Monday, December 27, 2010

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ...

ഈ കുറിപ്പൊരു നന്ദിപ്രകടനം മാത്രമാണ്‌.... ബൂലോകത്തെ എന്റെ തറവാട്ടിലേയ്ക്ക്‌ സന്ദര്‍ശനം നടത്തിയ എല്ലാരോടും നന്ദി അറിയിക്കാന്‍ മാത്രമായി കുറിയ്ക്കപ്പെടുന്നതാണ്‌ ഈ വരികള്‍..

ഒരു വര്‍ഷം കൂടി കടന്നുപോകുന്നു.. ഇതു തിരിഞ്ഞുനോട്ടത്തിന്റെ സമയം പുതിയ തീരുമാനങ്ങളെടുക്കാനുള്ള അവസരം.

"നിര്‍ത്തി എല്ലാം നിര്‍ത്തി.. ഒന്നാം തിയ്യതി വരെ മാത്രം.. പിന്നെ ഇനി ജീവിതത്തിലൊരിയ്ക്കലുമില്ല..." മൂന്നാലു ദിവസം മാത്രം ബാക്കി എന്ന എക്സ്‌ക്യൂസുമായി തങ്ങളുടെ പ്രിയപ്പെട്ട ശീലക്കേടുകള്‍ ആസക്തിയോടെ ആസ്വദിച്ചു തീര്‍ക്കുന്ന തിരക്കില്‍"പട്ടിയുടെ വാല്‌ പന്തിരാണ്ടുകാലം കുഴലിലിട്ടാലും..." എന്ന പഴമൊഴി താല്‍ക്കാലികമായിട്ടെങ്കിലും നമുക്കു മറക്കാം..

2010 വ്യക്തിപരമായി എനിയ്ക്ക്‌ വിസ്മയത്തിന്റെ വര്‍ഷമാണ്‌..

മണ്‍കുടിലിന്റെ ഇത്തിരിവട്ടത്തില്‍ പുകപരത്തി മുനിഞ്ഞുകത്തി ഇത്തിരിവെട്ടം പരത്തുന്ന മണ്ണെണ്ണവിളക്ക്‌ ജനലിലൂടെ വിശാലമായ ആകാശത്തില്‍ പ്രഭപരത്തി നില്‍ക്കുന്ന പൂര്‍ണചന്ദ്രനെ നോക്കികാണുന്ന അതേ അത്ഭുതത്തോടെ, ഇത്തിരി അസൂയയോടെ ആണ്‌ ഞാനും ഈ 'ബൂലോകത്തെ" നോക്കികണ്ടിരുന്നത്‌..

ആ "ബൂലോകത്ത്‌" തോന്നുന്നതെല്ലാം കുറിച്ചിടാന്‍ എനിയ്ക്കും കുറച്ചു സ്ഥലം പതിച്ചുകിട്ടുക..!

അവിടെ ഞാന്‍ കുറിച്ചിട്ട വരികളിലൂടെ ആയിരത്തിനു താഴെ മാന്യജനങ്ങള്‍ കണ്ണോടിയ്ക്കുക,..അതില്‍തന്നെ നൂറില്‍പ്പരമാളുകള്‍ എന്തെങ്കിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക...!

ഇതെല്ലാം മഹാത്ഭുതമായി മാത്രമേ ഇപ്പോഴുമെന്റെ മനസ്സിനുള്‍ക്കൊള്ളാന്‍കഴിയുന്നുള്ളു..

വാരന്ത്യവും വാരാദ്യവും തമ്മിലുള്ള അന്തരമെന്തെന്നറിയാത്ത, ആഘോഷങ്ങള്‍ക്കെല്ലാം അവധി കൊടുത്ത്‌... മരുഭൂമിയുടെ നടുവില്‍... കാതടപ്പിയ്ക്കുന്ന ശബ്ദത്തില്‍ ഇരമ്പുന്ന യന്ത്രങ്ങള്‍ക്കിടയിലൂടെ ഉരുകിയൊഴുകുന്ന നിര്‍ജ്ജീവമായ പ്ലാസ്റ്റിക്കിനെ പോലെ വിചാരവികാരങ്ങള്‍ നഷ്ടപ്പെട്ട തീര്‍ത്തും നിസ്സംഗരായി ജോലിചെയ്യുന്ന ഒരുപറ്റം മനുഷ്യരുടെ ഇടയില്‍, അവരില്‍ ഒരാളായി നിത്യവും പന്ത്രണ്ടുമണിക്കൂര്‍ ചിലവഴിയ്ക്കുന്ന ഒരു സാധാരണ പ്രവാസിയാണ്‌ ഞാന്‍.

യാത്രയ്ക്കായി പിന്നേയും രണ്ടുമണിക്കൂര്‍... ഉറക്കത്തിനായി ആറുമണിക്കൂര്‍... പിന്നെ എന്തെങ്കിലും ചെയ്യാനായി ബാക്കി കിട്ടുന്നത്‌ നാലുമണിക്കൂര്‍ മാത്രം.. എത്രയൊക്കെ ചുരുക്കിയാലും പ്രാഥമികകാര്യങ്ങള്‍ക്കും ചിലവഴിയ്ക്കേണ്ടേ കുറച്ചു സമയം...! അതിനിടയില്‍ നിത്യവും നെറ്റിലും മറ്റും കയറാന്‍ എങ്ങിനെ കഴിയാനാണ്‌... പല.ബ്ലോഗുകളും തുറക്കാനോ വായിയ്ക്കാനോ,... എന്തിന്‌ എന്റെ ബ്ലോഗിലൂടെ കയറിയിറങ്ങുന്നവര്‍ക്ക്‌, അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ക്ക്‌ ഒരു മറുപടി നല്‍കാന്‍... ഒരു നന്ദിവാക്കു പോലും എഴുതാന്‍ പറ്റാറില്ല.

ഇത്‌ ഒരഹങ്കാരമായി, അവഗണനയായി,. നന്ദികേടായി,.. ജാടയായിവരെ കരുതിയിരിയ്ക്കാം പലരും.... അങ്ങിനെ എന്നെ തെറ്റിദ്ധരിച്ചിരിയ്ക്കാം.....ആ തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടിതന്നെയാണ്‌ ഇത്രയും നീണ്ട ഒരു വിശദീകരണത്തിനു ഞാന്‍ മുതിര്‍ന്നത്‌ ഒപ്പം ഈ വര്‍ഷം എന്റെ ബ്ലോഗിലൂടെ കയറിയിറങ്ങിയ എല്ലാവര്‍ക്കും നന്ദിപറയാനും.

ഇനിയും വീണുകിട്ടുന്ന ഇടവേളകളില്‍ വീണ്ടും ഞാന്‍ വരും, പഴാണെന്നൊ പതിരാണെന്നൊ നോക്കാതെ പലതും കുത്തിക്കുറിയ്ക്കും...ഒഴിവാക്കാന്‍ പറ്റാതായിരിയ്ക്കുന്നു എനിയ്ക്കീ ശീലം....

അതും ഈ ഗള്‍ഫ്‌ ബാച്ചിലര്‍ ജീവിതത്തിന്റെ ഒരു പ്രത്യേകതയാണ്‌.. പ്രാര്‍ത്ഥന, മദ്യം, സീരിയലുകള്‍ അടക്കമുള്ള TV പ്രോഗ്രാമുകള്‍. ഇന്റര്‍നെറ്റിന്റെ ലോകത്തുകൂടിയുള്ള സ്വയം മറന്നുള്ള യാത്രകള്‍. ഇന്റര്‍നെറ്റ്‌ വന്നതോടെ നീലചിത്രങ്ങളുടെ പ്രാധാന്യം കുറഞ്ഞുപോയി. ഇങ്ങിനെ നല്ലതും ചീത്തയുമായ എന്തെക്കിലുമൊന്നിന്റെ പുറകെ ആസക്തിയോടെ അലയാന്‍ വിട്ടാലെ ഒരുപാടുവര്‍ഷം ഗള്‍ഫില്‍ താമസ്സിയ്ക്കേണ്ടി വരുന്ന ഒരു സാധാരണമനുഷ്യന്‌ അവന്റെ മനസ്സിനെ ബാലന്‍സ്‌ചെയ്തുനിര്‍ത്താന്‍ കഴിയു... അത്രയ്ക്കും വിരസവും അരോചകവുമാണ്‌ ഇവിടത്തെ ജീവിതം. നൂറ്റാണ്ടുകളായി ഈ അന്തരീക്ഷത്തില്‍ പാറിപറന്നുനടക്കേണ്ടിവന്നതിനാലാകാം പാവം മണല്‍ത്തരികള്‍ ഇത്രയും നിറംകെട്ടു അനാകര്‍ഷകമായിപോയത്‌....

സത്യത്തില്‍ വരമൊഴിയിലേയ്ക്കുള്ള എന്റെ യാത്രയും ഒരു തരം രക്ഷപ്പെടലായിരുന്നു.. പരിധികളും പരിമിതികളും അറിയമായിരുന്നു,.. എന്നിട്ടും രണ്ടുകല്‍പ്പിച്ച്‌ ഞാനിറങ്ങിപുറപ്പെടുകയായിരുന്നു... അതിനെന്നെ പ്രേരിപ്പിച്ചതും സഹായിച്ചതും വിനുവേട്ടന്‍, ജിമ്മി, ആന്റണി, അനില്‍, അരുണ്‍, പപ്പന്‍, റിജു തുടങ്ങി ഒരുപാട്‌ നല്ല സുഹൃത്തുക്കളാണ്‌....

ബൂലോകത്തു സജീവമല്ലെങ്കിലും ബൂലോകവാസികളുടെ വിശേഷങ്ങള്‍ എന്റെ ചെവിയിലുമെത്താറുണ്ട്‌. ഈ വര്‍ഷം സാഹിത്യരംഗത്ത്‌ ബൂലോകവാസികള്‍ നേടിയെടുത്ത സ്ഥാനമാനങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍.. ഇങ്ങിനെ ഉയര്‍ച്ചയുടെ കഥകള്‍.. ഒപ്പം ഹൃദയത്തില്‍ നൊമ്പരം പടര്‍ത്തിയ ചില ദുരന്തവാര്‍ത്തകളും.... ജീവിതം അങ്ങിനെയല്ലെ ഒരിടത്തു ജനനം. ഒരിടത്തു മരണം.. ഇതിനിടയില്‍ ചുമലില്‍ ജീവിതഭാരവും താങ്ങിയുള്ള യാത്ര.

കാലത്തിനെ മനക്കണക്കുകളിലൊതുക്കി പന്ത്രണ്ടു മാസങ്ങളുള്ള വര്‍ഷങ്ങളുടെ കലണ്ടറൊരുക്കി ബുദ്ധിയും വിവേചനശേഷിയുമുള്ള മനുഷ്യന്‍.!.."ഈ വര്‍ഷം മോശമായാലെന്താ, അടുത്ത വര്‍ഷം ഗംഭീരമായിരിയ്ക്കും"..ഒരിയ്ക്കലും മങ്ങാത്ത ശുഭപ്രതീക്ഷകളും സ്വയം സൃഷ്ടിച്ചെടുത്ത കാലനിര്‍ണ്ണയകണക്കുകളുമായി ഇത്രയും കരുതലോടെ,.ഉത്‌കണ്ഠയോടെ ജീവിതാന്ത്യംവരെ ചുവടുകള്‍ വെയ്ക്കുന്ന മറ്റേതെങ്കിലും ജീവജാലമുണ്ടാകുമോ ഈ ഭൂമിയില്‍!...എന്നിട്ടും പലപ്പോഴും ചുവടുകള്‍ പിഴയ്ക്കുന്നു.കാലിടറിവീഴുന്നു..!.പക്ഷെ ഒരു നിമിഷത്തെ പതറിച്ചയ്ക്കുശേഷം പിടഞ്ഞെഴുന്നേറ്റ്‌ വീണ്ടും ഒരു ചെറുപുഞ്ചിരിയുമായി യാത്ര തുടരുന്നു.! ഇന്നും ഇന്നലേയും തുടങ്ങിയതല്ലല്ലോ ഈ ജീവിതനാടകം.!

ഈ കുറിപ്പ്‌ വേണമെങ്കില്‍ എനിയ്ക്ക്‌ ഇവിടെ വെച്ചവസാനിപ്പിയ്ക്കാമായിരുന്നു...

വിഷയത്തില്‍ നിന്നും വിഷയത്തിലിലേയ്ക്കു തെന്നിമാറി കാടുകയറി വിരസവും അരോചകവുമാക്കി വായനാസുഖം നശിപ്പിയ്ക്കുന്ന എന്റെ രീതി മാറ്റണമെന്ന്‌ ഉഷയ്ക്ക്‌ നമ്പ്യാരെന്നപോലെ, ടിന്റുവിന്‌ ഉഷയെന്നപോലെ, ബ്ലോഗെഴുത്തില്‍ എന്റെ ഗുരുവായ വിനുവേട്ടന്‍ എപ്പോഴും എന്നെ ഉപദേശിയ്ക്കാറുണ്ട്‌... പക്ഷെ പറഞ്ഞിട്ടെന്തുഫലം..! ശീലിച്ചതല്ലെ പാലിയ്ക്കാന്‍ കഴിയൂ..! കാടുകയറി ശീലമുള്ളവന്‍ കാടുകയറിയല്ലേ അടങ്ങൂ...!

2010 ഭാരതത്തിനും വിസ്മയകരമായ വര്‍ഷം തന്നെയായിരുന്നു.... കോടാനുകോടി ഭാരതിയരെ ഒറ്റയടിയ്ക്കു സമ്പന്നരാക്കിയ വര്‍ഷം.... പണ്ടൊക്കെ അമ്പതിനായിരംരൂപയുടെ ചെക്കെഴുതേണ്ടിവരുമ്പോള്‍ ഒരു നാലുതവണയെങ്കിലും അതിലെ അക്കങ്ങള്‍ എണ്ണിനോക്കുമായിരുന്നു ഞാന്‍.. ഇന്ന്‌ 176 ആയിരംകോടി രൂപ(1760000000000) എന്ന്‌ എത്ര ലാഘവത്തോടെ എഴുതാന്‍ കഴിയുന്നു.. ഇതെന്റെ മാത്രം അവസ്ഥയല്ല... ഓരോ ഭാരതീയന്റെയും അവസ്ഥയാണ്‌...

ലോകരാഷ്ട്രങ്ങള്‍ അത്ഭുതത്തോടെ അതിലേറെ അമ്പരപ്പോടെയാണ്‌ നമ്മെ നോക്കികാണുന്നത്‌....

ഇത്രയും വലിയൊരിടപാടിനെ തികഞ്ഞ നിസ്സംഗതയോടെ, ലാഘവത്തോടെ സമീപിയ്ക്കുന്ന ഒരു ജനത...! വലതുകയ്യുകൊണ്ട്‌ ചെയ്യുന്ന അഴമതിയെ ഇടതുകയ്യുകൊണ്ടു പരസ്യമായി മറയ്ക്കുന്നതു നിഷ്ക്രിയരായി നോക്കിക്കാണാനും ക്ഷമിയ്ക്കാനും സഹിയ്ക്കാനും ശീലിച്ചുപോയ ജനത...!

ഇത്തരമൊരു ജനതയെ ഇന്ത്യയില്ലതെ ലോകത്ത്‌ മറ്റെവിടെയാണ്‌ കാണാന്‍ കഴിയുക. താന്‍ മഹാത്മഗാന്ധിയെ വല്ലാതെ ആരാധിയ്ക്കുന്നു എന്ന്‌ ഒബാമ പറഞ്ഞതിന്റെ പൊരുളും മറ്റൊന്നയിരിയ്ക്കില്ല.......

ആദ്യം അമേരിക്ക, പുറകെ ചൈന, ഫ്രാന്‍സ്‌, റഷ്യ..... ഇങ്ങിനെ രാഷ്ട്രതലവന്മാര്‍ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിയ്ക്കുന്നു.. തികച്ചുംസ്വാഭാവികം...നിറയെ ഫലങ്ങളുള്ള വൃക്ഷത്തിന്റെ ശിഖരിങ്ങള്‍ ലക്ഷ്യമാക്കിയല്ലേ പക്ഷികള്‍ പറന്നു വരൂ.

ഇനിയും ഒരുപാടു പേര്‍ വരും ഒരുപാടു ഫലങ്ങള്‍ ഭക്ഷിയ്ക്കും.. അതിനിടെ നമ്മുടെ തലയിലേയ്ക്ക്‌ കാഷ്ടിച്ചെന്നും വരും. കരുതിയിരിയ്ക്കുക. എല്ലാവര്‍ക്കും എപ്പോഴും തലപ്പാവും ധരിച്ച്‌, തലയും കുനിച്ചു മൂകരായി നടക്കാന്‍ കഴിയില്ലല്ലോ.

ഒരുപാട്‌ ഇടപാടുകള്‍ ഇനിയും നടക്കും... ക്ഷമയുടെയും സഹിഷ്ണുതയുടെയും മാതൃകകളായി മാറി ലോകത്തെ വിസ്മയിപ്പിയ്ക്കാന്‍ ഒരുപാട്‌ അവസരങ്ങള്‍ നമുക്കു കൈവരും.. അങ്ങിനെ 2011 ഒരു നല്ല വര്‍ഷമായിരിയ്ക്കും.. ഭാരതത്തിന്റെ യശസ്സ്‌ വീണ്ടുമുയരും......

ആരോടാണ്‌ നന്ദി പറയേണ്ടത്‌...!

നന്ദിപറയേണ്ടത്‌... എല്ലാറ്റിനും നന്ദി പറയേണ്ടത്‌..... നമ്മുടെ പ്രധാനമന്ത്രിയോടുതന്നെ....

എല്ലാവര്‍ക്കും ശുഭവര്‍ഷം നേര്‍ന്നുകൊണ്ട്‌...


നന്ദിപൂര്‍വ്വം

കൊല്ലേരി തറവാടി

Sunday, December 12, 2010

ഒരു തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയുടെ ഓര്‍മ്മയ്ക്ക്‌...

23-10-2010- ശനിയാഴ്ച...


പരോള്‍ കാലാവധി തീരാന്‍ പോകുന്നു.... ഒരു തിരിച്ചുപോക്കിനുകൂടി സമയമായി.

എത്ര പെട്ടന്നാണ്‌ ദിവസങ്ങള്‍ കടന്നുപോയത്‌..ഇനി ശേഷിയ്ക്കുന്ന മൂന്നു ദിവസങ്ങളില്‍നാളെയും മറ്റന്നാളും മാളുവിന്‌ എലക്ഷന്‍ ഡ്യൂട്ടി...പിന്നെ സ്വന്തമായുള്ളത്‌ ഒരു ദിവസം മാത്രം....

ബുധനാഴ്ച വെളുപ്പിന്‌ ഗള്‍ഫ്‌ എയറില്‍ വീണ്ടും മരുഭൂമിയിലെ വരണ്ട കാറ്റില്‍ ലക്ഷ്യമില്ലാതെ അലയുന്ന മണല്‍തരികളൊന്നായിമാറുന്ന മനസ്സുമായി അലയാനുള്ള ഒരു യാത്രകൂടി....എത്രവര്‍ഷമായി ഈ തനിയാവര്‍ത്തനം തുടങ്ങിയിട്ട്‌...

ആലോചിയ്ക്കുമ്പോള്‍ മനസ്സ്‌ വല്ലാതെ അസ്വസ്ഥമാകുന്നു......

കുറച്ചുനേരമായി സിറ്റൗട്ടിലെ ചെയറില്‍ തളര്‍ന്നിരിയ്ക്കാന്‍ തുടങ്ങിയിട്ട്‌..മടക്കയാത്രയ്ക്കുള്ള സമയമടുക്കുമ്പോള്‍ എപ്പോഴും ഉള്ളതാണ്‌ കുട്ടന്‌ ഇത്തരം വിമ്മിഷ്ടങ്ങള്‍.

"മടങ്ങിപോകാന്‍ മനസ്സുവരുന്നില്ല അല്ലെ"... എന്ന ചോദ്യവുമായി ആകാശത്തു പൂര്‍ണ്ണചന്ദ്രന്‍ ആര്‍ദ്രതയോടെ തന്നെനോക്കി പുഞ്ചിരിച്ചു...ശരിയാണ്‌ റംസാന്‍പിറ കണ്ട നാള്‍ വന്നിറങ്ങിയതാണ്‌...പിന്നെ ഒരു പൗര്‍ണ്ണമിയും അമാവാസിയും കഴിഞ്ഞ്‌ അടുത്ത പൗര്‍ണ്ണമി ആയിരിയ്ക്കുന്നു..തിരിച്ചു പോകാന്‍ ശരിയ്ക്കും വൈകിയിരിയ്ക്കുന്നു ഇത്തവണ...

പാവം മാളു,. കിച്ചണില്‍ അവള്‍ ഒറ്റയ്ക്ക്‌ .....സാധാരണ ഈ സമയത്ത്‌ അവളെ സഹായിച്ചുകൊണ്ട്‌ ആ സാമീപ്യത്തില്‍ ലയിച്ച്‌ നില്‍ക്കാറുള്ളതാണ്‌...വര്‍ഷത്തില്‍ ഒരുമാസം മാത്രം വീണുകിട്ടുന്ന ദാമ്പത്യനിമിഷങ്ങളിലൊന്നുപോലും മിസ്‌ ആവരുതെന്ന്‌ വല്ലാത്ത നിര്‍ബന്ധമാണ്‌ രണ്ടുപേര്‍ക്കും .

പാത്രം ക്ലീന്‍ ചെയ്യലാണ്‌ ആകെ അറിയാവുന്ന അടുക്കളജോലി.

"കുട്ടേട്ടന്‌ പാത്രം കഴുകാന്‍ ഒരു ടാങ്ക്‌ വെള്ളം വേണം..ഒരു വര്‍ഷത്തെ വെള്ളം മുഴുവന്‍ ഒരു മാസംകൊണ്ടു ഉപയോഗിച്ചു തീര്‍ക്കും.."..

മാളുവിന്റെ തമാശ കലര്‍ന്ന ആ പരാതിയില്‍ കാര്യമില്ലാതില്ല."

"അതിനെന്താ മാളു ഒരിയ്ക്കലും വറ്റാത്ത അക്ഷയപാത്രം പോലെ ഒരു കിണറില്ലെ നമുക്കു സ്വന്തമായുള്ളത്‌.... ഭാഗ്യമല്ലെ കണ്ണാ അത്‌..."

സിങ്കിനുപകരം പടിഞ്ഞാറെ മുറ്റത്ത്‌ അലക്കുക്കല്ലിന്റെ ചുവട്ടിലെ പൈപ്പിന്റെ ചുവട്ടില്‍ പാത്രം ക്ലീന്‍ ചെയ്യുമ്പോഴാകും, ഏതാണ്ട്‌ ഒമ്പതരയോടെ വടക്കോട്ടുള്ള ഏതൊ ഒരു ഫ്ലൈറ്റ്‌ ഞങ്ങളുടെ വീടിന്റെ മുകളിലൂടെ എന്നും കടന്നുപോകുക....നെടുമ്പാശേരിയില്‍നിന്നും ടേക്ക്‌`ഓഫ്‌ കഴിഞ്ഞു സ്റ്റെഡി ആയി വേഗത കൈവരിയ്ക്കാന്‍ തുടങ്ങിയിട്ടെ ഉണ്ടാവു അതിനപ്പോള്‍...

എത്ര തവണ ഫ്ലൈറ്റില്‍ കയറിയിരിക്കുന്നു....എന്നിട്ടും ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടേ ഇന്നും ആകാശത്തേയ്ക്കു നോക്കിനില്‍ക്കുന്ന തന്റെ ശീലം ഇപ്പോഴുംതുടരുന്നു.

"അല്ലെങ്കിലും ഇത്രയൊക്കെയായിട്ടും കുട്ടേട്ടന്‌ ഏതു കാര്യത്തിലാ കൗതുകവും പുതുമയും വിട്ടു മാറിയിട്ടുള്ളത്‌...ഇപ്പോഴും ...."വാചകം മുഴിപ്പിയ്ക്കാന്‍ നില്‍ക്കാതെ കള്ളചിരിയുമായി നില്‍ക്കുന്ന മാളുവിന്റെ നാണം കാണാന്‍ വല്ലാത്ത ചന്തമായിരിയ്ക്കും ആ നിമിഷങ്ങളില്‍..

രാത്രി കനത്തു,.. മൂടല്‍മഞ്ഞിന്റെ കമ്പളം വാരിയണിഞ്ഞു..

രണ്ടുദിവസമായി മഴമേഘങ്ങള്‍ ഒഴിഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട്‌..പെയ്തുപെയ്തു മടുത്തിട്ടുണ്ടാകും.

ഒരിയ്ക്കലും അടങ്ങാത്ത ആസക്തികളാല്‍ കലുഷിതമായ മനുഷ്യമനസ്സുപോലെയായിരിയ്ക്കുന്നു എപ്പോഴും കാളിമ നിറഞ്ഞുകലങ്ങിമറഞ്ഞു വിതുമ്പിനില്‍ക്കുയായിരുന്നു കുറേ നാളുകളായി ആകാശം....

ന്യൂനമര്‍ദ്ദം-ഡിപ്രെഷന്‍...! പ്രകൃതിയുടെ മനോനിലപോലും തെറ്റാന്‍ തുടങ്ങിയിരിയ്ക്കുന്നു...കാലവര്‍ഷം....പിന്നെ തുലാവര്‍ഷം .ചുള്ളന്‍പയ്യന്റെ കുസൃതിഭാവങ്ങളുമായി നാടിന്റെ ഓരോമുക്കിലുംമൂലയിലും കറങ്ങി നടക്കുന്ന വൃശ്ചികക്കാറ്റും കരളില്‍ കുളിരുകോരി വിതറുന്ന മകരമഞ്ഞും.....ഉഷ്ണം ഉഷ്ണേന ശാന്തി എന്ന്‌ ആരും അറിയാതെ പറഞ്ഞുപോകുന്ന മീനമേടമാസങ്ങള്‍...ഋതുഭേദങ്ങള്‍ക്കും ഒരു കണക്കും ചിട്ടയും ഉണ്ടായിരുന്നു പണ്ട്‌.

കിച്ചണിലെ വെളിച്ചമണഞ്ഞു..വാച്ചിലേയ്ക്കു നോക്കി.....ഒമ്പതരയുടെ ഫ്ലൈറ്റ്‌ കടന്നുപോയിട്ട്‌ നേരം ഒരുപാടായിരിയ്ക്കുന്നു.....

"എന്തുപറ്റി കുട്ടേട്ടാ....തിരിച്ചുപോക്കിനെക്കുറിച്ചാലോച്ചിച്ചു വിഷമിയ്ക്കാന്‍ തുടങ്ങി.അല്ലെ.....എന്തിനാ കുട്ടേട്ടാ ഇങ്ങിനെ വെറുതെ മനസ്സു വിഷമിപ്പിയ്ക്കുന്നത്‌..ഇതവസാനത്തേതല്ലെ പിന്നെയൊരു തിരിച്ചുപോക്കില്ലല്ലൊ..

ഓരോ വെക്കേഷനും അവള്‍ക്കു കൊടുക്കാറുള്ളതാണീ ഉറപ്പ്‌` -ജീവിതത്തില്‍ ഇങ്ങിനെ പാലിയ്ക്കപ്പെടാതെ പോകുന്ന എത്രയെത്ര "മദര്‍ പ്രോമിസുകള്‍."....! .

നമുക്കുറങ്ങാം കുട്ടേട്ടാ,...നാളേ രാവിലെ എട്ടു മണിയ്ക്കു റിപ്പോര്‍ട്ടു ചെയ്യേണ്ടതല്ലെ......

ഇലക്ഷന്‍ ഡ്യൂട്ടിയുടെ ടെന്‍ഷന്‍ അവളുടെ വാക്കുകളില്‍ പ്രകടമായിരുന്നു....ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചതാണ്‌..പക്ഷെ, ഭംഗിയായി പരാജയപ്പെട്ടു..നാട്ടിലിപ്പോള്‍ ഇത്തരം കാര്യങ്ങളൊന്നും പഴയപോലെ എളുപ്പമല്ല എന്നു മനസ്സിലായതുമാത്രം മിച്ചം..!

ഉറങ്ങാം മാളു..പക്ഷെ അതിനുമുമ്പ്‌ മിനിയാന്നു മാമ്പഴത്തില്‍ കേട്ട,... പണ്ടു സ്കൂളില്‍വെച്ചു നീ പഠിച്ചിട്ടുള്ള ആ കവിത രണ്ടുവരിയെങ്കിലും....കുട്ടേട്ടന്റെ ടെന്‍ഷന്‍ മാറാന്‍ ....മനസ്സു ശാന്തമാകാന്‍.സ്വസ്ഥമയുറങ്ങാന്‍....

'പൂക്കുന്നിതാ മുല്ല,...പൂക്കുന്നിലഞ്ഞി....പൂക്കുന്നു തേന്മാവ്‌..പൂക്കുന്നശോകം....." ..

അവളുടെ മടിയില്‍ തലചായ്ച്ച്‌. വരികളിലുടെ ഈണത്തില്‍ ലയിച്ച്‌..ആ പൂക്കളുടെ സുഗന്ധം നുകര്‍ന്ന്‌..ചിരപരിചിതമായ ബെഡ്‌റൂമി ലാമ്പിന്റെ ഇളം ചുവപ്പാര്‍ന്ന മുഖകാന്തിയില്‍ തിളങ്ങുന്ന വെളുത്തമൂക്കുത്തിക്കല്ലില്‍ മിഴികളര്‍പ്പിച്ച്‌ മെല്ലെ,.മെല്ലെ ശാന്തിയുടെ തീരങ്ങളിലേയ്ക്ക്‌,...ഉറക്കത്തിന്റെ അഗാധതലങ്ങളിലേയ്ക്ക്‌..ഒരു ദിനാന്ത്യംകൂടി....

* * * * * * * * * * * * * * * * *

24-10-2010 ഞായറാഴ്ച...


രാവിലെ എട്ടുമണിയ്ക്കു തന്നെ ഇലക്ഷന്‍ഡ്യൂട്ടിയ്ക്കു തയ്യാറായി ഞങ്ങള്‍ എത്തി... ഒരു പൂരപ്പറമ്പിലെ തിരക്കായിരുന്നു ആ കലാലയാങ്കണത്തില്‍. ..

ഒരു ഒഴിവുദിനം നഷ്ടപ്പെട്ടതിന്റെ നിരാശ എല്ല മുഖങ്ങളിലും പ്രകടമായിരുന്നു...ബാലറ്റു സാമഗ്രികളുമായി വിവിധ പഞ്ചായത്തുകളിലെ ബൂത്തുകളിലേയ്ക്കു പോകാന്‍ തയ്യാറായി റോഡിലും കോളേജു കാമ്പസിലും നിരന്നുനില്‍ക്കുന്ന അമ്പതോളം ബസ്സുകള്‍...

ഏകദേശം ഇരുപത്തിയഞ്ചോളം കിലോമീറ്റര്‍ തെക്കുകിഴക്കുമാറി"ഹാരിസണ്‍ മലയാളം" പ്ലാന്റേഷന്റെ അതിര്‍ത്തിയിലുള്ള ഒരു കുഗ്രാമത്തിലയിരുന്നു മാളുവിനു ഡ്യൂട്ടിയുള്ള ബൂത്ത്‌.

പ്രിസൈഡിംഗ്‌ ഓഫിസര്‍ സുഷമാമേഡം,..പിന്നെ മാളുവിനെ കൂടാതെ പോളിംഗ്‌ ഓഫിസേര്‍സ്‌ ആയി പോളി മാഷ്‌, എലിസബത്ത്‌ ടീച്ചര്‍, ക്രിസ്റ്റി...അങ്ങിനെ ആറുപേര്‍,..ആ തിരക്കിനടയില്‍ നിന്നും ഇതിനുമുമ്പ്‌ പരിചയമില്ലാത്ത ഇവരയൊക്കെ കണ്ടുപിടിയ്ക്കാന്‍ ഒരു യജ്ഞം തന്നെ നടത്തേണ്ടി വന്നു.

എല്ലാം കഴിഞ്ഞു ബൂത്തിലേയ്ക്കു പോകാന്‍ രണ്ടു മണിയെങ്കിലും ആകും " ഈ രംഗത്തെ പഴമസ്വാമികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

മാളുവിനെ അവിടെ വിട്ട്‌ തല്‍ക്കാലം സ്ഥലം കാലിയാക്കുന്നതാണ്‌ ബുദ്ധി എന്നു മനസ്സിലായി...

മടക്കയാത്രയ്ക്കു മുമ്പ്‌ ചെയ്തുതീര്‍ക്കാന്‍ ഇനിയുമൊരുപാടു കാര്യങ്ങള്‍...ഇനിയും ബാക്കിയുള്ള ഒന്നുരണ്ടു ബന്ധുവീടുസന്ദരശനങ്ങളെങ്കിലും ഈ ഗ്യാപ്പില്‍ പൂര്‍ത്തിയാക്കാം...

"പോളിങ്ങ്ബൂത്തിലേയ്ക്കു പുറപ്പെടുന്നതിനു അരമണിക്കൂര്‍ മുമ്പ്‌ ഞാന്‍ വിളിയ്ക്കാം കുട്ടേട്ടന്‍ പോയ്ക്കൊള്ളു".മാളുവും സമ്മതിച്ചു.....

പക്ഷെ പതിനൊന്നരയായപ്പോഴേയ്ക്കും വിളി വന്നു..."

കണ്ടോ മാളു ....നമ്മുടെ ഭരണയന്ത്രത്തിന്റെ കാര്യക്ഷമത....പക്ഷെ ഇതിനൊക്കെയുള്ള അംഗീകാരം നാളെ പോളിങ്ങ്ബൂത്തില്‍ കിട്ടുമോ എന്ന കാര്യത്തില്‍ മാത്രമെ സംശയം ബാക്കിയുള്ളു"

രാക്ഷ്ട്രീയം പറയാന്‍ നില്‍ക്കാതെ വേഗം വരാന്‍ നോക്കു കുട്ടേട്ടാ.."

വസ്ത്രങ്ങള്‍ പാക്കു ചെയ്തുവെച്ച ബാഗിനൊപ്പം അവള്‍ക്കുള്ള പൊതിചോറു കൂടി എടുക്കാന്‍ മറന്നില്ല...മൂന്നു ബാറും,നാലു സിനിമാതിയ്യറ്ററുമുള്ള "ആമ്പല്‍പൂക്കളുടെ നാട്ടില്‍" കുടുംബസമേതം പോയിരുന്ന ഭകഷണം കഴിയ്ക്കാന്‍ നല്ലൊരു ഹോട്ടലില്ല...ഉണ്ടായിരുന്ന "ഉദ്യാനങ്ങള്‍" 45 മീറ്റര്‍ റോഡാക്രമണത്തില്‍ ഒലിച്ചുപോയി.

സമൂഹത്തില്‍ നേരിടേണ്ടി വരുന്ന അവഗണനകളുടെ കഥകളെ പലപ്പോഴും ഗള്‍ഫുകാര്‍ക്ക്‌ പറയാനുണ്ടാകു.പക്ഷെ അനുകമ്പയും സഹതാപവും ആണ്‌ സത്യത്തില്‍ തങ്ങള്‍ക്കന്ന്‌ അവിടെ നിന്നും ലഭിച്ചത്‌...!

അല്ലെങ്കില്‍ പ്രിസൈഡിംഗ്‌ ഓഫീസറും മറ്റു സഹപ്രവര്‍ത്തകരും മൂന്നു മണിയോടെ ഡ്യൂട്ടി സ്ഥലത്തു നേരിട്ടു റിപ്പോര്‍ട്ടു ചെയ്താല്‍ മതിയെന്നവ്യവസ്ഥയില്‍ ഞങ്ങളെ പുറത്തുപോകാന്‍ അനുവദിയ്ക്കുമായിരുന്നോ..!

എല്ലാരോടുമൊപ്പം ബസ്സില്‍തന്നെ പോയാലും മതിയായിരുന്നു,....പക്ഷെ മാളുവിനെ പുറകിലിരുത്തി...അവളോടെന്തെങ്കിലും വിശേഷങ്ങളും പറഞ്ഞുള്ള ടൂവീലര്‍ യാത്ര...രണ്ടുപേരുംജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആനന്ദിയ്ക്കുന്ന നിമിഷങ്ങളണവ.

"കുട്ടേട്ടന്റെ പുറകിലിരുന്നു എത്ര ദൂരം വേണമെങ്കിലും..ഈ ജീവിതകാലം മുഴുവന്‍ യാത്ര ചെയ്താലും എനിയ്ക്കു മതിയാകില്ല.....".എത്രയോ തവണ ബൈക്കിന്റെ പുറകിലിരുന്നു മാളു തന്റെ ചെവിയില്‍ മന്ത്രിച്ചിരിയ്ക്കുന്നു....

ആമ്പല്ലൂരും, പുതുക്കാടും നന്തിക്കരയും കടന്നു നെല്ലായി എത്തിയപ്പോള്‍ വണ്ടിയുടെ സ്പീഡ്‌ കുറഞ്ഞു.

"മാളു ഇതാ,.. ആതാണെന്നു തോന്നുന്നു ഞാന്‍ പറയാറുള്ള "എഴുത്തുകാരി"ചേച്ചിയുടെ വീട്‌" '

"കുട്ടേട്ടന്‍ പറഞ്ഞതല്ലെ ഒരു ദിവസം നമുക്കവിടെ പോകണമെന്ന്‌..."

പോകണമായിരുന്നു..പക്ഷെ സമയം കിട്ടിയില്ലല്ലൊ മാളു നമ്മള്‍ക്കിത്തവണ..അല്ലെങ്കിലും തീര്‍ത്തും അപരിചിതരായ നമ്മള്‍ എന്തു പറഞ്ഞാ അവിടെ കയറി ചെല്ലുക,.അതും ഈ ഒരവസ്ഥയില്‍...അവരുടെ ബ്ലോഗില്‍ ഇതുവരെ ഒരു കമന്റുപോലുമിട്ടിട്ടില്ല ഞാന്‍...

"എന്നാല്‍ ഇപ്പോതന്നെ കയറിയാലോ,." മാളുവിന്‌ തിടുക്കമായി..

"വേണ്ട മാളു ഇപ്പോള്‍ നീ ഡ്യൂട്ടിയിലാണ്‌ എന്ന കാര്യം മറക്കരുത്‌....എത്രയും പെട്ടന്ന്‌ ബൂത്തിലെത്തേണ്ടെ,.. ഇനിയെന്തായാലും അടുത്ത തവണയാകട്ടെ,....ഒരു പക്ഷെ അപ്പോഴേയ്ക്കും അവര്‍ മകന്റെ അടുത്തേയ്ക്കു പറന്നിട്ടുണ്ടാകും..പാസ്‌പോര്‍ട്ടു വെരിഫിക്കേഷനു വന്ന പോലീസുകാരന്റെ കഥ നീയും വായിച്ചതല്ലെ....

"അതെങ്ങിനെയാ കുട്ടേട്ട, അവര്‍ക്കൊരു മകളും കൂടിയില്ലെ ആ കുട്ടിയെ ഒരു കരയ്ക്കെത്തിയ്ക്കാതെ എങ്ങിനെയാ...

കൂടെ വര്‍ക്കു ചെയ്യുന്ന നെല്ലായിക്കാരി ശ്രീദേവിയില്‍ നിന്നും അവള്‍ ചേച്ചിയുടെ എല്ലാ വിശേഷങ്ങളും അറിഞ്ഞിരിയ്ക്കുന്നു"

അങ്ങിനെയങ്ങിനെ കൊച്ചുകൊച്ചു വിശേഷങ്ങളുടെ കെട്ടുകളഴിച്ചും പരദൂഷണങ്ങളുടെ പൊരുള്‍തേടിയും കിലോമീറ്ററുകള്‍ താണ്ടി ലക്ഷ്യസ്ഥാനത്തെത്തിചേര്‍ന്നതറിഞ്ഞില്ല .

അന്ന്‌ തങ്ങള്‍ക്കു രാപ്പാര്‍ക്കാന്‍ "ആര്‍ട്ട്‌ ഓഫ്‌ ലീവിങ്ങിലെ" ബാലേട്ടന്‍ പോളിംഗ്‌ ബൂത്തിനടുത്തുതന്നെ ഒരു വീട്‌ അറേഞ്ചു ചെയ്തിരുന്നു...തികച്ചും യാദൃശ്ചികമായിട്ടാണെകിലും അതൊരു സ്ഥാനാര്‍ത്ഥിയുടെ തന്നെ വീടായതിന്റെ അനൗചിത്യത്തെക്കുറിച്ച്‌ ഒരു നിമിഷം താന്‍ ഓര്‍ക്കാതിരുന്നില്ല...പക്ഷെ അദ്ദേഹം ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്നു...തന്നെയുമല്ല മാളുവിന്‌ `ഡ്യൂട്ടിയുള്ള വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയുമല്ല ഞങ്ങളുടെ ആതിഥേയന്‍ ഗോപേട്ടന്‍ ....

ആറുമണിയോടെ ഞങ്ങളേയും തേടി ഗോപേട്ടന്‍ ബൂത്തിലെത്തി..ഫോണില്‍ ഒന്നു രണ്ടു വട്ടം സംസാരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ്‌ നേരില്‍ പരിചയപ്പെടുന്നത്‌..ഒരു "ജസ്റ്റ്‌" റിട്ടയേര്‍ഡ്‌ പോലീസു ഉദ്യോഗസ്ഥനെക്കുറിച്ചുള്ള എല്ലാ സങ്കല്‍പ്പങ്ങള്‍ക്കും അതീതനായിരുന്നു രൂപത്തിലും ഭാവത്തിലും ഗോപേട്ടന്‍.

സത്യത്തില്‍ ഗോപേട്ടന്‍ വെറുമൊരു സ്വതന്ത്രനായിരുന്നില്ല..വിമതനായിരുന്നു. ഏണിയും മാണിയുമൊക്കെ സ്വന്തമായുള്ള മുന്നണിയിലെ ദേശീയപാര്‍ട്ടിയുടെ സ്ഥാനര്‍ത്ഥിയായിട്ടായിരുന്നു തുടക്കം...പിന്നെ അവസാന നിമിഷത്തിലെങ്ങിനെയോ ഒരു കുഞ്ഞുമാണി ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി. മുന്നോട്ടുവെച്ച കാല്‍ പിന്‍വലിയ്ക്കാന്‍ ഗോപേട്ടനും തയ്യാറയില്ല....

പാറമടകള്‍...നിബിഡ്ഡമായ റബ്ബര്‍തോട്ടങ്ങള്‍.. തികച്ചു ഒരു വനത്തിന്റെ പ്രതീതിയുണര്‍ത്തുന്ന റോഡിലൂടെ രണ്ടുകിലോമീറ്ററോളം ഗോപേട്ടന്റെ ബൈക്കിനെ പിന്തുടര്‍ന്നു അദ്ദേഹത്തിന്റെ വീട്ടിലെത്തി.

അഞ്ചേക്കര്‍ സ്ഥലത്ത്‌ ഒറ്റനിലയാണെങ്കിലും അതിമനോഹരമായി പണിത ഒരു ചെറിയ ബംഗ്ലാവ്‌ തന്നെയായിരുന്നു ആ വീട്‌..

ഞങ്ങളെ അവിടെ കൊണ്ടുവിട്ട ഉടന്‍തന്നെ ഗോപേട്ടന്‍ ഇലക്ഷന്‍വര്‍ക്കിന്റെ അവസാനമിനുക്കുപണികളിലേയ്ക്കു തിരിച്ചുപോയി..അദ്ദേഹത്തിന്റെ ഓരോ അംഗചലനങ്ങളിലും വിജയം ഉറപ്പിച്ച ഒരുസ്ഥാനാര്‍ത്ഥിയുടെ ആത്മവിശ്വാസം തുളുമ്പിനിന്നിരുന്നു..

അഷ്ടിയ്ക്ക്‌ വകയില്ലാത്തവര്‍ പോലും ലോണെടുത്ത്‌ ഒരു മാരുതിയെങ്കിലും വാങ്ങി ഇട്ടാവട്ടം മാത്രം വലിപ്പമുള്ള കാര്‍പോര്‍ച്ചിലിട്ട്‌ മുറ്റത്തേയ്ക്കുള്ള വഴിമുടക്കി പൊങ്ങച്ചം കാണിയ്ക്കുന്ന ഇക്കാലത്ത്‌ ഗോപേട്ടന്റെ ഒഴിഞ്ഞ കാര്‍പോര്‍ച്ചും വിശാലമായ മുറ്റവുമാണ്‌ എന്നെ ആദ്യം അത്ഭുതപ്പെടുത്തിയത്‌.പിന്നെ മാലിനിചേച്ചിയും, ഗോപേട്ടന്റെ സഹധര്‍മ്മിണി...!

ഒറ്റനോട്ടത്തില്‍തന്നെ ആരേയും ആകര്‍ഷിയ്ക്കുന്ന എന്തോ ഒരു പ്രത്യേകത അവരില്‍ ഉള്ളതുപോലെതോന്നി...ഒരുപാടടുപ്പമുള്ള ബന്ധുക്കളെ ഏറെ നാളിനുശേഷം കാണുന്ന ഉത്സാഹത്തോടെയായിരുന്നു തികച്ചു അപരിചിതരായിരുന്ന ഞങ്ങളെ ചേച്ചി സ്വീകരിച്ചത്‌.

ഒരു കപ്പു ചായയിലെ പഞ്ചസാര അലിയുന്നതിനേക്കാള്‍ വേഗത്തില്‍ ഞങ്ങള്‍ക്കിടയിലെ അപരിചിതത്വം അലിഞ്ഞു തീര്‍ന്നു...

മാളുവം ചേച്ചിയും അടുക്കളയില്‍ ചപ്പാത്തിയ്ക്കുള്ള ഒരുക്കുങ്ങള്‍ തുടങ്ങി..ഒപ്പം ചേച്ചി വാചാലയാവാനും...

ഇരുപത്തിനാലുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഡിഗ്രിയ്ക്കു പഠിയ്ക്കുമ്പോഴായിരുന്നു ഗോപേട്ടനുമായുള്ള വിവാഹം ...രണ്ടാണ്മക്കള്‍....മൂത്തയാള്‍ എംബി.എയ്ക്കു ബാംഗ്ലൂരില്‍..രണ്ടാമന്‍ എഞ്ചിനിയറിങ്ങിനു മദ്രാസില്‍...

ഗോപേട്ടനെക്കുറിച്ചു പറയുമ്പോള്‍ ആയിരം നാക്കായിരുന്നു ചേച്ചിയ്ക്ക്‌..ഉത്തമായൊരു കുടുംബിനിയുടെ സംതൃപ്തി ആ മുഖത്തു കളിയാടിയിരുന്നു.

മദ്യപിയ്ക്കാത്ത,പുകവലിയ്ക്കാത്ത പ്രത്യക്ഷത്തില്‍ ഒരു ദുശീലങ്ങളുമില്ലാത്ത ഒരു പോലീസുദ്യോഗസ്ഥന്‍ .!

വിശ്വസ്സിയ്ക്കാന്‍ കഴിഞ്ഞില്ല ആദ്യം...!

"കുട്ടേട്ടനും ഇല്ല ഇത്തരം ശീലക്കേടുകളൊന്നും...." അതു പറയുമ്പോള്‍ മാളുവിന്റെ കണ്ണുകളും തിളങ്ങി..

ആ വീടിന്റെ മുറ്റം നിറയെ കുറ്റിമുല്ലകള്‍ മൊട്ടിട്ടു വിരിയാന്‍ വെമ്പിനിന്നിരുന്നു....അവയെക്കുറിച്ചു പറയാനും ഒരു കഥയുണ്ടായിരുന്നു ചേച്ചിയ്ക്ക്‌...

"ഒരിയ്ക്കല്‍ ഒരു കല്യാണത്തിനുള്ള ഒരുക്കത്തിനിടയില്‍ എത്ര പറഞ്ഞിട്ടും മുല്ലപൂ വാങ്ങി കൊടുക്കാന്‍ ഗോപേട്ടന്‍ കൂട്ടാക്കിയില്ല...."മുല്ലപ്പൂ ചൂടണമെങ്കില്‍ നീ തന്നെ നട്ടുവളര്‍ത്ത്‌"...

അതൊരു വാശിയായിയെടുത്തു,.ഗോപേട്ടനെക്കൊണ്ടുതന്നെ മണ്ണുത്തിയില്‍ നിന്നും കുറ്റിമുല്ലയുടെ തൈകള്‍ വാങ്ങിപ്പിച്ചു....അങ്ങിനെ നിത്യവും മുറ്റത്തു മുല്ല പൂക്കാന്‍ തുടങ്ങി"..ഇതും പറഞ്ഞ്‌ നൊടിയിടയ്ക്കുള്ളില്‍ മുറ്റത്തുപോയി ഒരു കൈകുടന്ന നിറയെ മുല്ലമൊട്ടുകളുമായി തിരിച്ചെത്തി ചേച്ചി.

കിച്ചണിലെ ഗ്രൈന്‍ഡറില്‍ പിറ്റേദിവസം ബൂത്തില്‍ ഗോപേട്ടന്റെ പ്രവര്‍ത്തകര്‍ക്കുള്ള ബ്രൈക്‍ഫാസ്റ്റിനായി ഇഡ്ഡലിമാവ്‌ തയ്യാറാവുകയായിരുന്നു...ചപ്പാത്തിയ്ക്കുള്ള ചിക്കന്‍ക്കറി നേരത്തെതന്നെ തായ്യാറാക്കിയിരുന്നു..

ഇങ്ങിനെ ഇത്തിരിനേരംകൊണ്ട്‌ ഒത്തിരികാര്യങ്ങള്‍ ചെയ്യുമ്പോഴും പ്രസ്സന്നതയും ക്ഷമയും കൈവിടാത്ത ആ മനസ്സ്‌ ഇപ്പോഴും ആ പഴയ എണ്‍പതുകളുടെ യുവത്വം തുടിയ്ക്കുന്ന ലോകത്തു തന്നെയാണെന്നുതോന്നിപോയി...

ടീവി കാഴ്ചകള്‍ പഥ്യമല്ലാത്ത ചേച്ചി ഇന്നും റേഡിയോപ്രോഗ്രാമുകള്‍ ഇഷ്ടപ്പെടുന്നു.., എഫ്‌ എം പാട്ടുകള്‍ക്കായി കിച്ചണില്‍തന്നെ ഒരു റേഡിയോ കരുതിയിരിയ്ക്കുന്നു...പഴയ ടേപ്‌റെക്കോര്‍ഡറും കാസറ്റുകളും പൊന്നുപോലെ സൂക്ഷിയ്ക്കുന്നു..

ഓരോ വാക്കിലും നോക്കിലും ചിരിയിലും ചലനങ്ങളില്‍പോലും പഴയ കാമ്പസ്സുപ്രായത്തിന്റെ പ്രസരിപ്പും ഊര്‍ജ്ജവും കാത്തുസൂക്ഷിയ്ക്കാന്‍ കഴിയുന്ന മാലിനിചേച്ചിയെ വിസ്മയത്തോടെ നോക്കിയിരിയ്ക്കാനേ കഴിഞ്ഞുള്ളു തനിയ്ക്കപ്പോള്‍.

"ഇന്നിനി ഗോപേട്ടന്‍ വരാന്‍ ഒരു നേരമാകും.... ഈശ്വരാ,...ഇന്നത്തോടെ തീരുമല്ലൊ ഈ അലച്ചില്‍.....നിങ്ങള്‍ ഭക്ഷണം കഴിച്ചു കിടന്നോളു നാളെ അതിരാവിലെ ബൂത്തിലെത്തേണ്ടതല്ലെ...."
മാളു,.. മാലിനിചേച്ചിയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ "സുഹാസിനിയുടെ" ഛായയില്ലെ...

ബെഡ്‌റൂമിലെ സ്വകാര്യനിമിഷത്തില്‍ താന്‍ വെറുതെ മാളുവിനെ ചൊടിപ്പിച്ചു...."

വേണ്ടാ .കുട്ടേട്ടാ വേണ്ടാ..!..പോലീസുകാരന്റെ ഭാര്യയാണ്‌.....ഇടി പാര്‍സലയിട്ടെങ്കിലും വരും അതുറപ്പാണ്‌..."

പുറത്തു ജനല്‍പാളികള്‍ക്കപ്പുറത്ത്‌ റബ്ബര്‍മരങ്ങള്‍ക്കിടയിലൂടെ ഞങ്ങളെ ഒളിഞ്ഞുനോക്കിയിരുന്ന പൂര്‍ണ്ണചന്ദ്രന്‍ അതുകേട്ടു സ്വന്തം മുഖത്തിന്‌ കളങ്കം ചാര്‍ത്തിയ സംഭവത്തെക്കുറിച്ചോര്‍ത്തിട്ടെന്നവണ്ണം മന്ദഹസിച്ചു.

നേരം ഒരുപാടായി..,എന്നാലും നമുക്കൊന്നു മിനുങ്ങിയാലൊ മാളു.."ലാര്‍ജൊന്നും വേണ്ട... രസത്തിന്‌ വെറുതെ ഒരു "സ്മോള്‍"

നാളെ അതിരാവിലെ ഡ്യൂട്ടിയ്ക്കു പോകണം...അതോര്‍ക്കാതെയല്ല..എന്നാലും ഗോപേട്ടന്റേയും മാലിനിചേച്ചിയുടെയും മാതൃകദാമ്പത്യത്തിന്റെ പോസറ്റിവ്‌ എനര്‍ജി നിറഞ്ഞുനില്‍ക്കുന്ന ഈ അന്തരീക്ഷത്തില്‍..നമ്മളുടെ ഈ അപ്രതീക്ഷിത ട്രിപ്പിന്റെ ഓര്‍മ്മയ്ക്കായി...ഒരു സ്മോള്‍..!

അവള്‍ ചിരിച്ചു..."ബെഡ്‌ഷീറ്റിന്റെ പിങ്ക്‌ നിറം കണ്ടപ്പോഴെ എനിയ്ക്കിതു തോന്നിയതാ,...ഒരു സ്മാളെങ്കിലുമില്ലാതെ കുട്ടേട്ടനിന്നുറങ്ങുകയില്ലെന്ന്‌...പരിചയമില്ലാത്ത സ്ഥലമാണ്‌,... ആദ്യം ആ ജനല്‍ അടയ്ക്കു കുട്ടേട്ടാ എന്നിട്ടാവം മിനുങ്ങാനൊരുങ്ങലൊക്കെ"....!

അപ്പുറത്ത്‌ സ്വീകരണമുറിയില്‍ ടേബിളില്‍ കോര്‍ത്തുവെച്ച മുല്ലമൊട്ടുകളുടെ മണം എത്രപെട്ടന്നാണ്‌ മുറിയിലാകെ വ്യാപിയ്ക്കാന്‍ തുടങ്ങിയത്‌...! മാളുവിന്റെ ചുണ്ടുകള്‍ക്കിടയിലും മുല്ലമൊട്ടുകള്‍ നിരന്നുനിന്നുതിളങ്ങി... ബുധനാഴ്ചയിലെ മടക്കയാത്ര,കമ്പനിയില്‍ കൊടുക്കേണ്ട വിശദീകരണം... നാളത്തെ ഇലക്ഷന്‍ഡ്യൂട്ടി..അങ്ങിനെയങ്ങിനെ ടെന്‍ഷനുകളുടെ ആടയാഭരണങ്ങള്‍ ഓരോന്നോരോന്നായി അഴിച്ചു വെയ്ക്കുകയായിരുന്നു ഞങ്ങളപ്പോള്‍...

"നമ്മുടെ ചുവന്ന ബെഡ്‌റൂംലാമ്പുകൂടി കരുതമായിരുന്നു...". മാളു കുറുകി..

"അതിനു നമ്മള്‍ ഇലക്ഷന്‍ഡ്യൂട്ടിയ്ക്കല്ലെ വന്നത്‌,..ഹണിമൂണ്‍ട്രിപ്പിനൊന്നുമല്ലല്ലൊ....അവളുടെ ചുവന്നുതുടുത്ത ചെവിയിതളുകളിലൊന്നില്‍ ചുണ്ടുകള്‍ അമര്‍ത്തി താന്‍ മന്ത്രിച്ചു..."

ശബ്ദവീചികളുടെ ഈണം മാറി,..താളം മുറുകി,..ഗതിവേഗം കൂടി.വേലിപ്പടര്‍പ്പുകളോരോന്നായി പൊളിച്ചെറിഞ്ഞ്‌ സ്മോളിനും ലാര്‍ജിനുമിടയ്ക്കുള്ള അതിര്‍വരമ്പുകള്‍ക്കപ്പുറത്തേയ്ക്ക്‌ ആവേശത്തൊടെ കുതിച്ചു..

പുറത്തു നിലാവിനു കരുത്തുകൂടി,കത്തുന്ന നിലാവിന്റെ കരലാളനത്തില്‍ മിനുങ്ങിമിനുങ്ങി മുറ്റത്തെ കുറ്റിമുല്ലകളിലെ മൊട്ടുകള്‍ പൂര്‍ണ്ണമായും വിരിയാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍...ഒക്ടോബറിലെ ശുഭകരമായ മറ്റൊരു രാത്രിയുടെ അന്ത്യം കൂടി...

* * * * * * * * * * * * * * * * * *

25-10-2010 തിങ്കളാഴ്ച....


രാവിലെ അഞ്ചുമണിയ്ക്കുതന്നെ മാലിനിചേച്ചി കതകില്‍ മുട്ടി....കുളിച്ചുകുറിതൊട്ട്‌ പൂജാമുറിയില്‍ വിളക്കുതെളിയിച്ച്‌ വളരെ നിര്‍ണ്ണായകമായ ആ ദിവസത്തിന്‌ ഐശ്വര്യകരമായിത്തന്നെ തുടക്കം കുറിച്ചിരുന്നു ചേച്ചി....ഉജാലയില്‍ മുക്കിയെടുത്ത വെളുത്ത ഖദര്‍ മുണ്ടും ഷര്‍ട്ടുമായി സ്ഥാനര്‍ത്ഥിയുടെ മേലങ്കി അണിയാന്‍ തുടങ്ങുകയായിരുന്നു ഗോപേട്ടന്‍..

ചേച്ചി ഒരുക്കിയിരുന്ന ഇഡ്ഡലിയും സാമ്പറും കഴിച്ച്‌ പെട്ടന്നു റെഡി ആയി...

"അടുത്തതവണ ലീവിനു വരുമ്പോള്‍ രണ്ടാളുംകൂടി വീണ്ടും വരാന്‍ മറക്കരുത്‌........ " യാത്ര പറയുമ്പോള്‍ ചേച്ചി പറഞ്ഞു..."വരും ചേച്ചി തീര്‍ച്ചയായും ഞങ്ങള്‍ വരും" മാളുവാണ്‌ മറുപടി പറഞ്ഞത്‌.

ഗോപേട്ടനു വിജായശംസകളും നേര്‍ന്ന്‌ ഇറങ്ങാന്‍തുടങ്ങുമ്പോഴേ ആറുമണി കഴിഞ്ഞിരുന്നു...

ആറു മണിയ്ക്കുതന്നെ റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന്‌ ഇന്നലെ പോരുമ്പോള്‍ സുഷമമേഡം പ്രത്യേകം പറഞ്ഞിരുന്നതാണ്‌.

കണിശ്ശക്കാരിയായ പ്രധാനാധ്യാപികയുടെ റൂമിലേയ്ക്ക്‌ പത്തു മിനിറ്റു ലെയിറ്റായി അറ്റന്റന്‍സ്‌ മാര്‍ക്ക്‌ ചെയ്യാന്‍ പോകുന്ന ജൂനിയര്‍ അധ്യാപികയുടെ വെപ്രാളമായിരിന്നു ബൂത്തിലേയ്ക്കു കയറിപോകുമ്പോള്‍ മാളുവിന്‌...

ഏഴുമണിയാകുന്നതു വരെ,. ആദ്യത്തെ വോട്ടര്‍ വോട്ടു ചെയ്യുന്നതുവരെ ആ പരിസരത്തുതന്നെ ചുറ്റിപറ്റി നിന്നു..തെരെഞ്ഞെടുപ്പിനു നിമിഷങ്ങള്‍ക്കുമുമ്പുള്ള പോളിംഗ്‌ ബൂത്തിന്റെ അന്തരീക്ഷത്തിനു സാക്ഷിയാകാന്‍ കഴിയുക..പുതുമയുള്ള അനുഭവമായിരുന്നു അത്‌..

പിന്നെ ഒട്ടും വൈകാതെ അവിടെനിന്നും തിരിച്ചു..ആ ദിവസം ചെയ്തുതീര്‍ക്കാന്‍ ഒരുപാടു കാര്യങ്ങള്‍...ഏതൊരു പ്രവാസിയുടെയും സ്വപ്നമായ വോട്ടവകാശം,.. അതുവിനിയോഗിയ്ക്കാനുള്ള അപൂര്‍വാസരം,അതാണന്നത്തെ ഏറ്റവും പ്രധാന കര്‍മ്മം.

സ്ഥാനാര്‍ത്ഥിയുടെ ഗുണമേന്മ നോക്കാതെ, പേരുപോലും വായിയ്ക്കാന്‍ മിനക്കെടാതെ ചിഹ്നം മാത്രം നോക്കി വോട്ടു ചെയ്യുന്ന ബഹുഭൂരിപക്ഷങ്ങളില്‍ ഒരാളായിരുന്നു താനും..അരിവാളിനു പ്രാധാന്യം നല്‍കി രൂപയുടെ ചിഹ്നം രൂപകല്‍പ്പന ചെയ്തവനെ മനസ്സുകൊണ്ടു നമിച്ചവന്‍....!

ബൂത്തില്‍ മാളുവിന്റെ മൊബെയില്‍ സ്വിച്ച്‌ ഓഫ്‌ ആയിരുന്നു...മടങ്ങുന്നതിനുമുമ്പെ ബൂത്തില്‍ ഡ്യൂട്ടിയ്ക്കു നിന്നിരുന്ന പോലീസുകാരന്‍ ബിനുവിന്റെ നമ്പര്‍ ഞാന്‍ വാങ്ങിയിരുന്നു...വിവാഹിതനും ഒരുകുഞ്ഞിന്റെ അപ്പനുമായിരുന്നെങ്കിലും ഒരു പാവം പയ്യന്റെ ലുക്കായിരുന്നു ബിനുവിന്‌...തലേദിവസം ബൂത്തില്‍ വീണുകിട്ടിയ ഇടവേളയില്‍ ഒരു പാടു പോലീസു വിശേഷങ്ങള്‍,ധര്‍മ്മസങ്കടങ്ങള്‍ എല്ലാം ഞാനുമായി പങ്കുവെച്ചിരുന്നു ബിനു...

രാവിലെ ബ്രൈക്‍ഫാസ്റ്റ്‌ കിട്ടിയോ, ലഞ്ച്‌ സമയത്തിനു ലഭിച്ചോ,...ബൂത്തില്‍ പ്രശ്നങ്ങളൊന്നുമില്ലല്ലൊ...ഇങ്ങിനെ ഒരുപാടു ചോദ്യങ്ങളുമായി രണ്ടുമൂന്നു തവണ ഞാന്‍ ബിനുവിനെ വിളിച്ചിരുന്നു......എന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഒരനിയന്റെ സ്നേഹത്തോടെ,ക്ഷമയോടെ ബിനു മറുപടി തന്നു ...

തെരെഞ്ഞെടുപ്പു മേലുദ്യോഗസ്ഥനമാര്‍ പോലും ബൂത്തിലെ വിശേഷങ്ങള്‍ ഇത്രയും ശുഷ്ക്കാന്തിയോടെ,കാര്യക്ഷമമായി അന്വേഷിയ്ക്കുന്നില്ലല്ലോ...! പാവം..എല്ലാ ഗള്‍ഫ്‌ ഭര്‍ത്താക്കന്മാരും ഇങ്ങിനെയൊക്കെയാവും എന്നൊക്കെ ചിന്തിച്ച്‌ ഊറിച്ചിരിയ്ക്കാം ഒരുപക്ഷെ ബിനു.... ......

വൈകീട്ടു നാലുമണിയോടെ വീണ്ടും ബൂത്തിലെത്തി....അഞ്ചുമണിയ്ക്കുതന്നെ ആഘോഷങ്ങള്‍തീര്‍ന്ന്‌ വീട്ടുകാര്‍ മാത്രം ശേഷിച്ച കല്യാണവീടു പോലെ ബൂത്തും പരിസരവും നിശ്ശബ്ദമായി....പക്ഷെ ടാലിയിങ്ങില്‍ വന്ന ഒരു പിഴവു മൂലം എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി അവിടെനിന്നും പുറത്തു കടന്നപ്പോള്‍ രാത്രി എട്ടരയായിരുന്നു....

ഈശരാ,..ഈ അപരിചിതമായ വഴിയിലൂടെ അതും എട്ടുകിലോമീറ്ററോളം തീര്‍ത്തും വിജനമായ റബ്ബര്‍കാടുകള്‍ക്കിടയിലൂടെ..മാളുവിനേയുംകൂട്ടി ഒരു മടക്കയാത്ര.....ഒരു നിമിഷം മനസ്സൊന്നു നടുങ്ങി..

അരാജകത്വം നിറഞ്ഞുനില്‍ക്കുന്ന നാടാണ്‌ ഇടതുപക്ഷം ഭരിയ്ക്കുന്ന കേരളം എന്ന ചിന്ത പ്രവാസി മനസ്സുകളില്‍ സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയില്‍ ഗള്‍ഫുസന്ധ്യകളില്‍ ചാനലുകള്‍ അതിശോക്തി കലര്‍ത്തി കോരിയൊഴിയ്ക്കുന്ന രക്തതുള്ളികള്‍..കുറ്റപത്രങ്ങള്‍ ഓരോന്നായി മനസ്സില്‍ തെളിഞ്ഞു വന്നു...

"ഇത്‌ ദൈവത്തിന്റെ സ്വന്തം നാടാണ്‌, എന്റേയും" ആത്മവിശ്വാസം വീണ്ടെടുത്തു..

മഴക്കാറു നിറഞ്ഞ,നിലാവില്ലാത്ത രാത്രിയായിരുന്നു അത്‌...മലയില്‍ എവിടെയൊ മഴപെയ്യുന്നുണ്ടായിരുന്നു. മഴത്തുള്ളികളില്‍ നിന്നും കടം വാങ്ങിയ കുളിരുമായി ഇളം കാറ്റ്‌ ഞങ്ങള്‍ക്കു കൂട്ടു വന്നു...

ബൈക്കിന്റെ ഇരുവശത്തു കാലിട്ടിരിന്നിരുന്ന മാളു വിജനതയും ഇരുട്ടും നല്‍കിയ സ്വകാര്യതയില്‍ ഒരു മടിയും കൂടാതെ കെട്ടിപ്പിടിച്ചിരുന്നു....

"കുട്ടേട്ടാ...ആരെയിങ്കിലുമൊക്കെ സ്വാധീനിച്ച്‌ ഈ ഇലക്ഷന്‍ഡ്യൂട്ടി ക്യാന്‍സല്‍ ചെയ്തിരുന്നെങ്കില്‍ ...അതൊരു വലിയ നഷ്ടമായേനെ അല്ലെ,.ഈ തണുപ്പില്‍ ആളൊഴിഞ്ഞ റോഡിലൂടെയുള്ള യാത്ര എന്തു രസമാണ്‌.... ഇത്‌..ഇത്‌ ഒരിയ്ക്കലും അവസാനിയ്ക്കാതിരുന്നെങ്കില്‍..!!.ചെവിയില്‍ ചുണ്ടുകള്‍ ചേര്‍ത്ത്‌ അവള്‍ മന്ത്രിച്ചു..

കുറമ്പു കാണിയ്ക്കാതെ ഇരിയ്ക്കു മാളു....നാടു മാത്രമെ ദൈവത്തിന്റെ സ്വന്തമായുള്ളു....റോഡിന്റെ കാര്യത്തില്‍ മൂപ്പര്‍ക്ക്‌ യാതൊരു ഉത്തരവാദിത്വവുമില്ല...."

"ഒരു പക്ഷെ, അവിടേയും, ദൈവത്തിന്റെ യഥാര്‍ത്ഥ നാട്ടിലും ഇതൊക്കെതന്നെയായിരിയ്ക്കും അവസ്ഥ. നമ്മളാരും കണ്ടിട്ടില്ലല്ലൊ."മാളുവും വിട്ടു തന്നില്ല...

ശരിയാണ്‌ മാളു...കണ്ടവരാരും തിരിച്ചു വന്നിട്ടില്ല..വരാന്‍ കഴിയുകയുമില്ല...പക്ഷെ, ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു ദിവസം എല്ലാവര്‍ക്കും അങ്ങോട്ടുതന്നെ പോയല്ലെ പറ്റു.....പക്ഷെ, അതിനു മുമ്പ്‌ നമുക്ക്‌ സഞ്ചരിയ്ക്കാന്‍ ഇനിയും ഒരുപാടു ദൂരം ബാക്കി,..ചെയ്തുതീര്‍ക്കാന്‍ ഒരുപാടു കാര്യങ്ങളും...അതിനാല്‍ കരുതലോടെ വേണമോരോ ചുവടും മുന്നോട്ടു പോകാന്‍..

തിരിച്ചുപോകാന്‍ ഒരുദിവസംകൂടിമാത്രം ബാക്കിയുള്ളു എന്ന യാഥാര്‍ത്ഥ്യം വിഷാദത്തിന്റെ മഴക്കാറുകളായി എന്റെ മനസ്സിലും വാക്കുകളിലും നിറയാന്‍ തുടങ്ങിയിരുന്നു...

മേലെമാനത്ത്‌ മേഘങ്ങളുടെ പിടിയില്‍ കുതറിമാറി പുറത്തുവന്നെങ്കിലും ചന്ദ്രന്റെ പുഞ്ചിരിയിലും കൃഷ്ണപക്ഷത്തിലൂടെയുള്ള യാത്രയുടെ വിളര്‍ച്ച ബാധിയ്ക്കാന്‍ തുടങ്ങിയിരുന്നു ..ഇനി മുമ്പില്‍ വൃദ്ധിക്ഷയത്തിന്റെ, അമാവാസിയുടെ നാളുകള്‍..ഏകാന്തയാമങ്ങള്‍......

എന്തെങ്കിലും കഴിയ്ക്കാനായി കുറുമാലിയിലെ "ആര്യാസിനു" മുമ്പില്‍ വണ്ടി പാര്‍ക്കു ചെയ്യുമ്പോള്‍ തന്നില്‍നിന്നുമുയര്‍ന്ന ചുടുനിശ്വാസത്തിന്റെ അലയൊലികള്‍ മാളുവിന്റെ ഹൃദയത്തിലേയ്ക്കും പടരാന്‍ തുടങ്ങിയിരുന്നു...


കൊല്ലേരി തറവാടി
12-12-10

Monday, November 22, 2010

ഒരു "കുലംകുത്തിയുടെ" കുറെ ജല്‍പ്പനങ്ങള്‍

പഞ്ചായത്തു തെരെഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ന്ന സമയത്തായിരുന്നല്ലൊ ഇത്തവണത്തെ എന്റെ നാടുചുറ്റല്‍...കേരകേദാര ഭൂമിയിലെ തെരുവോരങ്ങളില്‍ വശ്യമായ പാല്‍പുഞ്ചിരിയുമായി നില്‍ക്കുന്ന വനിതാസ്ഥാനാര്‍ത്ഥികളുടെ ചാരുമനോഹരമായ പോസ്റ്ററുകള്‍....

നയനാന്ദകരമായ ഈ പ്രലോഭനനകാഴ്ചകള്‍ക്കിടയിലൂടെ അപകടത്തിലൊന്നുംപെടാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിയ്ക്കുകയെന്നത്‌ ദുഷ്ക്കരമായൊരു കാര്യം തന്നെയായിരുന്നു..എന്തായാലും കര്‍ത്താവ്‌ കാത്തു..യൂഡിഫിനെ മാത്രമല്ല എന്നെയും..

ആത്മീയത നഷ്ടപ്പെട്ട വിശ്വാസ്സികള്‍... അവരുടെ പ്രസ്ഥാനങ്ങളുടെ വഴിവിട്ടുള്ള പ്രവര്‍ത്തനങ്ങള്‍...

പ്രത്യയശാസ്ത്രത്തില്‍ നിന്നും അകന്നുപോയ കമ്യുണിസ്റ്റുകാര്‍.........

ഗാന്ധിപടത്തിന്റെ കെട്ടുകളില്‍ ജീവിതസായുജ്യം തേടുന്ന കോണ്‍ഗ്രസ്സുകാര്‍.....

സ്മാര്‍ട്ടായി എന്തെങ്കിലൊമൊക്കെ ചെയ്യാനായി ഒരു ഭരണമാറ്റത്തിനു വെമ്പി നില്‍ക്കുന്ന വ്യത്യസ്ഥ മാഫിയ സംഘങ്ങള്‍...

പണത്തിനപ്പുറം മറ്റൊരു ധാര്‍മ്മികതയ്ക്കും മൂല്യം കല്‍പ്പിയ്ക്കാതെ അന്നദാതാക്കളുടെ രുചിഭേദങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കമനുസരിച്ച്‌നിറംചേര്‍ത്തു കഥകള്‍ മെനഞ്ഞ്‌ ജനമനസ്സുകളിലേയ്ക്ക്‌ വിതരണംചെയ്യാന്‍ മല്‍സരബുദ്ധിയൊടേ തയ്യാറായി നില്‍ക്കുന്ന് മാധ്യമങ്ങള്‍ .

ഇടതുപക്ഷത്തിന്റെ മൂല്യച്ച്യുതിയില്‍ മനനൊന്ത്‌ പ്രസ്ഥാനം തന്നെ ഉപേക്ഷിച്ച മഹാന്മാര്‍ അപ്പുറത്ത്‌ 'ധര്‍മ്മപുത്രരുടെ" നേതൃത്വത്തിലുള്ള UDF ക്യാമ്പുകളില്‍ ചേക്കേറി "കുലംകുത്തികള്‍" എന്ന വാക്ക്‌ അന്വര്‍ഥമാക്കുന്ന ഒരു കൂട്ടം ആദര്‍ശവീരന്മാര്‍..

ഇങ്ങിനെ ഒരുപാടുമുഖങ്ങള്‍...ആടിത്തമര്‍ത്ത തെരെഞ്ഞെടുപ്പുകാലം..

ആത്മീയ ലേഖനങ്ങളിലൂടെ തെരെഞ്ഞെടുപ്പുകളില്‍ പിന്‍വാതിലുകളിലൂടെ മാത്രം സ്വാധീനം ചെലുത്തിയിരുന്ന 'ദേവദൂതന്മാര്‍" ഇപ്പോളെല്ല മറയും നീക്കി നേരിട്ടു ഭരണാധിപന്മാരെ തീരുമാനിയ്ക്കുന്ന അവസ്ഥയിലേയ്ക്കുവരെ നീങ്ങാന്‍ തുടങ്ങിയിരിയ്ക്കുന്നു കാര്യങ്ങള്‍...."ദൈവകൃപയാല്‍ അപ്രതീക്ഷിതമായി വീണുകിട്ടിയ സ്ഥാനാരോഹണ നിമിഷത്തില്‍ പരിസരം മറന്ന്‌ കുരിശു വരച്ച്‌ ജപമാല മുത്തി ദൈവസ്നേഹവും ഒപ്പം വര്‍ഗ്ഗസ്നേഹവും പ്രകടിപ്പിയ്ക്കുന്ന ദൃശ്യം വല്ലാത്ത കൗതുകത്തോടെ,അതിലേറെ അമ്പരപ്പോടെ മാത്രമെ കാണന്‍ കഴിഞ്ഞുള്ളു,.....

ഇനി ഭാവിയില്‍ നടക്കുവാന്‍ പോകുന്ന പല സത്യപ്രതിജ്ഞ ചടങ്ങുകളും "ശരണം വിളികളും"....വാങ്കു വിളികളും" നിറഞ്ഞ്‌ ഭക്തിസാന്ദ്രമായിരിയ്ക്കും..

ദൈവത്തിന്റെ സ്വന്തം പാര്‍ട്ടികള്‍ ഭരണസാരഥ്യം വഹിയ്ക്കുന്ന നാളുകള്‍ വിദൂരമല്ല..അങ്ങിനെ ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന പ്രയോഗം എല്ലാ തലത്തിലും അര്‍ത്ഥവത്താകാന്‍ പോകുന്നു.

കാറല്‍മാക്സ്‌, മാഹാത്മഗാന്ധി തുടങ്ങിയവരെപോലെ യേശുദേവനും,ഗുരുവായൂരപ്പനും ശബരിമല അയ്യപ്പനും ശ്രീനാരായണഗുരുവുമൊക്കെപുതിയ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സ്ഥാപകനേതാക്കളായിട്ടായിരിയ്ക്കും ഭാവിയില്‍ കേരളത്തിലറിയപ്പെടാന്‍ പോകുന്നത്‌.

അത്രയും ശക്തമാണ്‌ കേരളത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന ജാതിരാക്ഷ്ടീയം.. ....ഇക്കഴിഞ്ഞ പഞ്ചായത്തുതെരെഞ്ഞെടുപ്പിന്റെ ഫലം പരിശോധിച്ചാല്‍ ഇതു വളരെ വ്യക്തമായി മനസ്സിലാകും....അടുത്ത നിയമസഭതെരെഞ്ഞെടുപ്പില്‍ വളരെ എളുപ്പത്തില്‍ 120 സീറ്റുകള്‍ വരെ നേടിയെടുക്കാമ്മെന്ന വലതുമോഹങ്ങള്‍ക്കു വല്ലാതെ മങ്ങലേറ്റിരിയ്ക്കുന്നു....അഞ്ചു കോര്‍പ്പേര്‍ഷനുകളും ഈസിയായി ജയിച്ചു കയറമെന്നയിരുന്നല്ലൊ അവരുടെ കണക്കുകൂട്ടല്‍...ഇതില്‍തന്നെ തിരുവനതപുരത്തെയും കൊല്ലത്തേയും പരാജയം അവര്‍ക്കൊരു ചൂണ്ടുപലകതന്നെയാണ്‌.

വേണുഗോപാലിനെ കേന്ത്രമന്ത്രിയാക്കികൊണ്ടു മാത്രം തീര്‍ക്കാവുന്ന പ്രശ്നത്തില്‍ നിന്നു അതു ഒരു പാടു വളര്‍ന്നിരിയ്ക്കുന്നു.മാണി ജോസഫ്‌ ലയനവും നേതാക്കളുടെ അതിരുവിട്ടുള്ള "അരമന സന്ദര്‍ശനങ്ങളും" മറ്റു മതവിഭാഗങ്ങളില്‍ പ്രത്യേകിച്ചും ഹിന്ദുമതവിഭാഗങ്ങളെ വല്ലാതെ അസ്വസ്ഥമാക്കുന്നു...ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ മകന്റെ ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള"ഇടവക രഹസ്യ സന്ദര്‍ശനങ്ങള്‍" നാട്ടിലെ പല UDF അനുഭാവികളേയും വല്ലാതെ പ്രകോപിപ്പിച്ചു.

" നിങ്ങളെപോലുള്ള ഇങ്ങിനെ ഇരുന്നാല്‍ മതിയൊ.........നമ്മള്‍ നായന്മാരുടെ പ്രസ്ഥാനത്തെ ഒന്ന്‌ ഉഷാറാക്കാന്‍ ഇറങ്ങി തിരിക്കേണ്ടേ....ആ KCBC യെ നോക്കു അവരു പറയുന്നതു പോലെയല്ലെ കാര്യങ്ങള്‍ നടക്കുന്നത്‌" സ്വതവെ ശാന്തപ്രകൃതക്കാരനായ ഞങ്ങളുടെ നാട്ടിലെ NSS ലീഡര്‍ ഒരിയ്ക്കല്‍ എന്നെ വഴിയില്‍ പിടിച്ചു നിര്‍ത്തി വല്ലാതെ വാചാലാനായി........

ഞാനൊരു തികഞ്ഞ LDFഅനുഭാവിയാണെന്ന തിരിച്ചറിവില്‍ ആ പരിസരത്തുപോലും വരാത്ത ഞങ്ങളുടെ നാട്ടിലെ NSS നേതാക്കള്‍ ഇത്തവണ ഈ ആവശ്യവുമുന്നയിച്ച്‌ രണ്ടുമൂന്നു തവണ എന്റെവീട്ടില്‍ കയറിയിറങ്ങി......."

അത്രയ്ക്കു ശക്തമായ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ്‌ നാട്ടിലിപ്പോള്‍ നടക്കുന്നത്‌..."ഭ്രാന്താലയം എന്ന് പ്രസിദ്ധമായ ആ പ്രയോഗം അനുസ്മരിപ്പിയ്ക്കുന്ന വിധം അപകടകരമായ ഒരവസ്ഥയിലേയ്ക്കു തന്നെയാണ്‌ കാര്യങ്ങളുടെ പോക്ക്‌.....

ഒരു കാലത്ത്‌ കൊട്ടാരം പോലെ പണിതുയര്‍ത്തുന്ന കൃസ്തീയദേവാലയങ്ങളേ അനുകരിച്ച്‌ " ആ കൃസ്ത്യാനികളെ കണ്ടു പഠിയ്ക്ക്‌" എന്ന പല്ലവിയുമായി ക്ഷേത്രപുനരുദ്ധാരണത്തിലായിരുന്നു ഹിന്ദു സംഘടങ്ങളുടെ ശ്രദ്ധ....ഇന്നതു കാലികമായി മാറിയിരിയ്ക്കുന്നു.....നായര്‍ക്ക്‌ നായരുടെ വോട്ട്‌....ഈഴവന്റെ ഈഴവന്റെ വോട്ട്‌...ഈ വോട്ടിന്റെ അഹങ്കാരത്തില്‍ വേണം നാളേ എണ്ണിയെണ്ണി കണക്കുകള്‍ പറഞ്ഞ്‌ കാര്യം നേടേണ്ടത്‌`.....അവിടെയും പല്ലവി പഴയതുതന്നെ ' ആ കൃസ്ത്യാനികളെ കണ്ട്‌` പഠിയ്ക്ക്‌" .

കൃസ്തീയ സമൂഹം അവകാശപ്പെടുന്നതു പോലെ കേരളത്തില്‍ എല്ലാറ്റിനും പ്രത്യേകിച്ചും "പഠിപ്പിയ്ക്കുന്ന" കാര്യങ്ങളില്‍ അവരാണ്‌ എന്നു മാതൃകായിട്ടുള്ളത്‌....ഇപ്പോഴിതാ വോട്ടുബാങ്ക്‌ രൂപികരണത്തിലും അവര്‍ മറ്റുവിഭാഗങ്ങള്‍ക്കു മാതൃകയാകുന്നു.

ഇനി വരാന്‍ പോകുന്ന അഞ്ചു വര്‍ഷങ്ങള്‍ എല്ലാവര്‍ക്കും നിര്‍ണ്ണയകമാണ്‌.....കണക്കു പറഞ്ഞ്‌ കാര്യങ്ങള്‍ നേടേണ്ട കാലം.. .വികസനത്തിന്റെ കാലം....ഇത്രയും നാള്‍ കെട്ടിക്കിടന്ന വികസനങ്ങളെല്ലാം ഒന്നിച്ചു കുലംകുത്തിയൊഴുകാന്‍പോകുന്നു... കേരളം സ്മാര്‍ട്ടാകാന്‍ പോകുന്നു....!

കോമണ്‍വെല്‍ത്തു ഗെയിംസിനൊന്നു യോഗമില്ലെങ്കിലും ഒരു നാഷണല്‍ ഗെയിംസെങ്കിലും....!

പിന്നെ രണ്ട്‌ മൂന്ന്‌ എന്നൊക്കെ പറഞ്ഞു വീണു കിട്ടുന്ന സ്പെക്ട്രങ്ങള്‍....അതെന്താണെന്നറിയില്ലെങ്കിലും അതൊക്കെ കിട്ടണമെങ്കില്‍ വലിയ രാജയോഗം തന്നെ വേണമെന്നറിയാം......

"ആ കല്‍മാഡിയുടെ തലയില്‍ വരച്ചത്‌ നമ്മുടെ....." !!!! ...പലരും പലതും ആശിയ്ക്കാന്‍,.. സ്വപ്നം കാണാന്‍,...കുപ്പായം തുന്നാന്‍ വരെ തുടങ്ങിയിരിയ്ക്കുന്നു....

പിന്നെ സ്മാര്‍ട്ട്‌സിറ്റി.....ഒന്നില്‍ ഒതുക്കേണ്ട.. ഓരോ ജില്ലയിലും ഓരോന്നായിക്കൊട്ടെ....എന്നാല്‍തന്നെ പങ്കുവെച്ചു തീരില്ല...അത്രയ്ക്കില്ലെ സംഖ്യാബലം..

എന്നാലും എല്ലാര്‍ക്കും കിട്ടും വികസനങ്ങളുടെ അപ്പക്കഷ്ണങ്ങള്‍...

ഗ്രഹണം സമയത്തെ ഞാഞ്ഞൂലകളായ "കുലംകുത്തികള്‍ക്കും കിട്ടും ഒരെല്ലിന്‍കഷ്ണമെങ്കിലും.....

ഇനിയുള്ള ചുരുങ്ങിയ കാലം മാധ്യമങ്ങള്‍ക്കും വിശ്രമമില്ലാത്ത കാലം തന്നെ......

ഇത്രയും പേര്‍ എത്ര ഒത്തു പിടിച്ചിട്ടും മല പൂര്‍ണ്ണമായും മറയുന്നില്ല....!!

അപ്പത്തില്‍ കല്ല്‌,..` അരവണയിലെ പല്ലി....KSRTC ബസ്സിന്റെ പുറത്തെ അയ്യപ്പന്റെ സ്റ്റിക്കര്‍നിരോധനം....ഇതൊക്കെ മുനയൊടിഞ്ഞ വിഷയങ്ങളായിരിയ്ക്കുന്നു. ഹൈന്ദവവികാരമിളക്കിവിടാന്‍ അതു ഇടതുപക്ഷങ്ങള്‍ക്കെതിരെ ഊതിവീര്‍പ്പിയ്ക്കാന്‍ പുതിയ വിഷയങ്ങള്‍ക്കായുള്ള ഗവേഷണങ്ങള്‍ തുടങ്ങേണ്ട സമയമായിരിയ്ക്കുന്നു...

നിര്‍ണ്ണായക നിമിഷങ്ങളില്‍ അച്ചുതാനന്ദന്‍, വെളിയം,...ഇസ്മെയില്‍ തുടങ്ങിയവരുടെ വായില്‍ നിന്നും വീഴുന്ന പാഴ്‌വാക്കുകള്‍ക്ക്‌ പുതിയ അര്‍ഥവും മാനവും നല്‍കി തങ്ങള്‍ക്കുവേണ്ടപ്പെട്ടരീതിയില്‍ ഫലപ്രദമായ ഉപയോഗം....

പാവം മാധ്യമങ്ങള്‍ കുറഞ്ഞസമയംകൊണ്ടു ഇങ്ങിനെ ചെയ്തുതീര്‍ക്കാന്‍ ഒരുപാടു കാര്യങ്ങള്‍..

കള്ളിലെ വിഷം, ലോട്ടറിമാഫിയ ഇങ്ങിനെ ഭംഗിയായി ഒരുക്കിയെടുത്ത എത്രെയെത്ര വിഷയങ്ങള്‍...പഞ്ചായത്തുതെരെഞ്ഞെടുപ്പില്‍ മാധ്യമരംഗത്തെ "ഇവെന്റ്‌ മാനേജുമന്റ്‌" സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി എന്നിട്ടും..!

അതിനിടയിലാണ്‌ എത്രയൊക്കെ മൂടിവെയ്ക്കാന്‍ ശ്രമിച്ചാലും ഉയര്‍ന്നു വരുന്ന കേന്ദ്രത്തിലെ "കുഭകോണങ്ങള്‍...കോമണ്‍വെല്‍ത്ത്‌-അഴിമതി..പേരില്‍തന്നെ ആദര്‍ശവും ദേശഭക്തിയും നിറഞ്ഞുതുളുമ്പുന്ന, വീരജാവാന്മാര്‍ക്ക്‌ ആദാരാഞ്ചലികളര്‍പ്പിച്ചുകൊണ്ടു നടത്തിയ ഫ്ലാറ്റായ കുറെ അഴിമതികളും ഒപ്പം "അല്ലറചില്ലറ" ഇടപാടിന്റെ സ്പെക്റ്റ്രങ്ങളും...

ഇങ്ങിനെ എണ്ണിയെണ്ണി പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്‌.....പക്ഷെ എങ്ങിനെ പറയാന്‍..!ആരു പറയാന്‍..!!.....

രാജാവു നഗ്നനാണെന്നു പറഞ്ഞാല്‍..!

കുടുംബംതന്നെ കുളം കോരും....ഓര്‍മയില്ലെ ലീഡറുടെ ഗതി.....!!

എന്നലും ലാവിലിനെ വന്‍അഴിമതിയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതൊക്കെ എത്ര നിസ്സാരം.....!

ഇതിനൊക്കെ ശിക്ഷ വിധിയ്ക്കാന്‍ മാഡത്തിന്റെ കോടതി മതി...ഒരു സസ്പെന്‍ഷന്‍,..സ്ഥാനചലനം...പിന്നെ ജനാധിപത്യരാജ്യമായിപോയില്ലെ അതിനാല്‍ മാലോകരെ ബോധിപ്പിയ്ക്കാന്‍ ഒരന്വോഷണപ്രഹസനവും....അതോടെ എല്ലാം തീരും....പാര്‍ട്ടിയ്ക്ക്‌ നഷ്ടപ്പെട്ട ഇമേജ്‌ തിരിച്ചു കിട്ടും..മാഡത്തിന്റെ മഹത്വം ഒരിയ്ക്കല്‍കൂടി വാഴ്ത്തപ്പെടും...

എങ്കിലും ഇത്തരം വിഷയങ്ങള്‍ ദേശീയ തലത്തില്‍ ഉയര്‍ന്നുവരുമ്പോള്‍ കേരളത്തിലെ അതിന്റെ വ്യാപ്തിയ്ക്കു തടയിടാന്‍ തുരുമ്പിച്ചെതെങ്കിലും പഴയ ലാവിലില്‍ പൊടിതട്ടിയെത്തു പ്രയോഗിയ്ക്കാന്‍ അതിനോടനുബന്ധിച്ച്‌` ഒരുപാടു പുതിയ തിരക്കഥകള്‍ ഒരുക്കിവെച്ചു കാത്തിരിയ്ക്കുകായാണ്‌ മാധ്യമരംഗത്തെ "ഇവെന്റ്‌ മനേജുമെന്റുകള്‍" .

കോമണ്‍വെല്‍ത്തു ഗെയിംസില്‍ ബാത്ത്‌റൂം മുതല്‍ സമസ്തമേഖലകളും അഴിമതിയുടെ നാറ്റക്കഥകളെക്കൊണ്ടു സുഗന്ധപൂരിതമാക്കി ലോകത്തെ വിസ്മയിപ്പിച്ച നമ്മുടെ പ്രകടനത്തിനുമുന്നില്‍ ചൈനയുടെ ഏഷ്യന്‍ ഗെയിംസ്‌ ഉത്ഘാടനചടങ്ങുകള്‍ തീര്‍ത്തും നിഷ്‌പ്രഭമായിപോയി...

ഒബാമയെ ആവേശപൂര്‍വ്വം വരവേറ്റ,...G-20 ഉച്ചകോടിയില്‍ വാചലാനായി തിളങ്ങിയ നമ്മുടേ പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ G-2 ഉച്ചവെയിലില്‍ എന്തെ ഇത്രമാത്രം വിയര്‍ത്തത്‌..

"രാജ" എന്ന വാക്കിന്റെ അറ്റത്ത്‌ ഒരു "വള്ളിയിട്ട്‌" അവസാനിപ്പിയ്ക്കേണ്ട ഒരു പ്രശ്നത്തില്‍ ഒരു നെടുവീര്‍പ്പുപോലും വിടാന്‍ കഴിയാതെ തലപ്പാവിനുള്ളില്‍ മുഖമൊളിപ്പിച്ച്‌ കരുണാനിധിയുടെ കനിമൊഴിയ്ക്കായി നിശബ്ദനായി കാത്തിരിയ്ക്കേണ്ടിവന്നു പാവം പ്രധാനമന്ത്രിയ്ക്ക്‌....

യഥാര്‍ത്ഥത്തി ആരാണീ പ്രധാനമന്ത്രി..വെറുമൊരു പാവം മനുഷ്യന്‍,....അല്ലെങ്കില്‍ ആരുടെയൊക്കെ ചരടുവലിയുടെ താളത്തില്‍ തുള്ളുന്ന കളിപാവ...അതോ എല്ലാരേയു വിഡ്ഡിയാക്കി നന്നായികളിയ്ക്കാനറിയുന്ന നിശബ്ദനായ വില്ലന്‍....

എന്തായാലും കൂട്ടുകക്ഷി ഭരണത്തില്‍ "വല്യേട്ടന്‍"ആകാന്‍ കഴിഞ്ഞില്ലെങ്കിലും വെറുതെ "വാല്‍സല്യ"ത്തിലെ "കുഞ്ഞമ്മാന്റെ"വേഷം കെട്ടിയാടേണ്ടി വരുന്നത്‌ ഗതികേടു തന്നെയാണ്‌ .....

ഈ ഗതിതന്നെയാണ്‌ കേരളത്തിലെ മുന്നണിയിലും കോണ്‍ഗ്രസ്സ്‌ അടുത്ത അഞ്ചു വര്‍ഷവും അനുഭവിയ്ക്കാന്‍ പോകുന്നത്‌.

അങ്ങിനെ കേരളത്തിലെ ഒരു തെരെഞ്ഞെടുപ്പുമാമങ്കത്തിനുകൂടി കൊടിയിറങ്ങി....ഒരു ജനാധിപത്യരാജ്യത്തില്‍ തങ്ങളുടെ ഭരണാധികരകളെ നിശ്ചയിയ്ക്കാനുള്ള അവകാശം പൂര്‍ണ്മായും ജനങ്ങളില്‍ നിക്ഷിബ്ദമാണ്‌...അതവരെ എങ്ങിനെ വിനിയോഗിച്ചു.... കാലം ഉത്തരം നല്‍കേണ്ട ചോദ്യമാണത്‌...അല്ലെങ്കിലും ഏതൊരു ജനതയ്ക്കും അവരര്‍ഹിയ്ക്കുന്ന ഭരണകര്‍ത്താക്കളെയല്ലെ കിട്ടു.

ഇടതുപക്ഷത്തിനു ഇതില്‍നിന്നു പഠിയ്ക്കാനൊരുപാടു പാഠങ്ങള്‍...

കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസങ്ങളില്ലാതായിരിക്കുന്നു.സ്ഥിരമായ വോട്ടുബാങ്കുകളും..സംഘടനശേഷികൊണ്ടോ,ഭരണനേട്ടംകൊണ്ടോ മാത്രം ഇനിയുള്ള തെരെഞ്ഞെടുപ്പുകള്‍ വിജയിയ്ക്കാന്‍ സാധ്യമല്ല...

എന്തുചെയ്തു എന്നതിലുപരി അതെത്രമാത്രം ഭഗിയായി പോളിഷു ചെയ്തു ജനങ്ങളുടെ മുമ്പില്‍ അവതരപ്പിയ്ക്കന്‍ കഴിയുന്നു എന്നതിലാണ്‌ കാര്യം...

ട്രഷറി അടച്ചുപൂട്ടല്‍,.വയനാട്ടിലെ കാര്‍ഷിക ആത്മഹത്യ....സ്ഥിരമായി കേട്ടുകൊണ്ടിരുന്ന ഇത്തരം വാക്കുകളൊല്ലെ കഴിഞ്ഞ നാലരവര്‍ഷമായി നാം കേള്‍ക്കാറില്ല എന്നപോലും കാര്യം പോളിങ്ങ്ബൂത്തിചെന്നപ്പോള്‍ ഭൂരിപക്ഷം മലയാളികളും മറന്നു പോയി..വയനാട്ടുകാര്‍ പോലും..!.....

വിദ്യഭ്യാസരംഗത്ത്‌ അത്ഭുതകരമായ വികസനങ്ങള്‍ സംഭവിയ്ക്കുന്ന സംസ്ഥാനമാണ്‌ കേരളം...പക്ഷെ സാമാന്യബുദ്ധിയും വിവേകവും തിരിച്ചറിവും നഷ്ടപ്പെട്ട ഒരു സമൂഹമായി മാറിയിരിയ്ക്കുന്നു...സ്വയം വിശ്വാസം നഷ്ടപ്പെട്ട ജനത എല്ലാറ്റിനെയും സംശയത്തോടെ മാത്രം വീക്ഷിയ്ക്കുന്നു. നിസ്സാരകാര്യങ്ങള്‍ക്കുപൊലുംവിദഗ്ദാഭിപ്രയങ്ങളെ ആശ്രയിക്കുന്നു

അന്ധമായി വിശ്വസ്സിയ്ക്കുന്നു...

മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങളാല്‍ എത്ര ഭംഗിയായാണ്‌, എത്ര എളുപ്പത്തിലാണ്‌ നാം വഞ്ചിയ്ക്കപ്പെടുന്നത്‌.

"ഈശ്വരാ എന്റെ വായില്‍ ഇത്രയും ബാക്ടീരിയ!...."എന്റെ ടോയ്‌ലെറ്റില്‍ ഇത്രയും കീടാണു.!"...

ഓരോ പരസ്യങ്ങളും നമ്മെ അമ്പരപ്പിയ്ക്കുന്നു...

സത്യത്തില്‍ ഈ പരസ്യങ്ങള്‍ നമ്മുടെ നമ്മുടെ മനസ്സിലാണ്‌ ബാക്ടീരിയായും കീടാണുക്കളും നിറയ്ക്കുന്നത്‌ എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയാതെ പോകുന്നു....

പരസ്യത്തില്‍ മയങ്ങി, വ്യായാമം ചെയ്യാതെ,..എല്ലുമുറിയെ പണിയെടുക്കാതെ മൂക്കുമുട്ടെ തിന്ന്‌ "ലവണതൈലം" പുരട്ടി വയറു കുറയ്ക്കാനും ....അതിനു താഴെ "വാജിതൈലം" പുരട്ടി സംതൃപ്തമായ ദാമ്പത്യജീവിതം നയിയ്ക്കാനും ആധുനികയുഗത്തിലെ വിദ്യാസമ്പന്നന്നായ മലയാളി തയ്യാറാവുന്നു ...

."കുബേര്‍കുഞ്ചിയെ" സ്വന്തമാക്കി പൂജിച്ച്‌` പണക്കാരാകാന്‍ വേണ്ടി കാത്തിരിക്കുന്ന അലസന്മാരായ ഭാഗ്യന്വോഷികളായി മാറിയിരിയ്ക്കുന്നു നല്ലൊരു വിഭാഗം ജനങ്ങള്‍..

സമൂഹത്തിലെ ഇത്തരം മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ പോയി ഇടതുപക്ഷത്തിന്‌...

മാര്‍ക്കറ്റിങ്ങിന്റെ മഹത്വവും മാസ്മരികതയും തിരിച്ചറിയാതെപോയി.

തങ്ങളുടെ ഭരണനേട്ടങ്ങള്‍ വേണ്ടത്ര രീതിയില്‍ മാര്‍ക്കറ്റു ചെയ്യാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല മാധ്യമശക്തികളുമായുള്ള അസ്വാരസ്യങ്ങളും കൊമ്പുകോര്‍ക്കലും കൂടിയായപ്പോള്‍ ഫലം തീര്‍ത്തും വിപരീതമായി..

ബാര്‍ബര്‍ഷോപ്പിലെ കസേരയില്‍ കയറിയിരുന്നശേഷം ബാര്‍ബറുമായി ഉടക്കിയാലുള്ള അവസ്ഥ ഒന്നോര്‍ത്തു നോക്കു...!.തിരിച്ചിറങ്ങുമ്പോള്‍ മുഖത്തിന്റെ ഷെയിപ്പു തന്നെ മാറിയിട്ടുണ്ടാകില്ലെ...!അതല്ലെ ഇപ്പോള്‍ സംഭവിച്ചത്‌...!

സ്വന്തമാണെന്നു അവകാശപ്പെടുന്ന ചാനലിനെപോലും വേണ്ട രീതിയില്‍ ഉപയോഗിയ്ക്കാനോ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനോ കഴിയാതെ പോയി.....

സത്യത്തില്‍ ഈ ചാനല്‍ പലപ്പോഴും പാര്‍ട്ടിയ്ക്കൊരു ഭാരവും ബാധ്യതയുമായി മാറുകയ്‌ല്ലെ ചെയ്യുന്നത്‌?.

കൈരളി ചാനല്‍ ഒരു ജനതയുടെ ആത്മാവിഷ്ക്കാരം...പക്ഷെ സത്യത്തില്‍ ആരുടെ സ്വപ്നങ്ങളെയാണ്‌ ആവിഷ്ക്കരിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്‌.....റോയല്‍ ഭൂട്ടാന്‍ ലോട്ടറിയും,...ഭാഗ്യാന്വേഷണ രത്നവ്യാപരവും മറ്റും കേവലം പരസ്യത്തിനുവേണ്ടി മാത്രമാണെങ്കില്‍പോലും പ്രമോട്ടു ചെയ്യുന്നത്‌ കാണുമ്പോള്‍ സത്യത്തില്‍ ഓരോ ഇടതുപക്ഷ പ്രവര്‍ത്തകനും ഉള്ളിന്റെയുള്ളില്‍ വേദനിയ്ക്കുകയായിരിയ്ക്കും...

ഇങ്ങിനെ തിരുത്താന്‍ ഒരുപിടി കാര്യങ്ങള്‍...പുതിയ കുലംകുത്തികളെ സൃഷ്ടിക്കാതിരിയ്ക്കാന്‍ ഒരുപാടു മുന്‍കരുതലുകള്‍...മുന്നോട്ടുപോകാന്‍ ഒത്തിരി ദൂരവും... ഇത്തിരിസമയവും....

ഭരണത്തിന്റെ പുതുലോകത്തേയ്ക്ക്‌ വലതുകാല്‍ വെച്ചു കയറുന്ന വനിതാമെമ്പര്‍മാരോടൊരു വാക്ക്‌.....മണിയറയിലേയ്ക്കു കയറുന്ന മണവാട്ടിയുടെ മനസ്സായിരിയ്ക്കരുത്‌ നിങ്ങള്‍ക്ക്‌...പരിചയമില്ലാത്ത മേഖലയല്ലെ എല്ലാറ്റിനും പുരുഷന്മാര്‍ തുടക്കം കുറിയ്ക്കട്ടെ, നേതൃത്വം നല്‍കട്ടെ എന്ന ചിന്തയൊ സങ്കോചമൊ അരുത്‌.

"ചക്കരകുടത്തില്‍ കയ്യിട്ടാല്‍ നക്കാതിരിയ്ക്കാന്‍ കഴിയില്ല" ഇങ്ങിനെ ഒരുപാടുപദേശങ്ങളും സഹായഹസ്തങ്ങളുമായെത്തുന്ന "പരിചയസമ്പന്നരായ"പുരുഷന്മാരുടെ നീരാളിപ്പിടുത്തത്തില്‍കുരുങ്ങി റോഡിലുരുക്കിയൊഴുക്കുന്ന ടാറിന്‍തുള്ളികള്‍ തെറിച്ചുവീണ്‌ മുഖം കറുത്ത്‌ വികൃതമാകാന്‍,..ആറ്റിലെ മണല്‍തരികള്‍ റോഡിലൂടെ ചീറിപാഞ്ഞുവന്നു കണ്ണുകളില്‍ വീണു ചുവന്നുതുടുക്കാന്‍ അവസരമൊരുക്കരുത്‌..

സ്വതന്ത്രമായി ചിന്തിച്ച്‌ ഒരു ഗ്രാമം കണികണ്ടുണരുന്ന നന്മായി. പ്രകാശംപരത്തുന്ന ദീപമായി,.. സ്ത്രീശാസ്തീകരണത്തിന്റെ പ്രതീകമായി "ഗ്രാമശ്രീയായി" ഇതിലും തിളക്കമുള്ള മുഖവും, വിടര്‍ന്ന പുഞ്ചിരിയുമായി അടുത്തതവണയും വോട്ടര്‍മാരെ നേരിടാന്‍ നിങ്ങള്‍ക്കു കഴിയണം...

സ്പെക്ട്രങ്ങളുടെ തിളക്കത്തിലും കോടികളുടെ കിലുക്കത്തിലും ആടിത്തിമിര്‍ത്തു നില്‍ക്കുന്നൊരു പ്രസ്ഥാനത്തിന്റെ വക്താക്കളായിട്ടാണ്‌ നിങ്ങളില്‍ ഭൂരിപക്ഷവും ഈ സ്ഥാനത്തെത്തിയിരുക്കുന്നതെന്ന സത്യം മറക്കാതിരിയ്ക്കുക....

കയറികിടക്കാന്‍ ഒരു കൂരപോലുമില്ലാത്ത ജനലക്ഷങ്ങള്‍ക്കിടയിലൂടെ സബര്‍മതിയുടെ ശാന്തിതീരത്തുനിന്നും "ആന്റ്‌ലിയാ"യുടെ അത്ഭുതലോകത്തെത്തി നില്‍ക്കുന്നു നമ്മള്‍..

അംബാനിമാര്‍ക്ക്‌ അംബരചുംബികളായ മാളികള്‍ പണിയിച്ചുകൊടുത്തും അതിന്റെ മട്ടുപ്പാവില്‍ ഒരു IPL സ്റ്റേഡിയം തന്നെ നിര്‍മ്മിച്ചൊരുക്കിയും രാജ്യത്തിന്റെ "വളര്‍ച്ചയ്ക്കാക്കം" കൂട്ടാന്‍ വളരെ എളുപ്പമാണ്‌...പക്ഷെ അരച്ചാണ്‍ വയറിനുവേണ്ടി ഇന്നും മടിക്കുത്തഴിയ്ക്കേണ്ടി വരുന്ന അമ്മമാരുടെ കണ്ണീരൊപ്പുക, അവര്‍ക്കാശ്വാസമരുളുക ഒട്ടും എളുപ്പുമുള്ള കാര്യമല്ല.അതിലൊട്ടാര്‍ക്കും താല്‍പര്യവുമില്ല...

വികസനത്തിന്റെ പേരില്‍ മുമ്പില്ലാത്തവിധം പേക്കൂത്തുകള്‍ അരേങ്ങേറുന്ന വല്ലാത്തൊരു സ്ഥിതിയിലാണ്‌ രാജ്യം എത്തി നില്‍ക്കുന്നത്‌... ഇതിനെതെരെ പ്രതികരിയ്ക്കാന്‍ തയ്യാറായി, അങ്ങിനെ ഭാവിയില്‍ സംഭവിയ്ക്കാന്‍ സാധ്യതയുള്ള വലിയ വിസ്ഫോടനങ്ങള്‍ക്കും രക്തചൊരിച്ചലുകള്‍ക്കും സമാധാനത്തിന്റേയും,ശാന്തിയുടെയും മാര്‍ഗത്തിലൂടേ തടയിടാന്‍ മുലപ്പാലിന്റെ മൂല്യമറിയുന്ന ഭാരതത്തിലെ സ്ത്രീശക്തിയ്ക്കു കഴിയും.....അതിനൊരു തുടക്കംകുറിയ്ക്കാന്‍,... ചെറുകൈത്തിരി കൊളുത്താന്‍, ഈ തെരെഞ്ഞെടുപ്പ്‌ നിങ്ങള്‍ക്ക്‌ അവസരമൊരുക്കിയിരിയ്ക്കുന്നു....

നന്നായി വിനിയോഗിയ്ക്കുക

സദാ ജാഗരുകരായിരിയ്ക്കുക..

ഒരു മഹായാത്രയ്ക്കു ഒരുങ്ങുകയല്ലെ.....അല്‍പ്പം മധുരം കഴിച്ചിട്ടാകാം തുടക്കം.......

എല്ലാം ശരിയാകുമ്മെന്നെ ..

ശുഭാരംഭം..അല്‍പ്പം മധുരത്തിനൊപ്പം...

Thursday, September 2, 2010

ഞങ്ങൾ ചില പാവം ഓലക്കുടിക്കാർ - പതിനഞ്ചാമത്തെ പെഗ്‌!

ദൈവത്തിന്റെ സ്വന്തം പാനീയം...

അങ്ങിനെ ഓണമഹോൽസവം കൊടിയിറങ്ങി... ഇത്തവണ വിജയലഹരിയിൽ കരുനാഗപ്പള്ളി ഒന്നാമതെത്തി.... ഇന്നലെ ഞങ്ങൾ ഓലക്കുടിക്കാർക്കു കരിദിനമായിരുന്നു.. ചാറ്റൽമഴയ്ക്കൊപ്പം കണ്ണീരിൽകുതിർന്ന മദ്യത്തുള്ളികൾക്കൊണ്ടു നനഞ്ഞുകുതിരുകയായിരുന്നു ഓലക്കുടിപ്പട്ടണം..

അമിതമായ ആത്മവിശ്വാസം സമ്മാനിച്ച ഈ പരാജയം തീർത്തും അപ്രതീക്ഷിതമായിരുന്നു.. ഈശ്വരാ, ഇതൊക്കെ വിവരിയ്ക്കുവാൻ സാബു വേണമായിരുന്നു ഇവിടെ... കണ്ണീരിൽകുതിർന്ന വാക്കുകളാൽ നല്ലൊരു വാർത്താചിത്രം തന്നെ രചിയ്ക്കാൻ കഴിയുമായിരുന്നു അവന്‌...

പക്ഷെ ഇതിനൊക്കെ ഇപ്പോൾ അവനെവിടെയാണ്‌ നേരം.. ഈ വാർത്തപോലും കൃത്യമായി ശ്രദ്ധിച്ചിട്ടുണ്ടാകില്ല...

ശോശാമ്മയുടെ വീർത്തുവീർത്തു വരുന്ന വയറിനുചുറ്റും ഒതുങ്ങുന്നു ഇപ്പോഴത്തെ അവന്റെ ലോകം...

ഗൾഫിൽവെച്ചുണ്ടായ ഗർഭമായതുകൊണ്ട്‌ സ്കാനിങ്ങിലൂടെ കുട്ടി ആണാണെന്ന്‌ നേരത്തെതന്നെ അറിയാൻകഴിഞ്ഞു... എന്നിട്ടും കുട്ടിയുടെ രൂപം, പ്രത്യേകിച്ചും നിറം ഇതൊക്കെ വ്യക്തമായി ദൃശ്യമാക്കാൻ കഴിയത്തക്കവിധം ശാസ്ത്രം ഇനിയും വളർച്ച പ്രാപിയ്ക്കാത്തതിൽ അരിശം കൊള്ളുകയാണ്‌ സാബു..

എന്തായാലും കുഞ്ഞിന്റെ സൗന്ദര്യത്തിന്റേയും നിറത്തിന്റേയും കാര്യത്തിൽ ഒരു രീതിയിലും ചാൻസെടുക്കാൻ തയ്യാറാകാതെ കിലോക്കണക്കിനു കുങ്കുമപ‍ൂവ്‌ ശോശാമ്മയെകൊണ്ട്‌ നിർബന്ധിച്ചു കഴിപ്പിച്ചു അവൻ..

"ശോശാമ്മായുടെ കന്നിഗർഭക്കാലത്തു തന്നെ ലുലുവും നെസ്റ്റോയുമൊക്കെ വന്നത്‌ എത്ര നന്നായി ...അല്ലെങ്കിൽ പച്ചമാങ്ങയും ഉണ്ണിയപ്പവും തേടി ഞാനീ ഈസ്റ്റേൺ പ്രോവിൻസു മുഴുവൻ അലയേണ്ടി വന്നേനെ, അല്ലേ കുട്ടേട്ടാ...." ഫോൺവിളിയ്ക്കുമ്പോഴെല്ലാം ശോശാമ്മയുടെ ഗർഭവിശേഷങ്ങൾ പറയാനേ അവനു സമയമുള്ളു.

ഏഴാംമാസം ശോശാമ്മയെ നാട്ടിലേയ്ക്ക്‌ അയയ്ക്കുന്നതു വരെയുള്ള സാബുവിന്റെ നെട്ടോട്ടം ഒന്നു കാണേണ്ടതുതന്നെയായിരുന്നു... ഒരു മാതിരി ചുമ്മാ നാട്ടുകാരെക്കൊണ്ടു പറയിപ്പിയ്ക്കാനായിട്ട്‌... മറ്റാരുടെയും ഭാര്യമാർക്കൊന്നും കന്നിഗർഭം ഉണ്ടാകാത്തതുപോലെ...

ശോശാമ്മ നാട്ടിൽ പോയിട്ടും തീർന്നില്ല അവന്റെ വെപ്രാളവും സംശയങ്ങളും...

ഒരുദിവസം രാത്രി ഉറക്കം പിടിച്ചു തുടങ്ങിയ സമയത്താണ്‌ മൊബൈലിൽ അവന്റെ നമ്പർ...

"കുട്ടേട്ടാ, ഒരു സംശയം.... എട്ടാം മാസം കോലിട്ടിളക്കിയില്ലെങ്കിൽ കുട്ടി പൊട്ടനായിപ്പോകും എന്നു പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടൊ.."

ഓർക്കാപ്പുറത്ത്‌ ആ ചോദ്യംകേട്ട്‌ അമ്പരന്നു.. ഈശ്വരാ എത്ര നിഷ്ക്കളങ്കനാണ്‌ സാബു... അല്ലെങ്കിൽ ഇത്ര ഓപ്പൺ ആയി ഇങ്ങിനെ ഓരോന്നു ചോദിയ്ക്കാൻ കഴിയുമോ.. പാവം ആരെങ്കിലും അവനെ പറഞ്ഞുപറ്റിച്ചിട്ടുണ്ടാകും... കിടന്നിട്ടു ഉറക്കം വരുന്നുണ്ടാകില്ല..

"എടാ സാബു,...അങ്ങിനെയാണെങ്കിൽ പ്രവാസികളിൽ നല്ലൊരു ശതമാനത്തിന്റേയും കുട്ടികൾ പൊട്ടൻമാരായിത്തീരുമായിരുന്നില്ലേ. മറിച്ചാണെങ്കിൽ അവരുടെയൊക്കെ ഭാര്യമാരുടെ ചാരിത്ര്യംതന്നെ ചോദ്യം ചെയ്യപ്പെടുമായിരുന്നില്ലേ... വെറുതെ ഓരോ മണ്ടൻ ചോദ്യങ്ങളുമായി വരും മനുഷ്യന്റെ ഉറക്കം കളയാനായി... മിണ്ടാതെ കുരിശുവരച്ചു പ്രാർത്ഥിച്ചു കിടന്നുറങ്ങാൻ നോക്ക്‌... ഇനി അഥവാ അത്രയ്ക്കു പേടിയുണ്ടെങ്കിൽ നീ ഒരു എമർജൻസി അടിച്ചു നാട്ടിൽപോയി കോലിട്ടിളക്കി വാ.. അല്ലെങ്കിൽ നാട്ടിൽ ഏതെങ്കിലുമൊരു "ഇവെന്റ്‌ മാനേജുമന്റുകാരെ" ഈ ദൗത്യമങ്ങേൽപ്പിയ്ക്ക്‌.. അഞ്ചു പൈസപോലും വസൂലാക്കാതെ സന്തോഷത്തോടെ അവരിക്കാര്യം നടത്തിത്തരും..

ശരിയ്ക്കു ദേഷ്യം വന്നു എനിയ്ക്ക്‌... പാവം ചമ്മിപ്പോയി...

"പേടികൊണ്ടല്ലേ കുട്ടേട്ടാ... കുട്ടേട്ടനോടല്ലാതെ ആരോടാ എനിയ്ക്കിത്ര ഫ്രീ ആയി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ കഴിയുക...." അവന്റെ ശബ്ദമിടറി...

അത്രയ്ക്കു പാവമാണ്‌ സാബു... ഇനി ശോശാമ്മയുടെ പ്രസവം കഴിഞ്ഞാലും കുഞ്ഞിന്റെ കയ്യും വായും തിരിയുന്നതുവരെ അവന്റെ അവസ്ഥ ഇതൊക്കെ തന്നെയായിരിയ്ക്കും. അതുകൊണ്ട്‌ തൽക്കാലം അവൻ ഓലക്കുടിക്കാരെക്കുറിച്ച്‌ എന്തെങ്കിലും എഴുതുമെന്ന്‌ കരുതി കാത്തിരുന്നിട്ടു കാര്യമില്ല...

എന്തായാലും ആദ്യഷോക്കിൽനിന്നും ഞങ്ങൾ ഓലക്കുടിക്കാർ ഉണർന്നു കഴിഞ്ഞു.. പരാജയകാരണങ്ങൾ കണ്ടുപിടിച്ചു പരിഹരിച്ച്‌ ക്രിസ്മസ്‌-ന്യൂ ഇയർ ഉത്സവമൽസരത്തിൽ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരാൻ ലോനപ്പൻ മാഷുടെ നേതൃത്തത്തിൽ ഓലക്കുടിക്കാർ ഒരുങ്ങിക്കഴിഞ്ഞു...

തികഞ്ഞ മദ്യവിരോധിയും ഗാന്ധിയനുമായ ലോനപ്പൻ മാഷെക്കുറിച്ചാണോ ഈ പറയുന്നത്‌..?? മാഷെ അറിയുന്നവർ, ഓർക്കുന്നവർ അത്ഭുതപ്പെട്ടേയ്ക്കാം...!!

അതൊരു സംഭവമാണ്‌... ഓലക്കുടിയുടെ മദ്യചരിത്രത്തിലെ മഹാസംഭവം.

ലോനപ്പൻ മാഷുടെ അറുപതാംപിറന്നാൾ ഗംഭീരമഅയി ആഘോഷിയ്ക്കാൻ തീരുമാനിച്ച സമയം.. പ്രസവത്തിനായി സൂസിമോളും നാട്ടിലെത്തിയിരുന്നു അപ്പോൾ....

അന്നൊരു ഞായാറഴ്ചയായിരുന്നു... എല്ലാവരും വീട്ടിലൊത്തുകൂടിയ ദിനം..... ആഘോഷത്തോടൊപ്പം എങ്ങിനെയെങ്കിലും അപ്പന്റെ മദ്യവിരുദ്ധനിലപാടുകൾ മാറ്റിയെടുക്കണം എന്ന ഒരു ഉദ്ദേശം കൂടിയുണ്ടായിരുന്നു ആ ഒത്തുചേരലിന്‌...... നാട്ടുകാരിൽ നിന്നും അത്രമേൽ സമ്മർദ്ദമുണ്ടായിരുന്നു... ഒഴിഞ്ഞുമാറാൻ കഴിയില്ലായിരുന്നു....

'അപ്പനെകൊണ്ട്‌ എങ്ങിനെയെങ്കിലും ഒരു പെഗ്‌ കഴിപ്പിയ്ക്കാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു......." ദുബായിലെ ജീവിതം സൂസിമോളെ കൂടുതൽ അനുഭവസമ്പന്നയും ബുദ്ധിമതിയുമാക്കിയിരിയ്ക്കുന്നു....

"സൂസിമോള്‌ പറഞ്ഞതു കറക്റ്റാ.... സണ്ണിക്കുട്ടി നീയല്ലേടാ അപ്പന്റെ ഇളയപുത്രനും പുന്നാരമോനും.. നീ നിർബന്ധിച്ചാൽ അപ്പൻ അനുസരിയ്ക്കും..." ജോണിക്കുട്ടിയ്ക്കും അതുതന്നെയായിരുന്നു അഭിപായം...

അങ്ങിനെ എല്ലാവരും ഒത്തുച്ചേർന്ന അന്ന്‌ അത്താഴസമയത്ത്‌ ജയറാമിന്റെ നിറവും മോഹൻലാലിന്റെ ഫ്ലെക്സിബിളിറ്റിയും, ദിലീപിന്റെ സെൻസ്‌ ഓഫ്‌ ഹ്യൂമറും സുരേഷ്‌ഗോപിയുടെ ആകാരഭംഗിയുമുള്ള സണ്ണിക്കുട്ടി ലാലേട്ടൻ സ്റ്റൈലിൽ ഒരു കറക്കമൊക്കെ കറങ്ങി... സൂസിമോൾ ദുബായിൽനിന്നുംകൊണ്ടുവന്ന ജോണിവാക്കർ-ബ്ലാക്ക്‌ ലേബലിനെ ഒന്നു വണങ്ങി... മെല്ലെ അപ്പന്റെ മുമ്പിൽ വെച്ചു തുറന്നു.... പിന്നെ കർത്താവിനെ മനസ്സിൽ ധ്യാനിച്ച്‌ എവിടെനിന്നൊക്കയോ ധൈര്യം സംഭരിച്ചു ഒരു പെഗ്ഗോഴിച്ചു... ഐസ്‌ വാട്ടർ ഇത്തിരികൂടുതലൊഴിച്ചു.... അപ്പന്റെ മുന്നിൽ വെച്ചു.

"അപ്പാ,... അപ്പൻ എന്തുപറഞ്ഞാലും ഈ സണ്ണിക്കുട്ടി കേൾക്കും.... നാളെ ഈ ഭൂമിമലയാളത്തിലെ ഏതുപെണ്ണിനെ കെട്ടാൻപറഞ്ഞാലും, ആ പെണ്ണിന്റെ സൗന്ദര്യം നോക്കാതെ, മുഖംപോലും കാണാതെ ഈ സണ്ണിക്കുട്ടി മിന്നുകെട്ടും.... അതാണപ്പാ ഈ സ്നേഹം, സ്നേഹം എന്നൊക്കെ പറയുന്നത്‌...

ഇനി അപ്പൻ സണ്ണിക്കുട്ടിയ്ക്കുവേണ്ടി, ഞങ്ങളീ മക്കളുടെ, അപ്പന്റെ കൊച്ചുമക്കളുടെ സന്തോഷത്തിനുവേണ്ടി, മൊത്തം ഓലക്കുടികാരുടെ നന്മയ്ക്കുവേണ്ടി ഈ ഒരു പെഗ്‌ ഒന്നു രുചിച്ചു നോക്കിയേ...... അതിന്റെ പേരിൽ ഒരു കർത്താവും നമ്മെ ശിക്ഷിയ്ക്കാൻ പോകുന്നില്ല........"

"എന്റെ ഈശോയെ..... ഇവന്മാരിതെന്തു കുരുത്വക്കേടാ കാട്ടാൻ പോണെ.... അതിയാനെകൊണ്ട്‌... ഈ വയസ്സുക്കാലത്ത്‌...!!"

എല്ലാംകണ്ട്‌ തരിച്ചു നിൽക്കുകയായിരുന്നു ലോനപ്പൻ മാഷുടെ പ്രിയപത്നി ത്രേസ്യകൊച്ച്‌...

"അല്ലെങ്കിൽതന്നെ ഈ ഒരു കാര്യത്തിൽ മാത്രമെന്തിനാ ഇതിയാനിത്ര പിടിവാശിയും ദൈവഭയവും... കിടക്കപായിൽ ഒറ്റയ്ക്കാവുന്ന നിമിഷങ്ങളിൽ കർത്താവിനു നിരക്കുന്ന കാര്യങ്ങളാണോ കാണിച്ചു കൂട്ടാറുള്ളത്‌...!"

"ഏഴാംപ്രമാണം ലംഘിച്ചു ഞാനൊന്നും ചെയ്യുന്നില്ലാല്ലോ... കർത്താവിന്റെ മുന്നിൽ വെച്ചു മിന്നുകെട്ടിയ എന്റെ സ്വന്തം പെണ്ണല്ലേ നീ,.. പിന്നെയെന്തിനാ പേടിയ്ക്കുന്നേ...."

മാഷായതുകൊണ്ടാകാം എന്തു ചോദിച്ചാലും അതിനോക്കെ കൃത്യമായ മറുപടിയുമുണ്ടാകും... കെട്ടിയനാളുമുതൽ ആഞ്ഞടിയ്ക്കാൻ തുടങ്ങിയ കൊടുങ്കാറ്റിന്റെ കരുത്ത്‌ ഇപ്പോഴും പൂർണ്ണമായും കെട്ടടങ്ങിയിട്ടില്ല... അതിനെക്കുറിച്ചൊക്കെയോർക്കുമ്പോഴേ ത്രേസ്യാക്കൊച്ചിന്റെ ചുളിവു വീണ മേനിയിൽ ഇപ്പോഴും കുളിരു കോരും..

ത്രേസ്യാക്കൊച്ചങ്ങിനെയോരോന്നു ചിന്തിച്ചുനിൽക്കുന്നതിനിടയിൽ സണ്ണിക്കുട്ടി ഗ്ലാസ്സെടുത്ത്‌ അപ്പന്റെ ചുണ്ടോടടുപ്പിച്ചു...

പെട്ടെന്ന്‌ മാഷൊന്നു പതറി...

സണ്ണിക്കുട്ടി വിഷമൊഴിച്ചുകൊടുത്താലും അമൃതുപോലേകരുതി കുടിയ്ക്കാൻ തയ്യാറായിരുന്നു മാഷ്‌..... തന്റെ രൂപഭംഗിയും ത്രേസ്യാകൊച്ചിന്റെ നിറവുമുള്ള അവനെ അത്രയ്ക്കും ഇഷ്ടമായിരുന്നു അദ്ദേഹത്തിന്‌..

ഒരു നിമിഷം മാഷ്‌ ത്രേസ്യക്കൊച്ചിനു നേരെനോക്കി..... "ഒരുവട്ടം ഒന്നു കഴിച്ചുനോക്കു മനുഷ്യാ.. പിള്ളേരുടെ ഒരാശയല്ലേ" എന്ന മട്ടിൽ വാതിൽപ്പടിയ്ക്കൽ കുസൃതിച്ചിരിയുമായി നിൽക്കുന്നു അവൾ...

പിന്നെ ഒന്നുമോർത്തില്ല, കണ്ണുമടച്ച്‌ കർത്താവിനെ മനസ്സിൽ നിനച്ച്‌ ഒറ്റവലിയ്ക്കു കുടിച്ചു തീർത്തു മാഷ്‌. ആസിഡു കുടിയ്ക്കുന്ന അനുഭവമായിരുന്നു. പകർന്നുതന്നത്‌ സണ്ണിക്കുട്ടിയാണെന്ന ആശ്വാസം മാത്രമെ മനസ്സിലുണ്ടായിരുന്നുള്ളു...

അപ്പന്റെ റിയാക്ഷൻ അറിയാൻ മക്കൾ അക്ഷമയോടെ കാത്തു നിൽക്കുകയായിരുന്നു... ആ ടെൻഷനിലിൽ ഒന്നുരണ്ടു പെഗ്‌ അവരും അകത്താക്കി...

ഒന്ന്‌... രണ്ട്‌... മൂന്ന്‌... നാല്‌... അഞ്ചു മിനിറ്റു കഴിഞ്ഞില്ല മാഷൊന്നു പുഞ്ചിരിച്ചു... പിന്നെ.ആ മിഴികളിൽനിന്നും കണ്ണീർ കുടുകുടെ ഒഴുകാൻ തുടങ്ങി...

അതുകണ്ട്‌ ത്രേസ്യാകൊച്ചിന്റെ മനം തകർന്നു... ഇരുമെയ്യാണെങ്കിലും അവരൊറ്റ കരളായിരുന്നു... ജീവന്റെ ജീവനായിരുന്നു... അവരും കരയാൻ തുടങ്ങി....

"കർത്താവെ ഇതിലും വലിയ പ്രതിസന്ധികളിൽപ്പോലും തളരാത്ത, കരയാത്ത മനുഷ്യനാ.. എന്നിട്ടിപ്പോ"...

അവർ സണ്ണിക്കുട്ടിയെ ശപ്‌ഇച്ചു.... ജോണിക്കുട്ടിയെ ശപിച്ചു......

"ഛേ,.... വേണ്ടായിരുന്നു...... വിളറിവെളുത്തു ശവംപോലെ തരിച്ചുനിൽക്കുകയായിരുന്നു സണ്ണികുട്ടി...

"ഒഴിയ്ക്കടാ മോനെ ഒരു പെഗ്‌ കൂടി...." കരച്ചലിനിടയിലെ അപ്പന്റെ അവ്യക്തമായ സ്വരത്തിന്റെ അർത്ഥം അവർക്കാദ്യം മനസ്സിലായില്ല.....

"സോറി അപ്പാ....... കർത്താവാണേ ഇനിയിതു ആവർത്തിക്കില്ല....... ഇനി തെറ്റു പറ്റില്ല........" സണ്ണിക്കുട്ടി വിതുമ്പി....

"നിന്നോട്‌ ഒഴിയ്ക്കാനല്ലേ പറഞ്ഞെ... വെള്ളം അധികം ഒഴിയ്ക്കേണ്ടാ......"

മാഷുടെ ശബ്ദം ഉയർന്നു.... അതുകേട്ട്‌ വിശ്വസ്സിയ്ക്കാനാകത്തെ അവർ അമ്പരന്നു... സണ്ണിക്കുട്ടി അറിയാതെ ഒഴിച്ചു പോയി.... ഒന്നല്ല ഒരൊന്നര പെഗ്‌......

അതിൽ പാതിയും ഒറ്റവലിയ്ക്കു തീർത്ത്‌ ഗ്ലാസുമായി മാഷ്‌ പതുക്കെ എഴുന്നേറ്റു നടന്നു...

അപ്പനിതു എന്തു ഭാവിച്ചാ.. മാഷുടെ അടുത്ത നീക്കം എന്തെന്നറിയാതെ ഒരുപാടു കൺഫൂഷ്യനുകളുമായി പുറകെ അമ്മയും മക്കളും....

നടന്നുനടന്ന്‌ മാഷ്‌ നേരെ ചെന്നെത്തിയത്‌ പ്രാർത്ഥനമുറിയിലെ കർത്താവിന്റെ ക്രൂശിതരൂപത്തിന്റെ മുന്നിലായിരുന്നു.... അവിടെനിന്ന്‌ ഒരു കൊച്ചുകുഞ്ഞിനെപോലെ എണ്ണിപ്പെറുക്കി വിതുമ്പികരയാൻ തുടങ്ങി അദ്ദേഹം..

'എന്നാലും എന്നോടിതു വേണ്ടായിരുന്നു...കർത്താവെ.... എന്തീനു നീ ഇത്രയും വർഷം എന്നിൽ നിന്നും ഇത്രയും നല്ല ഈ മധുപാത്രം മറച്ചുവെച്ചു... അതിനുതക്കവണ്ണം എന്തു തെറ്റ ഞാൻ ചെയ്തത്‌....

എത്രയെത്ര പ്രാർത്ഥനകൾ, ധ്യാനം... എന്തിലൊക്കെ പങ്കെടുത്തിരിയ്ക്കുന്നു.. അന്നൊന്നും അവിടെയെങ്ങും കിട്ടാത്ത സമാധാനം.. ശാന്തി എല്ലാം എനിയ്ക്കു ഞൊടിയിടയിൽ കൈവന്നതു തിരിച്ചറിയുന്നില്ലേ നീ.. ഒരു നിമിഷം കൊണ്ട്‌ ഞാൻ സ്വർഗ്ഗലോകത്തിലെത്തിച്ചേർന്നതുപോലെ...

എല്ലാം .എല്ലാം ഈ ഒരു പെഗ്‌ മാന്ത്രികവെള്ളത്തിന്റെ ശക്തി...!!..

വൈകിപോയി ഒരുപാടു വൈകിപോയി.. ഇനി ബാക്കിയുള്ള കാലമെങ്കിലും ഈ പാനപാത്രം എപ്പോഴുമെപ്പോഴും മധു പകർന്നുകൊണ്ടെന്റെ ചുണ്ടിൽ ചേർന്നിരിയ്ക്കാൻ കരുണ കാട്ടണേ.. എന്നെ അനുഗ്രഹിയ്ക്കണേ...

ഗ്ലാസ്സിൽ ഒന്നു മുത്തി... അതിലുണ്ടായിരുന്ന ശേഷിയ്ക്കുന്നതു മുഴുവൻ കർത്താവിന്റെ മുമ്പിൽ വെച്ചു ഒറ്റവലിയ്ക്കു കുടിച്ചുതീർത്തു കുരിശു വരച്ചു മാഷ്‌.....

ആ അത്ഭുതം കണ്ട്‌ ഒരു നിമിഷം അമ്പരന്ന സണ്ണിക്കുട്ടിയും ജോണിക്കുട്ടിയും സന്തോഷംകൊണ്ടു പരസ്പരം പുണർന്നു... നൃത്തം വെച്ചു.....

തന്റെ വലിയ വയറിനേയും അതിനകത്തെ കുഞ്ഞുവാവയെയും മറന്ന്‌ സൂസിമോൾ തുള്ളിച്ചാടി....

സൂസിമോളുടെ ചന്തത്തിൽ മയങ്ങി പുറത്തു ജനവാതിൽക്കലിൽ മണം പിടിച്ചു തരിച്ചുനിന്നിരുന്ന കള്ളക്കാറ്റ്‌ ഈ സന്തോഷവാർത്തയുമായി ഓലക്കുടിയിലാകെ പാറി നടന്നു... കേട്ടവർ കേട്ടവർ ലോനപ്പൻമാഷുടെ തറവാട്ടുമുറ്റത്തേയ്ക്കു കുതിച്ചു....

"ദുന്ദും ദുന്ദും ദുന്ദുഭി നാദം നാദം നാദം... ദേവദുന്ദുഭിതൻ വർഷമംഗളഘോഷം." ഓലക്കുടിയ്ക്കന്ന്‌ ഉത്സവരാവായിരുന്നു.... മദ്യമഴയിൽ ഓലക്കുടിപുഴ നിറഞ്ഞുകവിഞ്ഞൊഴുകി...

ആ ഒറ്റരാവുകൊണ്ട്‌ മാഷ്‌ ഞങ്ങൾക്കു പ്രിയങ്കരനായി മാറി... ക്രമേണ ഓലക്കുടിയിലെ സമ്പൂർണ്ണ മദ്യസാക്ഷരതായജ്ഞത്തിന്റെ നേതൃത്വം അദ്ദേഹം സ്വയം ഏറ്റെടുത്തു....

പച്ചവെള്ളം വീഞ്ഞാക്കി മാറ്റി മാലോകരെ വിസ്മയിപ്പിച്ച യേശുദേവനാണ്‌ ലോകത്തിന്‌ ആദ്യമായി മദ്യത്തിന്റെ മഹത്വം മനസ്സിലാക്കികൊടുത്തതെന്ന സത്യം തിരിച്ചറിയാൻ എന്തെ ഇത്ര വൈകിപോയി എന്ന കുറ്റബോധത്താൽ കുമ്പസാരസമയത്തു പൊട്ടിക്കരഞ്ഞുപോയി മാഷ്‌.

"ആരാധനാലയങ്ങളിൽ പലതും വിഭാഗീയതയുടെയും ഭൗതികവ്യഗ്രതയുടേയും ആയുധപുരകളായി മാറുമ്പോഴും ഒരിയ്ക്കൽ വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും തെരുവുകളിൽ "ഐക്യമദ്യം മഹാബലം " എന്ന സന്ദേശവുമായി ഒരേ ചരടിൽ ഇണക്കികോർത്ത പുഷ്പങ്ങളായി മതമൈത്രിയോടെ ഉത്സവലഹരിയിൽ മുഴുകുന്നു....

ആരോടാണ്‌ നന്ദി പറയേണ്ടത്‌..!!..എല്ലാറ്റിനും നന്ദിപറയേണ്ടത്‌ മദ്യം എന്ന ആ മാന്ത്രികശക്തിയോടു തന്നെ....!!.

രാമനും കൃഷ്ണനും ജോസഫും റിയാസും റഹീമും അങ്ങിനെ ഓരോ മലയാളിയും വരഗ്ഗീയ, വിഭാഗിയ ചിന്തകളെല്ലാം മറന്ന്‌ ഒരേ മനസ്സോടേ ബീവറേജസ്‌ കോർപ്പറേഷനു മുമ്പിൽ എത്ര ആമോദത്തോടെയാണ്‌ ഒത്തു ചേരുന്നത്‌..... അവിടെ കള്ളവുമില്ല ചതിയുമില്ല.... പൊളിവചനങ്ങളുമില്ല... പണ്ഡിതിനില്ല... പാമരനില്ല.... ഒരു പയിന്റെങ്കിലും നുണയാതെ ആരും നിരാശരായി മടങ്ങുന്നുമില്ല.... എല്ലാവരും പരസ്പരം മനസ്സിലാക്കുന്നു..സഹായിയ്ക്കുന്നു......"

ഇങ്ങിനെ ഇങ്ങിനെ മദ്യത്തിന്റെ, എത്ര പറഞ്ഞാലും തീരാത്ത മഹത്വവും പാടി ഒരു സുവിശേഷകന്റെ ശുഷ്ക്കാന്തിയോടെ ഓലക്കുടിയിലും പരിസപ്രദേശങ്ങളിലും ഇന്നും ഓടിനടക്കുന്നു അദ്ദേഹം.... ഓലക്കുടിയുടെ ഇത്തവണത്തെ പരാജയത്തിൽ മാഷക്കോ ഞങ്ങൾ മറ്റു ഓലക്കുടിക്കാർക്കോ വിഷമമില്ല. ഓലക്കുടിയെ മാതൃകയാക്കി മറ്റു പട്ടണങ്ങളും മദ്യസാക്ഷരത നേടുന്നതിൽ ഞങ്ങൾ അഭിമാനിയ്ക്കുന്നു....

മദ്യകേരളം സുന്ദരകേരളം.....അതാണ്‌ ഞങ്ങൾ ഓരോ ഓലക്കുടിക്കാരന്റേയും സ്വപ്നം...

"മതമേതായാലും മദ്യം നന്നായാൽ മതി...." അതാകട്ടെ ഓരോ മലയാളിയുടെയും മുദ്രാവാക്യം.. കേരളത്തിന്റെ വികസനത്തിന്റെ മുദ്രാവാക്യം..


കൊല്ലേരി തറവാടി
02/09/2010

Monday, August 23, 2010

ചിയേര്‍സ്‌ മാവേലി....

രംഗം-1

ഒരോണംകൂടി കടന്നുവരുന്നു...... നിഷ്ക്കളങ്കതയോടെ ഓണതുമ്പിയുടെ കയ്യുംപിടിച്ച്‌ പാറിക്കളിച്ചു നടന്ന ബാല്യം പടിയിറങ്ങിയിട്ട്‌ നാളേറെയായി...

ഹൃദയത്തില്‍ വിരിഞ്ഞുനിന്നുപുഞ്ചിരിച്ച തൊട്ടവാടിപൂക്കളുടെ ചന്തത്തില്‍ മയങ്ങി മുള്‍പ്പടര്‍പ്പുകളില്‍ കുടുങ്ങി തളര്‍ന്നു വിടപറഞ്ഞ പാവം ആ ഓണതുമ്പിയും വാടിക്കരിഞ്ഞ നൊമ്പരസ്മരണയായി...

ആവണിത്തെന്നലിനുപോലും ഗ്രീഷ്മത്തിലെ വരണ്ടപാലക്കാടന്‍ കാറ്റിന്റെ ചൂടും ചൂരും സമ്മാനിച്ചു ഈ യാന്ത്രിക യുഗത്തിന്റെ വികസനമോഹങ്ങള്‍..കാവും കുളവും നെല്‍വയലുകളും കൊയ്ത്തും മെതിയും എല്ലാം അന്യമായി എന്നിട്ടും ഒട്ടും ആത്മാര്‍ത്ഥതയില്ലാതെ നിസ്സംഗതയോടെ വിളവെടുപ്പുത്സവത്തിന്റെ മഹത്വം ഉത്ഘോഷിയ്ക്കുന്നു.. ആര്‍പ്പു വിളിയ്ക്കുന്നു .അഹങ്കാരത്തിന്റെ അകമ്പടിയോടെ അതിലേറെ മല്‍സരബുദ്ധിയുടെ താളമേളങ്ങളോടേ എളിമയുടെ തമ്പുരാനെ വരവേല്‍ക്കാനൊരുങ്ങുന്നു..

ആധുനികയുഗത്തില്‍ പണക്കൊഴുപ്പില്‍ മുങ്ങിനീരടുന്ന ഉന്ന അതിരുവിട്ട ലൗകികമോഹങ്ങള്‍ ഒരുക്കുന്ന ഉത്സവക്കാലകെട്ടുക്കാഴ്ചകള്‍ കണ്ടു മടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു... .

ഒരിയ്ക്കലും മടുക്കാതെ എന്നും ഹൃദയത്തില്‍ ശേഷിയ്ക്കുന്നത്‌ ഒരേയൊരു പൂമരം മാത്രം.... വാടാത്ത സ്നേഹത്തിന്റെ പൂക്കള്‍ വിടര്‍ത്തി സുഗന്ധം പരത്തി എന്റെ പൂമുഖവാതില്‍ക്കല്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന പൂമരം..

ഇത്തവണ ഓണം നാട്ടില്‍തന്നെ എന്നുറപ്പിച്ചതായിരുന്നു...

"കുട്ടേട്ടാ കല്യാണം കഴിഞ്ഞ്‌ ഇത്രയും വര്‍ഷമായി എന്നിട്ടും ഇതുവരെയും ഒരു വെഡ്ഡിംഗ്‌ ആനിവേര്‍സറി പോലും നമ്മളൊന്നിച്ച്‌`......കഷ്ടമുണ്ടുട്ടൊ... .. ഇത്തവണയെങ്കിലുംകുട്ടേട്ടാ......പ്ലീസ്‌......"

"ഇത്തവണ ഉറപ്പായിട്ടും കുട്ടേട്ടന്‍ വരും കണ്ണാ . വെഡ്ഡിംഗ്‌ ആനിവേര്‍സറി ഓണം എല്ലാം നമുക്കടിച്ചുപൊളിയ്ക്കണം....."

"സത്യം.......!!!" ആ ശബ്ദത്തിലെ ഉത്സാഹത്തിലെ തിളക്കം എന്റെ ഫോണില്‍തുമ്പില്‍ പ്രതിഫലിച്ചു....

അവള്‍ക്ക്‌ ഒരുപാടു പ്രതീക്ഷകളായിരുന്നു....ഓരോ തവണ ഫോണിലും ഓരോ പുതിയ പദ്ധതികള്‍...പോകേണ്ട സ്ഥലങ്ങള്‍.

പാവം മാളു...അവസാനം എല്ലം വെറും മനകോട്ടകളയി മാറി...

സൗദിയില്‍ സ്കൂള്‍ അവധി, ഫമിലിക്കാരുടെ കൂട്ടത്തോടെയുള്ള നാട്ടിലേയ്ക്കുള്ള യാത്ര ഇതൊക്കെ ആഗസ്റ്റിലാണെന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വല്ല ഒക്റ്റോബറിലൊ മറ്റൊ കല്യാണം കഴിയ്ക്കുമായിരുന്നുള്ളു.......

എന്നും എപ്പോഴും കുരിശുചുമക്കാന്‍ വിധിയ്ക്കപ്പെട്ടവരാണല്ല്ലൊ സൗദി ഓഫിസുകളിലെ പാവം പ്രവാസിബാച്ചികള്‍......

വിഷുവിനോ പോകാന്‍ പറ്റിയില്ല...ERP ഇമ്പ്ലിമെന്റേഷന്‍ തിരക്കായിരുന്നു അന്ന്‌....പോരാത്തതിനു ഞാന്‍ നാട്ടില്‍ പോയിവന്നിട്ട്‌ അധികനാളായിട്ടുമുണ്ടായിരുന്നില്ല....

സ്മാര്‍ട്ട്‌ സിറ്റി, വിഴിഞ്ഞം...അതുപോലെ ഒരിയ്ക്കലും ഫലപ്രാപ്തിയെല്ലെത്താത്ത ERP പ്രോഗ്രാം...!! അതു തീര്‍ന്നിട്ടു പോകാമെന്നു കരുതിയാല്‍!!.....

ഓണവെക്കേഷന്‍ ഒരുക്കത്തിനു മുന്നോടിയായി ഒരു ദിവസം പേര്‍സനല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ പോയി തിരക്കിയപ്പോഴാണ്‌ ഞെട്ടിയ്ക്കുന്ന ആ സത്യം മനസ്സിലാക്കിയത്‌,....

എന്റെ വെക്കേഷന്‍ ബാലന്‍സ്‌ നെഗറ്റീവ്‌ 15.....!...അതായത്‌ വെക്കേഷന്‍ കുടിശിക ഇനത്തില്‍ ഞാന്‍ പതിനഞ്ചു ദിവസം കമ്പനിയ്ക്കു കൊടുക്കണം.....

ഭാഗ്യം ഒരു ടിക്കറ്റ്‌ ബാലന്‍സുണ്ട്‌...കഴിഞ്ഞ തവണ ജെറ്റ്‌ എയര്‍-വേയ്‌സിന്റെ ഡിസ്കൗണ്ട്‌ മുതലാക്കി സ്വന്തം ടിക്കറ്റില്‍ പോകാന്‍ തോന്നിയത്‌ ഭാഗ്യമായി...പറഞ്ഞു നില്‍ക്കാന്‍ ഒരു കച്ചിതുമ്പെങ്കിലുമായി.

അങ്ങിനെ ബോസ്സ്‌ അവധികഴിഞ്ഞെത്തിയ ആഗസ്റ്റ്‌ ആദ്യവാരം തന്നെ സംഗതി അവതരിപ്പിച്ചു.....

ഇനിയും തീരാത്ത ERP,.....എന്റെ തുടര്‍ച്ചയായ വെക്കേഷനുകള്‍...അങ്ങിനെ ഒരുപാടു തടസ്സവാദങ്ങള്‍...

എല്ലാത്തിനേയും അതിജീവിച്ചു വന്നപ്പോഴാണ്‌ അപ്രതീക്ഷിതമായി ബോസിന്റെ പേര്‍സണല്‍ റിക്വസ്റ്റ്‌.....

നോയ്‌മ്പുകാലമല്ലെ ഇത്‌.....ഈ ചൂടിലും ഹുമിഡിറ്റിയിലും നോയ്മ്പിനൊപ്പം ജോലിഭാരം കൂടിയാകുമ്പോള്‍ തളര്‍ന്നുപോകും....അദ്ദേഹത്തിനു വയസ്സാവാന്‍ തൂടങ്ങിയിരിയ്ക്കുന്നു...പണ്ടത്തെകൂട്ട്‌ ഓടിനടന്നു വര്‍ക്ക്‌ ചെയ്യാന്‍ വയ്യാ...പെരുന്നാള്‍ കഴിഞ്ഞിട്ടു പോയാല്‍ പോരെ....! .

ശരിയ്ക്കും ധര്‍മ്മസങ്കടത്തിലായി ഞാന്‍..വെക്കേഷന്‍ ഡ്യൂ അല്ലാതിരുന്നതിനാലും, അതൊന്നൊപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിന്റെ സഹായം ആവശ്യമായതിന്നാലും ഒരുപരിധിവിട്ടു പ്രതിരോധിയ്ക്കാനും കഴിയില്ലായിരുന്നു.....

അവസാനം നോയ്‌മ്പു നോക്കാനൊരുങ്ങുന്ന വിശ്വാസിയ്ക്ക്‌ തുണയാകാനൊരുങ്ങി ഞാന്‍ കാരുണ്യവാനായ അള്ളാഹുവിന്റെ കൃപയ്ക്ക്‌ പാത്രിഭൂതനാവാന്‍ തീരുമാനിച്ചു.....

പക്ഷെ, ഇതെല്ലാം എങ്ങിനെ മാളുവിനെ പറഞ്ഞുമനസ്സിലാക്കും എന്നറിയാതെ ശരിയ്ക്കും വിഷമിയ്ക്കുകയായിരുന്നു ഞാനപ്പോള്‍.....

ദിവസം ചെല്ലുംതോറും അവളുടെ ഉത്സാഹവും കൂടിവന്നു.....

"കുട്ടേട്ടാ.....ഇന്നലെ ഞാന്‍ കുട്ടേട്ടന്‍ വന്നുവെന്നു സ്വപ്നം കണ്ടു .....ആരോടും പറയാതെ,ആരേയും അറിയിയ്ക്കാതെ പെട്ടന്നു കയറി വന്നു......ഇത്തവണ അങ്ങിനെ സര്‍പ്രൈസ്‌ ആയിട്ടാ വരിക എന്നു പറഞ്ഞിരുന്നില്ലെ കുട്ടേട്ടന്‍........"

അല്ലാ.... കുട്ടേട്ടന്റെ ബോസ്സ്‌ ഇതുവരെ വെക്കേഷന്‍ കഴിഞ്ഞു വന്നില്ലെ,...അങ്ങേരു വന്നിട്ടു വേണ്ടെ ടിക്കറ്റു ബുക്കു ചെയ്യാന്‍....."

കുറച്ചു ദിവസം പാവം അവളോട്‌ ഓരോന്നുപറഞ്ഞു ഉരുണ്ടുകളിച്ചു....

പിന്നെ അവളില്‍ പ്രതീക്ഷകള്‍ വളര്‍ത്തി പറ്റിയ്ക്കുന്നതു പാപമാണെന്നു തിരിച്ചരിഞ്ഞു......ഞാന്‍ വല്ലാത്തൊരു ക്രൂരനാണെന്നു തോന്നി..

അവളെ കരുതലോടെ കാര്യം പറഞ്ഞു മനസ്സിലാക്കി....

"കണ്ണാ....സങ്കടപ്പെടരുത്‌ നീ....പറയുന്നതു ശ്രദ്ധിച്ചു കേള്‍ക്കണം......

കുട്ടേട്ടന്റെ ബോസ്സ്‌ ഇതുവരെയും വെക്കേഷന്‍ കഴിഞ്ഞെത്തിയില്ല.....

നാട്ടിലില്‍നിന്നും തിരിച്ചു പുറപ്പെടുന്നതിന്റെ രണ്ടുദിവസം മുമ്പ്‌ അദ്ദേഹത്തിനൊരു പനി വന്നു....അതുപിന്നെ സീരിയസ്സായി, പന്നിപനിയാണൊ എന്നു സംശയമായി.....രക്തത്തിന്റെ സാമ്പിളെടുത്തു ഡെല്‍ഹിയ്ക്കയച്ചിരിയ്ക്കുകയാണിപ്പോള്‍...

ഇനിയിപ്പൊ എല്ലാം സ്ഥിരികരിച്ച്‌ അതിന്റെ ട്രീറ്റ്‌മെന്റും കഴിഞ്ഞു വരുമ്പോള്‍ എറ്റവും ചുരുങ്ങിയത്‌ രണ്ടാഴ്ചയെങ്കിലും കഴിയും....അപ്പോഴേയ്ക്കും ആഗസ്റ്റ്‌ 29ഉം.....ഓണവും കടന്നുപോകും......

കണ്ണാ....നാളെ നീ അമ്പലത്തില്‍പോകുമ്പോള്‍ ബോസ്സിന്റെപേരില്‍കൂടി ഒരു പുഷ്പാഞ്ചലി കഴിക്കണം.....പേര്‌ അഹമ്മദ്‌.....വയസ്സ്‌ നാല്‍പ്പത്തിയെട്ട്‌......നാളറിയില്ല....."

" അതെന്തിനാ കുട്ടേട്ട,....നമ്മള്‌ വഴിപാട്‌` കഴിയ്ക്കുന്നത്‌..അങ്ങേര്‍ക്ക്‌ വീട്ടുകാരൊക്കയില്ലെ വഴിപാട്‌.കഴിയ്ക്കാന്‍......".

" മണ്ടൂസ്സെ......ബോസ്സ്‌ പെട്ടന്നു സുഖപ്പെട്ടു വന്നാലല്ലെ കുട്ടേട്ടനു നാട്ടില്‍ വരാന്‍ പറ്റു...അപ്പോപിന്നെ ഈ വഴിപാടു സത്യത്തില്‍ നമുക്കു വേണ്ടിതന്നെയല്ലെ.......മനസ്സിലായൊ നിനക്ക്‌`.....

"നാളയറിയില്ലെങ്കില്‍ പുഷ്പാഞ്ചലി കഴിച്ചിട്ടു കാര്യമില്ല കുട്ടേട്ടാ.....ശിവന്റെ അമ്പലത്തില്‍ കുവളമാല കെട്ടിയ്ക്കാം.. അസുഖം മാറാന്‍ അതാ നല്ലത്‌.........

പാവം മാളു എത്ര പെട്ടന്നാ അവളെ വിശ്വസ്സിപ്പിയ്ക്കാന്‍ കഴിഞ്ഞത്‌`......

എത്രപെട്ടന്നാണവള്‍ സങ്കടമെല്ലാം ഒതുക്കിയത്‌......കുട്ടേട്ടന്റെ വെക്കേഷന്‍ ശരിയാവാന്‍ വേണ്ടി വഴിപാടുകള്‍ കഴിയ്ക്കാന്‍ ഒരുങ്ങിയത്‌`........

എന്നിട്ടും വിവാഹവാര്‍ഷികത്തലേന്ന്‌ രാത്രി സങ്കടം കൊണ്ടു നിയന്ത്രണം വിട്ട ഒരു നിമിഷം അവളറിയാതെ പറഞ്ഞുപോയി.....

"കുട്ടേട്ടാ...കുട്ടേട്ടന്‍ ഒരു ക്രൂരനാണ്‌.....പാവം ക്രൂരന്‍...."

ഇന്നു തിരുവോണം.....മാളുവിന്റെ ശാപം ശരിയ്ക്കും ഫലിച്ചു.മറ്റൊന്നൊന്നിനും സമയം കിട്ടിയില്ല.....വല്ലാത്ത തിരക്കായിരുന്നു രാവിലെമുതല്‍......ഇന്‍വെന്ററി റിപ്പോര്‍ട്ടുകളില്‍ പതിവില്ലാത്ത വിധം കോമ്പ്ലിക്കേഷനുകള്‍..

ഇന്‍ ബോക്സില്‍ നിറഞ്ഞുതുളുമ്പുന്ന ഒരു കെട്ടു മെയിലുകള്‍.... വെറുതെ തുറന്നൊന്നോടിച്ചു നോക്കാന്‍ മാത്രമെ കഴിഞ്ഞുള്ളു..........

മിക്കവാറും എല്ലാം ഓണാശംശകള്‍....

"കള്ളകര്‍ക്കിടകം ഇത്തിരിനാണത്തോടെ,...ഒത്തിരി പ്രതീക്ഷയോടെ, കരിംചേല അഴിച്ചു മാറ്റി......പൊന്നിന്‍ചിങ്ങം ചൂട്ടുംതെളിച്ചു പുഞ്ചപാടവരമ്പിലൂടെ ഒരു കള്ളനെപോലെ പതുങ്ങി വന്നു..

ചൂട്ടിന്‍വെട്ടം ഓണനിലാവായി അന്തരീക്ഷത്തില്‍ പെയ്തിറങ്ങി....

ആ നിലാമഴയില്‍ കര്‍ക്കിടകപ്പെണ്ണിന്റെ നിറം മാറി, രൂപം മാറി, ഭാവം മാറി.....അവള്‍ വശ്യചാരുതായാര്‍ന്ന മലയാളിമങ്കയായി,.....

ഓണതുമ്പികള്‍ തേന്‍നുകര്‍ന്നുണര്‍ത്തിയ അവളുടെ തളിര്‍മേനിയില്‍ നിന്നും പാലടപ്രഥമന്‍ വഴിഞ്ഞൊഴുകി.....

ആ മാധുര്യം കോരിത്തരിപ്പോടെ ഏറ്റുവാങ്ങി മലയാളമണ്ണ്‌ സമ്പത്‌സമൃദ്ധിയിലാറാടി....

ഇങ്ങിനെ കേട്ടുമടുത്ത കുറെ പതിവുവാചകങ്ങള്‍.....

വര്‍ഷങ്ങളായി കാണുന്ന ഓണാശംസകള്‍.....

തമിഴ്‌നാട്ടില്‍നിന്നും കടംകൊണ്ട പൂക്കള്‍ക്കു നടുവില്‍.....കുടവയറും പെരുപ്പിച്ചുകാണിച്ച്‌ അപഹാസ്യനാക്കപ്പെട്ട മാവേലിയുടെ വിവിധരൂപങ്ങള്‍..

പാവം ഇത്രയും കൊട്ടിഘോഷിച്ച്‌ അപഹാസ്യനാകപ്പെട്ട മറ്റൊരു കഥാപാത്രവും ലോകത്തിതുവരെ ഉണ്ടായിട്ടുണ്ടാകില്ല....

ഒരു പക്ഷെ ഇത്തരം അപഹാസ്യരക്കപ്പെട്ട ആത്മാക്കളുടെ ശാപംകൊണ്ടാകാം ചാനലുകളിലെ കോമഡി പ്രോഗ്രാമുകള്‍ കാണാനാളില്ലാതെ മുടിഞ്ഞുപോയത്‌.

മ-ദ-നി എന്ന മൂന്നക്ഷരം ശ്രുതിതെറ്റാതെ, ടെമ്പോ പോകാതെ ഒരു മന്ത്രംപോലെ ഉരുവിട്ടും പെരുപ്പിച്ചുകാണിച്ചും മനുഷ്യരെ മടുപ്പിയ്ക്കാന്‍ പരസ്പരം പരസ്പരം മല്‍സരിയ്ക്കുകയായിരുന്നു മഹാബലിയുടെ സ്വന്തം നാട്ടിലെ ചാനലുകള്‍.

"മദനി പദസ..സരിഗ...പ്രതിഷേധം കടലില്‍നിന്നുയരുന്നുവോ.." ..."മദനി" എന്ന വാക്ക്‌ ഉള്‍പ്പെടുന്ന പാട്ടുകള്‍ കോര്‍ത്തിണക്കി "മ്യൂസിക്‌ മിക്സ്‌"പോലും അവതരിപ്പിച്ചുകളഞ്ഞു ചിലര്‍..

മദനിയുടെ വീരഗാഥകള്‍ക്കു മുമ്പില്‍ തന്റെ സന്ദര്‍ശനത്തിന്റെ പ്രസക്തിയും തിളക്കവും പ്രജകള്‍ കാണാതെ പോകുമോ".... യാത്രയ്ക്കുപുറപ്പെടും മുമ്പെ ഒരു നിമിഷം തിരുമനസ്‌ അമ്പരന്നു.....

"തിരുമനസ്സെ ഇത്തവണ പോകാതിരിയ്ക്കുകയാകും നല്ലത്‌...പോകുകയാണെങ്കില്‍തന്നെ സൂക്ഷിയ്ക്കണം,.. നാട്ടില്‍ എന്തു കണ്ടാലും ഒന്നും മിണ്ടാതെ,..ഉരിയാടാതെ സംയമനം പാലിയ്ക്കണം.എന്തു സംഭവിച്ചാലും കയ്യും തലയും കാത്തു രക്ഷിയ്ക്കുവാന്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം...

എത്ര മഹത്വം പറഞ്ഞാലും പറഞ്ഞാലും ഒരസുരചക്രവര്‍ത്തിയല്ലെ അങ്ങ്‌..വര്‍ഷത്തിലൊരിയ്ക്കല്‍ മാത്രമാണെങ്കില്‍പോലും നാട്ടില്‍ പോയി ചെത്തി നടക്കുന്ന അങ്ങയുടെ ജനപ്രീതി സവര്‍ണ്ണവാമനമാര്‍ക്ക്‌ തീരെ സുഖിയ്ക്കുന്നില്ല. ഇയ്യിടെ വാമനപുരിയില്‍ നടന്ന സ്ഫോടനപരമ്പരയില്‍ അങ്ങയെകൂടി പ്രതി ചേര്‍ത്ത്‌ എന്നന്നേയ്ക്കുമായി നാടു കടത്തി പ്രജകളില്‍നിന്നുമകറ്റാന്‍ പരിപാടിയുണ്ടെന്ന്‌ ഇന്റെലിജെന്‍സൈറ്റ്‌ റിപ്പോര്‍ട്ട്‌ അങ്ങും കണ്ടതല്ലെ .ഈശ്വരാ.. തിരുമനസ്സ്‌ തടി കേടാകാതെ തിരിച്ചു വരുന്നതുവരെ ഒരു സമാധാനവും ഉണ്ടാകില്ല."

ഗുരുശ്രേഷ്ഠന്റെ ശബ്ദത്തില്‍ വല്ലാത്ത ഉത്‌കണ്ഠ നിറഞ്ഞു നിന്നു......

എല്ലാം അറിയുന്നു... നാട്ടില്‍ നടക്കുന്ന ഓരോരോ കാര്യവും വ്യക്തമായും അറിയാനുള്ള സംവിധാനമുണ്ട്‌ പാതളത്തിലിപ്പോള്‍...കാമ്പസ്സുകളേ അരാഷ്ട്രീയവല്‍ക്കരിയ്ക്കാന്‍ ശ്രമിച്ചു പരജായമടഞ്ഞവര്‍ തെരുവകളില്‍നിന്നും,..അതുവഴി ജനമനസ്സുകളില്‍ നിന്നും രാഷ്ട്രീയം തുടച്ചുനീക്കി ജനാധിപത്യബോധം തകര്‍ക്കാന്‍ വൃഥാ ശ്രമിയ്ക്കുന്നു....മലയാളമനസ്സിന്റെ ജീവിതം സ്പന്ദിയ്ക്കുന്നത്‌ തെരുവകളിലാണെന്ന സത്യം കറുത്ത കോട്ടിനും ഗൗണിനും ഉള്ളില്‍ ഒളിപ്പിച്ചുവെയ്ക്കാന്‍ ഒരുങ്ങുന്നു ചില ഏഭ്യന്മാര്‍..

ആളൊഴിഞ്ഞ 45 മീറ്റര്‍ വിശാലമായ തെരുവീഥികളുടെ ചീറിപാഞ്ഞുപോകുന്ന വാഹനങ്ങള്‍...വഴികാട്ടാന്‍ ഭംഗിയുള്ള വലിയ സിഗനല്‍ ബോഡുകള്‍ മരുഭൂമികളിലെ റോഡുകള്‍ക്കു സമാനമായ സ്വന്തം നാടിന്റെ ഭാവിചിത്രം സങ്കല്‍പ്പിയ്ക്കാനെ കഴിയുന്നില്ല ..ഓരോ വര്‍ഷം കഴിയുംതോറും വികസനത്തിന്റെ പേരില്‍ നാടിനു വരുന്ന മാറ്റങ്ങള്‍ അമ്പരപ്പിയ്ക്കുന്നു.....

ശക്തമായൊരു കാറ്റടിച്ചാല്‍ തുമ്മാന്‍ തുടങ്ങുന്ന പ്രജകള്‍..മഴയൊന്നു കനക്കാന്‍ തുടങ്ങിയാല്‍ പനിച്ചു വിറച്ചു കോമരം തുള്ളുന്നു...അഭയാര്‍ത്ഥിക്യാമ്പിന്റെ അവസ്ഥയിലാകുന്ന ആശുപത്രി വരാന്തകള്‍.. ഡോക്ടര്‍ക്കും നേര്‍സിനും പകരം ക്യാമറയും തൂക്കി കഴുകന്‍കണ്ണുകളുമായി അവശമുഖങ്ങളുടെ ദയനീയ ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റു കാശാക്കാനൊരുങ്ങുന്നവരുടെ തിക്കും തിരക്കും....

ആഘോഷമാണ്‌ എന്തു കിട്ടിയാലും ആഘോഷം...ജനനവും മരണവും ഹര്‍ത്താലും ദുരന്തങ്ങളും എല്ലാം,എല്ലാം..പരസ്യാഘോഷമാക്കി മാറ്റി ചാടികളിയ്ക്കെടാ കുഞ്ചിരാമ" എന്ന മട്ടില്‍ രസിപ്പിയ്ക്കാന്‍ പഠിച്ചിരിയ്ക്കുന്നു മാധ്യമങ്ങള്‍ ഒപ്പം ചാടിക്കളിച്ചുരസിയ്ക്കാന്‍ സമൂഹവും....

അരി ഭക്ഷണം മറന്ന്‌ പൊറോട്ടയും ചിക്കന്‍ കറിയും ജനപ്രിയമായ നാട്ടില്‍ മൈദ്യക്കു പകരം ഇന്നും അരിയുടെ സബ്‌സിഡിയ്ക്കുവേണ്ടി മുറവിളി കൂട്ടുന്നു..

നാട്ടില്‍ നടക്കുന്ന പലകാര്യങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയാതായിരിയ്ക്കുന്നു....എങ്കിലും പോകാതിരിയ്ക്കാന്‍ കഴിയുന്നില്ല..ചിങ്ങത്തിലും വേനലിന്റെ ചൂടാണ്‌ നാട്ടിലിപ്പോള്‍..ഒരുപാട്‌ അലഞ്ഞുതിരിയാനുള്ളതല്ലെ..ഓലക്കുടകളുടെ കൂട്ടത്തില്‍ നിന്നും ഏറ്റവും വലിയ കുട തന്നെ തെരെഞ്ഞെടുത്തു തമ്പുരാന്‍...

"വേണ്ട തിരുമനസ്സെ, ചെറിയ കുട മതി,.. ഈ വലിയ കുടയും കുടവയറും കൂടിയാവുമ്പോള്‍ ഗതാഗതതടസ്സത്തിന്റെ പേരില്‍ ന്യായാസനങ്ങളില്‍ ഇരിയ്ക്കുന്ന ഏതെങ്കിലുമൊരു ശുംഭന്‍ അങ്ങയുടെ യാത്രയ്ക്കു വിഘ്നം വരുത്തിയേക്കാം,..കലികാലമാണിത്‌...ഏതായാലും ഇത്തവണ തിരിച്ചു പോരുമ്പോള്‍ കുറെ ലവണതൈലവും സ്മാര്‍ട്‌ സ്ലിം ഓയിലും വാങ്ങികൊണ്ടു വന്നോളു.കൊട്ടാരം വൈദ്യന്റെ മേല്‍നോട്ടത്തില്‍ നമുക്കൊന്നു പരീക്ഷിച്ചു നോക്കാം..."

സമയാസമയങ്ങളില്‍ കൃത്യമായി ഉപദേശങ്ങളുമായെത്തുന്ന ഗുരുശ്രേഷ്ടനോടു വല്ലാത്ത ബഹുമാനമാണ്‌ തമ്പുരാന്‌...

കഴിഞ്ഞതവണ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം വാങ്ങിയ "മുസലിപവ്വര്‍" ശരിയ്ക്കും ഫലം ചെയ്തു...വാര്‍ദ്ധക്യക്കാലക്ഷീണമൊക്കെ എവിടെയൊ പോയിമറഞ്ഞു..മര്‍വിപ്പ്‌ തീര്‍ത്തും മാറി.സെറ്റുമുണ്ടുമുടുത്ത്‌ ആടിയുലഞ്ഞുതിമിര്‍ക്കുന്ന മലയാളിമങ്കമാരെക്കുറിച്ചോര്‍ക്കുമ്പോഴെ അടിവയറ്റിലുണരുന്ന തരിപ്പ്‌ എത്രപ്പെട്ടന്നാണ്‌ മേലാസകലം രോമാഞ്ചമായി പടരുന്നത്‌.

തരിപ്പിന്റെ കാര്യം പറഞ്ഞപ്പോഴാണോര്‍ത്തത്‌ ഇന്നലെയല്ലായിരുന്നോ മലയാളത്തിന്റെ സ്വന്തം മണിമുത്തായ വിശ്വപൗരന്റെ നെടുമാംഗല്യം...ഒരു ദിവസം നേരത്തെ പുറപ്പെട്ടിരുന്നെങ്കില്‍ അതിലും പങ്കുകൊള്ളാമായിരുന്നു...എന്തായാലും അവരെ പാതളത്തിലേയ്ക്കു ഹണിമൂണിനു ക്ഷണിയ്ക്കണം....ആവിദ്വാനോടു രഹസ്യമായി ഇതിന്റെ ഗുട്ടന്‍സ്സൊക്കെ ചോദിച്ചു മനസ്സിലാക്കണം..ലവണതൈലം പുരട്ടി വയറൊക്കെ ഒതുക്കി അടുത്ത്‌ ഓണത്തിനു നാട്ടില്‍ നിന്നും ഒരു മാംഗല്യം കൂടി ഒപ്പിച്ചെടുക്കാന്‍ നോക്കണം..ഒക്കുകയാണെങ്കില്‍ പാതാളത്തിനു സ്വന്തമായി ഒരു ക്രിക്കറ്റ്‌ ടീമും ഒപ്പം അതിന്റെ വിയര്‍പ്പോഹരിയും സ്വന്തമാക്കണം...!! എല്ലാറ്റിനും മാന്ത്രികനായ ആ മഹാനുഭവാന്റെ ഉപദേശവും സഹായവും കൂടിയെ തീരു...!

പെട്ടന്നു തമ്പുരാന്‍ ഞെട്ടിയുണര്‍ന്നു...!! ഈശ്വരാ,ആധുനികനേതാക്കന്മാരുടെ ലൗകികമോഹങ്ങള്‍ കണ്ട്‌ ഒരു സമൂഹം മുഴുവന്‍ ആരാധിയ്ക്കുന്ന മഹാബലിയാണെന്ന കാര്യം മറന്ന്‌ എന്തൊക്കെയാണ്‌ താന്‍ ചിന്തിച്ചുകൂട്ടിയത്‌...പടിവാതില്‍ക്കല്‍ യാത്രയാക്കാന്‍ നില്‍ക്കുന്ന പ്രിയപത്നിയെ നോക്കുമ്പോള്‍ കുറ്റബോധംകൊണ്ട്‌ മഹാബലിയുടെ മിഴികള്‍നിറഞ്ഞു.മുഖം കുനിഞ്ഞു.....

"യോഗമുണ്ടെങ്കില്‍ വീണ്ടും കാണാം" എന്ന മൗനത്തില്‍ പൊതിഞ്ഞ യാത്രമൊഴിയുമായി പുറപ്പെട്ട തമ്പുരാന്റെ മനസ്സ്‌ എല്ലാം മറന്നു..ആര്‍പ്പും ആരവവും നിറഞ്ഞ പൂവിളികള്‍ക്കായി തുടിച്ചു...കൊതിയോടെ അതിലേറെ ആവേശത്തൊടെ അദ്ദേഹം ഭൂമിയിലേയ്ക്കു കുതിച്ചു....പൊന്നോണനാളുകളിൂലെ രാജകുമാരനാകാന്‍....മതിവരുവോളം കൊതിതീരുവോളം തന്റെ പ്രിയപ്പെട്ട മണ്ണിലൊന്നു കാലടിവെച്ചു നടക്കാന്‍...


കൊല്ലേരി തറവാടി
23/08/2010

Tuesday, August 17, 2010

പ്രവാസിയുടെ ഒരുക്കം - അദ്ധ്യായം-2 (തോമസ്സുട്ടി)

മേഴ്‌സിയ്ക്കു ഡേ ഡ്യുട്ടിയുള്ള വെള്ളിയാഴ്ചകളില്‍ ആല്‍വിനേയും ആന്‍സുവിനെയും "സണ്‍ഡേ ക്ലാസ്സിലാക്കി,.. പപ്പേട്ടനെയും കൂട്ടിയെ അവന്‍ ഫ്ലാറ്റിലെയ്ക്കു മടങ്ങാറുള്ളു....നന്നായി കുക്കു ചെയ്യുമായിരുന്നു തോമസ്സുട്ടി....പപ്പന്റെ സാന്നിധ്യത്തില്‍ അവന്റെ കുക്കിംഗ്‌ വൈദിഗ്ദ്യം അരങ്ങു തകര്‍ക്കാന്‍ തുടങ്ങും

"നോണ്‍ ഐറ്റംസ്‌ ഉണ്ടാക്കുന്ന കാര്യത്തില്‍ മേഴ്‌സിയേക്കാള്‍ കൈപ്പുണ്യം നിനക്കാണല്ലൊ തോമസുട്ടി...ഇത്രയും നന്നയി കുക്ക്‌ ചെയ്യാന്‍ എങ്ങിനെ പഠിച്ചു നീ....."

തോമസുട്ടി മെല്ലെ തലയുയര്‍ത്തി പപ്പേട്ടെനെ നോക്കി മെല്ലെ ചിരിച്ചു...ആ ചിരിയ്ക്കു ഒരുപാടു അര്‍ത്ഥതലങ്ങളുണ്ടായിരുന്നു...ജീവിതത്തിന്റെ പരുപരുത്തവശങ്ങളെക്കുറിച്ചു പപ്പേട്ടെനെന്തറിയാം എന്നൊരു ഭാവം ആ മുഖത്തു നിഴലിച്ചിരുന്നു..

കിച്ചണിലെ കബോഡിന്റെ താഴത്തെ തട്ടില്‍ ഒളിപ്പിച്ചു വെച്ച, അറാംകൊ-ക്യാമ്പില്‍നിന്നും സംഘടിപ്പിച്ച, വീര്യമുള്ള ശീമബോട്ടില്‍ പുറത്തെടുക്കുകയായിരുന്നു അവനപ്പോള്‍.....

"പപ്പേട്ട,.. പപ്പേട്ടെന്‍ ഭാഗ്യവാനാണ്‌....ഗള്‍ഫ്‌ ജീവിതത്തിന്റെ കാഠിന്യം, തിക്തത ഇതൊന്നും അനുഭവിയ്ക്കേണ്ടി വന്നിട്ടില്ല ഇതുവരെ....തെറ്റില്ലാത്തൊരു കമ്പനിയില്‍ നല്ലൊരു പൊസിഷനിലുള്ള തുടക്കം...അധികം വൈകാതെ ജീവിതത്തിലേയ്ക്കുള്ള രാധികചേച്ചിയുടെ കടന്നു വരവ്‌...ഒരു നിമിഷം പോലും പിരിയാതെ വര്‍ഷങ്ങളൊളം നീണ്ടു നിന്ന ചേച്ചിയുടെ നിറസാന്നിധ്യം.....നാട്ടിലാണെങ്കില്‍ വലിയ പ്രാരാബ്ദങ്ങളും ഉണ്ടായിരുന്നില്ല...

എന്റെയൊന്നും കാര്യം ഇതൊന്നുമല്ലായിരുന്നല്ലൊ പപ്പേട്ടാ,...,... രാധികചേച്ചിയെപോലെ ഹൗസ്‌ വൈഫും അല്ലല്ലൊ മേഴ്‌സി...

വര്‍ഷങ്ങളായി ഞാന്‍ ഇതൊക്കെ ചെയ്യാന്‍ തുടങ്ങിയിട്ട്‌...ഇതൊന്നുമല്ല പപ്പേട്ട..!..ഇതിലപ്പുറവും ചെയ്യേണ്ടി വന്നിട്ടുണ്ട്‌ .......

അറാംകോ ക്യാമ്പില്‍ നിന്നും സംഘടിപ്പിച്ച സായിപ്പിന്റെ നിറമുള്ള, വീര്യമുള്ള വെള്ളത്തില്‍ സെവന്‍ അപ്‌ പതഞ്ഞു നിറഞ്ഞു....അതു മെല്ലെ തോമാസുട്ടിയുടെ അന്നനാളത്തിലെയ്ക്കു ഒഴുകിയിറങ്ങി.

അവന്റെ പാചകത്തിന്റെയും ഒപ്പം വാചകത്തിന്റെയും ലഹരിയുടെ ആക്കം കൂടാന്‍ തുടങ്ങി..ഗ്യാസ്‌- സ്റ്റൗവ്‌ ബര്‍ണറില്‍ കത്തിപടര്‍ന്ന തീനാളങ്ങള്‍ കരുത്തോടെ കത്തു കയറാന്‍ തുടങ്ങിയിരുന്നു.........

"അന്ന്‌ കഫീലിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്ലമ്പിങ്ങിന്റേയും വയറിങ്ങിന്റേയും ചാര്‍ജായിരുന്നു എനിയ്ക്ക്‌..

കേരളവര്‍മയില്‍ ബി.എ. മലയാളം ഫൈനല്‍ ഇയറിന്നു പഠിയ്ക്കുന്ന സമയത്ത്‌ രാഷ്ട്രീയം കളിച്ച്‌,... കളി മൂത്ത്‌ വിദ്യാര്‍ത്ഥിപരിഷത്തിലെ രാധാകൃഷന്റെ തലയടിച്ചുപൊട്ടിച്ച കേസില്‍ കോളേജില്‍ നിന്നു പുറത്തായ ശേഷം, രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം നാട്ടിലെ ആസ്ഥാന ഇലക്ട്രീഷ്യന്‍ രാമകൃഷണനാശന്റെ ശിഷ്യനായി നടന്നതു ഗുരുത്വമായി ഭവിച്ചു....ജോലിയില്‍ പെട്ടന്നു ഷൈന്‍ ചെയ്യാന്‍ കഴിഞ്ഞു....

അക്കാലത്തെ ബാച്ചിലര്‍-ലൈഫില്‍ വ്യാഴാഴ്ചകളിലെ പതിവു "വെള്ളകമ്പനിയില്‍" അതിഥിതാരമായെത്തി നിറഞ്ഞു നിന്നിരുന്ന മത്തായിചേട്ടന്‍ വഴി തികച്ചു ആകസ്മികമായിരുന്നു മേഴ്‌സിയുമായുള്ള കല്യാണപ്രപ്പോസലിന്റെ തുടക്കം.

" തോമസുട്ടി...നിന്റെ ഗ്ലാമറിനും രീതികള്‍ക്കും ചേരുന്ന നല്ലൊരു മിടുക്കിപെണ്ണുണ്ടടാ....നമുക്കൊന്നാലോചിച്ചാലോ......ഇത്തിരി നിറം കുറവാണ്‌...അല്ലെങ്കില്‍ത്തന്നെ സായ്പ്പിന്റെ വെളുപ്പുള്ള നിന്റെ നിറത്തിനു ചേര്‍ന്ന പെണ്ണിനെ കിട്ടുക അത്ര എളുപ്പമുള്ള കാര്യവുമല്ലല്ലോ"




മത്തായിചേട്ടനു കള്ളു തലയ്ക്കു പിടിയ്ക്കാന്‍ തുടങ്ങിയിരുന്നു...

ഒരു കല്യാണത്തിനെക്കുറിച്ചു ചിന്തിയ്ക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാനപ്പോള്‍....

അനിയത്തിമാരായ മോളിയുടേയും റീത്തയുടേയും കല്യാണങ്ങള്‍ ഒന്നിച്ചു നടത്തിയതിന്റെ ക്ഷീണം തീര്‍ന്നു വരുന്നതിനിടയിലാണ്‌ ഇളയപെങ്ങള്‍ ബി.എഡു കാരി സോഫിയക്ക്‌ കോഴ്‌സുകഴിഞ്ഞയുടനെത്തന്നെ ഇടവകപള്ളിസ്കൂളില്‍ ജോലി ശരിയാവുന്നത്‌.....കര്‍ത്താവിന്റെ കൃപയുണ്ടായിരുന്നിട്ടുപോലും അതിനും കൊടുക്കേണ്ടി വന്നു ലക്ഷങ്ങള്‍.....

അവിടെയിവിടെയായി ഓരോരോ അഡ്‌ജസ്റ്റുമെന്റുകളുടെ പുറത്തു എങ്ങിനെയൊക്കയൊ കാര്യങ്ങള്‍ നടന്നു പോകുകയായിരുന്നു....ഇനി സോഫിമോളുടെ കല്യാണം കൂടി നടത്തി സ്വസ്ഥമായിത്തീര്‍ന്നതിനുശേഷം മാത്രം മതി സ്വന്തം കാര്യം എന്നായിരുന്നു മനസ്സില്‍ കരുതിയിരുന്നത്‌....

" എടാ കന്നാലി,.. മത്തായി ചേട്ടന്‍ ഒരു നല്ലകാര്യവുമായി വരുമ്പോള്‍ ഓരോ മൊടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഇടങ്കോലീടാന്‍ നോക്കുന്നോടാ ശവി ...നീ ഒന്നു പോയി കണ്ടുനോക്ക്‌....എന്നിട്ട്‌ വേണെങ്കില്‌.. നല്ല മനസ്സുണ്ടെങ്കില്‌ മാത്രം കെട്ടിയാല്‍ മതി.....ആരും നിന്നെ നിര്‍ബന്ധിക്കാനൊന്നുംവന്നില്ലല്ലോ....."

സത്യത്തില്‍, കള്ളു മൂത്ത അവരുടെ നിര്‍ബന്ധത്തിനുവഴങ്ങി പെണ്ണുകാണല്‍ചടങ്ങിനു അവസാനം ഞാന്‍ സമ്മതിയ്ക്കുകയായിരുന്നു...

മുന്നിലിരുന്ന അരകുപ്പി ഒരുതുളിവെള്ളംപോലും ചേര്‍ക്കാതെ ഒറ്റയടിയ്ക്കു എടുത്തു വീശുകയായിരുന്നു...അത്രയ്ക്കധികം ടെന്‍ഷന്‍ ഉണ്ടയിരുന്നു മനസ്സിലപ്പോള്‍...

ഞങ്ങളെല്ലാവരും സ്നേഹപൂര്‍വ്വം "കള്ളുമത്തായി" എന്നു വിളിച്ചിരുന്ന മത്തായിചെട്ടന്റെ വൈഫിന്റെ ഹോസ്പിറ്റലില്‍ ആയിരുന്നു മേഴ്‌സി വര്‍ക്കു ചെയ്തിരുന്നത്‌..അവര്‍ ഒരേ നാട്ടുകാരികളും ആയിരുന്നു.

ഒരു വെള്ളിയാഴ്ച്ച മത്തായിചേട്ടന്റെ ഫ്ലാറ്റില്‍വെച്ചായിരുന്നു പെണ്ണുകാണല്‍.....


കറുത്തിരുണ്ടിട്ടാണെങ്കിലും നീണ്ടുമെലിഞ്ഞ്‌ രൂപഭംഗിയും മുഖസൗന്ദര്യവുമുള്ള മേഴ്‌സിയോട്‌ ആദ്യനിമിഷങ്ങളില്‍ത്തന്നെ എനിയ്ക്കെന്തോ വല്ലാത്ത അടുപ്പം തോന്നാന്‍ തുടങ്ങിയിരുന്നു....

അന്യോന്യം കണ്ടും..പിന്നെ കുറേ നേരം ഒറ്റയ്ക്കിരുന്നു സംസാരിച്ചും മെല്ലെ മെല്ലെ ഇരുവരുടെയും മനസ്സുകള്‍ പരസ്പരം പൊരുത്തപെടുകയായിരുന്നു.....

കണ്ണുകള്‍ തമ്മില്‍തമ്മില്‍ കോര്‍ത്തുടക്കിയ ഏതോ ഒരു നിമിഷം... മൗനം വല്ലാതെ വാചാലമായ ആ നിമിഷം...ബന്ധുക്കളുടെ അകമ്പടിയില്ലാതെ...പുരോഹിതന്‍മാരുടെ കാര്‍മികത്വമില്ലാതെ ഞങ്ങളുടെ മനസ്സമതം നടയ്ക്കുകയായിരുന്നു.....

മത്തായിചേട്ടന്റെ അതിഥികളായി ഉച്ചയ്ക്കു ഊണുകഴിച്ചു പിരിയുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും സന്തുഷ്ടരായിരുന്നു......

പിന്നെ എല്ലാം പെട്ടന്നായിരുന്നു...നാട്ടില്‍ രണ്ടുവീട്ടുകാരും പരസ്പരം ആലോചിച്ചുതീരുമാനിച്ചുറപ്പിച്ചു.....

അങ്ങിനെ പത്തനംതിട്ട ജില്ലയിലെ റാന്നിക്കാരി മേഴ്‌സി തൃശ്ശൂര്‍ ജില്ലയിലെ ഓലകുടിക്കാരന്‍ തോമസുട്ടിയുടെ ജീവിതസഖിയായി......


കല്യാണം കഴിയ്ക്കുന്ന സമയത്ത്‌ മേഴ്‌സിയ്ക്കു മിനിസ്ട്രിയിലൊന്നുമല്ലായിരുന്നല്ലൊ ജോലി....ഒരു സ്വകാര്യ ആശുപത്രിയിലെ തുടക്കക്കാരിമാത്രമായിരുന്നു അന്നവള്‍... രണ്ടുപേര്‍ക്കും ശമ്പളം കുറവായിരുന്നു....എന്നെപോലെതന്നെ അവളുടെ വീട്ടിലും ബാധ്യതകള്‍ അനവധിയുണ്ടായിരുന്നു...

ജീവിതം തുടങ്ങിയ ആദ്യ വര്‍ഷങ്ങള്‍...ശരിയ്ക്കും കഷ്ടപാടിന്റെ നാളുകളായിരുന്നു..

ആ ദുരിതങ്ങള്‍ക്കു നടുവിലാണ്‌ ആല്‍വിന്റെ ജനനം..അവള്‍ തുടര്‍ച്ചായി നൈറ്റ്‌ ഷിഫ്റ്റ്‌ ചെയ്തു.....ഞാന്‍ എന്നും ഡേ-ഡ്യുട്ടിയും....അങ്ങിനെ ഷിഫ്റ്റാടിസ്ഥാനത്തില്‍ ഒരേ സമയം അച്ഛന്റേയും അമ്മയുടേയും റോളുകള്‍ ചെയ്തു വളരെ ക്ലേശത്തോടെയാണ്‌ ഞങ്ങള്‍ അവനെ വളര്‍ത്തിയത്‌...

മഹാ വികൃതിയായിരുന്നു ആല്‍വിന്‍ അന്ന്‌...രാത്രി ഒരു പോള കണ്ണടയ്ക്കാന്‍ സമ്മതിയ്ക്കില്ലായിരുന്നു.... ചില ദിവസങ്ങളില്‍ രാവിലെ ജുബെയിലിലെ സൈറ്റിലേയ്ക്കു ജോലിക്കാരുമായി പിക്കപ്പുമോടിച്ചു പോകുമ്പോള്‍ കണ്ണടഞ്ഞു പോകാറുണ്ടായിരുന്നു... കര്‍ത്താവു കാത്തു രക്ഷിയ്ക്കുകയായിരുന്നു പലപ്പോഴും....

ജുബെയിലിലെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍നിന്നും മടങ്ങി റൂമിലെത്തുമ്പോഴേയ്ക്കും ഒരു പാടു വൈകിയിരിയ്ക്കും... കുഞ്ഞിനെ തൊട്ടടുത്ത ഫ്ലാറ്റിലെ ബെംഗ്ലാദേശി കുടുംബത്തെ ഏല്‍പ്പിച്ചു മേഴ്‌സി ഡ്യുട്ടിയ്ക്കു പോയിട്ടുണ്ടാവും അപ്പോഴേയ്ക്കും...

ഓരേ നാട്ടില്‍ ജോലിചെയ്തിട്ടും, ഒരേ കൂരയില്‍ ഉണ്ടും ഉറങ്ങിയും കഴിഞ്ഞിട്ടും... ഒരിയ്ക്കല്‍പോലും പരസ്പരം കാണാന്‍ കഴിയാത്തെ എത്രയോ ദിവസങ്ങള്‍... പറഞ്ഞാല്‍ ഒരു പക്ഷെ പപ്പേട്ടനെപൊലെ ഒരാള്‍ക്ക്‌ പെട്ടന്നു വിശ്വസിയ്ക്കാന്‍ കഴിയില്ല... മൊബൈല്‍ ഫോണുകളൊന്നും സജീവമല്ലായിരുന്ന കാലം...പരസ്പരം കാണാന്‍ കഴിയാതെ,... ഒന്നു മിണ്ടാന്‍ പോലും കഴിയാതെ ദാമ്പത്യജീവിതം മുന്നോട്ടുപോയ നാളുകള്‍..

"അച്ചായോ കാര്യങ്ങളൊക്കെ നോട്ട്ബുക്കില്‍ എഴുതിവെച്ചിട്ടുണ്ട്‌...നേരം വൈകി പോട്ടെ. നാളെ കാണാം..."

അതും പറഞ്ഞു, ഒരു പുഞ്ചിരിയും സമ്മാനിച്ച്‌,...കയ്യുംവീശി,.. സ്റ്റെപ്‌സ്‌ ഓടിയിറങ്ങി, ഒരു മാടപ്രാവിനെപോലെ താഴെ പാര്‍ക്കു ചെയ്ത കൊച്ചു വാനില്‍ കയറിപോകുന്ന മേഴ്‌സിയെ ഒരു മിന്നായംപോലെ നോക്കിനിന്നു നെടുവീര്‍പ്പിടാനെ കഴിയാറുള്ളു പലപ്പോഴും.... .

ഫ്രിഡ്‌ജിന്റെ പുറത്തെ നോട്ട്‌ ബുക്കിലെ വരികളിലൂടെയായിരുന്നു പ്രധാനമായും അക്കാലത്തെ ആശയവിനിമയം..ആല്‍വിന്റെ ഭക്ഷണം, അവന്റെ ആരോഗ്യം,. പനി,...ടെമ്പറച്ചര്‍, കൊടുക്കെണ്ട മരുന്നുകള്‍,... കരന്റു ബില്ല്, വാട്ടര്‍ ബില്ല്‌..നാട്ടില്‍ അമ്മച്ചിയുടെ കത്തിലെ വിശേഷങ്ങള്‍..ഇങ്ങിനെ കാര്യമാത്രപ്രസക്തമായിരുന്നു കുറിപ്പുകളിലെ ഉള്ളടക്കം..
.
"നിനക്കു സുഖമല്ലെ മേഴ്‌സി,....തുടര്‍ച്ചയായ നൈറ്റ്‌ ഷിഫ്റ്റ്‌ വല്ലാത്ത ക്ഷീണം ഉണ്ടാക്കുന്നുണ്ടൊ,....ആരോഗ്യം ശ്രദ്ധിയ്ക്കണം,....ഒരുദിവസം ലീവെടുത്തുടേ,.... ഒരു മാസമാകാറയില്ലെ പെണ്ണേ ഒന്നു മിണ്ടീം പറഞ്ഞുമിരുന്നിട്ട്‌.........

"അച്ചായാ, ഹുമിഡിറ്റി തുടങ്ങി..സൂക്ഷിയ്ക്കണം....ഒരുപാടു വെയില്‍കൊള്ളുന്നതല്ലെ....ധാരാളം വെള്ളം കുടിയ്ക്കണം.... "

ഇങ്ങിനെ കൊച്ചുകൊച്ചു സ്നേഹസന്ദേശങ്ങളൊന്നും എഴുതിവെയ്ക്കാന്‍,.. എന്തോ രണ്ടുപേര്‍ക്കും തോന്നാറില്ലായിരുന്നു..

ജീവിതപ്രശ്നങ്ങള്‍ക്കിടയില്‍ അതിനുള്ള ആര്‍ദ്രതയൊന്നും ഞങ്ങളുടെ മനസ്സുകള്‍ക്കില്ലായിരുന്നു ആ നാളുകളില്‍...

ഡ്യൂട്ടി സമയം നോക്കിയുള്ള നെട്ടോട്ടത്തിനിടയില്‍ സമയവും കിട്ടില്ലായിരുന്നു.. ..
എങ്കിലും രണ്ടു പേര്‍ക്കും പരസ്പരം മനസ്സിലാക്കാന്‍ പൂര്‍ണ്ണമായും കഴിഞ്ഞിരുന്നു....

ലീവെടുക്കാനോ,.. ഓവര്‍ടൈം കളയാനോ പറ്റാത്ത അവസ്ഥയായിലായിരുന്നു കാര്യങ്ങള്‍....
ഓരോ റിയാലിനും ഒരുപാടു വിലയായിരുന്നു..ഒരുപാടാവാശ്യങ്ങളായിരുന്നു....

നാട്ടില്‍ അപ്പനെ ക്യാന്‍സര്‍ മൂര്‍ച്ഛിച്ച്‌ സീരിയസ്സായി ഹോസ്പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്ത കാലമായിരുന്നു അത്‌....

മേഴ്‌സിയുടെ അനിയത്തിയ്ക്കു കുവൈറ്റിലേയ്ക്കു വിസ റെഡിയായിരുന്ന സമയം...

അതിനും വേണമായിരുന്നു ഒരു പാട്‌ പണം...

രണ്ടറ്റവും കൂട്ടിമുട്ടിച്ച്‌ എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ടുപോകാന്‍ വല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു...ശരിയ്ക്കും ചക്രശ്വാസം വലിയ്ക്കുകയായിരുന്നു...

ഇതിനിടയില്‍ സ്വന്തം മോഹങ്ങളുടെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിച്ചു തൃപ്തിയടയാന്‍ അവസരങ്ങളില്ലാതെ ജീവിതം സമാന്തരമായി മുന്നോട്ടു പോകുന്നത്‌ നിസ്സഹായരായി നോക്കി നിന്ന്‌ നെടുവീര്‍പ്പിടാന്‍ വിധിയ്ക്കപ്പെടുകയായിരുന്നു ഇരുവരും.......

കഷ്ടപ്പാടറിഞ്ഞു കര്‍ത്താവു കൊണ്ടുത്തന്നതു പോലെയായിരുന്നു അയല്‍വക്കത്തെ ഫ്ലാറ്റിലെ ബെംഗാളാദേശി കുടുംബം....

ആ വീട്ടിലെ അമ്മയും അവരുടെ മൂന്നു പെണ്‍മക്കളും ആല്‍വിനെ പൊന്നു പൊലെയാണ്‌ നോക്കിയിരുന്നത്‌....

ആണ്‍മക്കളില്ലാത്ത അവര്‍ക്ക്‌ ആല്‍വില്‍ സ്വന്തം മകനെപോലെയായിരുന്നു.....പെണ്‍കുട്ടികള്‍ക്കവന്‍ സ്വന്തം അനിയന്‍ തന്നെയായിരുന്നു....

അവരുടെ വീട്ടിലാണ്‌ അവന്‍ ആദ്യം പിച്ചവെച്ചു നടന്നു തുടങ്ങിയത്‌....

ആല്‍വിന്റെ മൂത്രത്തിന്റെ ചൂടും ചൂരും ആ വീട്ടിലെ കാര്‍പെറ്റുകള്‍ക്കും ബെഡ്ഷീറ്റുകള്‍ക്കും പരിചിതമായിരുന്നു....

"അമ്മ" എന്നതിനു പകരം "മാം" എന്നു ഉച്ചരിച്ചുകൊണ്ടാണ്‌ ആല്‍വിന്‍ ആദ്യാക്ഷരമന്ത്രത്തിന്‌ തുടക്കം കുറിച്ചത്‌...

"അച്ചായോ വന്നുവന്ന്‌ ഇനി അവന്റെ സംസാരം മുഴുവന്‍ ബംഗാളി ഭാഷായിലാകുമോ എന്നാ എന്റെ പേടി.."...മേഴ്‌സിയുടെ ആ സംശയത്തില്‍ ന്യായമില്ലെ എന്ന്‌ എനിയ്ക്കും തോന്നാതിരുന്നില്ല...

ഭാവിയില്‍ അവനൊരു "ബന്ധുഭായി"ആയി മാറുന്ന രംഗമോര്‍ത്ത്‌ ഇരുവരും ഒരുപാടു ചിരിച്ചുല്ലസിയ്ക്കുകയായിരുന്നു...അപൂര്‍വ്വമായി വീണുകിട്ടുന്ന ഏകാന്തസുന്ദരകുടുംബനിമിഷങ്ങള്‍ക്കു തൊടുകുറിയണിയിച്ചു തുടക്കം കുറിയ്ക്കുകയായിരുന്നു ഞങ്ങളപ്പോള്‍....

ക്രമേണ കാലം തെളിയുകയായിരുന്നു... മേഴ്‌സിയ്ക്ക്‌ മിലിറ്ററി ഹോസ്പിറ്റലില്‍ ജോലികിട്ടി........ദമ്മാമിലെ ഇലറ്റ്രിക്‌ ഷോപ്പിന്റെ നടത്തിപ്പുക്കാരന്‍ കഫിലുമായി ഉടക്കി പിരിഞ്ഞുപോയി...അങ്ങിനെ ആ കടയുടെ ചുമതല എന്റെ കൈകളില്‍ വന്നുചേര്‍ന്നു.....

ആന്‍സുവിന്റെ ജനനശേഷം പിന്നെ വെച്ചടിവെച്ചടി കയറ്റമായിരുന്നു..

അവളുടെ ഭാഗ്യംകൊണ്ട്‌,..കഫീലിന്റെ കാരുണ്യംകൊണ്ട്‌. ഇലക്റ്റ്രിക്‌ ഷോപ്പിനു തൊട്ടുള്ള ഹാര്‍ഡ്‌വെയര്‍ഷോപ്പ്‌....പിന്നെ അതിനപ്പുറമുള്ള പെയിന്റു കട..എല്ലാം സ്വന്തമാക്കാന്‍ കഴിഞ്ഞു..... ഇതിനിടയില്‍ നാട്ടില്‍ തറവാടിനടുത്ത്‌ അഞ്ചേക്കര്‍ റബ്ബര്‍തോട്ടം....കൊച്ചിയില്‍ സ്വന്തമായി ഫ്ലാറ്റ്‌.....എല്ലാം എത്രപെട്ടന്നാണ്‌ കയ്യില്‍ വന്നു ചേര്‍ന്നത്‌..

സമയം ഒത്തുവന്നാല്‍....ഭാഗ്യം കനിഞ്ഞനുഗൃഹിച്ചാല്‍....കണക്കുകൂട്ടല്‍ കൃത്യമാകും...ധനം.പെരുമഴപോലെ പെയ്തിറങ്ങി അമ്പരപ്പിയ്ക്കും..
കാറ്റൊന്നു മാറി വീശിയാല്‍,... കാലം പിഴച്ചാല്‍..മലവെള്ളം പോലെ ഒരു രാത്രികൊണ്ടു വന്നതെല്ലാം വന്ന പോലെ തിരിച്ചൊഴുകിപോകും...പിന്നെ ശേഷിയ്ക്കുക പുത്തന്‍പണം കൊണ്ടു വരുന്ന പുതിയ ശീലങ്ങളുടെ അഴുക്കും ചെളിയും മാത്രമായിരിയ്ക്കും...അതാണ്‌ പപ്പേട്ടാ ബിസിനെസ്സിനെക്കുറിച്ചു ഞാന്‍ മനസ്സിലാക്കിയ രസതന്ത്രം..

വീര്യമുള്ള ജലത്തില്‍ വെണ്ടും സെവന്‍ അപ്‌ പതഞ്ഞൊഴുകി....തോമസുട്ടിയുടേ കുക്കിംഗ്‌ അതിന്റെ പാരമ്യത്തിലെത്താന്‍ തുടങ്ങിയിരുന്നു...പപ്പേട്ടനെ വെറും കേള്‍വിക്കാരനാക്കി മാറ്റി അവന്‍ ആവേശത്തോടെ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു....

"പപ്പേട്ടാ, എല്ലാം നേടി, തോമസുട്ടി...ഒന്നില്‍ പിഴച്ചാല്‍ ബാക്കി ഒമ്പതിലും നേടാനും,സമ്പാദിയ്ക്കാനുമുള്ള എല്ലാ കുറുക്കുവഴികളും പഠിച്ചുകഴിഞ്ഞു....കേരളവര്‍മ്മയിലെ ആ പഴയ ആദര്‍ശധീരനായ SFI നേതാവ്‌ തോമസുട്ടി ഒരുപാടു മാറി പോയി.....

"ചെക്കന്‍മാരായാല്‍ ഇത്രയും ആദര്‍ശം പാടില്ല തോമസുട്ടി, അതും ഇക്കാലത്ത്‌`.....ആദര്‍ശം കലത്തിലിട്ടു വേവിച്ചാല്‍ ചോറും കറിയുമാകില്ല...... എന്റെ കയ്യിലൊന്നു കിട്ടട്ടെ ശരിയാക്കിയെടുക്കും ഞാന്‍ ചെക്കനെ"

കാന്താരി മുളകിന്റെ ചുണപ്പുള്ള പൂങ്കുന്നംക്കാരി തനി തൃശ്ശൂര്‌ നസ്രാണിച്ചി BA PoLitics ലെ സോണിയയുടെ കള്ളചിരിയില്‍ പൊതിഞ്ഞ വാക്കകളൊക്കെ വെറും പഴംവാക്കുകളായിമാറി..

ചെറുപ്പത്തില്‍ കൊച്ചുകൊച്ചു മോഹങ്ങള്‍ മാത്രമുണ്ടായിരുന്ന തോമസ്സുട്ടി അതിനുമപ്പുറവും എത്രയോ വളര്‍ന്നു...മിടുക്കനായി...

വെറും കാളവണ്ടിക്കാരനായിരുന്ന പൊഴലിപ്പറമ്പന്‍ കൊച്ചുവറീതിന്റെ മോന്‍ ഈ മുപ്പത്തിയേഴാം വയസ്സില്‍ സങ്കല്‍പ്പങ്ങള്‍ക്കപ്പുറം, സ്വപ്നം കാണാവുന്നതിലുമപ്പുറം സമ്പാദിച്ചുകൂട്ടി....

നേടാന്‍ ഇനിയും ഒരുപാടു ബാക്കി...അതിനുള്ള കരുത്തും ആത്മവിശ്വാസവുമുണ്ട്‌.....തിയ്യില്‍ കുരുത്തത്താണ്‌ പപ്പേട്ട ഈ തോമാസുട്ടി.!!..... ഇളംവെയിലത്തൊന്നു വാടില്ല ...!!

(തുടരും)

Thursday, August 12, 2010

പ്രവാസിയുടെ ഒരുക്കം

അദ്ധ്യായം-1 

"പപ്പേട്ടാ.....ആ സ്വെറ്ററു കൂടി കയ്യില്‍ വെച്ചൊളു ....പുറത്തു നേരിയ തണുപ്പുണ്ട്‌....എയര്‍ പോര്‍ട്ടില്‍ നല്ല തണുപ്പായിരിയ്ക്കും ..കുറെ നേരം അവിടേയും ഇരിയ്ക്കാനുള്ളതല്ലെ..".

പുറത്തു നിന്നും തോമാസുട്ടി വിളിച്ചു പറഞ്ഞു...

അവന്‍ പെട്ടികളുമെടുത്തു താഴൊട്ടിറങ്ങാന്‍ തുടങ്ങിയിരുന്നു....

ഒരു വെക്കേഷനു കൂടിയുള്ള ഒരുക്കത്തിലായിരുന്നു പപ്പന്‍.....ആകെ ഒരു വെപ്രാളമായിരുന്നു....എത്ര ഒരുക്കിയിട്ടും, ഒരുക്കിയിട്ടും തീരാത്ത ഒരുക്കങ്ങള്‍.ഒറ്റയ്ക്കൊന്നു ചെയ്തു ശീലമില്ലാതായിരിയ്ക്കുന്നു..

ഒരു പാടു നാളിനുശേഷമാണ്‌ രാധിക കൂടെയില്ലാതെ ഒരു യാത്ര....കഴിഞ്ഞ പതിനേഴു വര്‍ഷമായി ഒരു തണല്‍മരം പോലെ...കുളിരു പകരുന്ന ഒരു തെളിനീരരുവിയുടെ സംഗീതം പോലെ രാധികയുടെ സാന്നിധ്യം...ആ തണലിന്റെ കുളിരില്‍, സ്വയമലിഞ്ഞങ്ങിനെ ഒരലല്ലുമറിയാതെ ഒഴുകുകയായിരുന്നു....

കുളികഴിഞ്ഞ്‌ ബാത്‌റൂമില്‍നിന്നിറങ്ങുമ്പോള്‍ തോര്‍ത്തുമായി ഓടിയെത്തും....

"
ഇത്രയും പ്രായമായിട്ടും ഇനിയും വൃത്തിയായി തോര്‍ത്താന്‍ പഠിച്ചില്ലല്ലൊ പപ്പേട്ടാ,.ഉപ്പുകലര്‍ന്ന വെള്ളമാണന്നെറിയില്ലെ.. മുഴുവന്‍ തോര്‍ത്തിക്കളയണം...അല്ലെങ്കിലെ മുടിമുഴുവന്‍ നരയ്ക്കാനും കൊഴിയാനും തുടങ്ങി..

ആ ശാസനകള്‍ക്കു പോലും വല്ലാത്ത സുഖമുളൊരു ഈണമുണ്ടായിരുന്നു... എല്ലാത്തിനും പ്രത്യേക താളം.. വൈഭവം....അതായിരുന്നു രാധികയുടെ സ്റ്റൈല്‍...

രാധിക ജീവിതത്തില്‍ കടന്നുവന്നതിനുശേഷം കിച്ചണില്‍ കയറുന്നതു അപൂര്‍വ്വമായിരുന്നു.......ചായയുണ്ടാക്കാന്‍ പോലും മറന്നു പോയിരുന്നു....കഴിഞ്ഞവര്‍ഷം അവള്‍ പോയതിനു ശേഷം വീണ്ടും കുക്കിങ്ങിന്റെ ബാലപാഠങ്ങള്‍ റിവൈസ്‌ ചെയ്യന്‍ തുടങ്ങുകയായിരുന്നു.....


മാളുട്ടി പത്താംക്ലാസു കഴിഞ്ഞപ്പൊള്‍ അവളുടെ പ്ലസ്‌-റ്റൂ പഠനം ത്രിശ്ശൂരിലേയ്ക്കു ഷിഫ്റ്റ്‌ ചെയ്യാമെന്ന്‌ രണ്ടുപേരും കൂടി ഒരുപാടാലോച്ചിച്ചു തീരുമാനിയ്ക്കുകയായിരുന്നു....പി.സി തോമാസ്‌ മാഷുടെ എന്റ്രന്‍സ്‌ കോച്ചിംഗ്‌...അതു തന്നെയായിരുന്നു പ്രധാന ലക്ഷ്യം...

വേര്‍പാടിന്റെ നിമിഷങ്ങള്‍.. അതിനെക്കുറിക്കാലോച്ചിയ്ക്കാന്‍ പോലും കഴിയില്ലായിരുന്നു...പക്ഷെ മകളുടെ ഭാവി...അതുമാത്രമായിരുന്നു രണ്ടുപേരുടെയും മനസ്സിലപ്പോള്‍ .

സത്യത്തില്‍ മാളുട്ടിയുടെ വളര്‍ച്ച കാണുമ്പോഴാണ്‌..തങ്ങളിരുവരും എത്രമാത്രം മുതിര്‍ന്നു എന്ന സത്യം അവര്‍ അത്ഭുതത്തോടെ തിരിച്ചരിയറുള്ളത്‌......

രാധികയേയും മാളുട്ടിയെയും നാട്ടില്‍കൊണ്ടുവിട്ടു തിരിച്ചുവന്ന ആദ്യദിനങ്ങളില്‍ വല്ലാത്ത ശൂന്യതയായിരുന്നു മനസില്‍ ....ഫ്ലാറ്റിലെ എകാന്തത ഭയാനകമായിരുന്നു....
ആ നിശബ്ദതതയില്‍ വല്ലാത്തൊരു ഭയം പപ്പനെ ഗ്രസിയ്ക്കുകയായിരുന്നു....

വെബ്‌ ക്യാമറയിലൂടെയുള്ള കൂടിക്കാഴ്ചകള്‍ ...ആശ്വസത്തേക്കാളേറെ ശോകാര്‍ദ്രമായിരുന്നു..വിര്‍ഹാര്‍ദ്രമായിരുന്നു ... ജയിലിലെ വിസിറ്റേര്‍സിനെപോലെ നെറ്റിനപ്പുറത്ത്‌ തളര്‍ന്ന മുഖവുമായി രാധിക...ഒപ്പം മാളുട്ടിയും...

".മാളുട്ടിയുടെ പന്ത്രണ്ടാം ക്ലാസു തീരുന്നതുവരെ അവിടെ തന്നെ തുടര്‍ന്നാല്‍ മതിയായിരുന്നു ..... അല്ലെ പപ്പേട്ട..".അതു പറയുമ്പോള്‍ വിതുമ്പുകയായിരുന്നു രാധിക....

ആ ദിവസങ്ങളില്‍...വിരസമായ വൈകുന്നേരങ്ങളിലെ ഭ്രാന്തുപിടിപ്പിയ്ക്കുന്ന നിമിഷങ്ങളില്‍ ഫ്ലാറ്റില്‍ നിന്നിറങ്ങി ,ദമ്മാം -കോബാര്‍ കോര്‍ണിഷ്‌ റോഡില്‍ കാറിന്റെ വേഗത കുറച്ചു അലസമായി ഡ്രൈവ്‌ ചെയ്ത്‌ എങ്ങോട്ടെന്നില്ലാതെ അലഞ്ഞുതിരിയുമായിരുന്നു പപ്പന്‍...

വിരഹവിഷാദാര്‍ദ്ര ഭാവങ്ങളുമായി അസ്തമിയ്ക്കാനൊരുങ്ങുന്ന സൂര്യകിരണങ്ങള്‍ അവനെ തഴുകി തലോടുമായിരുന്നു.....പ്രിയപ്പെട്ട പഴയക്കാല ഗസല്‍ഗാനങ്ങള്‍ അവനു കൂട്ടാകുമായിരുന്നു...

ഉള്‍ക്കടലില്‍ നിന്നും ഉപ്പും പേറി വരുന്ന കടല്‍ക്കാറ്റിന്റെ കൈകളില്‍ ആടിയുലയുഞ്ഞു ശൃംഗരിച്ചുരസിയ്ക്കുന്ന ഈന്തമരങ്ങളില്‍ ഉണ്ണികള്‍ വിരിഞ്ഞുതുടുക്കാന്‍ തുടങ്ങുന്ന കാലമായിരുന്നു അത്‌

ഓഫിസിലെ തിരക്കില്‍ വീര്‍പ്പുമുട്ടി തളര്‍ന്നു മടങ്ങുന്ന ഒരു സന്ധ്യയില്‍ രാധികയുടെ സാമിപ്യത്തിനായി എന്തെന്നില്ലാതെ കൊതിയ്ക്കുകയായിരുന്നു അവന്റെ മനസ്സ്‌ ...

കാറു പാര്‍ക്ക്‌ ചെയ്ത്‌ ഫ്ലാറ്റിന്റെ സ്റ്റെപ്പുകള്‍ കയറുമ്പോള്‍ സ്വയം മറക്കുകയായിരുന്നു....

കോളിംഗ്‌ ബെല്ലിലേയ്ക്ക്‌ വിരലുകള്‍ അറിയാതെ ചലിയ്ക്കുകയായിരുന്നു....

തന്റെ മനസ്സു പോലെ ഫ്ലാറ്റിനകവും ശൂന്യമാണെന്ന സത്യം വിസ്മരിയ്ക്കുകയായിരുന്നു..

തളര്‍ന്ന ബോധമനസ്സില്‍ ഉപബോധമനസ്സിലെ മിഥ്യാമോഹങ്ങള്‍ വ്യാപരിയ്ക്കുകയായിരുന്നു...പൂര്‍ണ്ണമായും കീഴടക്കുകയായിരുന്നു....

വാതില്‍ തുറന്നു ഒരു പൂന്തിങ്കള്‍ പോലെ പുഞ്ചിരിതൂകി മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു രാധിക..! ....

സ്റ്റഡിടേബിളില്‍ ഹോംവര്‍ക്കുകളില്‍ മുഴുകിയിരിയ്ക്കുന്ന മാളുട്ടി....

കണ്ണുകള്‍ക്ക്‌ വിശ്വസിയ്ക്കാനായില്ല..

സന്തോഷംകൊണ്ട്‌,അത്ഭുതം കൊണ്ട്‌.പരിസരം മറന്നവന്‍.രാധികയെ വാരിപുണന്നു..ഓടിയെത്തിയ മാളുട്ടിയെ ചേര്‍ത്തു നിര്‍ത്തി വാല്‍സല്യപൂര്‍വ്വം തലോടി...

ആനന്ദസാഗരം അലയടിച്ചുയരുന്ന നിമിഷങ്ങളില്‍ ഫ്ലാറ്റിലെ ചുവരുകള്‍ക്കുപോലും ജീവന്‍ വെയ്ക്കുകയായിരുന്നു.....ശ്മശാനം പോലെ ശോകമൂകമായ അന്തരീക്ഷം എത്ര പെട്ടന്നാണ്‌ മുരളിരവം അലയടിയ്ക്കുന്ന സംഗീതസാന്ദ്രമായ വൃന്ദാവനമായി മായി മാറിയത്‌..

.പക്ഷെ ഒടുവില്‍.... എല്ലാം മിഥ്യയാണ്‌....മനസ്സിന്റെ തോന്നലുകള്‍ മാത്രം എന്ന തിരിച്ചറിവിന്റെ ഞെട്ടിയ്ക്കുന്ന നിമിഷത്തില്‍ ശരിയ്ക്കും തളര്‍ന്നു പോയിരിന്നു...അമ്പരപ്പോടെ ബെഡ്ഡിലെയ്ക്കു കുഴഞ്ഞുവീഴുകയായിരുന്നു.....

ഒന്നും കഴിയ്ക്കാതെ കിടന്നുറങ്ങുകായണല്ലെ....വെറുതെ ഓരോന്നു ചിന്തിച്ചുകൂട്ടി എന്തെങ്കിലും അസുഖം വരുത്തി വെച്ചോളു...

ഉണര്‍വിനും ഉറക്കത്തിനുമിടയിലുള്ള തളര്‍ച്ചയുടെ നിമിഷങ്ങളില്‍ വീണ്ടും രാധിക....!!!

അവള്‍ ബെഡ്ഡില്‍ അവനൊടു ചേര്‍ന്നു ഇരിയ്ക്കുകയായിരുന്നു....അവന്റെ നെറ്റിയില്‍ തലോടുകയായിരുന്നു..മെല്ലെ അവന്റെ നെഞ്ചില്‍ തലചായ്ക്കുകയായിരുന്നു...

ആ സാന്നിധ്യത്തില്‍ ..സാമീപ്യത്തില്‍, സ്പര്‍ശത്തില്‍ നവോന്മേഷത്തിന്റെ ആയിരം കുതിരകള്‍ ഒന്നിച്ചുണര്‍ന്നുകുതിയ്ക്കാന്‍ തുടങ്ങുകയായിരുന്നു അവനിലപ്പോള്‍......

"പപ്പേട്ടാ,....മാളുട്ടിയുടെ മുമ്പില്‍ വെച്ചു പപ്പേട്ടന്റെ കുട്ടിക്കളികള്‍ ഇത്തിരു കൂടുന്നുണ്ട്‌ കേട്ടൊ....അവള്‍ മുതിര്‍ന്ന കുട്ടിയായി ,..തിരിച്ചറവിന്റെ പ്രായമായി എന്നൊന്നും ഒരു വിചാരവുമില്ല...ഹണിമൂണ്‍കാലമൊക്കെ എന്നോ കഴിഞ്ഞില്ലെ പപ്പേട്ട..നമുക്കു പ്രായമാകാന്‍ തുടങ്ങിയില്ലെ. ..." അവള്‍ പരിഭവിയ്ക്കുകയായിരുന്നു...

"സോറി മോളെ,.....പെട്ടന്നു നിന്നെ കണ്ട സന്തോഷത്തില്‍ പപ്പേട്ടന്‍ പരിസരം മറന്നു പോയി എല്ലാം മറന്നു പൊയി......" ...

അവന്‍ അവളെ നെഞ്ചോടു ചേര്‍ത്തു കിടത്തി മുടിയിഴകളെ തഴുകിയുണര്‍ത്തുകയായിരുന്നു...

ഒരു പൂച്ചകുഞ്ഞിനെപോലെ അവള്‍ ആ നെഞ്ചിലെ ചൂടില്‍ കുറുങ്ങിയൊതുങ്ങുകയായിരുന്നു...അപ്പോഴേയ്ക്കും അവന്റെ ചുണ്ടുകള്‍ ചിരപരിചിതവും പ്രിയങ്കരവുമായ മേച്ചില്‍പുറങ്ങള്‍ തേടി പ്രയാണമാരംഭിച്ചിരുന്നു...

" സത്യമാണ്‌ മോളെ നീ പറഞ്ഞത്‌,... നമുക്കും പ്രായമാകാന്‍ തുടങ്ങി എന്നറിയാഞ്ഞിട്ടല്ല....എങ്കിലും അതുള്‍ക്കൊള്ളാന്‍ ഇപ്പോഴും എന്തോ വല്ലാത്ത മടി തൊന്നുന്നു.... ഇന്നെന്താണെന്നറിയില്ല മനസ്സിനു വല്ലാത്ത മൂഡ്‌ ഓഫ്‌....ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു ഓഫിസില്‍...എല്ലാം മറന്ന്‌ നമുക്കിന്നൊന്നഘോഷിച്ചാലൊ...എല്ലാം മറന്ന പഴയ ഹണിമൂണ്‍ നാളുകളിലേയ്ക്കു മടങ്ങിപോയാലൊ.......

അവന്റെ ചുണ്ടുകള്‍ അവളുടെ ചെവിയില്‍ കിന്നാരപൂക്കള്‍ വാരിവിതറുകയായിരുന്നു അപ്പോള്‍...

ആ മാന്ത്രികാധരങ്ങളുടെ മായജാലങ്ങള്‍ക്കു മുമ്പില്‍കീഴടങ്ങാനെ എന്നും അവള്‍ക്ക്‌ കഴിഞ്ഞിട്ടുള്ളു....


ഒരിയ്ക്കലും കൊതിതീരാത്ത ആ ലാളനങ്ങള്‍ ഏറ്റുവാങ്ങി,...ആ ഹൃദയത്തില്‍ നിന്നൂറുന്ന പ്രണയധാരപ്രവാഹത്തില്‍ നനഞ്ഞുകുതിര്‍ന്നുലയിയ്ക്കുന്ന അസുലഭ നിര്‍വൃതിനിമിഷങ്ങളുടെ നിറവിനായി അവളും കൊതിയ്കുകയായിരുന്നു..മിഴിയിതളുകള്‍ വിടരുകയായിരുന്നു... വിരലുകള്‍ മെല്ലെ സ്വിച്ച്ബോഡിലേയ്ക്കു നീളുകയായിരുന്നു....

വെളിച്ചം വാരിവിതറി പ്രലോഭനങ്ങള്‍ സൃഷ്ടിച്ചു രംഗമൊരുക്കി തിരശീല നീക്കിയ ട്യൂബ്‌ ലൈറ്റുകള്‍ ഒന്നുമറിയാത്തമട്ടില്‍മെല്ലെ കണ്ണുപൊത്തി പിന്‍വാങ്ങുകയായിരുന്നു.


ആദ്യമായി വിവസ്ത്രയാക്കപ്പെടുന്ന നവവധുവിന്റെ നാണം തുളുമ്പുന്ന മുഖഭാവങ്ങളൊടെ കണ്ണുചിമ്മി പുഞ്ചിരിപൊഴിച്ചുണരാന്‍ തുടങ്ങുകയായിരുന്നു സുന്ദരിയായ ആ മാന്ത്രികവിളക്ക്‌.. അവന്റെ സ്വന്തം ബെഡ്‌റൂം ലാമ്പ്‌...

പച്ചകൊപ്രയില്‍ നിന്നാട്ടിയെടുത്ത വെളിച്ചെണ്ണയുടെ ഗന്ധം നാസരന്ധ്രങ്ങളിലൂടെ പടര്‍ന്നുകയറി അവന്റെ സിരകളെ മത്തുപിടിപ്പിയ്ക്കുകയായിരുന്നു ...

കണ്ണുചിമ്മികത്തിനിന്നിരുന്ന മാന്ത്രികവിളക്ക്‌ നാണം മറന്ന്‌..വിരിഞ്ഞുവിടര്‍ന്ന്‌... കരുത്തോടെ കത്തിജ്വലിച്ച്‌ കുളിരുള്ള അഗ്നി വര്‍ഷിയ്ക്കുകയായിരുന്നു.....

ചുവന്ന വെളിച്ചത്തിന്റെ തിളക്കത്തില്‍ നീരാടിയും നീന്തിതുടിച്ചും, മദം കൊണ്ട്‌ ഏതു നിമിഷവും പൊട്ടിച്ചിതറാന്‍ വെമ്പിതുടിച്ചു വിറച്ചുതുള്ളുകയായിരുന്നു അന്തരീക്ഷം...

വര്‍ഷങ്ങളായി കേട്ടു ശീലിച്ചു മനപാഠമാക്കിയ ശ്വാസനിശ്വാസങ്ങളുടെ ആന്ദോളനത്തില്‍ ഒരിയ്ക്കല്‍കൂടി ആടിയുലഞ്ഞു രസിയ്ക്കുകയായിരുന്നു അവരുടെ ഡബിള്‍കോട്ട്‌ .. ഒടുവില്‍ ഞെട്ടിവിറച്ചു പ്രകമ്പനം കൊള്ളുകയായിരുന്നു....

കുടുംബബന്ധങ്ങളിലെ സ്വര്‍ഗീയ നിമിഷങ്ങളുടെ വര്‍ണ്ണചാരുതയില്‍ മുങ്ങി നീരാടിയ കുറെ അഭൗമ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുകയായിരുന്നു അവരുടെ ബെഡ്‌റൂം......

ഒരസാധരണ ദിനമായിരുന്നു പപ്പനത്‌.
ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത വല്ലാത്തൊരനുഭവമായിരുന്നു.....

ബോധമനസ്സും ഉപബോധമനസ്സും പരിധുകള്‍ ലംഘിച്ചു മസ്തിഷ്ക്കത്തില്‍ വടം വലിച്ചു മല്‍സരിച്ചു കളിച്ചനിമിഷങ്ങളില്‍....മിഥ്യയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ വഴിതെറ്റിയ ചിന്തകള്‍ നിയന്ത്രണം വിട്ടു അലയുകയായിരുന്നു.

..തിരിച്ചറിവിന്റെ നിമിഷങ്ങളില്‍ അമ്പരപ്പിനേക്കാള്‍, അത്ഭുതത്തെക്കാള്‍..വല്ലാത്തൊരു ഭയം അവനില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു .. "എന്തുപറ്റി തനിയ്ക്കെന്നോര്‍ത്ത്‌ തരിച്ചിരിയ്ക്കുകയായിരുന്നു....വിഹ്വലമായ മനസ്സിനെ സ്വയം അപഗ്രഥിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു...

പിറ്റേന്നു ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ കുണുങ്ങിചിരിയ്ക്കുകയായിരുന്നു രാധിക ആദ്യം...പിന്നെ ആ സ്വരത്തില്‍ ഗൗരവം കലര്‍ന്നു...

"പപ്പേട്ടാ ഓരോന്നു ചിന്തിച്ചു കൂട്ടി മനസ്സ്‌ ചീത്തായാക്കേണ്ട....ഇനി ഒറ്റയ്ക്കവിടെ നില്‍ക്കേണ്ട പപ്പേട്ട..പപ്പെട്ടെനെക്കൊണ്ടതിനു കഴിയില്ല.... മതിയാക്കി പോന്നോളു ...." അവള്‍ വല്ലാത്ത ഉത്‌കണ്ഠയിലായിരുന്നു...

ഏകാന്തനിമിഷങ്ങളില്‍ സഹചാരികളായെത്തുന്ന ഭൂതകാലസ്മരണകളെ തലോലിച്ചു രസിയ്ക്കുക ഒരു ശീലമാക്കാന്‍ തുടങ്ങുകയായിരുന്നു അവന്‍ .പാവം രാധികയ്ക്കു സങ്കല്‍പ്പിയ്ക്കാന്‍ പോലും കഴിയാത്ത അവളുടെ പപ്പേട്ടന്റെ ഹൃദയത്തിലെ നിറങ്ങളില്‍ നീരാടിയ ഭൂതക്കാലരഹസ്യങ്ങള്‍.

നഗരത്തിലെ ഏകാന്തജീവതം...അനുകൂല സഹചര്യങ്ങള്‍... പ്രായം നല്‍കിയ മോഹത്തില്‍ എല്ലാം മറക്കുകയായിരുന്നു.ഒരൊഴുക്കായിരുന്നു..ആസക്തിയോടെ പറന്നു നടക്കുകയായിരുന്നു..

മണത്തുനുകര്‍ന്ന പൂക്കളില്‍ മിക്കവാറും എല്ലാം നിറം ചാലിച്ചുപുരട്ടിയ വെറും കടലാസു പൂക്കളായിരുന്നു...

ബന്ധങ്ങളൊന്നും മനപൂര്‍വ്വമായിരുന്നില്ല...മിടുക്കുകൊണ്ടു മാത്രവുമായിരുന്നില്ല...ഒരു നിമിത്തം പോലെ വന്നു ഭവിയ്ക്കുകയായിരുന്നു.. ..എന്നിട്ടും എല്ലാം മറന്ന്‌ അഹങ്കരിച്ചു.....


പൂക്കള്‍ക്കും ആത്മാവുണ്ട്‌...കണ്ണുനീരും വികാരങ്ങളുമുണ്ട്‌ എന്ന തിരിച്ചറിവ്‌ പകര്‍ന്നു നല്‍കി ഹൃദയത്തില്‍ ചേക്കേറാന്‍ ശ്രമിച്ചു കൂട്ടം തെറ്റി വന്ന പാവം ഒരു കൊച്ചുചെമ്പകപ്പൂ ...

സ്നേഹനിരാസത്തിന്റെ തീക്ഷ്ണത ....തിരസ്കാരത്തിന്റെ തിക്തത....വിരഹത്തിന്റെ തീവൃത...ഒന്നും തിരിച്ചറിയാനുള്ള വിവേകവവും വിചാരവും ഇല്ലായിരിന്നു കടിഞ്ഞാണ്‍പൊട്ടിയ ആ പ്രായത്തില്‍..

ഇന്നതെല്ലാമോര്‍ക്കുമ്പോള്‍ കുറ്റബോധം വേട്ടയാടാന്‍ തുടങ്ങിയിരിയ്ക്കുന്നു..ഹൃദയത്തിലെ ഒരു കോണില്‍ പറിച്ചുമാറ്റാന്‍ കഴിയാത്ത വിധം ഉറച്ചു പോയ കടന്നല്‍കൂടിന്റെ പരിസരത്ത്‌ ചിന്തകള്‍ അറിയാതെ വഴിതെറ്റിയലയുന്ന നിമിഷങ്ങളില്‍ ഒന്നിച്ചാര്‍ത്തിരമ്പി പറന്നെത്തുന്നു ഓര്‍മ്മകള്‍ ...ഒരു ദയയുമില്ലാതെ കുത്തി നോവിയ്ക്കന്നു.

ശരിയും തെറ്റും നിര്‍വചിയ്ക്കുന്നതില്‍ പുതിയ മാനങ്ങള്‍ കൈവരാന്‍ തുടങ്ങിയിരിയ്ക്കുന്നു മനസ്സില്‍...പുണ്യപാപങ്ങളുടെ അന്തരം വേര്‍തിരിച്ചു ചികഞ്ഞെടുത്തു വിശകലനം ചെയ്ത്‌ വീര്‍പ്പുമുട്ടാന്‍ തുടങ്ങിയിരിയ്ക്കുന്നു.....ഒരു പക്ഷെ, പ്രായമാകുന്നതിന്റെ ലക്ഷണമാകാം.....

"കരുണ ചെയ്യുവാനെന്തു താമസം കൃഷ്ണാ".......

മൊബൈല്‍ഫോണിന്റെ റിങ്ങുടോണ്‍ ചിന്തകള്‍ക്കു താല്‍ക്കാലിക വിരാമമിടുകയായിരുന്നു......

ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിരുന്നു...അവസാനഘട്ടത്തില്‍ ഷൂസിന്റെ ലൈസ്‌ കെട്ടുകയായിരുന്നു പപ്പന്‍.....

"പപ്പേട്ട,....എന്തെടുക്ക്വാ അവിടെ ..പെട്ടന്നിറങ്ങി വാ....എയര്‍ ഇന്ത്യക്കാര്‍ പപ്പേട്ടനു വേണ്ടി കാത്തു നില്‍ക്കാതെ കൗണ്ടറും അടച്ചു അവരുടെ പാട്ടിനുപോകും...."

മൊബെയിലില്‍ തോമാസുട്ടി ...അവന്‍ താഴെ കാറും സ്റ്റാര്‍ട്ടു ചെയ്തു വെയിറ്റു ചെയ്യുന്നു.....

"പപ്പേട്ട,.. ഇറങ്ങുന്നതിനു മുമ്പ്‌ വാതിലുകളും.ജനലലുകളും അടയ്ക്കാന്‍ മറക്കരുത്‌ പ്രത്യേകിച്ചും ബാല്‍ക്കണിയുടെ വാതില്‍..ഗ്യാസ്‌സിലിണ്ടര്‍ കണക്ഷന്‍ ഊരിയിട്ടില്ലെ എന്നു ഉറപ്പുവരുത്തണം ...ലൈറ്റുകള്‍ ഓഫാക്കാന്‍ മറക്കരുത്‌..പിന്നെ അയേണ്‍ബോക്സിന്റെ കാര്യം പപ്പേട്ടനോടു പ്രത്യേകം പറയേണ്ടതില്ലല്ലൊ..".ഇങ്ങിനെ ഒരുപാടു നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നു രാധിക രാവിലെ ഫോണിലൂടെ....

എല്ലാം നേരത്തെ ചെയ്തിരുന്നുതാണ്‌.... എന്നാലും ഒന്നു കൂടി ഉറപ്പുവരുത്തി ഫ്ലാറ്റു പൂട്ടിയിറങ്ങുമ്പോഴേയ്ക്കും ആ തണുപ്പിലും അവന്‍ ചെറുതായി വിയര്‍ത്തിരുന്നു...

ഇനി ചാവി തോമസുട്ടിയെ ഏല്‍പ്പിയ്കണം ....ഒഴിവുകിട്ടുമ്പോള്‍ വന്നൊന്നു തുറന്നു നോക്കാന്‍ പറയണം.....മേഴ്‌സിയുടെ ഷിഫ്റ്റ്‌ ചെയിഞ്ച്‌....നൈറ്റ്ഡ്യുട്ടി......മക്കളുടെ പഠനക്കാര്യങ്ങള്‍....പിന്നെ ബിസിനസ്സിന്റെ നെട്ടോട്ടങ്ങള്‍...ഈ തിരക്കില്‍ പാവം അവന്‌ എവിടെ നിന്നു സമയം കിട്ടാന്‍.....

തോമാസുട്ടി,..... വിട്ടോടാ നീ വേഗം....... വാച്ചു നോക്കി, അമ്പരപ്പോടേ കാറിലെയ്ക്കു ചാടി കയറുകയായിരുന്നു പപ്പന്‍...

"പപ്പേട്ടാ,... തിരക്കിനിടയില്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും എടുക്കാന്‍ മറന്നില്ലല്ലൊ.."

അതു ചോദിയ്ക്കുന്നതിനിടയില്‍തന്നെ തോമാസുകുട്ടിയുടേ വിദഗ്ദക്കരങ്ങളില്‍ അവന്റെ പച്ച നിറത്തിലുള്ള പുതിയ കാമ്രി പരമാവധി വേഗത കൈവരിയ്ക്കാന്‍ തുടങ്ങിയിരുന്നു...പാതിരാവില്‍,.. തിരക്കു കുറഞ്ഞ രാജവീഥിയിലൂടെ എയര്‍ പോര്‍ട്ടിലേയ്ക്കു കുതിച്ചു പായുകയായിരുന്നു.....

കൗണ്ടറിലെ തിരക്കൊഴിഞ്ഞിരുന്നു...ലഗ്ഗേജു ചെക്കിങ്ങും കഴിഞ്ഞ്‌ ബോഡിങ്ങ്‌പാസ്സ്‌ കയ്യില്‍ കിട്ടിയതിനു ശേഷം മാത്രമാണറിയുന്നത്‌ പതിവുപോലെ എയര്‍ ഇന്ത്യ ഇന്നും ലേറ്റ്‌.....

"ഇല്ല സര്‍,..ഒരു ചെറിയ ടെക്‍നിക്കല്‍ ഫോള്‍ട്ട്‌.. സാങ്കേതികതടസ്സം,.. അരമണിക്കൂര്‍,... മാക്സിമം ഒരുമണിക്കൂര്‍ അതികൂടുതല്‍ ലെയിറ്റാവില്ല..." എന്‍ക്വയറികൗണ്ടറിലെ മലയാളി ഉദ്യോഗസ്ഥന്റെ സ്വരത്തില്‍ പതിവില്ലാത്ത ഭവ്യത.

എന്തോ അപ്പോള്‍ ദേഷ്യം തോന്നിയില്ല,..അത്ഭുതവും തോന്നിയില്ല.. തോമസുട്ടിയോടു യാത്രപറഞ്ഞു എമിഗ്രേഷനും കഴിഞ്ഞു ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലേയ്ക്കു നടക്കുമ്പോള്‍ മനസ്സു വളരെ ശാന്തമായിരുന്നു..ശരിയ്ക്കും ഒരു ബാച്ചിലരുടെ വെക്കേഷന്‍ മൂഡ്‌ നിറയുകയായിരുന്നു പപ്പന്റെ മനസ്സില്‍...

ഡിപ്പാര്‍ച്ചര്‍ ലോഞ്ച്‌ നിറയെ ആളുകളായിരുന്നു.....

തൊട്ടു മുന്നില്‍ ഇരുന്നിരുന്ന പാക്കിസ്ഥാനി കുടുംബത്തിന്റെ ചലനങ്ങള്‍ നോക്കിയിരിയിരുന്നു സമയം കൊല്ലുന്നതില്‍ കൗതുകം കണ്ടെത്തുകയായിരുന്നു പപ്പനപ്പോള്‍..

മധ്യവയസ്സിലേയ്ക്കു കാലെടുത്തു വെച്ച്‌ ദമ്പതികള്‍..കൂടെ രണ്ടു പെണ്‍മക്കളും.

ടീനേജിന്റെ പടിവാതില്‍ കടന്നു നില്‍ക്കുന്നു മൂത്ത പെണ്‍കുട്ടി സല്‍വാര്‍കമ്മീസിന്റെ നിറവില്‍ തിളങ്ങുകയായിരുന്നു....ഇളംപച്ച ടീ ഷര്‍ട്ടും നീലജീന്‍സും ധരിച്ച രണ്ടാമത്തെ പെണ്‍കുട്ടിയ്ക്ക്‌ പത്തു പന്ത്രണ്ടു വയസ്സെ കാണുകയുള്ളു.....

ഒത്ത ഉയരവും ഗോതമ്പിന്റെ നിറവും, വിടര്‍ന്ന കണ്ണകലും, നീണ്ട മൂക്കും വടിവൊത്ത അവയവഭംഗിയുമുള്ള പാക്കിസ്ഥാനി പെണ്‍കുട്ടികളാണ്‌ ലോകത്തില്‍ ഏറ്റവും സുന്ദരികള്‍ എന്നു തോന്നാറുണ്ടായിരുന്നു അവനു പലപ്പോഴും..

"പപ്പേട്ടാ,....പ്രായം മറന്നുള്ള പപ്പേട്ടന്റെ വായ നോട്ടം അതിത്തിരി ഓവറാവുന്നുണ്ട്‌` കേട്ടൊ..."
ഒരു തമാശപോലെ അതു പറയുമ്പോള്‍ പൊട്ടിച്ചിരിയ്ക്കുകയായിരുന്നു തോമസ്സുട്ടി....

ടിവിയില്‍ "റെയിന്‍ ഡ്രോപ്‌സിന്റെ" നിമിഷങ്ങളായിരുന്നു അപ്പോള്‍.. വൃന്ദയെക്കുറിച്ചു പപ്പന്‍ പറഞ്ഞ ഒരു കമെന്റില്‍ കയറികൊളുത്തുകയായിരുന്നു അവന്‍...

"തോമസ്സുട്ടി, നീ പറഞ്ഞതില്‍ ന്യായമുണ്ട്‌ മോനെ...പക്ഷെ രാധിക ജീവിതത്തില്‍ കടന്നുവന്നതിനു ശേഷം എല്ലാം വെറും വായ്‌ നോട്ടത്തില്‍ ഒതുക്കാന്‍ പഠിച്ചു പപ്പേട്ടന്‍..അതിനപ്പുറത്തേയ്ക്കു മോഹങ്ങളുടെ ചക്രമുരുളാന്‍ തുടങ്ങുന്ന നിമിഷങ്ങളില്‍....
"പപ്പേട്ട കുറുമ്പു കാട്ടാന്‍ ഒരുങ്ങുകയാണല്ലെ" എന്ന ചോദ്യവുമായി കടന്നു വന്നു മനസ്സ്ലില്‍ നിറഞ്ഞുനിന്നു പരഭവിയ്ക്കും രാധിക...അവിടെ അവസാനിയ്ക്കും മനസ്സില്‍ തോന്നുന്ന അതിമോഹങ്ങളെല്ലാം......
പക്ഷെ നിന്റെ കാര്യം അതാണോ..തോമസുട്ടി..! മേഴ്‌സിയ്ക്കു നൈറ്റ്‌ ഷിഫ്റ്റുള്ള വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ പ്രാര്‍ത്ഥനയുടെ പേരും പറഞ്ഞ്‌ നിന്റെ ഒറ്റയ്ക്കുള്ള കോബാര്‍ യാത്രയുണ്ടല്ലൊ... അതെങ്ങോട്ടാണ്‌,... എന്തിനാണ്‌ എന്നൊക്കെ എനിയ്ക്കു നന്നായിട്ടറിയാം മോനെ....

"ഒന്നു പതുക്കെ പറയ്‌ പപ്പേട്ടാ...മേഴ്‌സിയ്ക്ക്‌ ഇന്നോഫാണെന്ന കാര്യം മറന്നു പോയോ....കര്‍ത്താവെ...!...കിച്ചണിലുള്ള അവളെങ്ങാനും ഇതു കേട്ടിരുന്നെങ്കിലോ ....കുളമായേനെ..ഉള്ള കുടുംബസമാധാനംകൂടി പോയികിട്ടിയേനെ.."

കിച്ചണില്‍ വെന്തുമലരുന്ന മത്തിയുടെ മണം....മേഴ്‌സിയുടെ കുക്കിംഗ്‌ അവസാനഘട്ടത്തിലേയ്ക്കു കടക്കുയായിരുന്നു.. .

നന്നായി വിശക്കാന്‍ തുടങ്ങിയിരുന്നു......

രാധിക നാട്ടില്‍ പോയതിനുശേഷം മിക്കവാറും വെള്ളിയാഴ്ചകളിലെ ലഞ്ച്‌ തോമസുട്ടിയുടെ വീട്ടിലായിരുന്നു..

മേഴ്‌സിയ്ക്കു അവധിയുള്ള ദിവസങ്ങളില്‍,...അപൂര്‍വ്വമായി അവര്‍ക്കു വീണുകിട്ടിന്ന സ്വകാര്യനിമിഷങ്ങളില്‍ ഒരു കട്ടുറുമ്പായി കടന്നു ചെല്ലാന്‍ പപ്പനു മടിയായിരുന്നു.

പക്ഷെ തോമസുട്ടിയുടെ സ്നേഹം നിറഞ്ഞ നിര്‍ബന്ധത്തിനു മുമ്പില്‍ പലപ്പോഴും തോറ്റുപോകുകയായിരുന്നു പപ്പന്‍....

(തുടരും)