Wednesday, January 27, 2010

സക്കറിയ പ്ലീസ്‌.....

തകഴി, ഓ.വി.വിജയന്‍, മുകുന്ദന്‍, എംടി സക്കറിയ,പുനത്തില്‍.......തുടങ്ങി അഴിക്കോടു വരെ നീണ്ടുപോകുന്ന സാഹിത്യനായകന്‍മാരുടെ ഒരു നീണ്ട നിര..നമ്മുടെ സാംസ്കാരികതറവാട്ടിലെ കാരണവന്മാര്‍...അവര്‍ക്ക്‌ അര്‍ഹിയ്ക്കുന്ന ആദരവും സ്നേഹവും നല്‍കി ആദരിയ്ക്കുന്നു നമ്മുടെ സമൂഹം....

ഒരു കാലഘട്ടത്തിന്റെ കൗമാരയൗവന സ്വപ്നങ്ങളില്‍ നൊമ്പരവും അസ്വസ്ഥതയും പടര്‍ത്തി നിറഞ്ഞുനിന്ന മയ്യഴിയിലെ ദാസന്‍...ഖസാക്കിലെ രവി..അങ്ങിനെ എത്രയെത്ര അനശ്വരകഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കി ഇവര്‍.....

ഈ കഥാപാത്രങ്ങളുടെ സൃഷ്ടാക്കളില്‍ പലരും വിടപറഞ്ഞുപോയി..ശേഷിയ്ക്കുന്നവര്‍ക്കു പ്രായമാകാനും തുടങ്ങി...

ജീവിതത്തിലെ നല്ലകാലം മുഴുവന്‍ കഥകളും കഥാപാത്രങ്ങളും മാത്രം മനസ്സിലിട്ട്‌ മനനം ചെയ്ത്‌ ഭാവനയ്ക്ക്‌ ചിറകുകള്‍ നല്‍കി ഇവരില്‍ പലരുടെയും തലച്ചോറ്‌ തളരാന്‍ തുടങ്ങിയിരിയ്ക്കുന്നു...

ഏതൊക്കെയൊ കാല്‍പ്പനികകാലഘട്ടങ്ങളില്‍ ഇന്നും കുടുങ്ങികിടക്കുന്ന ഇവരുടെ ചിന്തകളുടെ വേഗത്തില്‍ വ്യതിയാനങ്ങള്‍ വരാന്‍ തുടങ്ങിരിയ്ക്കുന്നു...

വാക്കുകള്‍ മസ്തിഷ്കത്തിനും ചിന്തകള്‍ക്കും പിടികൊടുക്കാതെ വാക്കുകള്‍ പുറത്തു വരുന്നു....

വേദിയറിയാതെ സദസ്സറിയാതെ ഏതെങ്കിലും പൈങ്കിളിവിഷയങ്ങളില്‍ കയറികൊളുത്തി വിവാദങ്ങളില്‍ചെന്നുപെടുക ഇവരുടെ ശീലമായിത്തീര്‍ന്നിരിയ്ക്കുന്നു..

അങ്ങിനെ ഇവര്‍ നടത്തുന്ന പല ജല്‍പ്പനങ്ങളും സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തുന്നു......

അവസാനം സ്വയം ബലിയാടുകളാകുന്നു..അപഹാസ്യരാകുന്നു നമ്മുടെ പ്രിയപ്പെട്ട സാഹിത്യകാരന്മാര്‍...നമ്മള്‍ ആരാധകരുടെ ഹൃദയത്തിലും നൊമ്പരം പടര്‍ത്തുന്നു....

ഇതവരുടെ കുറ്റമല്ല ....തളര്‍ന്ന തലച്ചോറില്‍ ചിന്തകല്‍ അധികരിയ്ക്കുന്ന അവസരങ്ങളില്‍ അജീര്‍ണ്ണം പിടിപ്പെടുവാന്‍ എളുപ്പമാണ്‌....

പിന്നെ നിയന്ത്രണം വിടുന്ന വാക്കുകളുടെ പ്രവാഹം.....പണ്ടാരൊ പറഞ്ഞതുപോലെ ദുര്‍ഗന്ധം പരത്തികൊണ്ടുള്ള മസ്തിഷ്‌ക വയറിളക്കം..

കഴുകന്‍കണ്ണുകളും പന്നിക്കുട്ടന്മാരുടെ മനസ്സുമായി കാത്തിരിയ്ക്കുന്ന മാധ്യമങ്ങള്‍ കിട്ടിയ അവസരം ഭംഗിയായി മുതലെടുക്കുന്നു ...കണ്ടില്ലെന്നു നടിച്ച്‌, മറ്റാര്‍ക്കും കാണാന്‍ അവസരം കൊടുക്കാതെ , അല്‍പ്പം മണ്ണുവാരിയിട്ടു മൂടികളയേണ്ടതിനുപകരം ആ വിസര്‍ജ്യങ്ങള്‍ കോരിയെടുത്ത്‌ നാടൊട്ടാകെ വിതരണം ചെയ്ത്‌ ദുര്‍ഗന്ധം പരത്തി അതില്‍ ആഹ്ലാദം കണ്ടെത്തുന്നു......

"ഒളിവിന്റെ മറവില്‍ സുഖം കണ്ടെത്തിയവര്‍ "

പഴയക്കാല കമ്മ്യൂണിസ്റ്റ്‌ നേതാക്കളേക്കുറിച്ചുള്ള ആ പ്രയോഗമുണ്ടല്ലൊ അതു ഗംഭീരമായി,

പീ സി ജോര്‍ജ്ജുപോലും....എന്തിനു സാക്ഷാല്‍ ഉണ്ണിക്കുട്ടന്‍ പോലും ലജ്ജിച്ചുപോകും ഈ പ്രയോഗം കേട്ടാല്‍....

അതും സക്കറിയെപോലെ എല്ലാവരും മാനിയ്ക്കുന്ന ഒരു വ്യക്തിയില്‍ നിന്നു....

തീര്‍ത്തും ഒരു ഷോക്കായിപോയി ആ വാക്കുകള്‍.....

എന്തുപറ്റി സക്കറിയക്ക്‌....

കോഫീ-ബാറിന്റെ സുഖശീതളിമ നല്‍കിയ അരണ്ടവെളിച്ചത്തിന്റെ മറവില്‍,.. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളെ ഈ ഭൂലോകത്തു നിന്നുതന്നെ ഉന്മൂലനം ചെയ്യാന്‍ കച്ചക്കെട്ടിയിറങ്ങിയിട്ടുള്ള ഉപജാപകസംഘങ്ങള്‍ നല്‍കിയ എന്തെങ്കിലും സുഖം പകരുന്ന മോഹനവാഗ്ദാനങ്ങളില്‍ അല്‍പ്പനേരത്തെക്കെങ്കിലും സ്വയം മറന്നുവോ താങ്കള്‍..........

ഇനിയും മനസ്സില്‍ ഒരുപാടു സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു....

വേണമെന്നുണ്ടായിരുന്നെങ്കില്‍ ഇറാനിയന്‍കാരികളെന്നല്ല ലോകത്തിലെ എതു കോണുകളില്‍നിന്നുമുള്ള സുന്ദരികളുമൊത്ത്‌ സുഖവാസകേന്ദ്രങ്ങളില്‍ കറങ്ങിനടക്കാന്‍.. അതിനുവേണ്ടി ഒത്താശചെയ്യാന്‍ എത്ര ഗുണ്ടകളെ വേണമെങ്കിലും വിലക്കു വാങ്ങാന്‍ ആസ്തിയും, പ്രാപ്തിയുമുണ്ടായിരുന്ന ഒന്നാന്തരം ഫ്യൂഡല്‍ കുടുംബങ്ങളില്‍ പിറന്നവരായിരുന്നു സക്കറിയ വിശേഷിപ്പിച്ച ഈ നേതാക്കള്ളില്‍ പലരും....

നാലുക്കെട്ടിന്റെ ഉമ്മറകോലായിലെ ചാരുകസ്സേരയില്‍ നാലുംകൂട്ടിമുറുക്കിചുവപ്പിച്ച ചുണ്ടുകളില്‍ ശൃംഗാരച്ചിരിയും, മനസ്സില്‍ വെന്മണികവിതകളുമായി കളപുരയില്‍ കറ്റമെതിയ്ക്കുന്ന ചെറുമിപ്പെണ്ണുങ്ങളുടെ അരക്കെട്ടിന്റെചലനനഭംഗിയില്‍ ലയിച്ച്‌.....ഇന്നത്തെ അത്താഴത്തിന്‌ ഏതു കോഴിയെ തെരെഞ്ഞെടുക്കണം എന്ന ശങ്കയുള്ള കുറുക്കന്റെ കൗശലം നിറഞ്ഞ കണ്ണുകളുമായി ഇരുന്നിരുന്ന നാടുവാഴിത്തമ്പുരക്കന്മാരുടെ കാലമായിരുന്നു അത്‌...

എന്നീട്ടും അത്തരം ശീലക്കേടുകള്‍ക്കൊന്നും മുതിരാതെ, അത്തരം താന്നോന്നിത്തങ്ങളെ,... നാടുവാഴിവ്യവസ്ഥിതികളെ നഖശിഖാന്തം എതിര്‍ത്ത അവര്‍ വളരെ സാഹസികമായി "ഒളിവിന്റെ മറവില്‍ "സുഖം" തേടി പോയത്‌ .മനസാക്ഷിയുടെ ഉള്‍വിളി മൂലമായിരുന്നു.

ഒരു കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു.........

അടിയാത്തിപ്പെണ്ണുങ്ങളുടെ മാനം കാക്കാനായിരുന്നു...

അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക്‌ സ്ത്രീശക്തിയെ ആവാഹിയ്ക്കാന്‍ കൂടിയായിരുന്നു....

തൊഴിലാളികളുടെ ഉന്നമനം മാത്രമായിരുന്നു ലക്ഷ്യം ......അതിനുവേണ്ടി ഏതു മാര്‍ഗവും സീകരിയ്ക്കാന്‍ മടിയില്ലാത്ത ഒരു കാലഘട്ടം കൂടിയായിരുന്നു അത്‌......

ഇന്ന്‌ കേരളത്തിലില്‍നിന്നും പഠിച്ചിറങ്ങുന്ന പ്രൊഫഷനലുകളില്‍ ഭൂരിഭാഗവും ഗ്രാമങ്ങളിലെ തൊഴിലാളികളുടെ മക്കളാണ്‌ എന്ന കണക്കുകള്‍ വ്യക്തമാക്കുന്നു..

ലോകത്തിന്റെ ഏതു കോണില്‍പോയാലും നമ്മുടെ നാവിന്‍തുമ്പ്‌ "ഇന്ത്യക്കാരന്‍" എന്നതിനു പകരം അഭിമാനത്തൊടെ മലയാളി എന്നറിയാതെ ഉച്ചരിച്ചുപോകുന്നുണ്ടെങ്കില്‍ ..അതിനുകാരണം... ഈ "സുഖംതേടിപോയവരുടെ അദ്ധ്വാനം നമുക്കൊരുക്കിത്തന്ന അടിത്തറയുടെ മഹത്വമാണ്‌..

ഇരുട്ടിലൂടെയുള്ള ആ യാത്രയ്ക്കിടയില്‍ പുഴയില്‍ വീണും,.പാമ്പുകടിയേറ്റും,പട്ടിണികിടന്നും പലരും മരിച്ചു....പോലീസുകാരുടെ ക്രൂരമായ മര്‍ദ്ദനങ്ങളില്‍ പലരും ജീവച്ഛവങ്ങളായി...

യൗവനത്തില്‍...താരുണ്യം സുഖം പകരേണ്ട ശരീരഭാഗങ്ങളില്‍, പോലീസുകാരന്റെ കയ്യിലെ പച്ചീര്‍ക്കലി കുത്തികയറുമ്പോള്‍ അവന്‍ കിടന്നു പുളഞ്ഞത്‌ നിര്‍വൃതികൊണ്ടായിരുന്നില്ല..വേദനകൊണ്ടായിരുന്നു......

ഗര്‍ഭപാത്രത്തിന്റെ അടിത്തട്ടുവരെ ആഴ്‌ന്നിറങ്ങിയ പോലീസുകാരുടെ ലാത്തികള്‍ പാവപ്പെട്ട വനിതാസഖാക്കള്‍ക്ക്‌ എന്തു സുഖമാണ്‌ നല്‍കിയിട്ടുണ്ടാകുക എന്നറിയാന്‍ ശരീരശാസ്ത്രം പഠിയ്ക്കേണ്ട ആവശ്യവുമില്ല......

"എന്റെ ഉണ്ണി,,,,എന്തിന്റെ കുറവായിരുന്നു അവന്‌ ഇവിടെ,....എന്നിട്ടും..".

ഒരു പാട്‌ അമ്മമാരുടെ കണ്ണീര്‍ വീണുകുതിര്‍ന്നു ഈ മണ്ണില്‍......

"എന്റെ ഏട്ടന്‍.........."

ഭാര്യമാര്‍,... മുറപ്പെണ്ണുങ്ങള്‍...കളിക്കൂട്ടുകാരികള്‍ അങ്ങിനെ എത്രയെത്ര സ്ത്രീകള്‍ വെള്ളവസ്ത്രങ്ങളിലേയ്ക്കൊതുങ്ങി ജീവിതം ഹോമിച്ച ഒരു തലമുറയായിരുന്നു അത്‌..

അങ്ങിനെയുള്ള ആ തലമുറയുടെ മുഖത്തേയ്ക്ക്‌ എത്ര എളുപ്പത്തില്‍ ചെളിവരിയെറിയാന്‍ കഴിഞ്ഞു. സക്കറിയ താങ്കള്‍ക്ക്‌...

അഭിനവരാഷ്ട്രീയരംഗത്തെ ആരയൊക്കയൊ സംരക്ഷിയ്ക്കാനുള്ള തത്രപ്പാടില്‍ എങ്ങിനെ ഇങ്ങനെ സ്വയം മറക്കാന്‍ കഴിഞ്ഞു അക്കറിയ...

സംഭവിച്ചിട്ടുണ്ട്‌ ...അങ്ങിനെ പലതും സംഭവിച്ചിട്ടുണ്ട്‌..അതില്‍ പലതും കഥകളിലൂടെ,....നോവലുകളിലൂടെ...അഭ്രപാളികളിലൂടെ നാം വായിച്ചും കണ്ടും അറിഞ്ഞിട്ടുണ്ട്‌....പലതിലും അതിശോയോക്തിയുടെ അംശങ്ങള്‍ വല്ലാതെ നിറഞ്ഞുനിന്നിരുന്നുവെങ്കിലും അതെല്ലാം ഒരു പ്രതിഷേധവും കൂടാതെ നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്‌...ആവിഷ്ക്കാരസ്വാതന്ത്രത്തെ..അഭിപ്രായസ്വാതന്ത്രത്തെ മാനിച്ചിട്ടുണ്ട്‌....

പാവപ്പെട്ട തങ്ങളുടെ ഉന്നമനത്തിനായി വീടുംകുടിയും,, സമ്പന്നതയുടെ സൗകര്യങ്ങളും എല്ലാം എല്ലം ഉപേഷിച്ച്‌ അഹോരാത്രം പണിയെടുക്കുന്ന നേതാക്കളെ അവര്‍ ഒളിവിലിരുന്ന വീടുകളിലെ യുവതികള്‍ ആദ്യം കൗതുകത്തോടെ, അതിലേറെ അത്ഭുതത്തോടെ നോക്കികണ്ടിട്ടുണ്ടെങ്കില്‍ അതു തികച്ചും സ്വഭാവികം മാത്രം ....

ആ അമ്പരപ്പും അപരിചിതത്വവും ക്രമേണ അവരുടെ ആദര്‍ശങ്ങളോടും,ധീരതയോടുമുള്ള ആദരവായി,.. വീരാരാധനയായി മാറിയിട്ടുണ്ടാകും.....

അപൂര്‍വ്വം ചിലരില്‍ അതു പ്രണയമായി വളര്‍ന്നു.....ഇഷ്ടപുരുഷന്റെ ആ വലിയമനസ്സിനെ അവര്‍ സ്വയം വരിച്ചു

എല്ലാം മറന്ന്‌ മനവും തനുവും ആ വീരപുരുഷന്റെ കാല്‍ക്കീഴില്‍ അര്‍പ്പിച്ചു...

ജീവിതപരീക്ഷകളുടെ പഞ്ചാഗ്നിയുടെ തപത്തില്‍ വരണ്ടുവിണ്ടുപോയ മനസ്സുകള്‍ക്ക്‌ അപ്രതീക്ഷിത്മായി പെയ്തിറിങ്ങിയ മഴത്തുള്ളികളുടെ കുളിരില്‍ അടിതെറ്റി..അക്ഷരത്തെറ്റുകള്‍ സംഭവിച്ചു....

അതിന്റെയൊക്കെ ബാക്കിപത്രങ്ങള്‍ ഇന്നും അരിച്ചുപെറുക്കിയാല്‍ സമൂഹത്തില്‍ പലയിടത്തും കാണാന്‍ കഴിയും.....

പക്ഷെ അതൊന്നും പിടിച്ചുവാങ്ങലായിരുന്നില്ല...കീഴ്‌പ്പെടുത്തലുമായിരുന്നില്ല..

വാണിജ്യാടിസ്ഥാനത്തിലുള്ള കൊടുക്കല്‍വാങ്ങലുകളുമല്ലായിരുന്നു..

എല്ലാ അര്‍ഥത്തിലും പരസ്പരമുള്ള സമര്‍പ്പണം തന്നെയായിരുന്നു.....

ഇന്ന്‌....! ബക്കറ്റില്‍ വെള്ളം നിറച്ചും,. മേലാളന്‍മാരുടെ അടിവസ്ത്രങ്ങള്‍ അടക്കിയൊരുക്കിയ സ്യൂട്ട്‌കേസും താങ്ങിതളര്‍ന്നും ത്യഗോജ്വലമായ പ്രവര്‍ത്തങ്ങളിലൂടെ വളര്‍ന്ന അഭിനവ ഉണ്ണിക്കുട്ടമാര്‍.അവരുടെ പ്രസ്ഥാനങ്ങള്‍....അവര്‍ എറിഞ്ഞുകൊടുത്ത ഉച്ഛിഷ്ടത്തിന്റെ രുചിയില്‍ രസം കണ്ടെത്തി മുന്‍ഗാമികളുടെ പ്രവര്‍ത്തനരീതികള്‍ പിന്തുടരുന്നു.....

കാറില്‍ സഹപ്രവര്‍ത്തകയ്ക്കൊരു ലിഫ്റ്റു നല്‍കുന്നതിനിടയില്‍ പെട്ടന്നാണ്‌ ഉണ്ണിക്കുട്ടന്റെ മൂഡു മാറിയത്‌....

പെട്ടന്നു തോന്നിയ ആ ആവേശത്തിലവന്‍ അവളുടെ നേരെ നോക്കി കണ്ണൊന്നിറുക്കി....ശൃംഗാരച്ചിരിയുതിരുന്ന ആചുണ്ടുകള്‍ മെല്ലെ മന്ത്രിച്ചു...,..

"ഇന്നു നമുക്കൊന്നു കൂടിയാലോ....പറ്റിയ ഒരു സ്ഥലുമുണ്ട്‌..,. പത്തിരുന്നൂറു കിലോമീറ്റര്‍ യാത്ര ചെയ്യണമെന്നൊരു പ്രശ്നമേയുള്ളു..,.....എന്നലെന്താ..വളരെ സെയിഫാണ്‌...ഞാനവിടെ ഇതിനുമുമ്പും കൂടിയിട്ടുണ്ട്‌.....വൈകുന്നേരമാകുമ്പോഴെയ്ക്കും അങ്ങെത്താം...ഇന്നുരാത്രി നമുക്കൊന്നിച്ചവിടെ ചര്‍ച്ചചെയ്തു രസിയ്ക്കാം......മൂഡു മാത്രമല്ല.... മൂഡ്സും കരുതിയിട്ടുണ്ട്‌ ഞാന്‍...വണ്ടി അങ്ങോട്ടു വിടട്ടെ...

സഹപ്രവര്‍ത്തകയുടെ ചുണ്ടുകളും വിടര്‍ന്നു...കണ്ണുകള്‍ തിളങ്ങി...സമ്മതം.....

ആ ക്ഷണം...അവളും കാത്തിരിയ്ക്കുകയയിരുന്നു എന്നുതോന്നിയ്ക്കുന്ന വിധം എത്രപ്പെട്ടന്നായിരുന്നു അവളുടെ മറുപടി....

ഇരുവരുടെയും മനസ്സറിഞ്ഞിട്ടെന്നപോലെ വണ്ടി മുന്നോട്ടു കുതിച്ചു....

അഭിനവക്കാലത്ത്‌ ലാഘവബുദ്ധിയോടെ അരങ്ങേറുന്ന ഇത്തരം "റെഡി ക്യാഷ്‌ പേയ്‌മന്റ്‌ കസ്റ്റമേര്‍സ്‌" ബന്ധങ്ങള്‍... അതിലെ പങ്കാളികള്‍..

മൃഗതുല്യരായ ഇത്തരം ഉണ്ണികുട്ടന്മാരെ ന്യായികരിയ്ക്കാനും,.സംരംക്ഷിയ്ക്കാനുമുള്ള തത്രപ്പാടില്‍,. അവരെ ഒരു കാലഘട്ടത്തിലെ ഓരോപ്രദേശങ്ങളില്‍ യുഗപുരുഷന്മാര്‍ക്ക്‌ സമാനരായ നേതാക്കളുമായി താരതമ്യം ചെയ്യാന്‍ സക്കറിയക്കെങ്ങിനെ ധൈര്യം വന്നു...


ഇനിയും ഉത്തരം കിട്ടാതെ അവശേഷിയ്ക്കുന്നു ആ ചോദ്യം.......

ആ തലമുറയിലെ ഭൂരിഭാഗവും മരിച്ചുപോയി....
അബ്ദുള്ളകുട്ടിയെപോലേയൊ,...മനോജിനെ പോലെയുള്ള കമ്മ്യൂണിസ്റ്റുകാരയിരുന്നില്ല അവര്‍....അവര്‍ക്ക്‌ ദൈവങ്ങളില്ല.... ആത്മാക്കളുമില്ല....അതുകൊണ്ട്‌ ആ ആത്മാക്കളുടെ ശാപം ഏറ്റുവാങ്ങേണ്ടി വരുമെന്ന്‌ സക്കറിയക്ക്‌ ഭയക്കേണ്ട കാര്യവുമില്ല.....

പകഷെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരും ആയി ആ തലമുറയിലെ ഒരുപടുപേര്‍ ഇന്നും ജീവിച്ചിരിയ്ക്കുന്നു.....

ആ വൃദ്ധമനസ്സുകളെ എത്രമാത്രം വൃണപ്പെടുത്തിയിട്ടുണ്ടാകും ഈ പ്രസ്താവന...അവരുടേ തളര്‍ന്ന കണ്ണുകളില്‍ ജ്വലിയ്ക്കുന്ന ശാപാഗ്നിയില്‍ എത്ര ജന്മം വെന്തുരുകിയാലും തീരില്ല ഈ പാപത്തിന്റെ അനന്തരഫലം എന്ന്‌ ഒരു നിമിഷമെങ്കിലും സക്കറിയ ഓര്‍ക്കണമായിരുന്നു...

ആ കാലഘട്ടത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ അനുഭവിച്ച "സുഖങ്ങളെ"ക്കുറിച്ച്‌ അവര്‍ക്കും ഒരുപാടു പറയാനുണ്ട്‌ എന്നു തിരിച്ചറിയണമായിരുന്നു.

അറിയാതെ എന്റെ മനസ്സില്‍ ബാലുവിന്റെ അച്ഛന്റെ,... അവന്റെ അമ്മയുടെ മുഖങ്ങള്‍ കടന്നു വന്നു...

ഇരുട്ടുള്ള രാത്രികളില്‍ ബാലുവിന്റെ തറവാടിന്റെ വടക്കുവശത്തുള്ള വിശാലമായ വടക്കെപാടത്തിനക്കരെ കിലോമീറ്ററുകള്‍ ദൂരെ നഗരത്തിലെ നിയോണ്‍ വിളക്കുകളുടെ പ്രകാശം ആകാശത്തില്‍ പ്രതിഫലിയ്ക്കുന്നതു സൂക്ഷിച്ചുനോക്കിയാല്‍ വ്യക്തമായി കാണാം...

കുട്ടിക്കാലത്ത്‌ അവനൊക്കെ തൃശൂര്‍പൂരത്തിന്റെ വെടിക്കെട്ടു കാണാറുള്ളതും അവിടെ ഇരുന്നുകൊണ്ടായിരുന്നു..തെക്കെഗോപുരനടയില്‍ അരേങ്ങേറുന്ന പാറേമെക്കാവിന്റെ വെടിക്കെട്ടിന്റെ ശക്തിയില്‍ അവന്റെ വീടിന്റെ ഓടുകള്‍പോലും പ്രകമ്പനം കൊള്ളുമായിരുന്നു...

ഇന്നും വെക്കേഷന്‍നാളുകളിലെ സായഹ്നങ്ങളില്‍ കുട്ടിത്വത്തിന്റെ കുസൃതികള്‍ വിട്ടുമാറാത്ത മനസ്സുമായി അവന്‍ വടക്കെപാടത്തിന്റെ അറ്റത്തുള്ള ആകാശത്തേയ്ക്ക്‌ കണ്ണുകള്‍ പായിയ്ക്കും.

സഖാവ്‌ നായനാര്‍ മരിച്ച ദിവസം.....യാദൃശ്ചികമായി,എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ സന്ധ്യക്ക്‌ തൃശൂര്‍നഗരമധ്യത്തില്‍ തേക്കിന്‍ക്കാടിനുമുകളില്‍ ഒരു വലിയ നക്ഷത്രമുദിച്ചു....

പിറ്റേ ദിവസത്തെ പത്രങ്ങളുടെ തൃശൂര്‍ എഡിഷനുകളില്‍ അതു വലിയൊരുവാര്‍ത്തയായിരുന്നു...

വടക്കെപാടത്തിന്റെ അക്കരേയ്ക്ക്‌ മിഴിയും നട്ട്‌,... ആ നക്ഷത്രത്തേയും വീക്ഷിച്ച്‌,അവന്റെ അമ്മ അന്ന് ഒരുപാട്‌ നേരമിരുന്നു..പാവം അമ്മയ്ക്കു കൂട്ടിരിയ്ക്കാന്‍ അന്നച്ചനില്ലായിരുന്നു.......അച്ഛന്‍ അമ്മയെ വിട്ടുപിരിഞ്ഞിട്ട്‌ വര്‍ഷങ്ങളായിരിന്നു....

പ്രായംകൊണ്ടു തളരാന്‍ തുടങ്ങിയ ബാലുവിന്റെ അമ്മയുടെ മനസ്സില്‍ അതു വെറും നക്ഷത്രമായിരുന്നില്ല... നായനാരുടെ ആത്മാവായിരുന്നു.....

പിറ്റേ ദിവസം ബാലുവിനൊട്‌ ഫോണിലൂടെ അതു വിവരിയ്ക്കുമ്പോള്‍ ആവേശം കൊള്ളുകയായിരുന്നു അവര്‍.....

" നായനാര്‍ ഇനി ജീവനോടെ തിരിച്ചു വരുമെന്നു തോന്നുന്നില്ല...."

നായനാരെ സീരിയസായി ഡെല്‍ഹിയിലെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്ത ദിവസങ്ങളില്‍ ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ അമ്മയുടെ സ്വരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന അസ്വസ്ഥത ബാലുവിന്‌ തിരിച്ചറിയാമായിരുന്നു.

അമ്മയുടെ മനസ്സ്‌ നന്നായി അറിയാമായിരുന്നു ബാലുവിന്‌ ..ഈ.എം .എസ്‌ മരിച്ച സമയത്ത്‌ ബാലു നാട്ടിലുണ്ടായിരുന്നു..അന്നു അമ്മയും അച്ഛനും എത്രമാത്രം അസ്വസ്ഥരായിരുന്നുവെന്നുള്ളതിന്‌ അവന്‍ ദൃക്‍സാക്ഷിയായിരുന്നു...ഈ പ്രായത്തിലും പ്രസ്ഥാനത്തോടും നേതാക്കന്മാരോടുമുള്ള അവരുടെ സ്നേഹം..പ്രതിബദ്ധത ഇതെല്ലാം അവനില്‍ എന്നും കൗതുകമുണര്‍ത്തുമായിരുന്നു.....

ബാലുവിന്റെ അമ്മ.... ഒരു കോണ്‍ഗ്രസ്സു കുടുംബത്തില്‍ പിറന്ന അവര്‍ക്ക്‌ തന്റേടിയും "ധിക്കാരിയുമായ ഒരു കമ്മ്യൂണിസ്റ്റുകാരനെ കല്ല്യാണം കഴിച്ചതിന്റെ പേരില്‍ ഒരുപാടു തിക്താനുഭവങ്ങള്‍ നേരിടെണ്ടി വന്നു അവര്‍ക്ക്‌..

ആ അനുഭവങ്ങള്‍ അവരെ ഒന്നാന്തരം കമ്മ്യൂണിസ്റ്റ്‌ അനുഭാവിയാക്കിതീര്‍ത്തു.....

ഇന്നത്തെ കാലമല്ലായിരുന്നു അത്‌......കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്‌ കേരളത്തില്‍ നിരോധനം ഉണ്ടായിരുന്ന അമ്പതുകള്‍...

കമ്മ്യൂണിസ്റ്റുക്കാരെ നികൃഷ്ടജീവികളെ കാണുമ്പോലെ സമൂഹത്തിലെ സവര്‍ണ്ണര്‍ വീക്ഷിച്ചിരുന്ന കാലം..

പലപ്പോഴും നാട്ടില്‍നിന്നും മാറി നില്‍ക്കേണ്ടി വന്നിരുന്നു ബാലുവിന്റെ അച്ഛന്‌...

കയ്യും വായും തിരിച്ചറിയാന്‍ പ്രായമാകാത്ത പൊടികുഞ്ഞുങ്ങളുമായി പാവം അവന്റെ അമ്മ .....

തീര്‍ത്തു ദുഷ്ക്കരമയിരുന്നു അക്കാലത്തെ അവരുടെ ജീവിതം....

അക്കാലത്ത്‌ നായര്‍ത്തറവാടുകളിലെ ആഘോഷങ്ങളില്‍ ബാലുവിന്റെ അമ്മ വല്ലാതെ ഒറ്റപ്പെടുമായിരുന്നു.....

" ഇവളോ.!!!...ഇവളു കമ്മ്യൂണിസ്റ്റുകാരിയാ...."

വല്ലാത്ത പുച്ഛത്തോടും പരിഹാസാത്തോടെയാണ്‌ കരപ്രമാണിമാരുടെ കെട്ടിലമ്മമാര്‍ അവന്റെ അമ്മയോടു പെരുമാറിയിരുന്നത്‌.....

അന്നു ബാലു ജനിച്ചിരുന്നില്ല..എന്നിട്ടും അമ്മയനുഭവിച്ച ആ ഊരുവിലക്കിന്റേയും ഒറ്റപ്പെടലിന്റേയും തീവൃത അവനു പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നു.

വല്ലാത്തൊരാവേശത്തൊടെ അമ്മ അതവനോട്‌ പറയുമായിരുന്നു.....

ഒരു കഥ കേള്‍ക്കുന്ന കുട്ടിയുടെ മനസ്സോടെ അവന്‍ അതു കേട്ടിരിയ്ക്കുമായിരുന്നു..

നിന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ന്യൂസ്‌ പേര്‍സണ്‍ ഒഫ്‌ ദി ഇയര്‍ ആരാണ്‌.

ന്യൂഇയറിന്റെ ദിനങ്ങളിലൊന്നില്‍ ബാലുവുമായി ഫോണില്‍ സംസാരിയ്ക്കുകയായിരുന്നു ഞാന്‍.........

"സൂഫിയ മദനി ...അല്ലാതെ ആരാ...."
പെട്ടന്നുള്ള അവന്റെ മറുപടി എന്നെ അമ്പരപ്പിച്ചു........

" കുട്ടേട്ടാ,...കുഞ്ഞുങ്ങളേയും പേറി ചാനലുകളിലും കോടതിവരാന്തകളിലും അലഞ്ഞുതിരിയേണ്ടി വരുന്ന സൂഫിയ മദനിയുടെ തളര്‍ന്ന മുഖം കാണുമ്പോള്‍ പലപ്പോഴും എനിയ്ക്കെന്റെ അമ്മയെ ഓര്‍മ്മ വരും.....

ഇതുപോലെയുള്ള ഒരുപാട്‌ അമ്മമാരെ ഓര്‍മ്മവരും....ഭര്‍ത്താവിന്റെ തീവ്രമായ വിശ്വാസങ്ങളുടെ പേരില്‍...അതിന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍.....സമൂഹമൊരുക്കുന്ന പഞ്ചാഗ്നിയ്ക്കു നടുവില്‍ ഒറ്റയ്ക്ക്‌ പൊരുതി വെന്തുരുകേണ്ടി വരുന്ന പാവങ്ങള്‍....

"ബാലു നീ എന്തു വിഡ്ഡിത്തമാണ്‌ നീ പറയുന്നത്‌....സ്വന്തം അമ്മയെ ഒരു തീവ്രവാദിയുമായി താരതമ്യം ചെയ്യുന്നുവൊ..... എന്തു പറ്റി നിനക്ക്‌....ഭാഗ്യം വേരെ ആരും കേള്‍ക്കാഞ്ഞത്‌"

ഞാന്‍ അവരുടെ വിശാസങ്ങളെയോ പ്രവര്‍ത്തനങ്ങളെയൊ ന്യായികരിയ്ക്കുയല്ല കുട്ടേട്ട ചെയ്യുന്നത്‌..

ഒരു സ്ത്രീ, ഭാര്യ,..അമ്മ എന്ന നിലയില്‍ ഒരു പതിറ്റാണ്ടിലേറെ സമൂഹത്തില്‍ അവരനുഭവിച്ച ഒറ്റപ്പെടലുകള്‍...മാനസ്സിക സമ്മര്‍ദ്ദങ്ങള്‍....അതു മാത്രമാണ്‌..ഞാന്‍ അര്‍ത്ഥമാക്കിയത്‌...

അവരുടെ മക്കളെ ശ്രദ്ധിച്ചിട്ടുണ്ടോ കുട്ടേട്ടന്‍.ആ കൊച്ചുകണ്ണുകളിലെ നിസ്സംഗത....നിസ്സഹായത...
..
ഈ കൊച്ചു പ്രായത്തിനുള്ളില്‍ എന്തൊക്കെ കണ്ടു അവര്‍.....എന്തൊക്കെ സഹിച്ചു..എത്രമാത്രം ഒറ്റപ്പെട്ടു......

ആദ്യം അച്ഛന്‍....ഇപ്പോഴിതാ അമ്മയും..

വളര്‍ന്നു വരുമ്പോള്‍ ആ കുഞ്ഞുങ്ങള്‍ക്ക്‌ ഈ സമൂഹത്തോട്‌ എന്തു പ്രതിബദ്ധതയാണുണ്ടാകുക ...

നാളെ അവര്‍ റിബലുകള്‍ ആയില്ലെങ്കിലല്ലെ അത്ഭുതപ്പെടാനുള്ളു.....

അല്ലെങ്കില്‍തന്നെ സൂഫിയമദനിയും കുടുംബവും എന്നു മുതലാണ്‌ നമ്മുടെയൊക്കെ കണ്ണില്‍ തീവ്രവാദികളായി മാറിയത്‌......

ഓര്‍മ്മയില്ലെ കുട്ടേട്ടന്‌ അവരുടെയും കുട്ടികളുടേയും കണ്ണീര്‍ വിറ്റ്‌ വോട്ടാക്കി മാറ്റാന്‍ നമ്മള്‍ ശ്രമിച്ചത്‌.....

സംപ്രേക്ഷണവും പുനസംപ്രേക്ഷണവും നൂറ്റൊന്നാവര്‍ത്തിച്ചില്ലെ നമ്മുടെ സ്വന്തം ചാനലുകള്‍.

ഒരു പക്ഷെ അതിന്റെ പരിണിതഫലം തന്നെയായിരിയ്ക്കില്ലെ അവരിപ്പോള്‍ അനുഭവിയ്ക്കുന്നത്‌`.....നിസ്സഹയാരാക്കി ഇടതുപാളയത്തില്‍ നിന്നും പുകച്ചുപുറത്തു ചാടിച്ചാല്‍ സ്വഭാവികമായും അവരുടെ മുന്നില്‍ മറ്റൊരു മാര്‍ഗവും ഉണ്ടാകില്ലല്ലൊ.

അവര്‍ UDFഇല്‍ ചേക്കേറുന്നതോടെ തീരാവുന്ന കേസുകളൊക്കയല്ലെ ഇപ്പോള്‍ നിലവിലുള്ളു.....

ഇപ്പോള്‍ തള്ളിപറയിയ്ക്കുന്ന മാധ്യമങ്ങളെകൊണ്ടുതന്നെ അവര്‍ക്കു സ്തുതിഗീതങ്ങള്‍ പാടിയ്ക്കും.....അങ്ങിനെ കടിച്ച പാമ്പിലെകൊണ്ടുതന്നെ വിഷമിറക്കും...പിന്നെ എല്ലാം ശുഭം....

കൃത്യമായി കളിയ്ക്കാനാറിയാവുന്ന മുകളിരുന്നു ഭരിയ്ക്കുന്ന മേലാളന്മാര്‍ അതിനനുസരിച്ച്‌ എത്ര ഭംഗിയായിട്ടാണ്‌ ചരടുകള്‍ നീക്കുന്നത്‌..

പാവം മദനിയ്ക്കു ആദ്യമെ ചുവടുപിഴച്ചു..ജയില്‍ മോചിതനായ ഉടനെ "തെറ്റുകള്‍" ഏറ്റുപറഞ്ഞ്‌ UDF പാളയത്തില്‍ അഭയം തേടണമായിരുന്നു....അങ്ങിനെ അവരുടെ ഏറാന്‍മൂളി മാധ്യമങ്ങള്‍വഴി ജനങ്ങള്‍ക്കിടയില്‍ ഒരു "പാണക്കാടന്‍പുണ്യാളന്റെ" ഇമേജ്‌ നേടിയിടുക്കണമായിരുന്നു.....അവിടെ ഇരുന്നുകൊണ്ട്‌ കളിതുടങ്ങണമായിരുന്നു....

"അപ്പോള്‍ കളമശ്ശേരി ബസ്സു കത്തിയ്ക്കല്‍....അതിനെക്കുറിച്ചു എന്താ നിനക്കൊന്നും പറയാനില്ലെ ബാലു."

ഓടികൊണ്ടിരിയ്ക്കുന്ന് ഒരു ബസ്സിലെ യാത്രക്കാരെയെല്ലാം ഇറക്കി....അവരുടെ സുരക്ഷ ഉറപ്പുവരുത്തി,....കുറച്ചുകൂടി നാടകിയമായി പറഞ്ഞാല്‍ ഫയര്‍ഫോഴ്സിനെപോലും വിവരമറിയിച്ച്‌ നടത്തിയ ആ നാടകത്തെ തീവ്രവാദപ്രവര്‍ത്തനം എന്നു വിശേഷിപ്പിയ്ക്കുന്നതുകേട്ടാല്‍,.. തരം കിട്ടിയാല്‍ നാലാളെ കൂടുതല്‍ കൊന്ന്‌ ആക്രമണങ്ങളുടെ തീവ്രതയും കൊഴുപ്പും കൂട്ടാന്‍ ശ്രമിയ്ക്കുന്ന യഥാര്‍ത്ഥ തീവ്രവാദികള്‍ നാണക്കേടുക്കൊണ്ടു കൂട്ടത്തോടെ ആത്മഹത്യ ചെയ്യും.......

പൂര്‍ണ്ണമായും ഗാന്ധിമാര്‍ഗം പിന്തുടരുന്നവരും..തികഞ്ഞ അഹിംസവാദികളുമായിരുന്നോ ഈ ബസ്സുക്കത്തിക്കലിനു പുറകില്‍ പ്രവര്‍ത്തിച്ച തീവ്രവാദികള്‍ എന്നാര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമൊ നമുക്ക്‌...

കേന്ദ്രഭരണത്തിലുള്ള പിടിപാട്‌.....പ്രധാന മാധ്യമങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണ പ്രചരണം..സായാഹ്നങ്ങളില്‍ തലച്ചോറു മാധ്യമവിദഗ്ദര്‍ക്കു ഉരുട്ടിക്കളിയ്ക്കാന്‍ വിട്ടുകൊടുക്കാന്‍ ശീലിച്ച ഒരു ജനത...നീതിപീഠങ്ങളിലെ ഒരു ന്യൂനപകഷത്തിനെയെങ്കിലും കൂടെ നിര്‍ത്താനുള്ള ശേഷി.

എല്ലാത്തിനും കരുത്തായി സമ്പൂര്‍ണ്ണപണാധിപത്യം..

എല്ലാം കൂടിയാവുമ്പോള്‍ തികഞ്ഞില്ലെ കുട്ടേട്ടാ... ചിത്രം വ്യക്തമായില്ലെ....

ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്കുപകരം ഗാന്ധിതലയുടെ എണ്ണത്തിനും വലിപ്പത്തിനും മൂല്യം നല്‍കാന്‍ തുടങ്ങിയ ആ പ്രസ്ഥാനം നെഹ്‌റുവിന്റെ ചേരിചേരാനയം ചേരിയിലെ ഓടയിലെവിടെയോ ഒഴുക്കികളഞ്ഞു...

അവിടെ തുടങ്ങി കുട്ടേട്ടാ....എല്ലാം.....

പുലി വരുന്നെ... പുലി വരുന്നെ.... എന്നു വെറുതെ അലറിവിളിച്ചു പുകമറസൃഷ്ടിയ്ക്കുന്നവര്‍ യഥാര്‍ത്ഥ പുലി മാളത്തില്‍ നിന്നും യാത്ര തുടങ്ങിക്കഴിഞ്ഞ കാര്യം തിരിച്ചറിയാതെ പോകുന്നു......

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ "ഹിന്ദി കോയീസ്‌" എന്നു സ്നേഹത്തോടെ മൊഴിഞ്ഞു നിഷ്കളങ്കമായി പുഞ്ചിരിച്ചിരുന്ന പലരും ഇന്ന്‌ "അമേരിക്കി.....ഇസ്രായേലി....ഹിന്ദി സവാ സവാ...." എന്ന വക്കുകളുച്ചരിച്ച്‌ നീരസത്തോടെ, അതിലേറെ സംശയത്തോടെ തുറിച്ചുനോക്കുമ്പോള്‍ അറിയാതെ തലകുനിഞ്ഞുപോകുന്നു....ഹൃദയത്തില്‍ വേദന പടരുന്നു..

എന്തിനുവേണ്ടിയായിരുന്നു ഇത്‌.....

ദാരിദ്ര്യം കൊണ്ടു മുണ്ടുമുറുക്കിയുടുത്തു നടന്നിരുന്നകാലത്ത്‌ മുഖം നോക്കതെ ന്യായം മാത്രം പറയുമായിരുന്ന ഇന്ത്യയ്ക്ക്‌ ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ മാന്യതയും സല്‍പ്പേരുമുണ്ടായിരുന്നു...

അമേരിക്കയ്ക്കും...സോവിയറ്റുയൂണിയനുമൊപ്പം തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ കഴിയുമായിരുന്നു...

ഇന്ന്‌ ആസ്ട്രേലിയയെപോലെ,.ബ്രിട്ടനെപോലെ...ഫ്രാന്‍സിനെപോലെ വെറുമൊരു സാമന്തരാജ്യത്തിന്റെ നിലയിലേയ്ക്കല്ലെ നമ്മളും നീങ്ങുന്നത്‌... .

ബാലു കത്തികയറാന്‍ തുടങ്ങുകയായിരുന്നു....

ഈശ്വരാ....ഇവനോടു തര്‍ക്കിച്ചു ജയിയ്ക്കാന്‍ കഴിയില്ലല്ലൊ എനിയ്ക്ക്‌..

അവന്റെ അച്ഛനും അങ്ങിനെയായിരുന്നു എന്നു .എന്നിട്ടും എന്തെ ഇവന്‍ അച്ഛനെപാത പിന്തുടര്‍ന്ന്` രാഷ്ടിയരംഗത്തേയ്ക്കിറങ്ങിയില്ല...

ഒരു പക്ഷെ അമ്മയുടെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള തിരിച്ചറിവ്‌ അവന്‍ അതില്‍നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടാകും..തന്റെ ജീവിതത്തിലേയ്ക്കു കടന്നു വരുന്ന പെണ്‍കുട്ടിയ്ക്ക്‌ അത്തരം അനുഭവങ്ങള്‍ ഉണ്ടാവരുത്‌ എന്ന്‌ അവന്‍ ആത്മാര്‍ത്ഥമായും മോഹിച്ചിട്ടുണ്ടാകും....തീരുമാനിച്ചുറച്ചിട്ടുണ്ടാകും.....

അയിത്തത്തിന്റെ മതില്‍ക്കെട്ടുകളെ വെല്ലുവിളിച്ച്‌ തൊട്ടടുത്ത ഹരിജന്‍ കോളനികയിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും അവരോടുത്തു ഭക്ഷണം കഴിച്ചിരുന്ന അവന്റെ അച്ഛന്‍ ആ കോളനയിലെ ഹരിജന്‍ കുടുംബങ്ങള്‍ക്ക്‌ ഒരത്ഭുതമായിരുന്നു....അദ്ദേഹം അവരുടെ.പ്രിയപ്പെട്ട തമ്പുരാനായിരുന്നു....നാട്ടുക്കാരുടെ സഖാവായിരുന്നു....

അതിന്റെ പേരില്‍ മാത്രം അച്ചന്‌ ഊരു വിലക്കേര്‍പ്പെടുത്തിയ കരപ്രമാണികളില്‍ പലരും ആ കോളനിയിലെ അന്തേവാസിയായ അഭിസാരികകയേയുംതേടി രാത്രിക്കാലങ്ങളില്‍ തലയില്‍മുണ്ടുമിട്ട്‌ രഹസ്യമായി പോകുമായിരുന്നുവെന്നുള്ളത്‌ നാട്ടിലെങ്ങും പരസ്യമായ രഹസ്യമായിരുന്നു.

"സ്ത്രീകള്‍ക്ക്‌ മാറിനു താഴോട്ട്‌ അയിത്തമില്ല.." ...

അതിനും അവര്‍ക്ക്‌ ന്യായീകരണമുണ്ടയിരുന്നു...........

ഫ്യൂഡല്‍ വ്യവസ്ഥിതിയിലെ സവര്‍ണ്ണതമ്പുരക്കന്മാര്‍ക്ക്‌ എല്ലാത്തിനും ന്യായീകരണമുണ്ടായിരുന്നു....പുരുഷാധിപത്യത്തില്‍ ഊന്നിയുള്ള ന്യായികരണങ്ങള്‍....

അതൊരു കാലഘട്ടമായിരുന്നു..സവര്‍ണ്ണാധിപത്യത്തിന്റെ കാട്ടുനീതി നടമാടിയിരുന്ന ഒരു കാലം.....അതിനെതിരെ പടപൊരുതി.....വിജയം വരിച്ച്‌...ഭൂപരിക്ക്ഷരണം എന്ന വിപ്ലവത്തിന്റെ പടിവാതില്‍ തുറന്നിട്ട മഹരഥന്മാര്‍....

ആ കാലഘട്ടത്തിലെ വീരയോദ്ധാക്കളായി രക്തസാക്ഷികളായി അവര്‍ ഇന്നും ജനങ്ങളുടെ ഹൃദയങ്ങളില്‍ ജീവിയ്ക്കുന്നു....ഈശ്വരതുല്യരായി പഴയ തലമുറയിലെ പലരും അവരെ ഇന്നും കാണുന്നു....

അയ്യപ്പന്റേയും,..ശ്രീകൃഷ്ണന്റേയും,.. ശിവന്റേയും,, ജീസസ്സിന്റേയും പടങ്ങള്‍ക്കൊപ്പം ഏ.കേ.ജി, ഇ എം എസ്‌, തുടങ്ങിയ പഴയക്കാല കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ പടങ്ങള്‍ ചേര്‍ത്തുവെച്ചു ഒരുപാട്‌ ഭവനങ്ങള്‍ കേരളത്തില്‍ പലയിടത്തും ഇന്നും കാണാം....

സക്കറിയക്ക്‌ വേണമെങ്കില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളേ അപഹസ്സിയ്ക്കാന്‍ മറ്റൊരു വിഷയമായി ഇതിനെ കണക്കാക്കാം.....

ദൈവതുല്യരായിരുന്നു...അല്ലെങ്കില്‍ ദൈവത്തെപോലെയായിരുന്നു അടിച്ചമര്‍ത്തലിലിനും ചൂഷണത്തിനും വിധേയമായ ഒരു തലമുറയിലെ ജനങ്ങള്‍ക്കവര്‍....രക്ഷകരായിരുന്നു...

ആധുനിക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തോടും അതിലെ നേതാക്കളുടെ രീതികളോടും സക്കറിയയ്ക്ക്‌ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കില്‍ സ്വാഭാവികമായും അതിന്റെ ദേഷ്യവും കണക്കുകളും അവരോടു മാത്രം പറഞ്ഞു തീര്‍ക്കണമായിരുന്നു....

ത്യാഗോജ്വലവും മാതൃകപരവുമായ ജീവിതം നയിച്ചു മണമറഞ്ഞുപോയ ഒരു തലമുറയുടെ ശവക്കുഴി തോണ്ടാന്‍ മുതിരരുതായിരുന്നു....

ടയ്യും കെട്ടി വാര്‍ത്തവിതരണകമ്പനിയുടെ ബാഗും തൂക്കി ചെത്തി നടക്കുന്ന മീഡിയ റെപ്രസെന്റേറ്റിവുകള്‍..ആധുനിക യുവമാധ്യമപ്രവര്‍ത്തകര്‍..അവരിലാരെങ്കിലും ആയിരുന്നു ഇതു പറഞ്ഞിരുന്നതെങ്കില്‍,..അതവരുടെ പ്രോഡകട്‌സിന്റെ വില്‍പ്പനയ്ക്കുള്ള പരസ്യപ്രചരണം...വിടുവായത്തം എന്നാശ്വസ്സിയ്ക്കാമായിരുന്നു.....

തരൂരിനെപോലെ...വിദൂഷകവേഷം കെട്ടി നടക്കുന്ന VIP നേതാക്കളുടെ വീരഗാഥാ പാടിയാടാന്‍ വിധിയ്ക്കപ്പെട്ട പാവം പാണന്മാര്‍.... വയറ്റിപ്പിഴപ്പിനായി എന്തൊക്കെ വേഷം കെട്ടേണ്ടി വരുന്നു... എന്നൊക്കെ കരുതി സമാധാനിയ്ക്കമായിരുന്നു.....

പക്ഷെ, താങ്കള്‍.....

എം.പി നാരായണപിള്ളയ്ക്കുശേഷം കേരളം കാതോര്‍ക്കുന്ന ഏറ്റവും കരുത്തനായ മാധ്യമപ്രവര്‍ത്തകന്‍....

ഒരു "ഇസവും" നോക്കാതെ അന്നം തരുന്ന മുതലാളിയുടെ ഷൂസിന്റെ ബ്രാന്‍ഡ്‌ നോക്കി,.... സോക്സിന്റെ നിറം നോക്കി പാദസേവയ്ക്കൊരുങ്ങാതെ ....സ്വതന്ത്രമായി,... സത്യസന്ധമായി പ്രതികരിയ്ക്കുന്ന ധീരനായ എഴുത്തുക്കാരന്‍....

ഇങ്ങിനെ എന്തൊക്കെ വിശേഷണങ്ങള്‍ നല്‍കി ഈ കേരളജനത എന്നും താങ്കളെ ബഹുമാനിച്ചിരുന്നു.....ഇന്നും ബഹുമാനിയ്ക്കുന്നു.

പക്ഷെ സക്കറിയ ആ ബഹുമാനത്തിന്‌...........?

ഇനിയെങ്കിലും .....സന്ദര്‍ഭങ്ങള്‍ തെരഞ്ഞെടുത്ത്‌ താരതമ്യം ചെയ്യാനൊരുങ്ങുമ്പോള്‍........വാക്കുകള്‍ നാവിന്‍തുമ്പിലിട്ട്‌ അമ്മാനമാടുമ്പോള്‍..ഒരു കരുതല്‍...ചെറിയൊരു കരുതല്‍..അതുവേണം സക്കറിയ....തീര്‍ച്ചയായും വേണം.....

താങ്കളെ എഴുത്തിനെ ഒരു പാടിഷ്ടപ്പെടുന്ന ...താങ്കളുടെ പല നിരീക്ഷണങ്ങളേയും കൗതുകത്തോടെ വീക്ഷിച്ചിട്ടുള്ള,

കൊല്ലേരി തറവാടി.
ഒപ്പ്‌.

Sunday, January 24, 2010

ഡോയ്‌ഷ്‌ലാന്‍ഡിലെ നീലത്താമര...

അങ്ങനെ ഞാനും വാങ്ങി അഞ്ച്‌ സെന്റ്‌ സ്ഥലം ബൂലോഗത്തില്‍... മനസ്സില്‍ തോന്നുന്നതൊക്കെ കുത്തിക്കുറിക്കാന്‍ അല്‍പ്പം സ്ഥലം...

അധികമാരെയും പരിചയമില്ല ഇവിടെ... എങ്കിലും ഗുരുസ്ഥാനീയനായി കരുതുന്ന ഒരാളുണ്ട്‌ എനിക്ക്‌ ബൂലോഗത്തില്‍... എന്തെങ്കിലുമൊക്കെ എഴുതണമെന്ന് തോന്നിത്തുടങ്ങിയത്‌ അദ്ദേഹത്തിന്റെ കൊടകരപുരാണം വായിക്കാനിടവന്നതിന്‌ ശേഷമാണ്‌...

പിന്നെ ബ്ലോഗില്‍ ഒരു വ്യത്യസ്ഥ സരംഭം ശ്രദ്ധിച്ചത്‌ വിനുവേട്ടന്റെ സ്റ്റോം വാണിംഗ്‌ ആണ്‌.

വിനുവേട്ടന്‍ സെന്റ്‌ തോമസില്‍ പഠിച്ചിരുന്ന അതേ കാലയളവില്‍ തന്നെയാണ്‌ ഞാനും അവിടെയുണ്ടായിരുന്നത്‌. അതുകൊണ്ട്‌ തന്നെ സ്റ്റോം വാണിംഗ്‌ എനിക്ക്‌ പരിചിതമാണ്‌.

വിനുവേട്ടന്റെ പരിഭാഷയിലൂടെ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ത്രെഡ്‌ ... അത്‌ ഒന്ന് വികസിപ്പിച്ചെടുത്താല്‍ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചു നോക്കി. അതാണ്‌ ഡോയ്‌ഷ്‌ലാന്റിലെ നീലത്താമര... ബൂലോകത്തിലെ എല്ലാവര്‍ക്കുമായി ഞാന്‍ അത്‌ ഇവിടെ സമര്‍പ്പിക്കുന്നു.


ഡോയ്‌ഷ്‌ലാന്‍ഡിലെ നീലത്താമര...

തിരക്കൊഴിഞ്ഞ സായന്തനത്തില്‍ ശാന്തമായ കടലിലൂടെ കാറ്റിന്റെ താളത്തിനൊത്ത്‌ മെല്ലെ ഒഴുകിനീന്തുകയായിരുന്നു ഡോയ്‌ഷ്‌ലാന്‍ഡ്‌...

ഡെക്കില്‍ ആ സമയത്ത്‌ മദര്‍സുപ്പീരിയര്‍ സിസ്റ്റര്‍ ആഞ്ചലയും സിസ്റ്റര്‍ ലോട്ടെയും മാത്രമെ ഉണ്ടായിരുന്നുള്ളു ...

കഴിഞ്ഞ രാത്രിമുതല്‍ ഇന്നു മധ്യാഹ്നം വരേയും നിര്‍ത്താതെ ചീറിയടിച്ച കൊടുംകാറ്റിനോടും തിരമാലകളോടും മല്ലടിച്ചുക്ഷീണിച്ച പ്രധാനനാവികരെല്ലാം അവരവരുടെ മുറികളില്‍ വിശ്രമത്തിലായിരുന്നു.....

ഈ കടലുപോലെ തന്നെയാണ്‌ മനുഷ്യമനസ്സുമെന്ന്‌ തോന്നാറുണ്ട്‌ മദറിനു പലപ്പോഴും...വികാരതിരയിളക്കത്തില്‍ പ്രക്ഷുബ്ദമാവാനും.. പിന്നെ മെല്ലെ മെല്ലെ ശാന്തമായി ആനന്ദത്തിരകളില്‍ എല്ലാം മറന്ന്‌ തലതല്ലിചിരിയ്ക്കാനും..അധികസമയദൈര്‍ഘ്യമൊന്നുമൊന്നും വേണ്ടല്ലോ മനസ്സിനും....

സിസ്റ്റര്‍ ലോട്ടെയോടു മാത്രമായി വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംസാരിയ്ക്കാനും അവളെ നന്നായൊന്നു ഉപദേശിയ്ക്കാനും തീര്‍ച്ചപ്പെടുത്തിയിരുന്നു അവര്‍.....ഇനിയും വൈകികൂടാ...ഇതുതന്നെയാണ്‌ പറ്റിയ സമയമെന്നവര്‍ക്ക്‌ തോന്നിയിരുന്നു....അതുകൊണ്ടുതന്നെ മറ്റു സിസ്റ്റേര്‍സിനേയെല്ലാം� ഓരോരോ ഡ്യുട്ടികള്‍ നല്‍കി ആ പരിസരത്തുനിന്നു തന്ത്രപൂര്‍വ്വം അകറ്റി നിര്‍ത്തി..

ഇതൊന്നുമറിയാതെ പോക്കുവെയിലും കാഞ്ഞ്‌, റിക്ടറിന്റെ ഷര്‍ട്ടിന്റെ കുടുക്കുകള്‍ തുന്നികൊണ്ട്‌ ഡെക്കിന്റെ ഒരറ്റത്ത്‌ അലസലാസ്യവിലാസവതിയായി ദിവാസ്വപ്നങ്ങളില്‍ മുഴുകി ഇരിയ്ക്കുകയായിരുന്നു സിസ്റ്റര്‍ ലോട്ടെ....

നാണം കൊണ്ടു തുടുത്ത,. അതിലേറെ നിശ്ചയദാര്‍ഡ്ഠ്യം കൊണ്ടും തിളങ്ങുന്ന.... ലോട്ടെയുടെ കവിളിണകളില്‍ അസ്തമയസൂര്യന്റെ രശ്മികള്‍ ഒരു കുസൃതിച്ചെക്കന്റെ ചുണ്ടുകളുടെ ആവേശത്തോടെ ചെഞ്ചായം പൂശിരസിച്ചുകൊണ്ടിരുന്നു...

പ്രിയമാനസന്റെ കുപ്പായം തുന്നുന്നതിനിടയില്‍ ദിവാസ്വപ്നം അതിന്റെ പാരമ്യത്തിലെത്തിയ ഏതോ ഒരു നിമിഷത്തില്‍ അറിയാതെ സൂചികൊണ്ടു മുറിഞ്ഞ മൃദുലമായ വിരല്‍തുമ്പ്‌ മെല്ലെ വയിലൊതൊക്കി നൊട്ടിനുണയുകയയിരുന്നു അവളപ്പോള്‍...

രക്തത്തുള്ളികള്‍ക്കുപോലും പ്രത്യേക മാധുര്യം തോന്നുന്ന പ്രണയാലസ്യത്തിന്റെ ആ നിമിഷങ്ങളില്‍ ഒരു സാധാരണ പെണ്ണിനെപോലെ സ്വയം മറന്ന്‌ കോരിത്തരിച്ചുപോയി പാവം സിസ്റ്റര്‍ ..

റിക്ടര്‍ ഒരു തൂമന്ദഹാസവുമായി തൊട്ടുമുന്നില്‍ വന്നുനിറഞ്ഞുനില്‍ക്കുന്നതുപോലെ തോന്നി അവള്‍ക്കപ്പോള്‍..!.

അദ്ദേഹത്തിന്റെ ശക്തമായ ചുടുനിശ്വാസം തന്നെ വന്നു പൊതിയുന്നുപോലെ....!

ആ കണ്ണുകള്‍ എന്തിനുവേണ്ടിയാന്‌ തന്നെ മാടി വിളിയ്ക്കുന്നത്‌....!

എന്തെ ആ ചുണ്ടുകള്‍ ഇത്ര വിറകൊള്ളുന്നു...!

അവള്‍ക്കൊന്നും അറിയില്ലായിരുന്നു...!!.

കുറച്ചുദിവസം മുമ്പുവരെ വെറും ഒരാശ്രമകന്യക മാത്രമായിരുന്നല്ലൊ അവള്‍.....

അതുവരെ അറിയാത്ത,... അനുഭവിയ്ക്കാത്ത,.എന്തോ ഒരു വികാരം,.... ഏതോ ഒരനുഭൂതി ഒരു കുളിര്‍തെന്നലായി അവളെ വാരിപുണര്‍ന്നു.!.അവള്‍ തരളിതയായി...!

യുദ്ധം എന്ന വാക്കിന്റെ അര്‍ത്ഥം പോലുമറിയാത്ത,...അന്നത്തെ അത്താഴത്തിനുള്ള വകയും നേടി സംതൃപ്തമായ മനസ്സോടെ അന്തിമയങ്ങുന്നതിനുമുമ്പ്‌ കൂടണയാനായി ബദ്ധപ്പടോടെ പറന്നുപോകുന്ന ഒരു ജോടി കടല്‍പ്പക്ഷികള്‍, ഇണക്കിളികള്‍ ആ ഇരിപ്പുകണ്ട്‌.... ഇരിപ്പിന്റെചന്തംകണ്ട്‌.... അവളെ നോക്കി അടക്കംപറഞ്ഞും,കളിയാക്കിച്ചിരിച്ചും അതുവഴി താഴ്‌ന്നിറങ്ങിപാറിപ്പറന്നുകളിച്ചു..!.

അവളുടെ ചേഷ്ടകളോരോന്നും സാകൂതം നോക്കിയിരിയ്ക്കുകയായിരുന്നു സിസ്റ്റര്‍ എഞ്ചലയുമപ്പോള്‍....എവിടെ തുടങ്ങണം....എങ്ങിനെതുടങ്ങണം എന്നറിയാതെ വിഷമിയ്ക്കുകയായിരുന്നു അവര്‍.....

പൊതുവെ കര്‍ക്കശക്കാരിയെന്നറിയപ്പെടുന്ന താന്‍ എന്തെ ഈ കുട്ടിയുടെ കാര്യത്തില്‍ മാത്രം ഇത്ര ചഞ്ചലചിത്തയാകുന്നു.... മദര്‍സുപ്പീരയര്‍ ആണെന്ന കാര്യം പോലും മറന്നുപോകുന്നു.തളര്‍ന്നുപോകുന്നു.......

അവളെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി മദര്‍....ആ വിടര്‍ന്ന കണ്ണുകള്‍....കൊച്ചുകുഞ്ഞുങ്ങളെപോലെ ശാന്തവും നിഷ്ക്കളങ്കവുമായ മുഖഭാവങ്ങള്‍...എല്ലാം വര്‍ഷങ്ങള്‍ക്കുമുമ്പുള്ള തന്റെ പ്രതിരൂപങ്ങള്‍ തന്നെയല്ലെ.......

സത്യത്തില്‍ ലോട്ടേയാക്കാള്‍ സുന്ദരിയായിരുന്നില്ലെ താന്‍......

'എന്റെ മാലാഖേ,.. നിന്നെപോലെ എല്ലാം തികഞ്ഞൊരു പെണ്ണ്‌ ലോകത്ത്‌ മറ്റാരുമുണ്ടാകില്ല..." ..... ഇടതൂര്‍ന്ന മുടിചുരുളുകള്‍ മാടിയൊതുക്കി വിടര്‍ന്നു തുടുത്ത ചെവിയിതളുകളില്‍ മുഖമമര്‍ത്തി എത്രയൊ വട്ടം കാള്‍ ആവേശത്തോടെ മന്ത്രിച്ചിരിയ്ക്കുന്നു.....

'ഈ പൂനിലാമഴയില്‍,.. തിളങ്ങുന്ന ചെമ്പനീര്‍പൂവ്വിതളിനെക്കാള്‍ മൃദുലവും,മനോഹരവുമായ നിന്റെ ചെവിപൂക്കളില്‍ പുന്നരിച്ചും.....നനുത്തുതുടുത്ത കവിളിണകളെ മുത്തിചുമപ്പിച്ചും..... ഇടതൂര്‍ന്ന മുടിയിഴകളെ തഴുകിയുണര്‍ത്തിയും.. എത്ര ജന്മങ്ങള്‍ കിടന്നാലും മതിവരില്ല എനിയ്ക്ക്‌......

കാളിന്റെ മാന്ത്രിക വാക്കുകളില്‍ സ്വയം മറന്നു ത്രസിച്ചുപോയ നിമിഷങ്ങള്‍..വസന്തോല്‍സവത്തിന്റെ നാളുകള്‍....

കാളിന്റെ നീണ്ടുവിടര്‍ന്ന നാസികാഗ്രം....തടിച്ച ചുണ്ടുകള്‍....അവന്റെ സാമീപ്യത്തിന്റെ സ്മരണ മാത്രം മതിയായിരുന്നു ആ സ്പര്‍ശത്തിനായി ആസക്തിപൂണ്ട തന്റെ ചെവിയിതളുകള്‍ ചുമന്നു തുടുക്കാനായി....

ഓര്‍മ്മകളുടെ കുത്തൊഴുക്കിന്റെ ശക്തിയില്‍ മദറിന്റെ കൈവിരലുകള്‍ ഏതോ ഉള്‍പ്രേരണയാല്ലെന്നപോലെ മാര്‍ദ്ദവം കുറഞ്ഞ്‌ കട്ടിയാവാന്‍ തുടങ്ങിയ സ്വന്തം ചെവിത്തടങ്ങളെ തഴുകികൊണ്ടിരുന്നു..

എത്ര പെട്ടന്നാണ്‌ എല്ലാം അവസാനിച്ചത്‌.ആഗ്നസ്‌ ഒരശനിപാതമായി,.ഒരഗ്നിജ്വലായായി തങ്ങളുടെ ജീവിതത്തിലേയ്ക്ക്‌ കടന്നു വന്നത്‌...കാളിനെ തന്നില്‍ നിന്നും അടര്‍ത്തിയെടുത്തത്‌......

ആ അഗ്നിജ്വാലയില്‍ കത്തിയെരിഞ്ഞത്‌ തന്റെ മോഹങ്ങളും സ്വപ്നങ്ങളുമാണ്‌..ഞെരിഞ്ഞമര്‍ന്നതോ ജീവിതവും.....

ഒരു മദാലസയുടെ രൂപഭാവങ്ങളും തടിച്ച ശരീരപ്രകൃതിയുമുള്ള ആഗ്നസ്സില്‍ തന്നിലില്ലാത്ത എന്തു പ്രത്യേകതയാണ്‌ കാള്‍ ദര്‍ശിച്ചത്‌...

അറിയില്ലായിരുന്നു..ഒന്നും അറിയില്ലായിരുന്നു....എല്ലാം അറിയാന്‍തുടങ്ങിയപ്പോള്‍ ഒരുപാട്‌ വൈകിയിരുന്നു...

അപ്പോഴേയ്ക്കും തന്റേതു മാത്രമെന്നു കരുതിയ പ്രിയപ്പെട്ട തേന്‍വണ്ട്‌ പുതുപുഷ്പത്തിന്റെ ശോണിമയില്‍ വല്ലാതെ മോഹിതനായിരുന്നു....പൂന്തേനിന്റെയും പൂമ്പൊടിയുടെയും രുചിഭേദങ്ങളില്‍ മതിമയങ്ങി ഒരിയ്ക്കലും മടങ്ങിവരാനാവത്തവിധം ബന്ധിതനായിരുന്നു......

ശരിതെറ്റുകള്‍ വിശകലനം ചെയ്യാനുള്ള ഒരു മാനാസികാവസ്ഥയല്ലായിരുന്നു അപ്പോള്‍....ആകെ തകര്‍ന്നുപോയിരുന്നു....

ആത്മഹത്യ മുനമ്പിന്റെ വക്കില്‍ വെച്ചു ഇറുക്കിയടച്ച കണ്ണുകള്‍ പിന്നെ തുറന്നത്‌ കോണ്‍വെന്റ്‌ ഹോസ്പിറ്റലിലെ കിടക്കയില്‍ വെച്ചായിരുന്നു.....ശരിയ്ക്കും ഒരു പുനര്‍ജന്മം തന്നെയായിരുന്നു അത്‌...

അമ്മമാരുടെ സ്നേഹവും വാല്‍സല്യവും അനുകമ്പയും നിറഞ്ഞ പരിചരണത്തില്‍ ക്രമേണ ജീവിതത്തിലേയ്ക്കു മടങ്ങി വരികയായിരുന്നു..പരിവര്‍ത്തനത്തിന്റെ ദിനങ്ങള്‍ ജീവിതവീക്ഷണങ്ങള്‍ക്കു തന്നെ മാറ്റം വരുത്തി..... മുന്നില്‍ പുതിയ ലക്ഷ്യങ്ങള്‍...നന്മയുടെ മാര്‍ഗ്ഗങ്ങള്‍.....വെള്ളയുടുപ്പിന്റെ സുരക്ഷിതത്വം കൂടിയായപ്പോള്‍ എല്ലാം പൂര്‍ണ്ണമായി....മനസ്സു ശാന്തമായി.

ഒരുപാടു നാളുകള്‍ക്കുശേഷം ഓര്‍മ്മകളുടെ മേച്ചില്‍പുറങ്ങളില്‍ യാദൃശ്ചികമായി അലയാന്‍ പോയ മനസിനെ വീണ്ടും വര്‍ത്തമാനകാലത്തെ സങ്കീര്‍ണതകളിലേയ്ക്ക്‌ തിരിച്ചുകൊണ്ടു വരുവാന്‍ ശരിയ്ക്കും പാടുപെടേണ്ടി വന്നു മദറിന്‌....

നേരം ഒരുപാടായിരുന്നു.......ദൂരെ പടിഞ്ഞാറെ ചക്രവാളസീമയില്‍ വഞ്ചനയുടെ മറ്റൊരു മുഹൂര്‍ത്തം... ഒരു പകലിന്റെ കൂടി ദാരുണമായ അന്ത്യം...

പാവം പകല്‍.....പുലര്‍ക്കാലക്കിരണങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരി അവളെ അനുരാഗവിലോചനയാക്കി.....ഇളംവെയിലിന്റെ കുസൃതികരങ്ങള്‍ തൊട്ടുണര്‍ത്തിയും കിക്കിളിയൂട്ടിയും മോഹിതയാക്കി..

ഉച്ചവെയില്‍ അതിന്റെ തീക്ഷ്ണത മുഴുവന്‍ ആവഹിച്ചെടുത്തു പകര്‍ന്നുനല്‍കിയ കരുത്തില്‍,..കരവിരുതില്‍ അവള്‍ ഉത്തേജിതയായി.......

ശൃംഗാരപദങ്ങളാടാന്‍ വിദഗ്ദനായ പോക്കുവെയിലിന്റെ കേളിവൈഭവത്തിനുമുമ്പില്‍ സ്വയം മറന്നു.. മുട്ടുമടക്കികീഴടങ്ങി...സര്‍വ്വവും സമര്‍പ്പിച്ച്‌ ആ മാറിലെ ഇളംചൂടില്‍ നിവൃതിയോടെ തല ചായ്ച്ചു മയങ്ങി......

ഒടുവില്‍,.. പാവം ഒരു പകലിന്റെകൂടി മനവും തനുവും കവര്‍ന്ന്‌,.. അവളെ തമസ്സിന്റെ കരങ്ങളിലേയ്ക്ക്‌ നിര്‍ദ്ദയം തള്ളിവിട്ട്‌,..ഒന്നുമറിയാത്തവനെപോലെ,...തീര്‍ത്തും അപരിചിതനായി....യാത്രമൊഴിപൊലും പറയാതെ,..നിസ്സംഗതയുടെയും നിസ്സഹായതയുടെയും പൊയ്‌മുഖംകൊണ്ട്‌ ഉള്ളില്‍ തുടികൊട്ടുന്ന ഉല്ലാസം മറച്ചുവെച്ച്‌ പുതുപെണ്ണിന്റെ,.. സന്ധ്യയുടെ.. കയ്യുംപിടിച്ച്‌ വര്‍ണ്ണങ്ങളുടെ മറ്റൊരുപുതുലോകത്തിലേയ്ക്ക്‌ പടിയിറങ്ങിപോകുന്ന ഹൃദയശൂന്യനായ സൂര്യന്‍ ....

വിരഹദുഃഖം താങ്ങാനാകാതെ ഹൃദയംപൊട്ടി പൊട്ടിമരിയ്ക്കുന്ന പകല്‍പ്പെണ്ണിന്റെ ചോരത്തുള്ളികള്‍ വീണുകുതിര്‍ന്നു ചുമന്ന ചക്രവാളം....

ആ രക്തത്തുള്ളികള്‍ക്കിടയില്‍ പാവം ആഗ്നസ്സിന്റെ തളര്‍ന്നമുഖം അവ്യക്തമായി തെളിയുന്നതുപോലെ മദറിനു തോന്നി..

ആഗ്നസ്സിനെ ജീവിതത്തില്‍ ഒരിയ്ക്കല്‍കൂടി കണ്ടുമുട്ടാനിടയായ സന്ദര്‍ഭം ഒരു ദുഃസ്വപ്നംപോലെ ഇന്നും മനസ്സിനെ വേട്ടായാടുന്നു.....നെഞ്ചിലൊരു കനലായി കത്തിയെരിയുന്നു.....

വര്‍ഷങ്ങള്‍ക്കുമുമ്പ്‌...ദൂരെ നഗരത്തില്‍ നിരാലംബരും അശരണരുമായ സ്ത്രീകള്‍ക്കുവേണ്ടി മഠം നടത്തുന്ന ശരണാലയത്തിനോടനുബന്ധിച്ചുള്ള കോണ്‍വെന്റ്‌ ഹോസ്പിറ്റലില്‍ ഔദോഗികസന്ദര്‍ശത്തിനുപോയതായിരുന്നു....

അവിടെ ഒരു ബെഡ്ഡില്‍ അവശയും ആലംബഹീനയുമായി കിടക്കുന്നു ആഗ്നസ്‌.....

തടിച്ചുകൊഴുത്ത ശരീരവും,... മലര്‍ന്നുവിടര്‍ന്ന കീഴ്ച്ചുണ്ടുകളും,.. തുടുത്തകവിളുകളും,. സ്വര്‍ണ്ണനിറവുള്ള മദാലസയായ ആഗ്നസ്സിന്റെ സ്ഥാനത്ത്‌ മെലിഞ്ഞുണങ്ങി വിളറിവെളുത്ത്‌ എല്ലുംതോലുമായ ഒരു സ്ത്രീരൂപം.....!

പെട്ടന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല..മനസ്സിന്‌ ഉള്‍ക്കൊള്ളാന്‍ പോലും കഴിഞ്ഞില്ല ആദ്യം...

അവളും ആദ്യം തന്നെ തിരിച്ചറിഞ്ഞില്ല..വെള്ളയുടുപ്പിനുള്ളിലൊതുങ്ങിപോയ എന്റെ രൂപം അവളെ ശരിയ്ക്കും അമ്പരപ്പിച്ചു....

തരിച്ചുനില്‍ക്കുകയായിരുന്നു ഇരുവരും..
കാല്‍പാദങ്ങളില്‍ അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍ വീണു നനയാന്‍ തുടങ്ങിയപ്പോള്‍ ഞെട്ടിപോയി പരിസരബോധം തിരിച്ചു വന്നു......പിടിച്ചെഴുന്നെല്‍പ്പിച്ചു കെട്ടിപുണരുമ്പോള്‍...ആ ശുഷ്ക്കിച്ച കരങ്ങള്‍ തന്നെ വരിഞ്ഞുമുറുക്കുകയായിരുന്നു...

ഒരിറ്റു സ്നേഹത്തിന്‌....കാരുണ്യത്തിന്‌....അനുകമ്പയ്ക്കായുള്ള ആ ഹൃദയത്തിന്റെ തേങ്ങല്‍ തിരിച്ചറിഞ്ഞ തന്റെ കണ്ണുകളും നിറഞ്ഞുതുളുമ്പുകയായിരുന്നു അപ്പോള്‍... വെള്ളയുടുപ്പിന്റെ പരിധികള്‍ക്കുള്ളിലേയ്ക്കൊതുങ്ങി പെട്ടന്നുതന്നെ ആത്മനിയന്ത്രണം വീണ്ടെടുത്തു..

ദുഷ്ടനായ കാള്‍ അവളെയും വഞ്ചിയ്ക്കുകയായിരുന്നു.....മടുത്തപ്പോള്‍ വഴിയിലുപേക്ഷിയ്ക്കുകയായിരുന്നു..അടിതെറ്റിയ അവള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി....ക്രമേണ വഴിതെറ്റിയുള്ള സൗഹൃദങ്ങള്‍ വളര്‍ന്നു വന്നു.....അഴുക്കുചാലുകളിലൂടെയുള്ള സഞ്ചാരം അവള്‍ക്കു സമ്മാനിച്ചത്‌ മഹാരോഗങ്ങളായിരുന്നു...പുഴുകുത്തേറ്റ അവളെ സമൂഹം ഒറ്റപ്പെടുത്തി....വീട്ടുകാരും കൈവിട്ടു.....

"ആരൊക്കെ കൈവിട്ടാലും കര്‍ത്താവ്‌ നിന്നെ കൈവിടില്ല.....പ്രാര്‍ത്ഥിയ്ക്കു ആഗ്നസ്‌ എല്ലാം മറന്നു പ്രാര്‍ത്ഥിയ്ക്കു......"

കുരിശുമാലയും ബൈബിളും സമ്മാനിച്ച്‌ അവളെ സമാശ്വസ്സിപ്പിച്ചുമടങ്ങുമ്പോള്‍ മനസ്സു മരവിച്ചിരുന്നു.....

തിരിച്ചു മഠത്തിലെത്തി മുറിയില്‍ കയറി കതകടച്ച്‌, തിരുവസ്ത്രമഴിച്ചു വെച്ച്‌ ഒരു സാധാരണപെണ്ണായിമാറി മതിവരുവോളം പൊട്ടിക്കരഞ്ഞു..ലോകത്തിലെ എല്ലാ പുരുഷന്മാരോടും വെറുപ്പു തോന്നി.. പക തോന്നി.... ഒരു പുരുഷനായതിന്റെപേരില്‍ ദൈവപുത്രനോടുപോലും നീരസം തോന്നിയ നിമിഷങ്ങളായിരുന്നു അത്‌...

അധികം വൈകാതെ,. ഒരു കൂടിക്കാഴ്ചയ്ക്കുകൂടി അവസരം നല്‍കാതെ ആഗ്നസ്‌ ഈ ലോകത്തുനിന്നുതന്നെ എന്നെന്നേയ്ക്കുമായി പോയ്‌മറിഞ്ഞു.....

ഓരോ പകലിനും...ഓരോ പെണ്ണിനും പറയാനുണ്ടാകും ഇതുപോലെ വഞ്ചനകളുടെ ഒരോരോ കഥകള്‍...എന്നിട്ടും പൗരുഷത്തിന്റെ ജ്വലിയ്ക്കുന്ന അഗ്നിഗോളത്തില്‍ ആകൃഷ്ടരായി എല്ലാം മറന്ന്‌ ആ ഊഷ്മളതയുടെ കുളിരും തേടി മുന്നോട്ടു കുതിയ്ക്കുന്നു പാവങ്ങള്‍...അവസാനം ഇയ്യാമ്പാറ്റകളെ പോലെ അതില്‍ എരിഞ്ഞടങ്ങുന്നു..

ഇപ്പോഴിതാ പാവം ലോട്ടേയും ആ വഴിയ്ക്കുതന്നെ നീങ്ങുന്നു..സാത്താന്‍ റിക്ടറന്റെ രൂപത്തില്‍ വന്ന്‌ ആ പാവം പെണ്ണിനെയും പരീക്ഷണങ്ങള്‍ക്കു വിധേയയാക്കുന്നു....

മെല്ലെ കണ്ണടയൂരി ...തൂവാലയെടുത്തുമിഴിനീരൊപ്പി......സ്നേഹനിരാസ്സത്തിന്റെ തീക്ഷ്ണത...തിരസ്ക്കാരത്തിന്റെ തിക്തത....വിരഹത്തിന്റെ തീവൃത...നഷ്ടവസന്തത്തിന്റെ നൈരാശ്യം ഇതെല്ലാം ഒന്നിച്ച്‌ കണ്ണുകളില്‍ പ്രതിഫലിച്ചിരുന്ന കാലത്തു ഒരു മറയായി ഉപയോഗിച്ചുതുടങ്ങിയതാണ്‌ കണ്ണട...പിന്നീടതൊരു ശീലമായി....ഇന്ന്‌ അത്‌ ശരീരത്തിന്റെ ഒരു ഭാഗമായി മാറിയിരിയ്ക്കുന്നു..

കണ്ണും തുറന്നുവെച്ച്‌ ദിവാസ്വപ്നങ്ങളില്‍ മുഴുകി ലോട്ടെ ഇപ്പോഴും അതെ ഇരിപ്പു തന്നെയാണ്‌...അവളുടെ വിടര്‍ന്ന കടമിഴിക്കോണുകളില്‍ നിന്നു സ്വപ്നങ്ങള്‍ കിനിഞ്ഞിറങ്ങുന്നതു ആ മങ്ങിയ വെളിച്ചത്തിലും മദറിനു വ്യക്തമായും കാണാമായിരുന്നു..മനസ്സിലാക്കാമായിരുന്നു....

ആ കാഴ്ച ദേഷ്യത്തെക്കാളുപരി ഉത്‌കണ്ഠയാണ്‌ അവരിലുണ്ടാക്കിയത്‌..

ഓ ജീസസ്‌...!! ..എന്തു പറഞ്ഞാണ്‌ ഞാനിനി ഇവളെ നേര്‍വഴിയ്ക്കു നടത്തേണ്ടത്‌."

ഒരു നെടുവീര്‍പ്പോടെ അവര്‍ ലോട്ടെയുടെ സമീപത്തു ചെന്നു...

"എന്റെ മോളെ,...എത്ര നേരമായി നീ ഈ ഇരിപ്പിരിയ്ക്കാന്‍ തുടങ്ങിയിട്ട്‌....സമയമെത്രയായെന്നറിയുമൊ നിനക്ക്‌...

സന്ധ്യാസമയത്തെ പ്രാര്‍ത്ഥനയുടെ കാര്യം പോലും മറന്നുവല്ലൊ നീ...

എന്തിനാണ്‌ കുട്ടി നീ ഇങ്ങിനെ വൃഥാ സ്വപ്നങ്ങള്‍ നെയ്തുകൂട്ടുന്നത്‌..അവസാനം മനസ്സിന്റെ അടിത്തട്ടില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന ദുഃഖത്തിന്റെ ഇഴകള്‍ വേര്‍തിരിച്ചെടുക്കാനാവാതെ ശിഷ്ടക്കാലം മുഴുവന്‍ വെറുതെ ദുഃഖിയ്ക്കാനോ........

സൂചി കൊണ്ടു മുറിയാത്ത ഏതെങ്കിലും ഭാഗം ബാക്കിയുണ്ടൊ നിന്റെ വിരല്‍തുമ്പുകളില്‍...

സൂചിമുന ശരീരത്തിലുണ്ടാക്കുന്ന മുറിവുകളുടെ വേദന ഒരു പക്ഷെ സുഖകരവും മധുരതരവുമായി തോന്നിയേയ്ക്കാം നിനക്ക്‌ ഈ പ്രായത്തില്‍...പ്രത്യേകിച്ചും ഈ മാനസികാവസ്ഥയില്‍....

പക്ഷെ അത്‌ അറിയാതെ ഹൃദയത്തിലേയ്ക്കാഴ്‌ന്നിറങ്ങി മുറിവുകള്‍ സൃഷ്ടിച്ചാല്‍... ഒരിയ്ക്കലും ഉണങ്ങാത്ത ആ മുറിവുകളുടെ നീറ്റുന്ന വേദന ജീവിതക്കാലം മുഴുവന്‍ വിടാതെ പിന്തുടരും.....

മദറിന്റെ അനുഭവം അറിയാലോ മോളെ നിനക്ക്‌....നിന്നോടു മാത്രമെ കുട്ടി ഞാന്‍ എല്ലാം തുറന്നുപറഞ്ഞിട്ടുള്ളു...സൂക്ഷിയ്ക്കണം നീ ... ഒരിയ്ക്കലും എന്റെ അവസ്ഥ വരരുത്‌ നിനക്ക്‌....

എന്താണന്നറിയില്ല മോളെ,..മറ്റാരോടുമില്ലാത്ത സ്നേഹം,വാല്‍സല്യം തോന്നുന്നു മദറിന്‌ നിന്നോട്‌...എത്ര ആലോചിചിട്ടും അതിനു വ്യക്തമായ ഒരു കാരണം...ഉത്തരം കണ്ടെത്താന്‍ കഴിയുന്നില്ല....

ഒരു പക്ഷെ കൗമാരത്തിലെ,... യൗവനാരംഭത്തിലെ സങ്കല്‍പ്പങ്ങളില്‍, സ്വപ്നങ്ങളില്‍ അമ്മിഞ്ഞപാലൂട്ടി,താരാട്ടുപാടി ഞാന്‍ ഉറക്കാറുള്ള എന്റെകുഞ്ഞിനു നിന്റെ രൂപഭാവങ്ങളായിരുന്നിരിയ്ക്കാം....എനിയ്ക്കു ജനിയ്ക്കാതെ പോയ എന്റെ.......

വാചകം പൂര്‍ത്തിയാക്കന്‍ കഴിഞ്ഞില്ല ...

മദറിന്റെ തൊണ്ടയിടറി.....മിഴികള്‍ നിറഞ്ഞുതുളുമ്പി.... ലൊട്ടേ കാണാതിരിയ്ക്കാന്‍വേണ്ടി തന്നെപോലെ ഒരു പാടുദുഃഖങ്ങള്‍ ഹൃദയത്തിലൊളിപ്പിച്ചുവെച്ച പാവം കടലിന്റെ അഗാതതയിലേയ്ക്കു മിഴിതിരിച്ചു അവര്‍.......ഒരു നിമിഷം ജീസസിനെ മനസ്സില്‍ ധ്യാനിച്ച്‌ ആത്മനിയന്ത്രണം വീണ്ടെടുത്തു....

"എഴുന്നേല്‍ക്കു മോളെ ...ഒറ്റയ്ക്കുപോയിരുന്നു ക്രൂശിതരൂപത്തിനുമുമ്പില്‍ മുട്ടുകുത്തി ഹൃദയം തുറന്ന്‌ കുറച്ചുനേരം പ്രാര്‍ത്ഥിയ്ക്കു...കര്‍ത്താവ്‌ നിനക്കു നേര്‍വഴി കാണിച്ചു തരാതിരിക്കില്ല.....

മദര്‍ പറയുന്നതെല്ലം ശ്രദ്ധയോടേ കേള്‍ക്കുകയായിരുന്നു ലോട്ടെ പക്ഷെ അതൊന്നും ഉള്‍കൊള്ളാനുള്ള ഒരു മാനസികാവസ്ഥയില്‍ അല്ലായിരുന്നു അവളപ്പോള്‍ ......

ഒന്നു മാത്രം മനസ്സിലായി അവള്‍ക്ക്‌..പുറമെ പരുക്കന്‍ ഭാവങ്ങള്‍ മാത്രം പ്രകടിപ്പിയ്ക്കുന്ന അവര്‍ ഉള്ളിന്റെയുള്ളില്‍ എത്ര പാവമാണ്‌.... അത്ഭുതം തോന്നി ലൊട്ടേയ്ക്ക്‌....

മദറിനോട്‌ അതുവരെ തോന്നാത്ത എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നി അവള്‍ക്ക്‌....

അമ്മയുടെ പുറകെ അനുസരണയുള്ള ഒരു കുഞ്ഞിനെപോലെ റൂമിലേയ്ക്ക്‌ നടക്കുമ്പോഴും അവളുടെ ഹൃദയം റിക്ടറിന്റെ സാമീപ്യത്തിനായി തുടിയ്ക്കുകയായിരുന്നു...

താഴെ ബെങ്കില്‍ നിന്നും ഡെക്കിലേയ്ക്കു കയറിവരുന്ന റിക്ടറിന്റെ പദനിസ്വനം എത്രപെട്ടന്നാണ്‌ തന്റെ കാതുകള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞത്‌..! അദ്ദേഹത്തെ ഒരു നോക്കു കാണാനായി കടക്കണ്ണിന്‍തടം തുടിയ്ക്കുന്നു..!ആ ഗന്ധത്തിനായി കൊതിയോടെ നാസഗ്രങ്ങള്‍ വിടരുന്നു....!.വെള്ളയുടുപ്പിനുതാഴെ സുരക്ഷിതമായിമൂടിവെച്ച മാറിടങ്ങള്‍പോലും എന്തിനെന്നറിയാതെ ത്രസ്സിയ്ക്കുന്നു...!

മദറിന്റെ മാതൃതുല്യമായ സ്നേഹത്തിനെന്നല്ല ലോകത്തിലെ ഒരു ശക്തിയ്ക്കും തന്നെ റിക്ടറില്‍ നിന്നും വേര്‍പ്പിരിയ്ക്കാന്‍ കഴിയില്ല എന്ന സത്യം ഒരു ഞെട്ടലോടെ അതിലേറെ ആനന്ദത്തോടെ അവള്‍ തിരിച്ചറിഞ്ഞു...

ആ ഹൃദയസരസ്സിലെ പ്രണയപുഷ്പം നീലതാമരയായിമാറി പൂര്‍ണ്ണമായും വിടര്‍ന്ന്‌ പരിമളം പടര്‍ത്താന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍..

കടല്‍ക്കാറ്റിനു മോഹിപ്പിയ്ക്കുന്ന കുളിരായിരുന്നു ആ രാവില്‍..

ഉദിച്ചുയരുന്ന പൂര്‍ണ്ണചന്ദ്രന്റെ അഭൗമസൗന്ദര്യത്തില്‍ മയങ്ങിപോയ കടലിന്റെ സ്വപ്നങ്ങള്‍ക്ക്‌ യാഥാര്‍ത്ഥ്യത്തിന്റെ പുതിയ മാനങ്ങള്‍ കൈവരാന്‍ തുടങ്ങുകയായിരുന്നു......അന്നോളം അറിയാത്ത അര്‍ത്ഥതലങ്ങളിലേയ്ക്ക്‌ ഉയരുകയായിരുന്നു...

നിലാവിന്റെ പക്വവും ഊഷ്മളവുമായി കരപരിലാളനങ്ങളില്‍ ഉണര്‍ന്ന്‌,.. അതുവരെ ശാന്തിമന്ത്രങ്ങള്‍ ഉരുവിടാന്‍ മാത്രമറിയാമായിരുന്ന പാവം കടല്‍ എല്ലാം മറന്നു.. സ്വയം മറന്നു....രൂപം മാറി....ഭാവം മാറി.....ഹൃദയമിഡിപ്പിന്റെ വേഗം കൂടി......

നിയന്ത്രണം വിട്ട തിരകള്‍ ആവേശത്തിന്റെ അലകളില്‍ ആടിയുലയാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍........

ജന്മസിദ്ധമായ,.. സഹജമായ.. ചാപല്യങ്ങളുടെ തനിയാവര്‍ത്തനം...

യുദ്ധഭീതിയും സങ്കീര്‍ണതകളും നിറഞ്ഞ ജീവിതത്തയാത്രയ്ക്കിടയില്‍ അപൂര്‍വ്വമായി മാത്രം എത്തിച്ചേരുന്ന ശാന്തിയുടെ തീരങ്ങള്‍...അവിടെ അശാന്തിയുടെ വിത്തുകള്‍ വിതച്ച്‌.. ജന്മാന്തരപാപങ്ങളുടെ ശാപഭാരവും പേറി ഒരു നിയോഗംപോലെ ഉണര്‍ന്നെഴുന്നേറ്റ്‌ വേലിപടര്‍പ്പുകള്‍ക്കുള്ളിലേയ്ക്ക്‌ ഇഴഞ്ഞുനീങ്ങുന്ന ഉരഗങ്ങള്‍ പുതിയ മാളങ്ങളില്‍ കയറി...ഉറയൂരി..തലതല്ലി വിഷംചീറ്റിതളരുന്ന മാന്ത്രികയാമവും കടന്ന്‌ രാവ്‌ പിന്നേയും വളര്‍ന്നു....

നിലാവിന്‌ നിറംകെട്ടിരുന്നു...

നാലുഭാഗത്തും നിന്നും പാഞ്ഞെത്തിയ കുറ്റബോധത്തിന്റെ കരിമേഘങ്ങള്‍ പൂര്‍ണ്ണചന്ദ്രന്റെ മുഖം പാടെ മറച്ചു....

തമസ്സിന്റെ അഗാധഗര്‍ത്തങ്ങളിലേയ്ക്കാണ്ടുപോയ പാവം കടല്‍ പാതളത്തിന്റെ മടിത്തട്ടില്‍ മുഖംപൂഴ്ത്തി തേങ്ങികരയുകയായിരുന്നു....നീറിപുകയുകയായിരുന്നു....

എല്ലാം നിശബ്ദം നോക്കികണ്ടുകൊണ്ടിരിയ്ക്കുകയായിരുന്നു ഡോയ്‌ഷ്‌ലാന്‍ഡ്‌.

എത്രയെത്ര വേലിയേറ്റങ്ങള്‍....വേലിയിറക്കങ്ങള്‍...

എന്തിനൊക്കെ സാക്ഷ്യം വഹിയ്ക്കേണ്ടി വന്നിരിയ്ക്കുന്നു......

വര്‍ഷങ്ങളായി തുടരുന്ന സഞ്ചാരം...

ഒരോ കടലിന്റെയും ഹൃദയത്തുടിപ്പുകള്‍ മനഃപാഠമായിരിയ്ക്കുന്നു....

എന്നിട്ടും...എല്ലാമറിഞ്ഞിട്ടും.. ഒന്നുമറിയാത്തതുപോലെ,.എന്തൊക്കയോ നിശ്ചയച്ചുറപ്പിച്ചിട്ടെന്നവണ്ണം നിഗൂഡ്‌ഠമായൊരു മന്ദസ്മിതവും ഉള്ളിലൊതുക്കി ഒരു ഋഷിവര്യന്റെ വിരക്തി നിറഞ്ഞ മനസ്സോടെ, തികഞ്ഞ നിസ്സംഗതയോടേകാറ്റിന്റെ താളത്തില്‍ ലയിച്ച്‌ ഡോയ്‌ഷ്‌ലാന്‍ഡ്‌ അതിന്റെ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.............


(പ്രചോദനം:-വിനുവേട്ടന്‍...അവലംബം:- സ്റ്റോം വാണ്ണിങ്ങ്‌-26)