകര്‍ന്നു നല്‍കാനുണ്ടാകുക. അവന്റെ മനസ്സില്‍ വിദ്യയുടെ ദേവതയ്ക്ക്‌ എന്തു സ്ഥാനമാണുണ്ടാകുക..നാളെ പഠിച്ചിറങ്ങി വരുന്ന അവനില്‍ നിന്നും എന്തു നന്മയാണ്‌ സമൂഹത്തിനു പ്രതീക്ഷിയ്ക്കാന്‍ കഴിയുക.

അപ്പോഴും ഒന്നുമറിയാത്തതുപോലെ നാം വിലപിയ്ക്കും."എന്തുപറ്റി നമ്മുടെ കുട്ടികള്‍ക്ക്‌?.. സമൂഹത്തിന്‌.?..കലികാലം അല്ലാതെന്താ..!!"അതിനും ന്യായീകരണം കണ്ടെത്തും നമ്മള്‍.

ടോട്ടല്‍ ഫോര്‍, മണിചെയിന്‍.കള്ളപ്പണം ഒതുക്കാനുള്ള സ്വിസ്‌ബാങ്കിന്റെ കുന്നംകുളം മോഡല്‍ ഡ്യൂപ്ലിക്കേറ്റുകള്‍ മാത്രമല്ലെ ഇത്തരം ഇടപാടുകള്‍..രാഷ്ട്രീയ വമ്പന്‍മാര്‍ക്കും അവരുടെ അനുചരന്‍മാര്‍ക്കും മാത്രമല്ലെ നേരിട്ടു സ്വിസ്‌ബാങ്കിലൊക്കെ നിക്ഷേപിയ്ക്കാന്‍ കഴിയു.ഇടത്തരം കള്ളപ്പണക്കാര്‍ക്കും തങ്ങളുടെ സമ്പാദ്യമൊതുക്കാനും പെരുപ്പിയ്ക്കാനുമുള്ള എളുപ്പമാര്‍ഗങ്ങളായതുകൊണ്ടു മാത്രമല്ലെ ഇത്തരം സംരംഭങ്ങള്‍ ജനപ്രീതി പിടിച്ചു പറ്റുന്നത്‌..അവിടെയും കോടികളുടെ നിക്ഷേപം നഷ്ടപ്പെട്ടുവെന്നു വിലപിയ്ക്കുന്ന ചില"പാവം" കോടീശ്വരന്‍മാര്‍..! സത്യത്തില്‍ അവരുടെ ആസ്തികളെക്കുറിച്ചല്ലെ ആദ്യം അന്വേഷണം നടത്തേണ്ടത്‌.

ആരോടു ചോദിയ്ക്കാന്‍ ?.ഒരുപാടു പേരുടെ പാര്‍പ്പിടമോഹങ്ങളെ കണ്ണീര്‍ക്കടലിലാഴ്ത്തിയ ആപ്പിള്‍ കച്ചവടക്കാര്‍ മാധ്യമകോമരങ്ങളുടെ വെളിപാടുകളില്‍ വെറും സമ്പത്തിക തിരുമറിക്കാര്‍ മാത്രം.

കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ വേണ്ടി, അല്ലറ ചില്ലറ മോക്ഷണം നടത്തുന്നുവനും,.കുറച്ചുകൂടി വിപുലമായ രീതിയില്‍ പട്ടാപകല്‍ വീടുകളില്‍ അതിക്രമിച്ചു കയറി അഞ്ചോ പത്തോ പവന്‍ അടിച്ചു മാറ്റുന്നവനും മാത്രമെ സമൂഹത്തിന്റെ കണ്ണില്‍ കള്ളനും തെമ്മാടിയുമാകുന്നുള്ളു. മറ്റെല്ലാവരും സാങ്കേതിക കാരണങ്ങളാല്‍ ഒരിയ്ക്കലും അവസാനിയ്ക്കാതെ നീണ്ടുപോകുന്ന അന്വേഷണം നേരിടുന്ന, മാന്യത നഷ്ടപ്പെടാത്ത സാമ്പത്തിക ഇടപാടുകാര്‍ മാത്രം!.

അമ്മയുടെ മുലപ്പാലിനു സമാനം ഭൂമിദേവി തന്റെ മക്കളുടെ ഓജസ്സിനും വളര്‍ച്ചയ്ക്കും ഊര്‍ജം പകരാന്‍ കനിഞ്ഞുചുരത്തുന്ന എണ്ണത്തുള്ളികള്‍ വിറ്റ്‌ കൊള്ളലാഭം കൊയ്യാന്‍ വമ്പന്‍ സ്രാവുകള്‍ക്ക്‌ മൗനാനുവാദം നല്‍കുന്നു ഭരണാധികാരികളുടെ നാടാണിത്‌.

ഒന്നോര്‍ത്തുനോക്കു ന്യൂനപകഷമോ,ഭൂരിപക്ഷമോ എന്ന വ്യത്യാസമില്ലാതെ ഓരോ ആരാധനാലയങ്ങളുടെയും നിലവറകളും അനുബന്ധ സ്വയാശ്രയ കലവറകളും പരിശോധിച്ചു സമ്പത്തുകള്‍ പുറത്തെടുത്താല്‍ ഒരുപക്ഷെ സ്വിസ്സ്‌ ബാങ്കിനു പോലും അതിനു മുമ്പില്‍ തലകുനിയ്ക്കേണ്ടി വരും..!

എന്നിട്ടെന്തിനാ അല്ലെ.? രാഷ്ട്രീയ രാജമാര്‍ക്ക്‌ ഭംഗിയായി പങ്കുവെച്ചെടുക്കാനോ.?.

കൃഷ്ണനും,കൃസ്തുവും ബാപ്പുജിയും അനുദിനം ഒളിയമ്പേറ്റും, കുരിശിലേറ്റപ്പെട്ടും, വെടിയുണ്ടയേറ്റും ദയനീയ മരണം വരിയ്ക്കുന്നു ഈ നാട്ടില്‍.

"അച്ഛനും അമ്മയ്ക്കും ചേട്ടനും ഇഷ്ടമാണെങ്കില്‍ എനിയ്ക്കും സമ്മതമാണ്‌ ഈ ലോകപാലനെ വരിച്ച്‌ അവന്റെ പരിധിയില്‍ വരാന്‍." നാണിച്ചു കുനിഞ്ഞ ശിരസ്സുമായി പത്രക്കാരോടു മനസ്സമ്മതം നടത്തുന്ന ഒരു ഭരണത്തലവന്റെ നാട്ടില്‍ ഇതല്ല, ഇതിലപ്പുറവും നടന്നില്ലങ്കിലല്ലെ അത്ഭുതപ്പെടേണ്ടതുള്ളു..!.

എന്റെ ഒരു കാര്യം നോക്കണെ..രതിനിര്‍വേദത്തിനു സോറിക്കുറിപ്പെഴുതി തുടങ്ങിയ ഞാന്‍ കാടുകയറി, കാടുകയറി എവിടെ വരെ എത്തി !.

ഏഴരശ്ശനിയാണെനിയ്ക്ക്‌.ധനനഷ്ടവും, മാനാഹാനിയും ഫലം.അത്യാവശ്യം അതിമോഹവും പൊങ്ങച്ചവുമുള്ള ഒരു പ്രവാസിയാണ്‌ ഈ ഞാനും.ആപ്പിളിലോ മണിചെയിനിലൊ കുടുങ്ങാനുള്ള പ്രാപ്തിയൊന്നുമില്ലെങ്കിലും കൊക്കിനൊതുങ്ങാവുന്ന പ്രലോഭനങ്ങളൊക്കെ കൊത്തിനോക്കി ചുണ്ടു മുറിഞ്ഞ അനുഭവങ്ങള്‍ എനിയ്ക്കുമുണ്ടായിട്ടുണ്ട്‌.

പിന്നെ മാനഹാനി.?.രതിചേച്ചിയേയും സുഭാഷിണിയേയും തറവാട്ടു മുറ്റത്ത്‌ കയറ്റിയതോടെ അതും പൂര്‍ത്തിയായി.എന്നാലും അത്‌ അവിടംകൊണ്ടു തീര്‍ന്നല്ലൊ ആ യോഗം.! പറവൂര്‍ വാണിഭക്കാലത്തും മറ്റുമായിരുന്നു എന്റെ വെക്കേഷനെങ്കിലോ.?. തൊട്ടടുത്ത ദേശം..പ്രലോഭനങ്ങളില്‍ കുടുങ്ങാന്‍ സാധ്യതയുള്ള ലോലഹൃദയന്‍,സൗന്ദര്യാരാധകന്‍-ആസ്വാദകന്‍, ഒപ്പം ശുദ്ധനും നിഷ്ക്കളങ്കനുമായ നാട്ടിന്‍പ്പുറത്തുക്കാരന്‍, ആകെ മൊത്തം നാണക്കേടായേനെ.!.അമ്മയുടെ ഭാഗ്യം, തറവാടിന്റെ സുകൃതം,ഒപ്പം മാളുവിന്റെ പ്രാര്‍ത്ഥനയും.ഈശ്വരന്മാര്‍ കാത്തു..!.

തെസ്‌നി ഭാനുവിനെ പോലെ വീറും വാശിയും തന്റേടവും ആത്മാഭിമാനവുമുള്ള ധൈര്യശാലികളായ മങ്കമാരുടെ എണ്ണം ഒരുപാടു കൂടിയിരിയ്ക്കുന്നു മലയാളക്കരയില്‍..വാക്കിലും നോക്കിലും പ്രവൃത്തിയില്‍ പാവം പുരുഷന്മാര്‍ വല്ലാതെ കരുതലെടുക്കേണ്ടിയിരിയ്ക്കുന്നു!.പിടക്കോഴി കൂവുന്ന കാലം... കലികാലം തന്നെ, അല്ലാതെന്താ..!

ഏതായാലും ഏഴരശ്ശനി തീരുന്നതു വരെ വാക്കുകളിലും പ്രവര്‍ത്തികളിലും കുറേക്കൂടി അച്ചടക്കം പാലിയ്ക്കാന്‍ തീരുമാനിച്ചു ഞാന്‍.

ഇനി റംസാന്റെ പുണ്യനാളുകള്‍. മനസ്സു ശുദ്ധമാക്കി,തറയും മസാലയും ഒഴിവാക്കി,കുലീനവും തറവാടിത്വം നിറഞ്ഞു തുളുമ്പുന്നതുമായ നല്ലൊരു പോസ്റ്റൊരുക്കാന്‍ കഴിയുന്ന ദിവസം മാത്രമെ ഈ ബൂലോകത്ത്‌ എന്റെ തറവാട്ടു മുറ്റത്ത്‌ ഇനി ഞാന്‍ കാലെടുത്തു വെയ്ക്കു, അതിനായി എത്ര നാള്‍ കാത്തിരിക്കേണ്ടി വന്നാലും.!

ബൂലോക മുത്തപ്പന്‍മാരാണെ...ബൂലോക കളരിപരമ്പര ദേവീദേവതകളാണെ ഇതു സത്യം...ഇതു സത്യം..സത്യം.

കൊല്ലേരി തറവാടി
06/07/2011