Sunday, January 30, 2011

ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍. (ഒന്നാം ഭാഗം)

സന്തോഷമായി വിനുവേട്ടാ സന്തോഷമായി.

അങ്ങിനെ അതും സംഭവിച്ചു... 'കനു'വിന്റെ കണ്ണുകളോടുതോന്നിയ കൗതുകത്തിന്റെ പേരിലാണെങ്കില്‍പോലും എന്റെ ബ്ലോഗിലും കുറെപേര്‍ കയറി... കമന്റടിച്ചു.. അതില്‍ ഭൂരിഭാഗവും വനിതാരത്നങ്ങളും.! ആനന്ദലബ്ദിയ്ക്കിനിയെന്തുവേണം....സന്തോഷമായി വിനുവേട്ടാ സന്തോഷമായി........


ഇനിവീണ്ടും അങ്ങിനെ രസകരമായൊരു വിഷയത്തിനും, തറവാട്ടുമുറ്റത്തൊരാള്‍ക്കൂട്ടത്തിനുംആരവത്തിനും എത്രനാള്‍ കാത്തിരിയ്ക്കേണ്ടിവരും പാവം ഈ തറവാടി..
.
ആരേയും കളിയാക്കാനോ, ബൂലോകത്തിലെ രീതികളെ വിമര്‍ശിയ്ക്കാനൊ അല്ല ഞാനിതില്‍ ശ്രമിച്ചത്‌.... ഒരു ദിവസം ജോലികഴിഞ്ഞുമടങ്ങുമ്പോള്‍ തോന്നിയ ഒരു കുസൃതി, അതു ഡെവലപ്പ്‌ ചെയ്താല്‍ രസകരമായിരിയ്ക്കും എന്നുതോന്നി അത്രമാത്രം... ആ വിഷയത്തിനെ അതര്‍ഹിയ്ക്കുന്ന രീതിയില്‍ പോസിറ്റീവായി ഉള്‍ക്കൊണ്ട എല്ലാവര്‍ക്കും നന്ദി പറയുന്നു...



"എന്റെ ലോകം" താങ്കളുടെ "വെറുതെ ഒരു ഭര്‍ത്താവ്‌" ഞാന്‍ വായിച്ചിരുന്നു.. കമന്റടിയ്ക്കാന്‍ കഴിഞ്ഞില്ല എന്നുമാത്രം...

താങ്കളുടെതുമാത്രമല്ല മിക്കവാറും ശ്രദ്ധേയങ്ങളായ സൃഷ്ടികളെല്ലാം ജിമ്മിജോണ്‍ വഴി എന്റെ മെയിലില്‍ എത്താറുണ്ട്‌.


സാങ്കേതികമായ, ഔദ്യോഗികമായ കാരണങ്ങളാല്‍ പലപ്പോഴും എല്ലായിടത്തും ഓടിയെത്തി എന്റെ സാന്നിധ്യം ഉറപ്പുവരുത്താനൊ അഭിപ്രായപ്രകടനം നടത്താനൊ, എന്തിന്‌ കമന്റിട്ടവര്‍ക്ക്‌ നന്ദി പ്രകാശിപ്പിയ്ക്കാന്‍പോലും കഴിയാറില്ല എന്നതു തന്നെയാണ്‌ എന്റെ ഏറ്റവും വലിയപരിമിതി എന്നറിയാം എനിയ്ക്ക്‌.. ..

സത്യത്തില്‍ ബൂലോകത്തില്‍ ഇത്രയുമെങ്കിലും ചെയ്യാന്‍ കഴിയുന്നതിനുതന്നെ അവര്‍ രണ്ടുപേരോട്‌, വിനുവേട്ടനോടും ജിമ്മിയോടും ഞാന്‍ വല്ലാതെ കടപ്പെട്ടിരിയ്ക്കുന്നു.

പിന്നെ രമേശ്‌ അരൂര്‍, ആരെന്തെഴുതുമ്പോഴും അതില്‍ അല്‍പ്പസ്വല്‍പ്പം സ്വാനുഭവങ്ങളും ആത്മകഥാംശങ്ങളും ഉണ്ടാവുക സ്വാഭാവികമായ കാര്യമല്ലെ.



ബ്ലോഗെഴുത്തൊന്നും ഇല്ലാതിരുന്ന കാലത്തു ജനിച്ചതുകൊണ്ടാകാം ചെറുപ്പത്തില്‍ യാതൊരുവിധ കലാസാഹിത്യവാസനയും പ്രകടിപ്പിയ്ക്കാത്ത വ്യക്തിയായിരുന്നു ഞാന്‍... ഇപ്പോഴും ഇതൊക്കെ ഞാനാണ്‌ ടൈപ്പ്‌ ചെയ്യുന്നതെന്നുപറഞ്ഞാല്‍ എന്റെ മാളുവൊഴികെ നാട്ടില്‍ അടുത്ത ബന്ധുക്കളോ കൂട്ടുകാര്‍പോലും വിശ്വസ്സിയ്ക്കില്ല.

ഇവിടെ വരുന്നതിനുമുമ്പ്‌ ബൂലോകത്തിന്റെ രീതികളെ എന്നും കൗതുകത്തോടെ മാത്രം വീക്ഷിച്ചിരുന്ന ഒരാളായിരുന്നു ഞാന്‍.

ബൂലോകത്തിലെ നിഷ്ക്കളങ്കവുംനിരുപദ്രകരവുമായ കൂട്ടായ്മകള്‍സൗഹൃദങ്ങള്‍.. അണ്ണാറക്കണ്ണനും തന്നാലായത്‌ എന്ന മട്ടില്‍ മാതൃഭാഷയ്ക്കായി ഒരോരുത്തരം നല്‍കുന്ന കൊച്ചുകൊച്ചുസംഭാവനകള്‍.. എല്ലാ അര്‍ത്ഥത്തിലും നന്മയുടെ ഒരു ലോകം മാത്രമാണ്‌ എനിയ്ക്കിവിടെ കാണാന്‍ കഴിഞ്ഞത്‌.

തിരക്കുപിടിച്ച ഈ ജീവിതത്തിനിടയിലും ഒരുപാടു സമയമെടുത്ത്‌, കമന്റടിയ്ക്കുന്ന ഓരോരുത്തരേയും പേരെടുത്ത്‌` എണ്ണിയെണ്ണി പറഞ്ഞ്‌ നന്ദിപ്രകടിപ്പിയ്ക്കാന്‍ ബ്ലോഗര്‍മാര്‍ കാണിയ്ക്കുന്ന മാന്യത നിറഞ്ഞ ശുഷ്ക്കാന്തി,..!

പിന്നെ ആത്മപ്രശംസകള്‍ കുത്തിനിറച്ചലങ്കരിച്ചൊരുക്കിയെടുക്കുന്ന ചില പ്രൊഫയിലുകള്‍..! ഇതൊക്കെ എന്നെ ഒരുപാടാകര്‍ഷിച്ചു.

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ യൗവനത്തിന്റെ ഉച്ചഘട്ടത്തിലെടുത്ത ഏറ്റവും നല്ല പോസ്സിലുള്ള മനോഹരമായൊരു ഫോട്ടൊയുടെ അകമ്പടിയോടുകൂടിയ വായനക്കാരില്‍, വായനക്കാരികളിലും മതിപ്പുളവാക്കുന്ന രോമാഞ്ചം കൊള്ളിയ്ക്കുന്ന സുന്ദരമായ ആണ്‍-പ്രൊഫയിലുകള്‍....!

അതിനുവേണ്ടി കത്തിയ്ക്കാത്ത സിഗരറ്റുകടിച്ചുപിടിച്ചു ചില പ്രത്യേക ആങ്കിളില്‍ നില്‍ക്കുന്ന വിരുതന്മര്‍ വരെയുണ്ട്‌ ഈ കൂട്ടത്തില്‍.!

"ഈശ്വരാ എനിയ്ക്കും കുറച്ചു ഗ്ലാമറൊക്കെ ഉണ്ടായിരുന്നെങ്കില്‍... ഇതുപോലെ ലാത്തിയടിയ്ക്കാന്‍ ഏതെങ്കിലും പട്ടണങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്നെങ്കില്‍."

കണ്ണുകടിയോടെ കണ്ണാടികുത്തിപൊട്ടിയ്ക്കാന്‍ തോന്നുന്ന ആ നിമിഷങ്ങളില്‍ അസൂയകവിഞ്ഞൊഴുകുമായിരുന്നു എന്റെ മനസ്സില്‍.

അങ്ങിനെയാണ്‌ വ്യക്തമായ മേല്‍വിലാസമൊന്നുമില്ലാതെ, അറച്ചറച്ച്‌, മടിയോടെയാണെങ്കിലും ഏതാണ്ട്‌ ഒരു വര്‍ഷം മുമ്പ്‌ ഞാനും ഈ രംഗത്തേയ്ക്കു കടന്നുവന്നത്‌...

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍,..ആയിരക്കണക്കിനു ബ്ലോഗുകള്‍ക്കുള്ളില്‍ കിടക്കുന്ന എന്റെ തറവാട്ടുമുറ്റത്തേയ്ക്കും ആരൊക്കയോ കടന്നുവരാന്‍ തുടങ്ങിയിരിയ്ക്കുന്നു എന്ന തിരിച്ചറിവ്‌ സമ്മാനിച്ച ആത്മവിശ്വാസംകൊണ്ടാകാം നല്ലൊരു പ്രൊഫയില്‍ ഒരുക്കാനുള്ള മൂഡിലാണ്‌ എന്റെ മനസ്സ്‌.. ആരെങ്കിലുമൊക്കെ വായിയ്ക്കും എന്തെങ്കിലും നല്ല നാലുവാക്കുകള്‍ പറയും എന്ന പ്രതീക്ഷയോടെ ഞാന്‍ തുടങ്ങുന്നു......

സീന്‍ -ഒന്ന്‌

"ബാല്യം ഒരൊഴുക്കായിരുന്നു. നിളയുടെ തീരത്തുനിന്നുംതുടങ്ങി.... ഭവാനിപുഴയും കുന്തിപുഴയുംകടന്ന്‌ ചന്ദ്രഗിരിപുഴയെ തഴുകി പിന്നെ അങ്ങു തെക്കോട്ടൊഴുകി മീനച്ചിലാറും അച്ചന്‍കോവിലാറും, മണീമലയാറും പമ്പയാറും സ്പര്‍ശിച്ച്‌ തിരിച്ചൊഴുകി അവസാനം മണലിപുഴയുടേയും കുറുമാലിപുഴയുടെയും ഇടയിലെ ഏതോ തീരങ്ങളില്‍ അവസാനിച്ചു".. എന്നൊക്കെ അവകാശപ്പെടാന്‍ സമ്പന്നമായ ബാല്യകാലയാത്രകളൊന്നുമുണ്ടായിട്ടില്ല എനിയ്ക്ക്‌,... എന്റെ അച്ഛന്‍ നാടോടിയുമായിരുന്നില്ല..!

വീടിനോടുചേര്‍ന്നുള്ള വടക്കേപാടവും കൈത്തോടും ചിറവവരമ്പും പിന്നെ ഞാന്‍ പഠിച്ച പള്ളിക്കൂടവും അതിനുമുമ്പിലെ വായനശാലയും പിന്നെ നല്ല കുറെ അയല്‍പ്പക്കങ്ങളും ഈ ചുറ്റുവട്ടത്തില്‍ ഒതുങ്ങിപോകുന്നു എന്റെ ബാല്യകാലസ്മരണകള്‍....

തൊടിയിലെ മുക്കുറ്റിപ്പൂക്കളുടെ ചന്തം, ശിവന്റെ അമ്പലത്തിന്റെ അതിരിലെ കൂവളത്തിന്‍ച്ചുവട്ടില്‍ തഴച്ചുവളര്‍ന്ന്‌ ചെഞ്ചായം പൂശി വശ്യമായ പുഞ്ചിരിയുമായി ആളുകളെ വശീകരിയ്ക്കനൊരുങ്ങിനില്‍ക്കുന്ന ചെമ്പരത്തി,. കൂവളത്തിന്റെ ഇലയില്‍ പൊതിഞ്ഞ ചാലിച്ച ചന്ദനത്തിന്റെ ഗന്ധം.. ഇതൊക്കെ ഇന്നും എന്റെ മനസ്സിനെ ഗൃഹാതുരതത്തിന്റ ഊഞ്ഞാലിലേറ്റി ബാല്യകാലത്തിന്റെ തുഞ്ചത്തിലേയ്ക്കുകൊണ്ടുപോകും.. ആ ഉഴുന്നുവണ്ടി മരത്തിന്റെ മേലെകൊമ്പില്‍നിന്നും ഓര്‍മ്മകള്‍ അമ്പലക്കുളത്തിന്റെ അഗാധതയിലേയ്ക്ക്‌ കൂപ്പുകുത്തും... തണുത്ത തെളിനീരില്‍ നീന്തിത്തുടിയ്ക്കും..

പഠിച്ചു പഠിച്ച്‌ ഞാനൊരു വലിയ പാത്തിക്കിരിയാവുമെന്നൊഎഞ്ചിനിയറാവുമെന്നൊ, എന്തിന്‌ നല്ലൊരു കണക്കപ്പിള്ളപോലുമാവുമെന്നോ,.. അങ്ങിനെ പ്രത്യേകിച്ച്‌ യാതൊരുവിധ പ്രതീക്ഷകളും എന്നെക്കുറിച്ച്‌ ഉണ്ടായിരുന്നില്ല എന്റെ മാതാപിതാക്കള്‍ക്ക്‌.

ജൂനിയര്‍ ഹോര്‍ലിക്‍സും,. ധാത്രി ഡേറ്റ്‌സ്‌റിച്ചും,. "അവിയല്‍" ഇന്‍ഷൂറന്‍സുകളുമായി ഞാനും ഒരച്ഛനാണ്‌... അമ്മയാണ്‌,... അമ്മയുടെ നായരാണ്‌ എന്നൊക്കെ പറഞ്ഞ്‌ പിള്ളേരുടെ ഭാവിയെക്കുറിച്ച്‌ ഉത്‌കണ്ഠപ്പെടുന്ന അണുകുടുംബ-മാതാപിതാക്കന്മാരുടെ കാലമല്ലായിരുന്നു അത്‌... "അവരായി അവരുടെ പാടായി" എന്നതായിരുന്നു അന്നത്തെ രീതി..

പത്താംക്ലാസ്‌ ഒറ്റചാന്‍സില്‍ അതും മുന്നൂറുമാര്‍ക്കോടെ പാസായത്‌ അവിശ്വസിനീയമായ ഒരു വലിയ സംഭവമായിരുന്നു അന്ന്‌ വീട്ടില്‍..!

പിന്നെ തൊട്ടടുത്തുള്ള പള്ളിയിലെ വികാരിയച്ചന്റെ ശുപാര്‍ശക്കത്തുകിട്ടിയതുകൊണ്ട്‌ തൃശൂര്‍ സെന്തോമാസ്സില്‍ വലിയ ബുദ്ധിമുട്ടില്ലാതെ, അഞ്ചുപൈസചിലവില്ലാതെ ഫസ്റ്റ്‌ ഗ്രൂപ്പില്‍തന്നെ പ്രീഡിഗ്രിപ്രവേശനം ശരിയായി....

സ്വായശ്രയാദ്ധ്വാനത്തിന്റെ വിയര്‍പ്പുകൊണ്ടുള്ള അപ്പത്തിന്റെ രുചി അത്തരം സ്ഥാപനങ്ങള്‍ അറിഞ്ഞുതുടങ്ങിയിട്ടില്ലായിരുന്ന നന്മയുടെ കാലമായിരുന്നു അത്‌.

തൊട്ടയല്‍പ്പക്കത്തെ, എന്നേക്കാള്‍ മൂന്നോനാലൊ വയസ്സുമാത്രം മൂപ്പുള്ള രമചേച്ചിയ്ക്ക്‌ വായനശാലയില്‍നിന്നും പുസ്തകമെടുത്തുകൊടുത്തുകൊണ്ടായിരുന്നു സാഹിത്യത്തിലേയ്ക്കുള്ള എന്റെ പ്രയാണം..

മുട്ടത്തുവര്‍ക്കികാനം, അയ്യേനത്ത്‌ അവരൊക്കെയായിരുന്നു അന്ന്‌ ചേച്ചിയുടെ പ്രിയനോവലിസ്റ്റുകള്‍.. ചേച്ചിയോടൊപ്പം ഞാനും വായിയ്ക്കാന്‍ തുടങ്ങി ഒരുപാട്‌.. പക്ഷെ പലതും മനസ്സിലാവാറില്ലായിരുന്നു... "കുട്ടനതൊന്നും മനസ്സിലാവേണ്ട പ്രായമായിട്ടില്ല"... എന്റെ സംശയങ്ങളെല്ലാം പൂര്‍ണ്ണമായും തീര്‍ത്തുതരുവാന്‍ ചേച്ചിയും തയ്യാറായിരുന്നില്ല അന്ന്‌.

വളര്‍ന്നുവളര്‍ന്നു ചേച്ചിയൊരു ഒത്തപെണ്ണായി,.. ഡിഗ്രിപാസായി.... ഞാനും വളര്‍ന്നു മുഖത്തെ പൊടിമീശ തെളിഞ്ഞുകാണാന്‍ തുടങ്ങി... ഒപ്പം എന്റെ അഭിരുചികളും മാറാന്‍തുടങ്ങി... വിജയനെയും മുകുന്ദനേയും രാധാകൃഷ്ണനേയും എം ടിയെയും ചേച്ചിയ്ക്കു പരിചയപ്പെടുത്തികൊടുത്തത്‌ ഞാനായിരുന്നു..

ഒരുപാടിഷ്ടമായിരുന്നു ചേച്ചിയ്ക്കെന്നെ.... "വലുതാവുംതോറും കുട്ടനെ കാണാന്‍ നല്ല സ്റ്റെയിലാവുന്നുണ്ട്‌,. ഒരു ഹിന്ദിതാരത്തിന്റെ ലുക്കൊക്കെ വരുന്നുണ്ട്‌"... ചേച്ചിയതുപറയുമ്പോള്‍ നാണംകൊണ്ടു ചുവന്നുതുടുക്കുമായിരുന്ന സ്വതവെ വെളുത്ത എന്റെ മുഖത്ത്‌ നുണക്കുഴികള്‍ വിരിയുമായിരുന്നു...

എന്റെ കൗമാരമനസ്സില്‍ നിറഞ്ഞുവിലസാന്‍ തുടങ്ങിയ ചേച്ചിയ്ക്ക്‌ പലരൂപങ്ങളായിരുന്നു... ഖസാക്കിലെ മൈമൂനയായുംകാലത്തിലെ സുമിത്രയായും മയ്യഴിയിലെ ചന്ദ്രികയായും സ്വപ്നങ്ങളില്‍ കടന്നുവന്നു ചേച്ചി നൃത്തംചെയ്യാന്‍ തുടങ്ങിയകാലത്താണ്‌ അതു സംഭവിച്ചത്‌...

ചേച്ചിയുടെ വിവാഹം...!

ഒരുനിലക്ക്‌ പെട്ടന്നതു സംഭവിച്ചത്‌ നന്നായി... അല്ലെങ്കില്‍ മറ്റുപലതും സംഭവിയ്ക്കുമായിരുന്നു... വലിയ നഷ്ടങ്ങള്‍തന്നെ വന്നു ഭവിയ്ക്കുമായിരുന്നു.. ചേച്ചിയുടെ ചാരിത്ര്യം..!. എന്റെ പവിത്രത..! പരദേവതകള്‍ കാത്തു.. ദുരന്തങ്ങള്‍ ഒഴിവായി.

എങ്കിലും വല്ലാത്ത ശൂന്യതയായിരുന്നു മനസ്സില്‍.. ആ സത്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഹൃദയം തരിച്ചുപോയി..

ആങ്ങളമാരില്ലാത്ത ചേച്ചിയുടെ അനിയന്റെ സ്ഥാനത്തുനിന്ന്‌ കല്യാണപന്തലില്‍ പ്രവേശനകവാടത്തിലൊരുക്കിവെച്ച ആവണിപലകയില്‍ കിണ്ടിയില്‍നിന്നും വെള്ളമൊഴിച്ചു വരന്റെ കാലുകഴുകിസ്വീകരിയ്ക്കുമ്പോള്‍ വെള്ളത്തുള്ളികളെക്കാള്‍ ശക്തിയില്‍ കണ്ണീര്‍ത്തുള്ളികള്‍ ഹൃദയത്തില്‍നിന്നും പ്രവഹിയ്ക്കാന്‍ ഒരുങ്ങുകയായിരുന്നു.. സ്വയം നിയന്ത്രിയ്ക്കുകയായിരുന്നു...

യാത്രപറഞ്ഞുപിരിയുമ്പോള്‍ പരിസരം മറന്നു ചേച്ചിയും കരഞ്ഞു, എന്നെ കെട്ടിപ്പിടിച്ചു.... "കുട്ടന്‍ നന്നായി പഠിയ്ക്കണം.... പഠിച്ചു വലിയ ആളാവുമ്പോള്‍ ചേച്ചിയെ മറക്കരുത്‌..." സഹോദരതുല്യമായ ഞങ്ങളുടെ സ്നേഹം കണ്ടുനിന്ന ബന്ധുജനങ്ങളുടെ കണ്ണുകളും നിറഞ്ഞു.... എന്തിനേറേ വെടിവെപ്പും യുദ്ധവും വേര്‍പ്പാടുകളുമൊന്നും പുത്തരിയല്ലാത്ത നവവരന്‍ പട്ടാളക്കാരന്‍ കേശവന്‍നായര്‍വരെ ബെല്‍ബോട്ടത്തിന്റെ പോക്കറ്റില്‍നിന്നും കര്‍ചീഫെടുത്ത്‌, കൂളിങ്ഗ്ലാസു മാറ്റി കണ്ണുകളൊപ്പി....

ഒറ്റപ്പെടലിന്റെ ദിനങ്ങളായിരുന്നു മുന്നില്‍... കുളക്കടവില്‍,. അമ്പലപറമ്പില്‍,.. ചിറവരമ്പത്ത്‌ അങ്ങിനെ സ്വസ്ഥയില്ലാതെ അലഞ്ഞുതിരിഞ്ഞ നാളുകള്‍. മഞ്ഞിലെ വിമലയെപോലെ കാഷ്മീരിലെ എതോ തടാകകരയില്‍ എന്നേയും കാത്ത്‌ ഏകാകിയായിരിയ്ക്കുന്ന ചേച്ചിയെ സ്വപ്നംകണ്ടു ഞെട്ടിയുണര്‍ന്ന രാവുകള്‍.
.
ജനുവരിമാസമായിരുന്നു അത്‌..പ്രീഡിഗ്രി ഫൈനല്‍ പരീക്ഷയ്ക്കു മാസങ്ങള്‍ മാത്രം...മനസ്സിനെ ഏകാഗ്രമാക്കി പഠിപ്പില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിച്ച്‌ എല്ലാം മറക്കാന്‍ ശ്രമിച്ചു.. പ്രീഡിഗ്രി റിസള്‍ട്ടു വന്നു ഫസ്റ്റ്‌ ക്ലാസ്സ്‌..

എന്റ്രന്‍സ്സുപരീക്ഷയൊന്നുമില്ലാത്ത കാലം.. കേവലം അഞ്ചുമാര്‍ക്കിനാണ്‌ എഞ്ചിനിയറിങ്ങിനു സീറ്റു നഷ്ടപ്പെട്ടത്‌..!.

ഓര്‍ഗാനിക്‌കെമിസ്ട്രി ചതിച്ചില്ലായിരുന്നെങ്കില്‍,.. ചേച്ചിയുടെ കല്യാണം ഒരഞ്ചാറുമാസങ്ങള്‍ക്കു മുമ്പ്‌ നടന്നിരുന്നുവെങ്കില്‍....

ഒരു പക്ഷെ ജീവിതംതന്നെ മാറിപോയേനെ.....!

സീന്‍- രണ്ട്‌

മരുഭൂമിയിലെ ഒന്നര വ്യാഴവട്ടക്കാലത്തെ ബാച്ചിലര്‍ പ്രവാസജീവിതത്തേക്കാള്‍ ഏകാന്തവും വിരസവുമായിരുന്നു ഡിഗ്രിയ്ക്കായി സെന്തോമാസ്സില്‍തന്നെ ചിലവഴിച്ച മൂന്നു വര്‍ഷങ്ങള്‍..

(അടുത്തഭാഗം ഉടനെ...)

കൊല്ലേരി തറവാടി
30-01-2011

Thursday, January 27, 2011

ബലിതര്‍പ്പണം



ഇന്ന്‌ ശശിയേട്ടന്റെ ശ്രാദ്ധദിനം...ഞാന്‍ പറഞ്ഞിട്ടില്ലെ ശശിയേട്ടനെപ്പറ്റി കഴിഞ്ഞവര്‍ഷം ബൈക്ക്‌ ആക്സിഡന്റില്‍ മരിച്ച എന്റെ അമ്മാവന്റെ മകന്‍....ഞാനിതിപ്പോള്‍ എന്തിനാണ്‌ ഇതൊക്കെ എഴുതുന്നതെന്നു തോന്നുന്നുണ്ടാകും നിങ്ങളില്‍ ചിലര്‍ക്കെങ്കിലും....

ഇത്‌, ഇതൊരു ശ്രാദ്ധകര്‍മ്മമാണ്‌ വാക്കുകള്‍ കൊണ്ട്‌ എള്ളും, പൂവും, നീരും കൊടുത്തു ഞാന്‍ നടത്തുന്ന ബലിതര്‍പ്പണം..

സ്കൂളില്‍ പത്തുവര്‍ഷമൊന്നിച്ചു പഠിച്ചവരാണെങ്കിലും പ്രായംകൊണ്ട്‌ എന്നേക്കാള്‍ പത്തുമാസം മൂത്തതാണ്‌ അവന്‍...ഇപ്പോള്‍ നാട്ടിലുണ്ടായിരുന്നെങ്കില്‍ ഈ ബലിതര്‍പ്പണത്തില്‍ പങ്കെടുക്കേണ്ടവനായിരുന്നു ഞാന്‍.....

"എല്ലാം കഴിഞ്ഞ്‌ ഇളയതു മടങ്ങിപോയി...." കുറച്ചുമുമ്പ്‌ വീട്ടിലേയ്ക്കു വിളിച്ചപ്പോള്‍ അമ്മയുടെ വാക്കുകള്‍ വല്ലാതെ ഇടറി..

"മക്കളെ നിങ്ങളെയൊക്കെ ജീവനോടെ കണ്ട്‌ കണ്ണടയ്ക്കാന്‍ യോഗമുണ്ടായാല്‍ മതിയായിരുന്നു.." അതു പറയുമ്പോള്‍ അമ്മ തീര്‍ത്തും കരയുകയായിരുന്നു.....

"പിന്നെ വിളിയ്ക്കാം അമ്മെ..."ഫോണ്‍ കട്ടു ചെയ്യുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത്‌ മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതിരിയ്ക്കാന്‍ പണിപ്പെടുകയായിരുന്നു ഞാന്‍...
കഴിഞ്ഞ വെക്കേഷന്‍ സമയത്ത്‌ അമ്മായിയെ - ശശിയേട്ടന്റെ അമ്മയെ അഭിമുഖികരിച്ച നിമിഷങ്ങള്‍....

ഭൗതികതയുടെ ആസക്തിയിലും അത്യാര്‍ത്തിയിലും അഹങ്കരിച്ചാറാടി മലീമസമായ ഈ ലോകത്തിനുമപ്പുറം മറ്റൊരു ലോകമുണ്ടെന്നു തിരിച്ചറിവില്‍ തരിച്ചിരുന്ന നിമിഷങ്ങള്‍..

നിസ്സഹായരായി വിധിയ്ക്കു കീഴടങ്ങി, യാഥാര്‍ത്ഥ്യങ്ങളുള്‍കൊണ്ട്‌ സ്വയം ആശ്വാസം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നവരുടെ മറ്റൊരു ലോകം...

ഇളയ മകന്‍ മധുവിന്റെ ഒരു വയസ്സുമാത്രം പ്രായമുള്ള മകന്റെ കളിയിലും ചിരിയിലും ആശ്വാസം കണ്ടെത്താന്‍ ശ്രമിയ്ക്കുന്ന പാവം അമ്മായി...കുറച്ചു മാസങ്ങള്‍കൊണ്ട്‌ അമ്മായിയ്ക്കൊരുപാടു വയസ്സയാതുപോലെ..

ഞാനോര്‍ക്കുകയായിരുന്നു, ഞാനൊക്കെ നാടിന്‌ അന്യനായിട്ട്‌ ഇരുപതോളം വര്‍ഷങ്ങള്‍ കഴിഞ്ഞു..എന്നാല്‍ ശശിയേട്ടന്‍,. വര്‍ഷങ്ങളായി അവന്റെ സജീവമായ പങ്കാളിത്തമില്ലാതെ ഒരു കാര്യങ്ങളും നാട്ടില്‍ നടന്നിരുന്നില്ല..

പഞ്ചായത്ത്‌ ഇലക്ഷന്‍, ഹര്‍ത്താല്‍.. ഞെള്ളൂര്‍പൂയം, ഭഗവതിക്കാവിലെ താലപ്പൊലി..... അങ്ങിനെ അവന്റെ സാന്നിധ്യമില്ലാതെ ഒരുപാടാഘോഷങ്ങള്‍ കടന്നുപോയി...

ജീവിതം...! അതൊരു നാടകമാണ്‌. പഴയകഥാപാത്രങ്ങള്‍ക്കു പകരം പുതിയ കഥാപത്രങ്ങള്‍ കടന്നുവരും.. രംഗങ്ങള്‍ മാറും..എല്ല്ലാവരും മറക്കും സ്വന്തം മക്കള്‍ പോലും...

പക്ഷെ ഒരിയ്ക്കലും മറക്കാതെ നാടകാന്ത്യം വരെ കണ്ണീരുവാര്‍ത്ത്‌ ജീവിയ്ക്കുന്ന രണ്ടുകഥാപാത്രങ്ങള്‍ അപ്പോഴും ശേഷിയ്ക്കും... പേറ്റുനോവിന്റെ വേദനയറിഞ്ഞവര്‍.... അമ്മയും, ഭാര്യയും....

അനുദിനം അനാഥരായികൊണ്ടിരിയ്ക്കുന്ന അമ്മമാരുടെ...വിധവകളായിക്കൊണ്ടിരിയ്ക്കുന്ന പാവം സ്ത്രീജനങ്ങളുടെ ദുഃഖത്തിനു മുന്‍പില്‍ ഇപ്പോള്‍ എന്റെ കണ്ണില്‍നിന്നും കീബോഡിലേയ്ക്കുതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ത്തുള്ളികള്‍ സമര്‍പ്പിച്ചുകൊണ്ട്‌....


കൊല്ലേരി തറവാടി
27/01/2011

Wednesday, January 19, 2011

വെറുതെ ഒരു ബ്ലോഗറുടെ ഭാര്യ...

"കനകം ഒന്നു പെട്ടന്നിങ്ങു വന്നേ, ഒരുകാര്യം കാണിച്ചു തരാം'..

വൈകുന്നേരം കിച്ചണില്‍ തിരക്കുപിടിച്ച പണികളുടെ നടുവില്‍ കിടന്നു നട്ടംതിരിയുകയായിരുന്നു കനകം.. ഓഫീസിലെ ജോലിയും, അടുക്കളപണിയും, മാളുട്ടിയുടെ കാര്യവും എല്ലാംകൂടി ഒന്നിച്ചു മാനേജു ചെയ്യാന്‍ പെടുന്ന പാട്‌!.. അതിനിടയിലാണ്‌ സുകുവേട്ടന്റെ ഇത്തരം വിളികള്‍...

എല്ലാ ആണുങ്ങളും ഇങ്ങിനെയൊക്കെത്തന്നെയായിരിയ്ക്കും.... ഒന്നുമറിയേണ്ടല്ലൊ. ഡൈനിംഗ്‌ ടേബിളിനുമുമ്പിലിരുന്ന്‌ "സംഗതി കൊള്ളം, പക്ഷെ എരിവിത്തിരി കൂടിപോയി, മസാലയല്‍പ്പം കുറയ്ക്കാമായിരുന്നു"....

മൂക്കുമുട്ടെ തിന്ന്‌ പാത്രം കാലിയാക്കുന്നതിനിടയ്ക്ക്‌ റിയാലിറ്റിഷോയിലെ വിധികര്‍ത്താക്കളെപോലെ അവിടേയുമിവിടെയുംതൊടാതെ എന്തെങ്കിലും തട്ടിവിട്ടാല്‍ പോരെ അവര്‍ക്ക്‌.

സുകുവേട്ടന്റെ അമ്മയുള്ളപ്പോള്‍ നല്ല സഹായമായിരുന്നു..പക്ഷെ എന്തു ചെയ്യാം ഇളയമകളുടെ പ്രസവശുശ്രുഷയ്ക്കായി ദുബായിലേയ്ക്കു പോകേണ്ടിവന്നു അമ്മയ്ക്ക്‌,.. ഇനി രണ്ടുമൂന്നുമാസങ്ങള്‍ കഴിഞ്ഞിട്ടു നോക്കിയാല്‍ മതി..നോക്കണെ ഈ വയസ്സുകാലത്ത്‌ അമ്മയുടെ ഒരു ഡിമാന്‍ഡ്‌...!

ചില നേരത്ത്‌ കൊച്ചുകുട്ടികളുടെ സ്വഭാവമാണ്‌ സുകുവേട്ടന്‌...വെറുതെയായിരിയ്ക്കും വിളിയ്ക്കുന്നത്‌.നെറ്റില്‍ എന്തെങ്കിലും കൗതുകമുള്ള കാര്യം വായിച്ചിരിയ്ക്കും..അതിനി താനുമായി ഷെയര്‍ ചെയ്താലെ സമാധാനമാവൂ...

ഒരു ചായ വെയ്ക്കാന്‍ പോലുമറിയില്ല സുകുവേട്ടന്‌ അതുകൊണ്ടുതന്നെ അടുക്കളപ്പണിയുടെ കഷ്ടപ്പാടുകളും.....ഇളയ മോനായിരുന്നല്ലോ..ശരിയ്ക്കും കൊഞ്ചിച്ചുവഷളാക്കിതന്നെയായിരിയ്ക്കും വളര്‍ത്തിയിത്‌..അതിന്റെ എല്ലാ സ്വഭാവദൂഷ്യങ്ങളും ഉണ്ടായിരുന്നു തന്റെ കയ്യില്‍കിട്ടുന്ന കാലത്ത്‌...

ഒരു പാടു നേരമായി സുകുവേട്ടന്‍ കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഇരിയ്ക്കാന്‍ തുടങ്ങിയിട്ട്‌..

സിറ്റിയിലെ പുതിയ ഫ്ലാറ്റിലേയ്ക്കു താമസം മാറിയതിനുശേഷം തുടങ്ങിയതാണ്‌ ഈ പുതിയ ശീലം, ഇന്റര്‍നെറ്റിലെ ബ്ലോഗുസല്ലാപം..അല്ലാതെ എന്തു ചെയ്യും പാവം... ഇത്രയും വലിയ സിറ്റിയില്‍ പെട്ടന്നൊരു സുഹൃദ്‌വലയമൊന്നുമുണ്ടാക്കിയെടുക്കാനുള്ള പ്രാപ്തിയൊന്നുമില്ല പൊതുവെ അല്‍പം അന്തര്‍മുഖനായ സുകുവേട്ടന്‌ .എന്തായാലും അതുകൊണ്ടൊരു ഗുണമുണ്ടായി സന്ധ്യക്കുമുമ്പ്‌ കൃത്യമായി കൂടണയാന്‍ പഠിച്ചു...

നാട്ടിലായിരുന്നപ്പോള്‍ എന്തായിരുന്നു മേളം,..വായനശാല, യുവജനവേദി,...മാസത്തില്‍ മൂന്നുനാലുതവണ എന്തിന്റെയെങ്കിലുമൊക്കെ പേരില്‍ കമ്പനിയ്ക്കുവേണ്ടി അല്‍പം കഴിയ്ക്കുന്ന ശീലം വരെയുണ്ടയിരുന്നു..ഇവിടെ വന്നതോടെ എല്ലാം തീര്‍ന്നു..!

ഏഴരമുതല്‍ ഒമ്പതുമണിവരെ അത്രയും നേരമേ കമ്പ്യുട്ടറിനു മുമ്പില്‍ ഇരിയ്ക്കാന്‍ താന്‍ അനുവദിയ്ക്കാറുള്ളു.... പാവമാണ്‌ സുകുവേട്ടന്‍.സ്നേഹിയ്ക്കാനറിയുന്നവന്‍..തന്റെ വികാരങ്ങളേയും വിചാരങ്ങളേയും മാനിയ്ക്കുന്നവന്‍..

തറവാട്ടുപറമ്പില്‍ വീടുപണിയുന്നതിനുപകരം ടൗണില്‍ ഒരു ഫ്ലാറ്റു വാങ്ങമെന്നു താന്‍ നിര്‍ബന്ധിച്ചപ്പോള്‍ ആദ്യം വഴങ്ങിയില്ല സുകുവേട്ടന്‍...

ജനിച്ചു വളര്‍ന്ന നാടും അന്തരീക്ഷവും, വായനശാലയും കൂട്ടുകെട്ടും എല്ലാം ഉപേക്ഷിച്ചു പോരാനുള്ള മടി തന്നെയായിരുന്നു പ്രധാനകാരണം...

രണ്ടുപേര്‍ക്കും സിറ്റിയില്‍ത്തന്നെ ജോലി, പിന്നെ മാളുട്ടിയുടെ വിദ്യഭ്യാസം,.ഒരു കുഞ്ഞുകൂടി ജനിച്ചാല്‍ അവന്റെ ഭാവി.എത്ര പറഞ്ഞുമനസ്സിലാക്കേണ്ടി വന്നുവെന്നോ ഒന്നു കണ്‍വിന്‍സു ചെയ്തെടുക്കാന്‍....എന്തായാലും ഭാഗ്യമായി ആ തീരുമാനം..നഗരത്തില്‍ തിരക്കുകളില്‍നിന്നെല്ലമൊഴിഞ്ഞ്‌ ശാന്തമായ സ്ഥലം...തൊട്ടടുത്ത്‌ പൂങ്കുന്നം റെയില്‍വേസ്റ്റേഷന്‍,അതിനുമപ്പുറം തിരുവമ്പാടി അമ്പലം...ഇപ്പുറത്താണെങ്കില്‍ ശിവക്ഷേത്രം..ഒരു കൊല്ലമാവാന്‍ പോകുന്നു ഈ ഫ്ലാറ്റിലേയ്ക്കു താമസം മാറിയിട്ട്‌.

നാളെ തങ്ങളുടെ വിവാഹ വാര്‍ഷികമാണ്‌.എത്രപെട്ടന്നാണ്‌ ആറു വര്‍ഷങ്ങള്‍ കടന്നുപോയത്‌..അന്നു സുകുവേട്ടന്‍ തന്നെ പെണ്ണുകാണാന്‍ വന്നപ്പോള്‍ ശരിയ്ക്കും ഞെട്ടിപോയി, ഒറ്റനോട്ടത്തില്‍ "അരവിന്ദ്‌സ്വാമിയെ"പോലെയുള്ള ഈ മനുഷ്യന്‌ ഇരുനിറമെന്നുപോലും പറയാന്‍ കഴിയാത്തവിധം കറുത്ത്‌ നീര്‍ക്കോലിപോലെയുള്ള തന്നെ ഇഷ്ടപ്പെടുമോ.!

പക്ഷെ എല്ലാം ഒരു യോഗമായിരുന്നു...!

"നിനക്കൊരു സിനിമാതാരത്തിന്റെ ഗ്ലാമറുള്ള ഒരു സുന്ദരനെതന്നെ നായരായി കിട്ടും മോളെ...".

കേരളവര്‍മ്മ ഹോസ്റ്റലിലെ റൂംമെയിറ്റായിരുന്ന കാടുകുറ്റിക്കാരി രാജേശ്വരിയുടെ ഹസ്തരേഖാപ്രവചനം ഫലിച്ചു... കണ്ണടക്കാരന്‍, കഷണ്ടിക്കാരന്‍, അങ്ങിനെ പലരുടെയും ഭാവിവരന്മാരെക്കുറിച്ചുള്ള അവളുടെ പ്രവചനങ്ങള്‍ കൃത്യമായിഫലിയ്ക്കാറുണ്ടായിരുന്നു..

ലീവെടുത്തു സിറ്റിയിലൊരു കറക്കം..കല്യാണില്‍നിന്നൊരു ചെറിയ പര്‍ച്ചേസിങ്ങ്‌...സഫയറിലെ ബിരിയാണി."മേരിയ്ക്കുണ്ടൊരു കുഞ്ഞാട്‌" മാറ്റിനിഷോ...ഇങ്ങിനെ കൊച്ചുകൊച്ചു കാര്യങ്ങളിലൊതുക്കാന്‍ തീരുമാനിച്ചിരിയ്ക്കുന്നു ഇത്തവണത്തെ തങ്ങളുടെ ആഘോഷങ്ങള്‍.. സിറ്റിയില്‍ ഒരുപാടു പുതിയ ഹോട്ടലുകള്‍ വന്നിട്ടും സഫയറിലെ ബിരിയാണിയുടെ ടെയിസ്റ്റ്‌ ഇന്നും സുകുവേട്ടന്റെ നാവില്‍ത്തുമ്പില്‍ ഒരു നൊസ്റ്റാള്‍ജിയായി നിറഞ്ഞുനില്‍ക്കുന്നു..കല്യാണത്തിനുശേഷം സുകുവേട്ടനൊടൊപ്പം പുറത്തുനിന്നും ആദ്യമായി ഭക്ഷണം കഴിച്ചതും സഫയറില്‍ നിന്നുതന്നയാണ്‌.

"കനകം,... നീ എന്തെടുക്ക്വാ കിച്ചണില്‍, തീര്‍ന്നില്ലെ ഇതുവരെ.."

"ഇതാ എത്തി സുകുവേട്ടാ, സാമ്പാറിന്റെ ക്ലൈമാക്സില്‍ ആയിരുന്നു ഞാന്‍....."

"ഇതു കണ്ടോ നമ്മുടെ വിനുവേട്ടന്റെ വൈഫ്‌ നീലത്താമരയുടെ പുതിയ പോസ്റ്റ്‌ വന്നിരിയ്ക്കുന്നു..."മൊബൈല്‍ ഫോണ്‍". നാലു വരിയെ എഴുതിയിട്ടുള്ളു.പക്ഷെ എത്ര നന്നായിരിയ്ക്കുന്നു.... എത്ര പേര്‍ പ്രതികരിച്ചിരിയ്ക്കുന്നു..

എത്ര നാളായി ഞാന്‍ നിന്നോടും ഇതു പറയാന്‍ തുടങ്ങിയിട്ട്‌ എന്തെങ്കിലും കുത്തിക്കുറിയ്ക്കാന്‍,.. നിനക്കു വേണ്ടി ഒരു ബ്ലോഗു സെറ്റ്‌ ചെയ്തുവെച്ചിട്ട്‌ നാളെത്രയായി എന്നറിയോ..... കേരളവര്‍മ്മയില്‍ മലയാളം എം എ ബാച്ചില്‍ ആ വര്‍ഷത്തെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിനി ആയിരുന്നില്ലെ നീ...കോളേജ്‌മാഗസിനില്‍ നിന്റെ കവിതകള്‍ വരാറില്ലെ... എന്നിട്ടും...?" ഒറ്റശ്വാസത്തിലാണ്‌ സുകുവേട്ടന്‍ അതു പറഞ്ഞു നിര്‍ത്തിയത്‌...

"ഏട്ടന്റെ മോഹം മനസ്സിലാവാഞ്ഞിട്ടല്ല... പക്ഷെ, ആ കാലമൊക്കെ കഴിഞ്ഞില്ലെ സുകുവേട്ടാ, ത്രില്ലൊക്കെ പോയില്ലെ...അല്ലെങ്കില്‍തന്നെ ഇതിനൊക്കെ എനിയ്ക്കെവിടെയാ നേരം...."

സുകുവേട്ടന്റെ മുഖം വാടി..അതുകണ്ട്‌ അവളുടെ മനസ്സലിഞ്ഞു സുകുവേട്ടന്റെ അയല്‍വാസിയാണ്‌ വിനുവേട്ടന്‍, സ്കൂളില്‍ പഠിയ്ക്കുന്ന സമയത്തെ സുകുവേട്ടന്റെ ട്യൂഷ്യന്‍മാഷ്‌.... പ്രായംകൊണ്ടൊരുപാടന്തരമുണ്ടെങ്കിലും ഇപ്പോഴും ആ പഴയസൗഹൃദം നിലനിര്‍ത്തുന്നു.. വിനുവേട്ടന്‍ വെക്കേഷന്‍സമയങ്ങളില്‍ അവര്‍ പരസ്പരം മീറ്റുചെയ്യാറുണ്ട്‌.

ബ്ലോഗിലിപ്പോള്‍ വിനുവേട്ടന്‍ ചെത്തിവിലസുന്ന കാലമാണ്‌..

പാവം സുകുവേട്ടനും ഒരു പാട്‌ പോസ്റ്റുകളിടുന്നുണ്ട്‌,.. വായിച്ചുനോക്കുമ്പോള്‍ പലതും തെറ്റില്ലാത്തനിലവാരം പുലര്‍ത്താറുണ്ടെന്ന്‌ തനിയ്ക്കും തോന്നാറുണ്ട്‌.എന്നിട്ടും അധികം പേരെ ആകര്‍ഷിയ്ക്കാന്‍ കഴിയാറില്ല സുകുവേട്ടന്‌.. ബ്ലോഗിലെ "ബാര്‍ട്ടര്‍" സിസ്റ്റത്തിന്റെ തന്ത്രം മനസ്സിലാക്കി സ്വയം മാര്‍ക്കറ്റ്‌ ചെയ്യാന്‍ ഇനിയും പഠിച്ചിട്ടില്ല സുകുവേട്ടന്‍...

"ശരി സുകുവേട്ടാ ഒരു നാലുവരി ഞാനൊന്നു ടൈപ്പ്‌ ചെയ്തു നോക്കട്ടെ ഇപ്പോള്‍ത്തന്നെ.... ഈ വരമൊഴിയിലെ റ്റൈപ്പിംഗ്‌...അതും എനിയ്ക്കത്ര പിടിയില്ല...എന്നലും ഞാനൊന്നു ശ്രമിയ്ക്കാം."

"ഇനി എന്നെ നിര്‍ബന്ധിയ്ക്കരുത്‌.എനിയ്ക്കു വയ്യ ഈ കുട്ടിക്കളിയ്ക്ക്‌ കൂട്ടു നില്‍ക്കാന്‍,..തന്നത്താന്‍തന്നെ എഴുതുന്നുണ്ടല്ലൊ ഒരുപാട്‌ അതുപോരെ,...നിന്നുതിരിയാന്‍ നേരമില്ലാത്ത എന്നെക്കൊണ്ടും ചെയ്യിക്കണോ ഇതൊക്കെ......ഈശ്വരാ,.. ഇങ്ങിനെയുണ്ടൊ ഒരു ബ്ലോഗ്‌ഭ്രാന്ത്‌.. ഞാന്‍ പോയി അത്താഴം എടുത്തുവെക്കട്ടെ,.. ഇപ്പോഴെ ചൂടാറിയിട്ടുണ്ടാകും എല്ലാറ്റിന്റേയും..

അരമണിക്കൂറോളമിരുന്ന്‌ എന്തൊക്കയോ ടൈപ്പ്‌ ചെയ്ത്‌ മൗസും കീബോഡും മാറ്റിവെച്ച്‌ മുഖം വീര്‍പ്പിച്ച്‌ കുണുങ്ങികുണുങ്ങി അടുക്കളയിലെയ്ക്കുപോകുന്ന കനകത്തെനോക്കി വിസ്മയത്തോടെ,അതിലേറെ ആനന്ദത്തോടെ കാര്യമായി ഒന്നും ചിന്തിയ്ക്കാതെ,.. ഒരു പുനര്‍വായനയ്ക്കുപോലും നില്‍ക്കാതെ എല്ലാം മറന്ന്‌ കയ്യോടെ അതെടുത്ത്‌ പോസ്റ്റ്‌ ചെയ്യുകയായിരുന്നു സുകു.

"അല്ലിയാമ്പല്‍" അതായിരുന്നു.. അവളുടെ ബ്ലോഗിനു താന്‍ നല്‍കിയിരുന്ന പേര്‌,... ഒപ്പം പൊടിപ്പും തൊങ്ങലുംവെച്ചൊരുക്കിയെടുത്ത പ്രൊഫൈയിലില്‍ തന്റെ കെയറോഫുകൊടുക്കാത്തിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു..... കൂടാതെ നടനലാസ്യവിലാസവതിയായി നില്‍ക്കുന്ന ഭാനുപ്രിയയുടെ പഴയകാല ചിത്രത്തിലെ വിടര്‍ന്ന കണ്ണുകള്‍ ആര്‍ക്കും മനസ്സിലാവാത്തവിധം അടിച്ചുമാറ്റി ഫിറ്റു ചെയ്ത്‌ ബ്ലോഗിന്റെ കൊഴുപ്പുകൂട്ടാനും മറന്നില്ല താന്‍..

പാവമാണ്‌ കനകം,..പഴയപോലെയല്ല ഇപ്പോഴത്തെ സര്‍ക്കാരുദ്യോഗം..അവിടെതന്നെയുണ്ടാകും അവള്‍ക്കൊരുപാടുത്തരവാദിത്വങ്ങള്‍.പിന്നെ വീട്ടുകാര്യങ്ങള്‍.. അതിനിടയില്‍ ആവശ്യമില്ലാതെ...ഇനി ഒരിയ്ക്കലും എന്തെങ്കിലും എഴുതാന്‍ അവളെ നിര്‍ബന്ധിയ്ക്കില്ല,... അല്ലെങ്കില്‍തന്നെ ഇതെല്ലാം സ്വയംതോന്നി ചെയ്യേണ്ട കാര്യങ്ങളല്ലെ..പാവം തന്റെ നെഞ്ചില്‍ തലചായ്ച്ച്‌ എത്ര ശാന്തമായിട്ടാണവള്‍ ഉറങ്ങുന്നത്‌...

സ്വന്തം നിറത്തെക്കുറിച്ചും,സൗന്ദര്യത്തെക്കുറിച്ചുമുള്ള അപകര്‍ഷതബോധം.. അതവളെ ഇന്നും വല്ലാതെ വേട്ടയാടുന്നു.

"അമ്മയെക്കാണാന്‍ ഒരു ഭംഗിയുമില്ല,....ഞാന്‍ അച്ഛന്റെ മോളാ സുന്ദരിക്കുട്ടി"!..

അമ്മയുമായി പിണങ്ങുന്ന നിമിഷങ്ങളില്‍ അഞ്ചുവയസ്സുകാരി മാളുട്ടിയുടെ നിഷ്ക്കളങ്കമായ കമന്റ്‌സും കൂടിയാകുമ്പോള്‍ എല്ലാം തികയും...കനകത്തിന്റെമുഖത്തെ കാളിമ ഹൃദയത്തിലേയ്ക്കും പരക്കും.

"കേട്ടില്ലെ രാവിലെ മോളു പറഞ്ഞത്‌ അവള്‍ക്കിപ്പോഴെ അമ്മയുടെ ചന്തം പിടിയ്ക്കാതായി...സുകുവേട്ടനും ഉള്ളിലിപ്പോള്‍ അങ്ങിനെതന്നെതോന്നുന്നുണ്ടാവും അല്ലെ...."

അതുകേള്‍ക്കുമ്പോള്‍ പാവം തോന്നും സുകുവിന്‌, ഒപ്പം വല്ലാത്ത ഇഷ്ടവും..

ഹൃദയത്തോളം ചേര്‍ത്തുപിടിച്ച്‌ പ്രണയത്തിന്റെ തേന്‍ത്തുള്ളികള്‍ വാക്കുകളില്‍നിറച്ച്‌, ആര്‍ദ്രമായിതലോടുന്ന പൂനിലാമഴയായി അവളുടെ ഓരോ അണുവിലും പെയ്തിറങ്ങും.. അങ്ങിനെ ആ മനസ്സില്‍ പടര്‍ന്ന വിഷാദത്തിന്റെ കാളിമ അലിയിച്ചുകളയുന്ന യജ്ഞത്തിന്റെ സുഖമുള്ള നിമിഷങ്ങള്‍ക്കൊടുവില്‍ ഒരു കൃഷ്ണസര്‍പ്പം പോലെ അവളുണരും...തന്നിലേയ്ക്കു പടര്‍ന്നുകയറിചുറ്റിപ്പുണരും....ആ വികാരാവേശംമുഴുവനുമേറ്റുവാങ്ങി നുരയുംപതയുമിളക്കി അലറിയൊഴുകിവരുന്ന ഒരു വെള്ളചാട്ടത്തിന്റെ വന്യമായ കരുത്തോടെ താനാ കാളിന്ദിയില്‍ പതിയ്ക്കും...

"ഇന്നു വേണ്ടായിരുന്നു സുകുവേട്ടാ, ഒരു പ്രിക്കോഷനുമില്ലാതെ,.. സേഫ്റ്റി പിരിയഡുപോലുമല്ല..എന്റെ വയറ്റില്‍ ഇപ്പോഴെ എന്തൊക്കയോ"രാസപരിണാമം"നടക്കുന്നതുപോലെ.." എല്ലാം കഴിയമ്പോള്‍ അവള്‍ മൊഴിയും..

മാളുട്ടിയ്ക്ക്‌ അഞ്ചു വയസ്സായില്ലെ ഇനി ഒരു "രാസപരിണാമം" നടന്നാലും വലിയ കുഴപ്പമൊന്നുമില്ല കനകം..എന്നായാലും ഒന്നുകൂടിവേണ്ടേ.."

"സുകുവേട്ടന്‍ പറഞ്ഞതു ശരിയാണ്‌,.. മാളുട്ടി അച്ഛന്‍കുട്ടിയല്ലെ,.. അമ്മയെ സപ്പോര്‍ട്ടു ചെയ്യുന്ന ഒരു മോനെ വേണമെനിയ്ക്ക്‌.

ഒരടുക്കും ചിട്ടയുമില്ലാതെ തോന്നിയപോലെ ഒഴുകിയിരുന്ന തന്റെ ജീവതത്തിലേയ്ക്കു കനകം കടന്നുവന്നതിനുശേഷമുള്ള വിസ്മയകരമായ മാറ്റങ്ങള്‍ ഓരോന്നോരോന്നായി അയവിറക്കി,.. അവളെ ഹൃദയത്തിലേയ്ക്കൊന്നുകൂടിചേര്‍ത്തുപിടിച്ച്‌ ഉറക്കത്തിന്റെ അഗാധതലങ്ങളിലേയ്ക്കു മെല്ലെ ഊളയിടുകയായിരുന്നു സുകു...

ഈശ്വരാ,.. രാവിലെ എഴുനേറ്റപ്പോഴാണ്‌ ഇന്നലെ ഇട്ട പോസ്റ്റിനേക്കുറിച്ച്‌ ബോധോദയമുണ്ടായത്‌... ബ്ലോഗു തുറക്കുമ്പോള്‍ വല്ലാത്ത ഉത്‌കണ്ഠയായിരുന്നു സുകുവിന്‌... കനകത്തിന്റെ ആദ്യപോസ്റ്റ്‌.. ആരെങ്കിലും വായിച്ചിരിയ്ക്കുമോ..എന്തായിരിയ്ക്കും പ്രതികരണം...!

ആകാംഷയോടെ തുറന്നുനോക്കിയപ്പോള്‍ ഞെട്ടിപോയി..ശരിയ്ക്കും അന്തം വിട്ടുപോയി.

ഭാനുപ്രിയയുടെ കണ്ണുകളില്‍ നിറഞ്ഞുനില്‍ക്കുന്ന കള്ളപുഞ്ചിരി....!

ഒറ്റരാത്രികൊണ്ട്‌ മുപ്പതോളം കമന്റുകള്‍...! തന്റെ മാര്‍ക്കറ്റിംഗ്‌ തന്ത്രം ശരിയ്ക്കും ഫലിച്ചിരിയ്ക്കുന്നു...!

ഈ നിലയ്ക്കു പോകുകയാണെങ്കില്‍ ഇവള്‍ ആദ്യപോസ്റ്റില്‍ തന്നെ അര്‍ദ്ധസെഞ്ച്വറി തികയ്ക്കും..താനിവിടെ മാസങ്ങളായി അറിയാവുന്ന എല്ലാ തത്വവും ന്യായവും വിളമ്പിയിട്ടും രണ്ടക്കംപോലും തികയ്ക്കാന്‍ കഴിയാതെ.....!

"കനകംജീ... അസ്സലായിട്ടുണ്ട്‌.."

കനകംചേച്ചി,.കനകു, കനു....ഈശ്വര താന്‍ പോലും ഒരു സന്ദര്‍ഭത്തിലും പ്രയോഗിയ്ക്കാത്ത അഭിസംബോധനകള്‍....!

"കുറച്ചു വാക്കുകളില്‍ ചേച്ചി..ഒരു വലിയലോകം തന്നെ തുറന്നിട്ടിരിയ്ക്കുന്നു......! മറ്റൊരു മഹാന്റെ പ്രതികരണം...

ഈശ്വരാ...ഇവളെന്തുലോകം തുറന്നിട്ടെന്നാ ഇവര്‍ ഈ പറയുന്നത്‌..!

കനകം പെട്ടന്നൊന്നു വന്നെ..ഒരു മഹാത്ഭുതം കാത്തിരിയ്ക്കുന്നു......ശരിയ്ക്കും ഒരു വെഡ്ഡിംഗ്‌ ആനിവേര്‍സറി ഗിഫ്റ്റ്‌.!. സന്തോഷംകൊണ്ട്‌ അലറിവിളിയ്ക്കുകയായിരുന്നു താന്‍.....

പതിവിലേറേ ഉച്ചത്തിലുള്ള സുകുവേട്ടന്റെ ശബ്ദംകേട്ട്‌ അവള്‍ അമ്പരന്നുപോയി...

ഇതുകണ്ടോ..! ഇന്നലെ നിന്നോടു പറയാതെ ഞാന്‍ നീ എഴുതിയതെല്ലാം പെറുക്കികൂട്ടി പോസ്റ്റുചെയ്തു......കണ്ടില്ലെ ഒറ്റ രാത്രികൊണ്ട്‌ കമെന്റ്‌സുമായി എത്രപേരാണ്‌ പറന്നെത്തിയതെന്ന്‌...ഇവര്‍ക്കൊന്നും രാത്രി ഉറക്കമില്ലെ..!

"കൊള്ളാല്ലൊ സുകുവേട്ടാ ഈ ഏര്‍പ്പാട്‌.....!"

എല്ലാം കണ്ടും കേട്ടും വിശ്വസ്സിയ്ക്കാനാവാതെ അന്തം വിട്ടു നില്‍ക്കുകയായിരുന്നു കനകം.....സന്തോഷംകൊണ്ട്‌ അവളുടെ മുഖം വിടര്‍ന്നു.

സുകുവേട്ടന്‍ പോയി കുളിച്ചുവന്നോളു, ബ്രൈക്‍ഫാസ്റ്റു റെഡിയാവുന്നു... ചൂടാറുന്നതിനുമുമ്പെ കഴിയ്ക്കാം..പിന്നെ നമുക്കൊരു ലാപ്‌ടോപ്പുകൂടി വാങ്ങണം.പറ്റിയാല്‍ ഇന്നുതന്നെ..അപ്പൊപിന്നെ ഒരേസമയം രണ്ടുപേര്‍ക്കും വര്‍ക്കു ചെയ്യാമല്ലോ.."! പിന്നെ പ്രധാനകാര്യം ഇനി കിച്ചണില്‍ എന്നെ കുറച്ചൊക്കെ സുകുവേട്ടനുംകൂടി സഹായിയ്ക്കേണ്ടിവരുമെ..!!....അല്ലെങ്കില്‍ എല്ലാറ്റിനും കൂടി എനിയ്ക്കു സമയം കിട്ടില്ലാട്ടൊ.!"...

അംഗീകാരത്തിന്റെ ആ നിമിഷങ്ങളില്‍ പുതിയപുതിയ ആശയങ്ങളുമായി ആകാശത്തോളം ഉയര്‍ന്നു പറക്കാന്‍ തുടങ്ങിയിരുന്നു അവളുടെ മനസ്സ്‌.

"ഈശ്വരാ...ഒരു ഭൂതത്തിനെയാണല്ലൊ ഞാന്‍ കുടത്തില്‍നിന്നും തുറന്നുവിട്ടത്‌..ഇനി എന്തൊക്കെ കാണേണ്ടിവരും." ബാത്ത്‌റൂമിലേയ്ക്കു നടക്കുമ്പോള്‍ "ചിന്താവിഷ്ടനായ കോമളനായി" മാറുകയായിരുന്നു സുകു...

കിച്ചണില്‍നിന്നും ദോശക്കല്ലു കരിഞ്ഞമണം അന്തരീക്ഷത്തില്‍ നിറയാന്‍ തുടങ്ങിയിരിയ്ക്കുന്നു അപ്പോള്‍....

Monday, January 10, 2011

കുട്ടേട്ടനും മാളുവും വീണ്ടും ...

സന്ധ്യയാവാന്‍ തുടങ്ങിയപ്പോഴാണ്‌ മഴയ്ക്കല്‍പ്പം ശമനം വന്നത്‌... കാലങ്ങളായി തന്നെ പിച്ചിചീന്തി നശപ്പിച്ചുകൊണ്ടിരിയ്ക്കുന്ന ആരോടൊക്കയൊ പക തീര്‍ക്കാനെന്നവണ്ണം യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ.. ഇക്കരെനില്‍ക്കുന്ന കാക്കയെ അക്കരയ്ക്കു പറക്കാന്‍ അനുവദിയ്ക്കാത്ത തിരുവാതിര ഞാറ്റുവേലയെപോലും അമ്പരപ്പിയ്ക്കുന്ന വിധത്തില്‍ ഉറഞ്ഞുതുള്ളി പകല്‍ മുഴുവനും തിമര്‍ത്തുപെയ്യുകയായിരുന്നു പ്രകൃതി.

ഇത്തവണത്തെ വെക്കേഷന്റെ ഒരു പ്രത്യേകതയാണ്‌ കാലം തെറ്റിയുള്ള ഈ മഴ. പ്ലാന്‍ ചെയ്ത തന്റെ യാത്രകള്‍ പലതും മുടങ്ങിയിരിയ്ക്കുന്നു. ഇന്നൊരിടത്തും പോകാന്‍ കഴിഞ്ഞില്ല,.. ഓഫീസില്‍ ഒന്നുരണ്ടുപേര്‍ അവധിയായതിനാല്‍ മാളുവിനാണെങ്കില്‍ പോകാതിരിയ്ക്കാനും.

അമ്മയും അപ്പുവും വല്യേട്ടന്റെ വീട്ടില്‍ പോയിരിയ്ക്കുന്നു.. മാളുവാണെങ്കില്‍ ബാത്ത്‌റൂമിലും... ഈ തണുപ്പിലും പച്ചവെള്ളത്തില്‍ കുളിയ്ക്കാണവള്‍ക്കിഷ്ടം..

ചാനലുകളില്‍ നിന്നും ചാനലുകളിലേയ്ക്കു സഞ്ചരിച്ച്‌ മടുപ്പോടെ മ്യൂട്ട്‌ ചെയ്തു നിശ്ശബ്ദമാക്കിയ ടി.വിയില്‍ പതിവു വിദഗ്ദരുടെയെല്ലാം നേതൃത്വത്തില്‍ ചര്‍ച്ച പൊടിപൊടിയ്ക്കുകയാണ്‌...... ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ അഴിമതികഥകള്‍ പൂര്‍ണ്ണവ്യാപ്തിയോടെ പുറത്തു വന്ന ദിവസം.. പക്ഷെ എന്താണെന്നറിയില്ല അന്ന്‌ ആ ജനപ്രിയചാനലിനു അതിലും ഉത്‌കണ്ഠ വരാന്‍ പോകുന്ന മണ്ഡലക്കാലത്തെ ശബരിമലയിലെ അപ്പത്തിന്റെ അരവണയുടെയും വിതരണത്തിലെ കാര്യക്ഷമതയെക്കുറിച്ചായിരുന്നു..!

സായന്തനങ്ങളിലെ ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുത്ത്‌ ഉപജീവനം നടത്തുന്ന ഒരു പുതിയ തൊഴില്‍വിഭാഗം തന്നെ രൂപപ്പെട്ടിരിയ്ക്കുന്നു കേരളത്തില്‍. മുനികളും ഭക്തരും ഉപദേശികളുമായി മാറിയ മുന്‍വിപ്ലവകാരികള്‍, കേസില്ലാ വക്കീലന്മാര്‍, പല്ലുകൊഴിഞ്ഞ പഴയ കാല പത്രവര്‍ത്തകര്‍, സര്‍വീസ്‌സ്റ്റോറി വിദ്വാന്മാര്‍, അമ്പതുകള്‍ പിന്നിട്ടിട്ടും ഇന്നും യൂത്തുകളായിതന്നെ തിളങ്ങിനില്‍ക്കുന്ന ശുഭ്രവസ്ത്രധാരികളായ ജനസേവകര്‍ ഇങ്ങിനെ പോകുന്നു ഇവരുടെ നിര.

"താനില്ലെങ്കില്‍....." എന്ന ഉത്തരം താങ്ങുന്ന പല്ലിയുടെ ഭാവമായിരിയ്ക്കും ഈ സമയത്ത്‌ ഇവരില്‍ പലരുടെയും മുഖങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌.. ഇവരെല്ലാം ചേര്‍ന്ന്‌ ഒരസോസിയഷന്‍ രൂപികരിച്ചിരുന്നെങ്കില്‍ അതിനെക്കുറിച്ചും വിവാദങ്ങളൊരുക്കി ചര്‍ച്ചകള്‍ സംഘടിപ്പിച്ച്‌ അതും വിറ്റു കാശാക്കുമായിരുന്നു ചാനലുകള്‍ .

ഇങ്ങിനെ ഓരോന്നോര്‍ത്തും മഴയുടെ താരാട്ടുപാട്ടില്‍ ലയിച്ചും സ്വീകരണമുറിയിലെ ആട്ടുകസേരയില്‍ അലസമായി ചാഞ്ചാടുകയായിരുന്നു കുട്ടന്റെ മനസ്സപ്പോള്‍ .....

വികസനത്തില്‍ നിന്നും വികസനത്തിലേയ്ക്കുള്ള പടവുകള്‍ താണ്ടി മുന്നോട്ടുകുതിയ്ക്കുന്നതിനിടയില്‍ നഷ്ടപ്പെടുന്ന ലാളിത്യം, പാരമ്പര്യം, ബലികൊടുക്കപ്പെടേണ്ടിവരുന്ന സാംസ്കാരികമൂല്യങ്ങള്‍ അങ്ങിനെയങ്ങിനെ മുന്നിലുയര്‍ന്നുവരുന്ന അന്തമില്ലാത്ത സമസ്യകള്‍ക്ക്‌ ഉത്തരം തേടി അസ്വസ്ഥമാകുന്ന ആധുനികമനുഷ്യമനസ്സുകളുടെ പ്രതീകം പോലെ മുകളില്‍ കോണ്‍ക്രീറ്റുമേല്‍ക്കൂരയില്‍, ഇനി ഒരിയ്ക്കലും തിരിച്ചു കിട്ടിലെന്നറിഞ്ഞിട്ടും, പഴമയുടെ പ്രൗഢിയും സുഗന്ധവും പേറുന്ന ഉത്തരങ്ങളും തേടി ഒരു പല്ലി കുറെനേരമായി വൃഥാ കറങ്ങിനടക്കുന്നു.

പാവം പല്ലി.! വ്യര്‍ത്ഥമോഹങ്ങളുടെ വാലു മുറിച്ച്‌ സ്വയം ശിക്ഷിച്ച്‌, സഫലമാകാത്ത ജീവിതലക്ഷ്യവുംപേറി ഇഴഞ്ഞുതീര്‍ക്കാന്‍ വിധിയ്ക്കപ്പെട്ട അതിന്റെ ജന്മം... താങ്ങിനിര്‍ത്താനായി ഉത്തരങ്ങളില്ലെങ്കില്‍ പിന്നെ ജീവിതത്തിനെന്തര്‍ത്ഥം ! അസ്തിത്വത്തിനെന്തു പ്രസക്തി..

പഴയ തറവാടിന്റെ അടിത്തറയിളക്കി ഉത്തരങ്ങളില്ലാത്ത കോണ്‍ക്രീറ്റുമാളിക പണിത മകനെക്കുറിച്ചു പരാതിപറയാനാണോ എന്നറിയില്ല ഇഴഞ്ഞിഴഞ്ഞ്‌ ആ പല്ലി മെല്ലെ ചുവരിലെ ഫ്രെയിമിലെ നാലതിരുകള്‍ക്കുള്ളിലൊതുങ്ങിപോയ അച്ഛന്റെ ചിത്രത്തിനരികിലെത്തി..

ചുണ്ടുകളില്‍ കള്ളച്ചിരിയുമായിനില്‍ക്കുന്ന അച്ഛന്‍ അല്ലെങ്കിലും അച്ഛന്‌ എന്നും ചിരിയ്ക്കാനെ കഴിഞ്ഞിട്ടുള്ളു....ഒരിയ്ക്കലും ശാസിച്ചിട്ടില്ല തന്നെ മാത്രമല്ല, ആരെയും...

മരണാനന്തരം പ്രിയപ്പെട്ടവരുടെ ഫോട്ടോ ഗൃഹാന്തരീക്ഷത്തില്‍ പ്രദര്‍ശിപ്പിയ്ക്കുന്നതിനോട്‌ മാനസ്സികമായി പൊരുത്തപ്പെടാന്‍ ഒരിയ്ക്കലും കഴിയാറില്ല കുട്ടന്‌.... അതുണര്‍ത്തുന്ന സ്മരണകള്‍ വേര്‍പാടിന്റെ തീവ്രതയും നഷ്ടബോധത്തിന്റെ വ്യാപ്തിയും വര്‍ദ്ധിപ്പിയ്ക്കാനേ സഹായിയ്ക്കൂ.

"അമൂല്യമായിമാത്രം കിട്ടുന്ന മനുഷ്യജന്മം പിറന്നമണ്ണില്‍ കുടുംബത്തോടൊപ്പം സ്വസ്ഥമായി ജീവിച്ചുതീര്‍ക്കാതെ ഒറ്റയ്ക്കുള്ള പ്രവാസത്തിനായി ഉഴിഞ്ഞുവെച്ചില്ലെ നീ.. എന്നിട്ട്‌ അവസാനം എന്തുനേടും... അല്ലെങ്കില്‍ ഇതുവരെ എന്തുനേടി.. ഈ വലിയ കോണ്‍ക്രീറ്റുമന്ദിരമോ... കുറേ ബാങ്ക്‌ ബാലന്‍സോ.. ചിറകുകള്‍ക്കു കരുത്തു നേടുമ്പോള്‍ നിന്റെ മകനും പറന്നുപോകില്ലെ പ്രവാസത്തിന്റെ രുചിഭേദങ്ങളും തേടി ഭൂലോകത്തിന്റെ ഏതെങ്കിലും കോണിലേയ്ക്ക്‌.. പിന്നെ ആര്‍ക്കുവേണ്ടിയണ്‌,.. എന്തിനുവേണ്ടിയാണീ കരുതലെല്ലാം... അല്ലെങ്കില്‍ത്തന്നെ അടുത്തനിമിഷം,.. അതിനടുത്ത നിമിഷം എന്താണന്നറിയാത്ത പ്രവചനാതീതമായ ജീവിതത്തില്‍ കരുതലെന്ന വാക്കിന്‌ എന്തു വിലയാണുള്ളത്‌..

അച്ഛന്റെ ചിരിയില്‍നിന്നുമുതിര്‍ന്നുവീണ ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങള്‍ക്കിടയില്‍കിടന്ന്‌ വീര്‍പ്പുമുട്ടുകയായിരുന്നു കുട്ടനപ്പോള്‍ ‍.

ചോദിയ്ക്കാനുള്ള അര്‍ഹതയുണ്ട്‌ അച്ഛന്‌.. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ നിരോധനമുണ്ടായിരുന്ന നാളുകളില്‍ പാര്‍ട്ടിപ്രവര്‍ത്തനവും സര്‍ക്കാരുദ്യോഗവും ഒന്നിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിനിടയില്‍ കേരളത്തിലങ്ങോളമിങ്ങോളം നിരന്തരമായുള്ള പണിഷമന്റ്‌ ട്രാന്‍സ്ഫറുകളുമായി നെട്ടോട്ടം ഓടുകയായിരുന്നു അച്ഛന്‍.പക്ഷെ ആ പ്രതിസന്ധിഘട്ടത്തിലും ഒരിടത്തേയ്ക്കും അച്ഛന്‍ ഒറ്റയ്ക്ക്‌ പോയില്ല....എല്ലായിടത്തേയ്ക്കും കുടുംബത്തേയും ഒപ്പംകൂട്ടി..അച്ഛനോടൊപ്പം താമസിച്ചിട്ടുള്ള സ്ഥലങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഇന്നും ആയിരം നാക്കാണമ്മയ്ക്ക്‌.ആ നിമിഷങ്ങളില്‍ അമ്മയുടെ വാക്കുകളില്‍നിന്ന്‌ തേന്‍ത്തുള്ളികള്‍ ഉതിര്‍ന്നുവീഴും..

പക്ഷെ തന്റെ കാര്യം,.. തനിയ്ക്ക് ..... പാവം മാളു.. ഒരിക്കലെങ്കിലും തനിയ്ക്കവവളെ..!

"എന്താ കുട്ടേട്ടാ,.. സ്വപ്നം കാണ്വാണോ. എന്തയാലും നല്ല സ്വപ്നമല്ല കണ്ടത്‌,.. മുഖം വല്ലാണ്ടിരിയ്ക്കുണു.. ഈ കുട്ടേട്ടന്റെ ഒരു കാര്യം കുറച്ചു നേരം ഒറ്റയ്ക്കിരുന്നാല്‍ മതി വെറുതെ ഓരോന്നു ചിന്തിച്ചു കൂട്ടും... ഇത്രയും വര്‍ഷം അവിടെ ഒറ്റയ്ക്കു ജീവിച്ചതിന്റെ കുഴപ്പമാ..."

കുളിച്ചു ഫ്രഷായിരുന്നു മാളു....അവള്‍ അടുത്തു വന്നിരുന്നു...മെഡിമിക്സിന്റെ ചിരപരിചിതഗന്ധം....കുട്ടനവളെ ചേര്‍ത്തു പിടിച്ചു..ആ കണ്ണുകളിലേയ്ക്കു സൂക്ഷിച്ചു നോക്കി...

"മാളു സത്യം പറയണം നീ.....ഈ കുട്ടേട്ടനോടു നിനക്ക്‌ ദേഷ്യമുണ്ടൊ..കേവലം ഒരു മാസം മാത്രം നീണ്ടുനില്‍ക്കുന്ന നമ്മുടെ ദാമ്പത്യം..പിന്നെ കാത്തിരിപ്പിന്റെ നീണ്ട മാസങ്ങള്‍....എത്രയൊ വര്‍ഷങ്ങളായി ഈ തനിയാവര്‍ത്തനം തുടങ്ങിയിട്ട്‌ മടുപ്പു തോന്നാറില്ലെ നിനക്ക്‌. ഈ കുട്ടേട്ടനോട്‌ വെറുപ്പു തോന്നാറില്ലെ"

"ഇല്ല കുട്ടേട്ടാ സത്യമായും ഇല്ല".... അവള്‍ അമ്പരന്നു... ആ മിഴികള്‍ സജലങ്ങളായി..

"ദേഷ്യമൊന്നും തോന്നാറില്ല കുട്ടേട്ടാ പക്ഷെ ആദ്യമൊക്കെ ഒരുപാടുസങ്കടം തോന്നുമായിരുന്നു... പിന്നെ കുട്ടേട്ടനയയ്ക്കുന്ന കത്തുകള്‍.. വാക്കുകളിലും, വരികളിലും നിറച്ചുവെച്ചിരിക്കുന്ന സ്നേഹത്തിന്റെ, വാല്‍സല്യത്തിന്റെ, സാന്ത്വനത്തിന്റെ തേന്‍ത്തുള്ളികളുടെ മാധുര്യം,. അതു പകര്‍ന്നു നല്‍കുന്ന ആനന്ദം, കരുത്ത്‌ ഇതൊക്കെ മനസ്സിനു ധൈര്യം നല്‍കാന്‍ തുടങ്ങി.

കാത്തിരിപ്പിന്റെ തീക്ഷ്ണത.. വിരഹത്തിന്റെ തീവ്രത ഇവയിലൊക്കെ ഒരു പ്രത്യേകസുഖം കണ്ടെത്തി ദാമ്പത്യജീവിതത്തിന്റെ കലണ്ടര്‍ ഒരുമാസത്തിലേയ്ക്കു ചുരുക്കാന്‍ പഠിയ്ക്കുകയായിരുന്നു ഞാന്‍... കുട്ടേട്ടനെന്നെ പഠിപ്പിയ്ക്കുകയായിരുന്നു.

ഒരേ കൂരയിലെ നാലുചുവരുകള്‍ക്കുള്ളില്‍ ഒരേ കട്ടിലില്‍ എന്നും ഒന്നിച്ചുറങ്ങിയിട്ടും മനസ്സുകൊണ്ട്‌ യുഗാന്തരങ്ങളോളം അകലം പാലിയ്ക്കുന്ന എത്രയൊ പേരുണ്ട്‌ കുട്ടേട്ട നമുക്കു ചുറ്റും..... അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭാഗ്യം ചെയ്തവരല്ലെ നമ്മള്‍... മുവ്വായിരത്തിലധികം കിലോമീറ്ററുകള്‍ അകലത്തിലാകുമ്പോഴും ഞാനെന്റെ കുട്ടേട്ടന്റെ നെഞ്ചില്‍ തല ചായ്ച്ചല്ലെ എന്നും ഉറങ്ങാറുള്ളൂ...

ഭാര്യക്ക്‌ ഇത്രയേറെ പ്രേമലേഘനങ്ങള്‍ അയച്ച വേറെ ഏതെങ്കിലും ഭര്‍ത്താവുണ്ടാവുമൊ ഈ ലോകത്ത്‌,കുട്ടേട്ടനല്ലാതെ..." എല്ലാം ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്‌. വേണമെങ്കില്‍ അതിനായി ഒരു ബ്ലോഗു തുടങ്ങിക്കൊള്ളൂ, നല്ല വായനക്കാരുണ്ടാവും.."

മാളു ചിരിച്ചു.. അവന്റെ നെഞ്ചിലേയ്ക്ക്‌ തല ചായ്ച്ചു... വല്ലാത്ത ശോഭയായിരുന്നു അവളുടെ ചിരിയ്ക്കപ്പോള്‍.. ആ ചിരിയില്‍ കണ്ണുനീര്‍ത്തുള്ളികള്‍ സ്ഫടികംപോലെ തിളങ്ങി.. മൂക്കുത്തി ചുവന്നുതുടുത്തു.. മുടിചുരുളുകളില്‍നിന്നും ജലകണങ്ങള്‍ ഹൃദയത്തിന്റെ അടിത്തട്ടോളം ആഴ്‌ന്നിറങ്ങി കുളിരു പകര്‍ന്നു.

"ഈശ്വരാ,.. ഇവളൊന്നു പിണങ്ങിയിരുന്നെങ്കില്‍,.. തന്നോടൊന്നു കലമ്പിയിരുന്നെങ്കില്‍"

"മാളുവിന്റെ തട്ടുകട" എന്നവന്‍ വിശേഷിപ്പിയ്ക്കാറുള്ള കിച്ചണില്‍ ഗ്യാസ്സടുപ്പിനരികില്‍തന്നെ സ്റ്റൂളിട്ടിരുന്ന്‌, ദോശക്കല്ലില്‍നിന്നൂ നേരിട്ടു പ്ലെയിറ്റിലേയ്ക്കു മാളു പകര്‍ന്നുനല്‍കുന്ന "ഷോര്‍ട്ട്‌കട്ട്‌ ദോശ" ഉള്ളിചമന്തിയുകൂട്ടി തിന്നുകൊണ്ടിരിയ്ക്കുമ്പോള്‍ കുട്ടനോര്‍ത്തു....

"ഷോര്‍ട്ട്‌കട്ട്‌ ദോശ... കാബേജും കാരറ്റും സബോളയും അങ്ങിനെ കയ്യില്‍ കിട്ടുന്ന പച്ചക്കറികളൊക്കെ ഗോതമ്പുമാവില്‍ അരിഞ്ഞിട്ട്‌ അവളു പെട്ടന്നുതട്ടികൂട്ടിയൊരുക്കുന്ന ആ ദോശയ്ക്കു വല്ലാത്തൊരു രുചിയാണ്‌.

അപ്പുവുംകൂടെയുള്ള ദിവസങ്ങളില്‍ ഒരങ്കംതന്നെ നടക്കുമവിടെ.ദോശയുടെ കാര്യത്തില്‍ മാത്രമല്ല മാളുവിന്റെ കാര്യത്തിലും അച്ഛനും മകനും വളരെ പൊസ്സസ്സിവ്‌ ആണ്‌.

"അച്ഛനാണോ കുട്ടി .... മകനാണോ കുട്ടി...!" എന്ന ചോദ്യവുമായിചട്ടുകവും ഉയര്‍ത്തിപ്പിടിച്ച്‌ തലയില്‍ കയ്യുവെച്ച്‌ അന്തം വിട്ടു നില്‍ക്കാനേ മാളുവിനപ്പോള്‍ കഴിയാറുള്ളു.

"കുട്ടേട്ടാ നമുക്ക്‌ അമ്മയെ പഴയന്നൂരു കൊണ്ടുപോകേണ്ടേ,.. അടുത്ത ഞയാറാഴ്ച ആയാലോ... ഏട്ടനും വരാമെന്നു പറഞ്ഞിട്ടില്ലെ, എല്ലാര്‍ക്കും കൂടി പോകാം.." ഉറങ്ങാനൊരുങ്ങുന്നതിനുമുമ്പ്‌ ബെഡ്‌റൂമിലെ ജനലുകള്‍ അടയ്ക്കുന്നതിനിടയില്‍ മാളു ഓര്‍മ്മിപ്പിച്ചു.

വയസ്സായിരിയ്ക്കുന്നു അമ്മയ്ക്ക്‌,.. വയ്യാതാവാന്‍ തുടങ്ങിയിരിയ്ക്കുന്നു, അമ്മയുടെ ഇനിയും ബാക്കി നില്‍ക്കുന്ന അപൂര്‍വ്വം മോഹങ്ങളിലൊന്നാണീ പഴയന്നൂര്‍ യാത്ര.. അത്രയ്ക്കേറെ ആത്മബന്ധമാണ്‌ ആ ദേശവുമായി അമ്മയ്ക്കുള്ളത്‌.. കല്യാണം കഴിയുമ്പോള്‍ പഴയന്നൂരായിരുന്നു അച്ഛനു ജോലി.. അവിടെയാണ്‌ അമ്മ അച്ഛനോടൊത്തു ജീവിതം തുടങ്ങിയത്‌. പതിമൂന്നു വയസ്സായിരുന്നു അമ്മയ്ക്കന്ന്‌... വിവാഹശേഷം അവിടെ വെച്ചാണ്‌ അമ്മ ആദ്യമായി ഋതുമതിയായത്‌.!..അടുത്ത മാസം അമ്മ വീണ്ടും ഋതുമതിയായില്ല,.. പത്താംമാസം വല്ലേട്ടനെ പ്രസവിച്ചു.. അങ്ങിനെ പതിനഞ്ചു വയസ്സു തികയുന്നതിനു മുമ്പ്‌ അമ്മയായി...!

അറുപത്തിരണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഇന്നും അതൊക്കെ വിവരിയ്ക്കുമ്പോള്‍ അമ്മയുടെ കണ്ണുകളില്‍ ആ പഴയ കൗമാരക്കാരി സുന്ദരിയുടെ തിളക്കംതിരിച്ചുവരും.

പോകണം മാളു,.. അതൊരു തീര്‍ത്ഥയാത്രയാണ്‌.. മനസ്സുകൊണ്ടുള്ള അമ്മയുടെ മടക്കയാത്ര.. പഴയന്നൂരമ്പലത്തില്‍, അച്ഛനുമ്മയും താമസിച്ചിരുന്ന പട്ടന്‍മാരുടെ കോളനിയില്‍ അങ്ങിനെ കൗമാരയൗവനസ്വപ്നങ്ങള്‍ മൊട്ടിട്ടുപൂത്തുവിടര്‍ന്നു നൊടിയിടയില്‍ ചൊട്ടയിട്ട ആ ദേശത്തുകൂടിയുള്ള സഞ്ചാരത്തിനിടയില്‍ അമ്മയുടെ മുഖത്തു തെളിയുന്ന ദീപ്തചൈതന്യം,.. ചലനങ്ങളിലെ പ്രസരിപ്പ്‌.. ആ നിമിഷങ്ങളില്‍ അമ്മയനുഭവിയ്ക്കുന്ന ആത്മനിര്‍വൃതി ... എല്ലാറ്റിനും സാക്ഷ്യം വഹിയ്ക്കണം നമുക്ക്‌... ആ അനുഗ്രഹം, പുണ്യം.. ഒരായിരം അമ്പലങ്ങളില്‍ ദര്‍ശനം നടത്തിയാലും നേടാന്‍ കഴിയുന്നതല്ല അതൊന്നും..

നോക്കു മാളു, ഓരോ മനുഷ്യനും താലോലിയ്ക്കാനുണ്ടാകും ഇതുപോലെ മനസ്സിന്റെ മണിചെപ്പിലൊളിച്ചുവെച്ചിരിയ്ക്കുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന സുഖമുള്ള ഓര്‍മ്മകളുടെ ഒരിയ്ക്കലും പുതുമ മാറാത്ത കുറെ മയില്‍പീലിതുണ്ടുകള്‍ .

"ഓര്‍മ്മയിലെ കുട്ടേട്ടന്‌ നമ്മുടെ കല്യാണദിവസം.... വര്‍ഷങ്ങളെത്രയായി എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു അല്ലെ..." സന്ധ്യാംബരം പോലെ തുടുത്ത മാളുവിന്റെമുഖത്ത്‌ ഓര്‍മ്മകളുടെ മരിവില്ല്‌ ഏഴുവര്‍ണ്ണങ്ങളും വിരിയിച്ചു...

ഓര്‍ക്കുന്നു മാളു,... എല്ലാം ഓര്‍ക്കുന്നു,.. അഷ്ടമിരോഹിണിയായിരുന്നില്ലെ അന്ന്‌... പകല്‍ മുഴുവന്‍ പ്രസന്നമായിരുന്നു അന്തരീക്ഷം .പക്ഷെ രാത്രിമഴ സ്വയം മറന്ന്‌ പെയ്തുതിമര്‍ക്കുകയായിരുന്നു.. കുറുമാലിപുഴ കരകവിഞ്ഞൊഴുകി കുണ്ടുകടവുംകടന്ന്‌ നിന്റെ വീടിന്റെ പടിവാതില്‍ക്കലോളം ഒഴുകിയെത്തിയില്ലെ ആ രാത്രിയില്‍ ..!

പത്തുമണിയ്ക്കുമുമ്പെ നമ്മളെ മണിയറയിലേയ്ക്കു കയറ്റി കതകടച്ചില്ലെ അവര്‍..കല്യാണഒരുക്കങ്ങളുടെ അലച്ചലില്‍ ക്ഷീണിച്ച അവര്‍ക്കൊക്കെ ഉറങ്ങാനുള്ള തിരക്കായിരുന്നു...

പക്ഷെ നമ്മള്‍ ഉറങ്ങിയതെപ്പോഴാണ്‌...! നമുക്കാത്മവിശ്വസംപകരാനെന്നപോലെ, നമ്മളുടെ ഇടയിലുണ്ടായിരുന്ന അപരിചിത്വത്തിന്റെ നേര്‍ത്ത മൂടുപടം അലിയിച്ചനാവരണം ചെയ്യാനെന്നപോലെ,... ഒട്ടും ആവേശം ചോരാതെ തിമിര്‍ത്തുപെയ്യുകയായിരുന്നു മഴ... അങ്ങിനെയങ്ങിനെ കുറുമാലിപുഴ നിറഞ്ഞുതുളുമ്പാന്‍ തുടുങ്ങുകയായിരുന്നു...!

എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.!.. ആ മഴയുടെ ചൂടും കുളിരും ഇന്നും മനസ്സിലും ശരീരത്തിലും തങ്ങിനില്‍ക്കുന്നു..!

കുട്ടേട്ടാ പുറത്തു മഴയ്ക്ക്‌ വീണ്ടും ശക്തികൂടുന്നു..." അവന്റെ ഇടതുകൈ തലയിണയാക്കി ആ ഹൃദയത്തിലേയ്ക്കൊട്ടി ചേര്‍ന്നുകിടന്നു കുസൃതിയോടെ മാളു മൊഴിഞ്ഞു..

ഗൃഹാതുരത്വത്തിന്റെ പുല്‍മേടുകളില്‍ ഇപ്പോഴും തഴച്ചുതളിര്‍ത്തു നില്‍ക്കുന്ന ഓര്‍മ്മകളുടെ നനുത്ത പുല്‍നാമ്പുകളെ തൊട്ടുണര്‍ത്തി പുതുജീവന്‍ നല്‍കാന്‍ ഒരുങ്ങുകയായിരുന്നു അവന്റെ മനസ്സും.

കാലവര്‍ഷ-തുലാവര്‍ഷഭേദങ്ങളില്ലാതെ, കാലാന്തരങ്ങളുടെ,.. ഋതുഭേദങ്ങളുടെ നിര്‍വചനങ്ങള്‍ക്കെല്ലാം അതീതമായി കൂടുതല്‍ കരുത്താര്‍ജിയ്ക്കുകയായിരുന്നു മഴയുടെ കരങ്ങളപ്പോള്‍ .. പെയ്തിറങ്ങുന്ന വെള്ളത്തുള്ളികളുടെ ശക്തിയില്‍, ഗതിവേഗത്തില്‍ കുതിര്‍ന്നലിഞ്ഞലഞ്ഞില്ലതാകുകയായിരുന്നു അവര് ‍.

ഓര്‍മ്മകളുടെ മണിച്ചെപ്പില്‍ സൂക്ഷിയ്ക്കാന്‍ ഒരു മയില്‍പ്പീലിതുണ്ടു സമ്മാനിച്ച്‌ ഒക്ടോബറിലെ ഒരു ദിനംകൂടി ഒലിച്ചുപോകുകയായിരുന്നു...